പാലായില്‍ നിഷ സ്ഥാനാര്‍ത്ഥിയായേക്കും; കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുകല്‍, യുഡിഎഫിന് താല്‍ക്കാലിക ആശ്വാസം
തൊടുപുഴ: നേതൃസ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട പിജെ ജോസഫ്-ജോസ് കെ മാണി തര്‍ക്കം യുഡിഎഫിന് ചെറുതല്ലാത്ത തലവേദനയാണ് സൃഷ്ടിച്ചത്. പാലാ സീറ്റില്‍ ഉപതരിഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഇരുവിഭാഗം നേതാക്കളേയും കണ്ട് യുഡിഎഫ് നേതൃത്വം നിരന്തരം ആവശ്യപ്പെട്ടു.
എന്നാല്‍ നാള്‍ക്കുനാള്‍ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായി വന്നു. ഒരു ഘട്ടത്തില്‍ പാലാ സീറ്റില്‍ സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ചര്‍ച്ച വരെ പിജെ ജോസഫ് വിഭാഗത്തിനുള്ളിലുണ്ടായി . ഇത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്നുറപ്പിച്ചു. എന്നാല്‍ യുഡിഎഫിന് വലിയ ആശ്വാസം നല്കുന്ന തീരുമാനമാണ് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
മുഖ്യതടസ്സം
ജോസ് കെ മാണിയുടെ നടപടികളാണ് പാര്‍ട്ടി ഒന്നിച്ചു പോകുന്നതിനു മുഖ്യതടസ്സമെന്നാണ് സ്റ്റിയങിങ് കമ്മറ്റി യോഗം വിലയിരുത്തിയത്. യോഗത്തില്‍ പങ്കെടുക്കാന്‍ 70 പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നവെന്നും, 50 പേര് പങ്കെടുത്തെന്നും ഭൂരിപക്ഷം പേരും തങ്ങള്‍ക്കൊപ്പമാണെന്നും യോഗ ശേഷം പിജെ ജോസഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടു.
നിഷയെ നിശ്ചയിച്ചാല്‍
പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന സുപ്രധാന തീരുമാനവും യോഗത്തിലുണ്ടായി. പലായിലെ സ്ഥാനാര്‍ത്ഥിയെ സമവായത്തിലൂടെ യുഡിഎഫ് തീരുമാനിക്കണം. ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചാല്‍ പിന്തുണയ്ക്കുമെന്നും പിജെ ജോസഫ് പരസ്യമായി അഭിപ്രായപ്പെട്ടു.
കൂടിയാലോചിച്ചാണ് തീരുമാനിക്കുക
നിഷാ ജോസ് കെ മാണിയെ പിന്തുണയ്ക്കുമോ എന്നുള്ള ചോദ്യത്തിന് സ്ഥാനാര്‍ത്ഥിയെ കൂടിയാലോചിച്ചാണ് തീരുമാനിക്കുകയെന്നായിരുന്നു ജോസഫിന്റെ മറുപടി. നിഷാ ജോസ് കെ മാണി ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ അവരെ പിന്തുണയ്ക്കും. കേരള കോൺഗ്രസിൽ(എം) സമയവായം ഉണ്ടാക്കുകയയായിരുന്നു ലക്ഷ്യം. എന്നാൽ പാർട്ടി ഭരണഘടന ലംഘിച്ച് മൂന്നു മിനിറ്റ് കൊണ്ടാണു ചെയർമാനെ തിരഞ്ഞെടുത്തതെന്നും ജോസഫ് കുറ്റപ്പെടുത്തി.
അധികാരം ജോസഫിന്
പാര്‍ട്ടി വിപ്പ് നല്‍കുന്നതിനും ചിഹ്നം അനുവദിക്കുന്നതിനുമുള്ള അധികാരം ആക്ടിങ് ചെയര്മാന് ജോസഫിന് തന്നെയാണെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാര്‍ക്കുള്ള പ്രത്യേക അധികാരം ഭരണഘടനപരമായി തിരിച്ചെടുത്ത് പാര്‍ട്ടി ചെയര്‍മാനില്‍ നേരത്തെ നിക്ഷിപ്തമാക്കിയിരുന്നു. ഈ നടപടിക്ക് യോഗം അംഗീകാരം നല്കി.
ചിഹ്നം നല്‍കേണ്ട ചുമതല
ഇതോടെ പാലാ ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നല്‍കേണ്ട ചുമതല ആക്ടിങ് ചെയര്മാന് എന്ന നിലയില്‍ തനിക്ക് മാത്രമായിരിക്കുമെന്ന് പിജെ ജോസഫ് വ്യക്തമാക്കി. ജില്ലാ പ്രസിഡന്റുമാര്‍ തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്ന സാഹചര്യത്തിലാണ് വിപ് നല്‍കാനുള്ള അധികാരം തിരിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അംഗീകാരം
പ്രളയദുരന്തത്തിന് ഇരയായവര്‍ക്ക് നല്കുന്ന ആദ്യഗഡു 10000 രൂപയില്‍ നിന്ന് 25000 രൂപയായി വര്‍ധിപ്പിക്കണമെന്നും വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷത്തിന് പകരം 5 ലക്ഷം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ഉന്നതാധികാര സമിതിയില്‍ നിന്നുള്‍പ്പടെ സസ്പെന്‍ഡ് ചെയ്ത് 27 നേതാക്കള്‍ക്കെതിരായ നടപടിക്കും സ്റ്റിയറിങ് കമ്മറ്റി അംഗീകരിച്ചു.
പുറത്താക്കപ്പെട്ടവര്‍
ഉന്നതാധികാരസമിതി അംഗങ്ങളായ ബാബു ജോസഫ്, കെഐ ആന്റണി, വിടി ജോസഫ്, ജോബ് മൈക്കിൾ, ജില്ലാ പ്രസിഡന്റുമാരായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജോണി പുല്ലന്താനി, തോമസ്, സണ്ണി തെക്കേടം, വഴുതാനത്ത് ബാലചന്ദ്രൻ, സഹായദാസ് നാടാർ, സംസ്ഥാന ജന. സെക്രട്ടറിമാരും സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുമായ ജേക്കബ് തോമസ് അരികുപുറം, പ്രമോദ് നാരായൺ, ബേബി മാത്യു, ബെന്നി കക്കാട്, ജോസ് പാലത്തിനാൽ, ടോമി കെ.തോമസ്, ജെന്നിങ്സ് ജേക്കബ് എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ നേതാക്കള്‍.
നടന്നത് ഗ്രൂപ്പ് യോഗം
അതേസമയം, തൊടുപുഴയില്‍ നടന്നത് പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി യോഗമല്ല, ജോസഫ് വിഭാഗത്തിന്റെ ഗ്രൂപ്പ് യോഗമാണെന്നാണ് കേരള കോണ്‍ഗ്രസ് (എം)ജനറല്‍ സെക്രട്ടറിയും ജോസ് കെ മാണി വിഭാഗം നേതാവുമായ സ്റ്റീഫന്‍ ജോര്‍ജ്ജ് പറഞ്ഞു. യോഗത്തില്‍ പങ്കെടുത്തവരുടെ പേരും ഒപ്പും പുറത്തുവിടാന്‍ ജോസഫ് വിഭാഗം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി തലവന്‍: ഇന്ത്യ മുന്നോട്ടുപോകുന്നത് ഹിന്ദു ഭൂരിപക്ഷത്തിന്റെ
Recommended Video
വിപ്ലവം വരുന്ന വഴികള്‍; പാവം മാര്‍ക്സ് അറിയാതിരിക്കട്ടെ, തുഷാര്‍ വിഷയത്തില്‍ പിണറായിക്കെതിരെ ജോയ്