അടുക്കള ചോദ്യം ചോദിക്കരുത്.. വല്യ മിടുക്കിയാവേണ്ടെന്നും സ്മൃതി പരുത്തിക്കാടിനോട് ബിജെപി നേതാവ്
കോഴിക്കോട്: ചാനല്‍ ചര്‍ച്ചകളില്‍ അവതാരകര്‍ക്ക് പക്ഷം പാടില്ലെന്നാണ് വെപ്പ്. എന്നാല്‍ മലയാളത്തിലേതും ദേശീയ മാധ്യമങ്ങളിലേയുമെല്ലാം അവതാരകര്‍ പക്ഷം ചേര്‍ന്ന് തന്നെ സംസാരിക്കുന്നവരാണ് കൂടുതലും. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ അതിനനുസരിച്ച് പ്രകോപിതരാകുന്നതും സ്വാഭാവികം. സുപ്രീം കോടതിയിലുണ്ടായ അപൂര്‍വ്വ സംഭവ വികാസങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ മാതൃഭൂമി ചാനല്‍ രാത്രി ചര്‍ച്ച. അവതാരകയായ സ്മൃതി പരുത്തിക്കാടിന് ഒരു ചോദ്യത്തിന് ബിജെപി നേതാവില്‍ നിന്നും ലഭിച്ച മറുപടി അവഹേളനമായിരുന്നു.
യുവനടി അറസ്റ്റില്‍!! അഞ്ചിലധികം യുവാക്കള്‍ നടിയുടെ ഇരകള്‍.. പ്രണയിച്ച് വീഴ്ത്തി ലക്ഷങ്ങൾ തട്ടി
ദീപം കെടുത്തിയോ ദീപക് മിശ്ര
ദീപം കെടുത്തിയോ ദീപക് മിശ്ര എന്നതായിരുന്നു മാതൃഭൂമിയിലെ സൂപ്പര്‍ പ്രൈം ടൈമിന്റെ ചര്‍ച്ചാ വിഷയം. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് സുപ്രീം കോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ച നയിച്ചത് സ്മൃതി പരുത്തിക്കാട് ആയിരുന്നു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവിനെ പ്രകോപിതനാക്കിയത്.
അമിത് ഷാ പ്രതിയായ കേസ്
ബിജെപി പ്രതിനിധിയായി അഡ്വക്കേറ്റ് പിഎസ് ശ്രീധരന്‍ പിള്ളയായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത.് മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍, സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വക്കേറ്റ് എംആര്‍ അഭിലാഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അമിത് ഷാ അടങ്ങുന്ന കേസുമായി ബന്ധപ്പെട്ട വിഷയമാണ് ശ്രീധരന്‍ പിള്ളയ്ക്ക് മുന്നില്‍ സ്മൃതി ഉന്നയിച്ചത്.
എന്തുകൊണ്ട് പ്രതീക്ഷയില്ല
അമിത് ഷാ അടങ്ങുന്ന കേസുമായി ബന്ധപ്പെട്ട് ഈ നാല് ജഡ്ജിമാര്‍ എടുത്തിരിക്കുന്ന നിലപാട് കൊണ്ടാണോ താങ്കള്‍ക്ക് ഈ വാര്‍ത്താ സമ്മേളനം പ്രതീക്ഷ നല്‍കുന്നത് അല്ലാതായത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഈ ജഡ്ജിമാര്‍ ആര്‍ജവം ഉള്ളവരാണെന്നും തുറന്ന് പറയാന്‍ കഴിയുന്നവരാണ് എന്നാണ് ശ്രീധരന്‍ പിള്ളയുടെ മറുപടിയുടെ തുടക്കം.
അമിത് ഷാ കുറ്റക്കാരനല്ലെന്ന്
അമിത് ഷായുമായി ബന്ധപ്പെട്ട കേസാണ് വിഷയമെങ്കില്‍ ജഡ്ജിമാര്‍ അത് വാര്‍ത്താ സമ്മേളനത്തില്‍ തുറന്ന് പറയുമായിരുന്നു. അമിത് ഷാ കേസില്‍ പ്രതിയാണെന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള അമിത് ഷാ കുറ്റമുക്തനാണെന്നും പറഞ്ഞു. ഈ ഘട്ടത്തിലാണ് അവതാരക ഇടപെട്ടത്.
ഇടപെട്ട് അവതാരക
ജസ്റ്റിസ് ലോയയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന് 100 കോടി വാഗ്ദാനം ഉണ്ടായിരുന്നല്ലോ എന്നുമായിരുന്നു സ്മൃതിയുടെ ചോദ്യം. അതിന്മേല്‍ എന്ത് അന്വേഷണം നടന്നുവെന്നും സ്മൃതി ചോദിച്ചു. ഇതോടെ ശ്രീധരന്‍ പിള്ള പ്രകോപിതനായി. തന്നെ പറയാന്‍ അനുവദിക്കണമെന്നും ഇത്ര അതിവെഗ്രത കാണിക്കേണ്ടതില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
നാട്ടുകാരല്ല, സഹോദരൻ
ജ. ലോയയുടെ മരണത്തില്‍ സംശയമില്ലെന്ന് മകന്‍ പറഞ്ഞിട്ടുണ്ടെന്നും ചില നാട്ടുകാര്‍ക്കാണ് സംശയമുള്ളതെന്നും അത് ബിജെപിയെ അടിക്കാനുള്ള രാഷ്ട്രീയ വടിയായി ഉപയോഗിക്കപ്പെട്ടുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഈ ഘട്ടത്തില്‍ സ്മൃതി വീണ്ടും ഇടപെടുകയും നാട്ടുകാരല്ല, സഹോദരനാണ് എന്ന് ശ്രീധരന്‍ പിള്ളയെ തിരുത്തുകയും ചെയ്തു. ഇതോടെ ശ്രീധരന്‍ പിള്ള പൊട്ടിത്തെറിക്കുകയായിരുന്നു.
പറയാൻ അനുവദിക്കൂ
ജ. ലോയയുടെ മകന്‍ പറഞ്ഞതിനെക്കുറിച്ച് ആവര്‍ത്തിച്ച നേതാവിനെ സ്മൃതി വീണ്ടും തടഞ്ഞു. മകന്‍ എപ്പോഴാണ് പ്രതികരിച്ചത് എന്നായിരുന്നു ചോദ്യം. അടുക്കള ചോദ്യം തന്നോട് ചോദിച്ചാല്‍ ഉത്തരം പറയുന്നില്ല എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി. തനിക്ക് പറയാനുള്ളത് പറയാന്‍ അനുവദിക്കില്ലെങ്കില്‍ നിര്‍ത്തിയേക്കാം എന്നും ബിജെപി നേതാവ് വ്യക്തമാക്കി.
ചോദ്യം ഒഴിവാക്കാനാവില്ല
താങ്കള്‍ പറഞ്ഞത് ഖണ്ഡിക്കുകയായിരുന്നു താന്‍ എന്ന് സ്മൃതി മറുപടിയും നല്‍കി. രാഷ്ട്രീയ പശ്ചാത്തലം വെച്ച് തന്നെ മറുപടി പറയാന്‍ അനുവദിക്കാതിരിക്കുകയാണ് എങ്കില്‍ ചര്‍ച്ചയ്ക്ക് വരുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാല്‍ ഇത്തരം മുനവെച്ച വാചകങ്ങള്‍ കൊണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കാനാവില്ലെന്ന് സ്മൃതി വ്യക്തമാക്കി. നിങ്ങള്‍ വലിയ മിടുക്കിയായിട്ട് അങ്ങനെ സംസാരിക്കല്ലേ എന്നായി നേതാവ്.
മാധ്യമങ്ങൾക്ക് ടാർജറ്റ്
നിങ്ങള്‍ ദേശാഭിമാനിയെപ്പോലെ ചോദിക്കേണ്ടവരല്ല എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാല്‍ ദേഷ്യപ്പെടേണ്ടതൊന്നും താന്‍ ചോദിച്ചിട്ടില്ലെന്നും സ്മൃതി പറഞ്ഞു. ഇനി ഇടപെടുന്നില്ലെന്നും തുടര്‍ന്ന് പറയാനും അവതാരക വ്യക്തമാക്കി. ഇതോടെ ശ്രീധരന്‍ പിള്ള അഭിപ്രായം തുടര്‍ന്നു. മാധ്യമങ്ങള്‍ക്ക് ടാര്‍ജറ്റ് ഉണ്ടെന്നും അതനുസരിച്ച് ചര്‍ച്ച തുടര്‍ന്നോളൂ എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.