ചെന്നൈ ആരാധകര്‍ക്ക് നിരാശ; വരും മത്സരങ്ങളിലും ബ്രാവോ കളിക്കാനിറങ്ങില്ലെന്ന് ഫ്ളമിങ്
അബൂദാബി: നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിക്കൊണ്ട് ഐപിഎല്‍ 2020 ലെ ആദ്യ വിജയം ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയിരിക്കുകയാണ്. 2019 ലെ ഫൈനലിലെ തോല്‍വിക്കുള്ള മറുപടികൂടിയായി അബൂദാബിയിലെ ചെന്നൈയിലെ വിജയം.അമ്പാട്ടി റായിഡുവിന്‍റെയും ഹാഫ് ഡു പ്ലസിസിന്‍റെയും മികച്ച ഇന്നിങ്സുകളും നിര്‍ണ്ണായക നിമിഷത്തില്‍ സാം കൂറന്‍റെ കൂറ്റനടിയുമായിരുന്നു ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ സീസണ്‍ ആരംഭിച്ച ചെന്നൈ ടീമില്‍ ഡ്വൈൻ ബ്രാവോയുടെ അഭാവമായിരുന്നു ശ്രദ്ധേയം.
ബ്രാവോയുടെ പരിക്ക്
ഐപിഎല്ലില്‍ ചെന്നൈ ഇറങ്ങിയ പത്ത് സീണസുകളിലും ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ഡ്വൈൻ ബ്രാവോ. അബൂദാബിയിലെ ആദ്യ മത്സരത്തിലും ചെന്നൈ ജഴ്സിയില്‍ ബ്രാവോയെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പരിക്ക് വിട്ടുമാറാത്തതിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം. കരീബിയില്‍ പ്രീമിയര്‍ ലീഗിലെ മത്സരത്തിനിടേയായിരുന്നു ബ്രാവോയ്ക്ക് പരിക്ക് പറ്റിയത്.
വരും മത്സരങ്ങളിലും
പരിക്ക് ഭേദമാവാത്തതിനാല്‍ വരും മത്സരങ്ങളില്‍ നിന്നും ബ്രാവോയ്ക്ക് വിട്ടു നില്‍ക്കേണ്ടി വരുമെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ലമിങ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇതോടെ അടുത്ത മത്സരത്തില്‍ ബ്രാവോയെ പ്രതീക്ഷിച്ച ആരാധകരും നിരാശയിലായിരിക്കുകയാണ്. അതേസമയം മുംബൈക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ കോച്ച് പ്രശംസിച്ചു.
മികച്ച പ്രകടനം
പരിക്കേറ്റ ബ്രാവോയ്ക്ക് പകരം ടീമില്‍ അവസരം ലഭിച്ച താരമായിരുന്നു സാം കൂറന്‍. കിട്ടിയ അവസരം മുതലാക്കിയ കുറൻ മത്സരത്തിൽ മികച്ച രീതിയിൽ പ്രകടനം നടത്തുകയും ചെയ്തു. നിര്‍ണായക നിമിഷത്തില്‍ 6 പന്തില്‍ 18 റണ്‍സ് നേടിയ കൂറന്‍ ചെന്നൈയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. നാലോവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത താരം ബോളിങിലും തന്‍റെ മികവ് പ്രകടിപ്പിച്ചു.
അമ്പാട്ടി റായിഡുവും
വളരെ മികച്ച പ്രകനമാണ് കൂറന്‍ കാഴ്ചവെച്ചതെന്നായിരുന്നു ഫ്ലമിങ്ങിന്‍റെ പ്രതികരണം. അമ്പാട്ടി റായിഡുവും തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം തന്നെ കാഴ്ച വെച്ചു. ഗ്യാലറയില്‍ ആരാധകര്‍ ഇല്ലാതെ ക്രിക്കറ്റ് മത്സരം കളിക്കുന്നത് പലര്‍ക്കും പുതിയ അനുഭവമാണ്. എങ്കിലും ആദ്യ മത്സരത്തില്‍ രണ്ട് ടീമുകളും അവരവരുടെ പ്രതിഭയ്ക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
5 വിക്കറ്റിന്
മുംബൈ ഇന്ത്യന്‍സിനെതിരെ 5 വിക്കറ്റിനായിരുന്നു ധോണിയുടേയും കൂട്ടരുടേയും വിജയം. മുബൈ ഉയര്‍ത്തിയ 162 റണ്‍സെന്ന വെല്ലുവിളി 19.2 ഓവറില്‍ കേവലം 5 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈക്ക് മറികടക്കാന്‍ സാധിച്ചു. 71 റണ്‍സുമായി അമ്പാട്ടി റായിഡു ചെന്നൈയുടെ വിജയ ശില്‍പ്പിയായപ്പോള്‍ 44 പന്തുകളിൽ 58 റണ്‍സ് അടിച്ചുകൂട്ടി ഫാഫ് ഡുപ്ലെസി മികച്ച പിന്തുണ നല്‍കി.
ധോണിയുടെ ആ 'മൈന്‍ഡ്' ഗെയിം അപാരം; മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്ത ആ തന്ത്രം ഇങ്ങനെ..