കോലിയും ദേവ്ദത്ത് പഠിക്കലും നയിച്ചു; രാജസ്ഥാനെതിരെ 8 വിക്കറ്റ് വിജയവുമായി ബാംഗ്ലൂര്‍
അബൂദാബി: നായകന്‍ കോലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് എട്ട് വിക്കറ്റ് വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 163 എന്ന വിജയലക്ഷ്യം 19.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മറികടന്നു. 53 പന്തില്‍ 72 റണ്‍സ് നേടി ബാംഗ്ലൂര്‍ നിരയില്‍ കോലി ടോപ് സ്കോറര്‍ ആയപ്പോള്‍ 45 പന്തില്‍ 63 റണ്ണുമായി മലയാളി താരം ദേവദത്ത് പടിക്കല്‍ മികച്ച പിന്തുണ നല്‍കി. സീസണില്‍ പടിക്കലിന്റെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഇത്.
രാജസ്ഥാന്‍ നിരയില്‍ ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലിനും ജോഫ്ര ആർച്ചർക്കും മാത്രമേ വിക്കറ്റ് കണ്ടെത്താനായുള്ളൂ. മൂന്നാം ഓവറില്‍ ആരോണ്‍ ഫിഞ്ച് (8) ന്‍റെ വിക്കറ്റ് വീണതിന് ശേഷം കൂടി ചേര്‍ന്ന കോലിയും പടിക്കലും ബാംഗ്ലൂരിനെ വിജയിത്തിലേക്ക് നയിക്കുകയായിരുന്നു. ആര്‍ച്ചര്‍ എറിഞ്ഞ പതിനാറാം ഓവറിലാണ് പടിക്കല്‍ പുറത്താവുന്നത്. 1 സിക്‌സും 6 ഫോറും ഉള്‍പ്പെടെയായിരുന്നു പടിക്കല്‍ 63 റണ്‍സ് നേടിയത്.
തുടര്‍ന്നെത്തിയ എബി ഡിവില്ലേഴ്‌സ് കോലിക്കൊപ്പം ചേര്‍ന്ന് ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ജോസ് ബട്‌ലറും (22) സ്റ്റീവ് സ്മിത്തും (5) സഞ്ജു സാംസണും (4) കൂടാരം കയറിയതോടെ രാജസ്ഥാന്‍ പതറുന്നതാണ് കാണാന്‍ കഴിഞ്ഞത്. 39 പന്തില്‍ 47 റണ്‍സെടുത്ത മഹിപാല്‍ ലോമ്രോറാണ് ടീമിനെ മാന്യമായ സ്കോറില്‍ എത്തിച്ചത്. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹാലാണ് ബാംഗ്ലൂര്‍ ബോളിങ് നിരയില്‍ തിളങ്ങിയത്.