ഫ്ളോറിഡ വിമാനത്താവള വെടിവയ്പ്പ്; പിന്നില്‍ ഐസിസ് ?
ഇറാഖില്‍ സൈനിക സേവനം നടത്തിയ യുവാവാണ് ഫ്ളോറിഡ വിമാനത്താവളത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ ഐസിസ് അനുകൂലിയാണോ എന്നും സംശയം.
ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡ വിമാനത്താവളത്തില്‍ വെടിവയ്പ്പ് നടത്തിയ അക്രമിയെ തിരിച്ചറിഞ്ഞു. 5 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. അമേരിക്കന്‍ പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന എസ്തബാന് സാന്റിയാഗോ ആണ് വെടിവയ്പ്പിന് പിന്നിലെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാൾ കസ്റ്റഡിയിലാണെന്നും റിപ്പോർട്ട് ഉണ്ട്.
അമേരിക്കന്‍ സൈന്യത്തോടൊപ്പം 2011ല്‍ ഇറാഖില്‍ സൈനിക സേവനം നടത്തിയിട്ടുണ്ട് സാന്റിയാഗോ. എന്നാല്‍ പ്രകടനം തൃപ്തികരമല്ലെന്ന കാരണത്താല്‍ ഇയാളെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്.ഇവിടെ വെച്ച് യുവാവിന് ഐസിസ് വിഡീയോകള്‍ കാണാന്‍ അവസരം ലഭിച്ചിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
അക്രമത്തിന് മുമ്പ് സാന്റിയാഗോയുടെ ഇന്റഗ്രാം പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്, ''നിന്റെ ഭൂമിയിലെ ദൗത്യം അവസാനിച്ചിരിക്കുന്നു. ജീവനോടെ ഉണ്ടെങ്കില്‍ ദൈവത്തിന് സ്തുതി''. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് തീവ്രവാദി സംഘടനകളോട് ഇയാള്‍ക്ക് ആഭിമുഖ്യം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് സാന്റിയാഗോ മാനസിക രോഗത്തിന് ചികിത്സ തേടിയതിന്റെ തെളിവുകളും എബിസി ന്യൂസ് പുറത്തുവിടുന്നു. എന്തിനാണ് യുവാവ് എയര്‍പോട്ടില്‍ എത്തിയത് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കൂടാതെ ഇയാള്‍ക്ക് എവിടെ നിന്ന് തോക്ക് കിട്ടി എന്നതും അന്വേഷിക്കുന്നുണ്ട്.
ആഗോള തീവ്രവാദ സംഘടനയായ ഐസിസിന് വെടിവയ്പ്പുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ പ്രധാനമായും പരിശോധിയ്ക്കുന്നത്. നേരിട്ട് ബന്ധമില്ലെങ്കിലും യുവാവ് ഐസിസ് അനുഭാവം പ്രകടിപ്പിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവ് പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നും, ഇല്ലെന്നുമുള്ള വാര്‍ത്തകള്‍് പുറത്തു വരുന്നുണ്ട്.