മുസാഫര്‍നഗര്‍ കലാപം തിരഞ്ഞെടുപ്പിനുള്ള തിരക്കഥ
ലഖ്‌നൗ: മുസാഫര്‍ നഗറില്‍ 31 പേരിടെ മരണത്തിനടയാക്കിയ കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ലെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്താന്‍ ടൈംസില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്.
പ്രദേശത്തെ ഭൂരിപക്ഷങ്ങളായ ഝാട്ട് വിഭാഗക്കാരും മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷം രാഷ്ട്രീയപരമായി ആര്‍ക്ക് ഗുണകരമാകും എന്ന് മാത്രമാണ് ഇതില്‍ ചര്‍ച്ചയാകേണ്ടത്. മേഖലയിലെ 18 ലോക് സഭാ സീറ്റുകള്‍ മാത്രമായിരുന്നു ഇതിലെ രാഷ്ട്രീയ ലക്ഷ്യം. ഭരിക്കുന്ന സമാജ് വാദി പാര്‍ട്ടിയും ഭരണം കാത്തിരിക്കുന്ന ബിജെപിക്കും ഈ കലാപത്തില്‍ തുല്യ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.
2009 ല്‍ സമാജ് വാദി പാര്‍ട്ടിക്കും ബിജെപിക്കും ഇവിടെ മൂന്ന് സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ ബിഎസ്പിക്കും ആര്‍എല്‍ഡിക്കും ആറും അഞ്ചും സീറ്റുകള്‍ വീതം ലഭിച്ചിരുന്നു. പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രീയ ലോക് ദളിന് മേഖലയിലുള്ള സ്വാധീനം തകര്‍ക്കുക മാത്രമായിരുന്നു കലാപംത്തിന്റെ ലക്ഷ്യം.
ഝാട്ട്- മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമില്ലാത്തിടത്തോളം കാലം ബിജെപിക്കോ സമാജ് വാദി പാര്‍ട്ടിക്കോ പ്രദേശത്ത് സ്വാധീനമുറപ്പിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. അപ്പോള്‍ ഝാട്ടുകളേയും മുസ്ലീങ്ങളേയും തമ്മില്‍ തല്ലിക്കുക എന്നത് മാത്രമായിരുന്നു തിരഞ്ഞെടുപ്പ് വിജയം നേടാന്‍ ഇരുപാര്‍ട്ടികള്‍ക്കും മുന്നിലുള്ള ലക്ഷ്യം.
മാസങ്ങളായി ഇത്തരമൊരു കലാപത്തിന് പ്രദേശത്ത് കളമൊരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ഇന്റലിജെന്റ്‌സ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മാസത്തില്‍ ബജ്‌റംഗ് ദള്‍ സംഘടിപ്പിച്ച ക്യാമ്പും അതിനോട് ബന്ധപ്പെട്ട് നടന്ന പ്രകടനവും പ്രദേശത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുസ്ലീം വിരുദ്ധ മുദ്രാവക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രകടനം നടത്തിയിരുന്നത്. എന്നാല്‍ മുതിര്‍ന്ന ഝാട്ടുകള്‍ ഇതിനെ അന്ന് എതിര്‍ത്തിരുന്നു. പിന്നീട് തുടര്‍ന്നും പ്രദേശത്ത് മൂന്ന് തവണ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ്-മുസാഫര്‍നഗര്‍-സഹാരന്‍പുര്‍ റൂട്ടില്‍ തീവണ്ടികളിലും മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു.