ദില്ലി മാനഭംഗം; ശിക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ 23കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പ്രതികള്‍ക്കുള്ള വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച കേസിലെ പ്രതികളെല്ലാം കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ച കോടതി വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് വിധി പ്രഖ്യാനം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. പ്രതികള്‍ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്ന് പ്രേസിക്യൂഷന് വാദിച്ചു.
സാകേതിലെ അതിവേഗ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ തങ്ങള്‍ നിരപരാധികളാണെന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് നാടക രംഗങ്ങള്‍ സൃഷ്ടിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രോസിക്യൂഷന് വാദിച്ചത്. അതേ സമയം, പ്രതികളുടെ സാമ്പത്തിക സ്ഥിതിയും മാതാപിതാക്കളുടെ ആരോഗ്യവും കണക്കിലെടുത്ത് പ്രതികള്‍ക്ക് ജീവപര്യന്തം മാത്രം നല്‍കാം എന്ന് പ്രതിഭാഗം വാദിച്ചു.
പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു. പെണ്‍കുട്ടിയുടെ മരണ മൊഴിയും കേസില്‍ നിര്‍ണായകമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്കെതിരെ കോടതി തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, പിടിച്ചുപറി, കൊലപാതകം, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യല്‍, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങി പതിമൂന്ന് കേസുകള്‍ ചുമത്തിയത്.
2012 ഡിസംബര്‍ 16ന് ഒടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23 കാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ ബസ് ഡ്രൈവര്‍ രാം സിങ് വിചാരണ നടക്കുന്നതിനിടെ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പെണ്‍കുട്ടിയെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ച കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ ബോര്‍ഡ് മൂന്ന് വര്‍ഷം നല്ലനടപ്പിന് ദുര്‍ഗുണപാഠശാല വാസവും വിധിച്ചു. ശേഷിക്കുന്ന നാലുപേര്‍ക്കുള്ള വിധിയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുന്നത്.