ജീവനുള്ള വീടുകളിലേക്ക് മടങ്ങാം...
കേരളത്തിനുപയോഗിക്കുന്ന വാസ്തു തന്നെ കര്‍ണ്ണാടകത്തിനും ചേരുമോ?
തീര്‍ച്ചയായും. ഉദാഹരണത്തിന് അമേരിക്കയിലെ കാക്ക കൂടുകെട്ടുന്നത് അവിടെ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ്. സൈപ്രസ് മരത്തിന്റെ ചില്ലകളാണ് അവിടുത്തെ കാക്കകള്‍ കൂടുകെട്ടാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മുടെ കാക്കകള്‍ മുളങ്കമ്പുകളും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ രണ്ടു കൂടുകളുടെയും ആകൃതിയും കൂടുകെട്ടുന്ന രീതിയും ഒന്നു തന്നെ. ഇന്ത്യയിലെ കാക്കകളും അമേരിക്കയിലെ കാക്കകളും പരസ്പരം കണ്ടു ചര്‍ച്ചചെയ്തിട്ടല്ല അങ്ങിനെയായത്. ഓരോ ദേശത്തെയും കാലത്തെയും അനുസരിച്ച് , അവിടങ്ങളില്‍ ലഭിക്കുന്ന പ്രാദേശിക സാമഗ്രികള്‍ ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിക്കേണ്ടത്. പിന്നെ വീടുകെട്ടാനെടുക്കുന്ന പ്രദേശത്തെ കാറ്റ്, സൂര്യപ്രകാശം, പരിസ്ഥിതി, ഭൂമിയുടെ ചരിവ്, വെള്ളത്തിന്റെ ലഭ്യത, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ കണക്കിലെടുക്കും. പക്ഷെ അടിസ്ഥാന ശാസ്ത്രവും രീതിയും ഒന്നാണ്.
കാലത്തിനും ദേശത്തിനും അതിതമായ എന്തെങ്കിലും മാതൃകകളുണ്ടോ?
തീര്‍ച്ചയായും. നമ്മുടെ നാലുകെട്ടുകള്‍ അതിനുദാഹരണമാണ്. നടുഭാഗം ഒഴിച്ചിട്ട് വീടു പണിയുന്ന രീതി ലോകത്ത് എല്ലായിടത്തും നിലനില്ക്കുന്നു. ഒരു ആഗോള ഗൃഹനിര്‍മ്മാണ മാതൃകയാണത്. ചൈനയിലും മധ്യേഷ്യയിലും അമേരിക്കയിലും നാലുകെട്ടെന്ന നിര്‍മ്മാണശൈലിയുണ്ട്. 8000 വര്‍ഷം പഴക്കമുള്ള സുമേരിയക്കാരാണ് നാലുകെട്ടിന്റെ ഉപജ്ഞാതാക്കള്‍. പക്ഷെ തെക്കിനിയും പടിഞ്ഞാറ്റിനിയും ഉയര്‍ത്തി, കിഴക്കിനിയും വടക്കിനിയും താഴ്ത്തിപ്പണിയുന്ന നമ്മുടെ നാലുകെട്ടുകള്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഇടുക്കിയിലെ വീടുകള്‍ക്ക് ആവശ്യക്കാരേറെ
ഇടുക്കിയില്‍ ഭൂകമ്പഭീതിയില്‍ കഴിഞ്ഞു കൂടിയ ജനങ്ങള്‍ക്ക് പരിഹാരമായി ഔസേഫിന്റെ പരമ്പരാഗത വീടുനിര്‍മ്മാണ വിദ്യയ്ക്ക് നല്ല പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചെലവുകുറഞ്ഞതും ഭൂകമ്പഭീതിയെ പാടെ അകറ്റുന്നതുമായ വീട്. സ്ക്വയര്‍ ഫീറ്റിന് വെറും 300 രൂപ മാത്രമേ ഈ വീടിന് ചെലവു വരുന്നുള്ളൂ.
പുഴമണല്‍ ആവശ്യമില്ലെന്നതാണ് ഈ വീട്നിര്‍മ്മാണവിദ്യയുടെ ഒരു മെച്ചം. സിമന്റും മണലും ഉപയോഗിക്കുന്നതിനു പകരം ഇഷ്ടികകള്‍ പാകാന്‍ ചെമ്മണ്ണുതന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷെ ചെമ്മണ്ണ് അതുപോലെ ഉപയോഗിക്കാന്‍ കഴിയില്ല. പകരം 90 ദിവസം നീണ്ടു നില്ക്കുന്ന പ്രക്രിയയിലൂടെ അതിനെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
സാധാരണ പറമ്പിലെ ചെമ്മണ്ണെടുത്ത് പച്ചവെള്ളത്തിലും കടുക്കകഷായത്തിലും നെന്മേനി വാക കുത്തിപ്പൊടിച്ചിട്ട് തിളപ്പിച്ച വെള്ളത്തിലും ഇട്ടശേഷം വാസ്തുവിദ്യവിധി പ്രകാരം 90 ദിവസം പരിചരിക്കണം. ഇത് കഴിഞ്ഞാല്‍ ചിതലിന് തിന്നാന്‍ പാകത്തില്‍ ഒരംശം പോലും ആ മണ്ണില്‍ അവശേഷിക്കുകയില്ല. ഈ പാകപ്പെടുത്തിയ മണ്ണാണ് കല്ലുകള്‍ പാകാന്‍ ഉപയോഗിക്കുക. 3000 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍സംസ്കാരകാലത്തെ സാങ്കേതികവിദ്യയാണിതെന്ന് ഔസേപ്പ് അവകാശപ്പെടുന്നു.
സിമന്റില്‍ പണിതാല്‍ കല്ലുകള്‍ കൂട്ടിപ്പിടിക്കുമെന്നതിനാല്‍ ഭൂമി ചെറുതായി വിറകൊണ്ടാല്‍ ചുമരപ്പാടെ ഇടിഞ്ഞുവീഴും. എന്നാല്‍ വിധി പ്രകാരം പാകപ്പെടുത്തിയെടുത്ത ചെമ്മണ്ണില്‍ പണിതാല്‍ ഭൂകമ്പത്തിന്റെ കുലുക്കത്തെ ഉള്‍ക്കൊള്ളാന്‍ ആ ചുമരുകള്‍ക്ക് കഴിയുമെന്ന് ഔസേപ്പ് പറയുന്നു. ഒറ്റക്കൊറ്റക്ക് കല്ലുകള്‍ അടര്‍ന്നുവിഴുമെന്നല്ലാതെ ചുമരപ്പാടെ ഇടിഞ്ഞുവീഴില്ല. ഇത് ഭൂകമ്പം മൂലമുള്ള ദുരന്തം കുറയ്ക്കുമെന്ന് പറയുന്നു. ഒരു ചതുരശ്രയടിക്ക് 300 രൂപ മാത്രമേ ഈ വീടിന് ചെലവു വരുന്നുള്ളൂ. സാധാരണ വീടുപണിയുമ്പോള്‍ ശരാശരി ചതുരശ്രയടിക്ക് 600 രൂപ വരെ വരുമ്പോഴാണിത്. സിമന്റില്‍ പണിത വീടുകള്‍ മാത്രം പരിചയിച്ചുപോയതുകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് ഈ വീടുകളോട് വിശ്വാസ്യത വന്നിട്ടില്ല. കയ്യില്‍ ചെമ്മണ്ണുകുഴയുമെന്നതുകൊണ്ട് പണിക്കാര്‍ക്കും ഈ നിര്‍മ്മാണ രീതിയോട് മതിപ്പില്ല. കമ്മീഷന്‍ കുറയുമെന്നതുകൊണ്ട് എഞ്ചിനീയര്‍മാരും ഈ വീടിനെ പ്രോത്സാഹിപ്പിക്കില്ല. കേരളത്തിലെ മണല്‍ വാരലിന് ഒരു നല്ല പരിഹാരമാണ് ഈ വീട് നിര്‍മ്മാണ രീതി.
അഞ്ച് പുസ്തകങ്ങള്‍ ഔസേഫ് രചിച്ചിട്ടുണ്ട്. വാസ്തുശാസ്ത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന ഹിന്ദിയില്‍ രചിച്ച വാസ്തു ദര്‍ശന്‍, ഇംഗ്ലീഷില്‍ രചിച്ച വാസ്തുശാസ്ത്ര, ചിത്രഭാസ എന്നീ പുസ്തകങ്ങളും മലയാളത്തില്‍ രചിച്ച വാസ്തുവിദ്യ, വൃക്ഷായുര്‍വേദം എന്നീ പുസ്തകങ്ങളും.
3