ഭാവനയും സാഹിത്യവും മാറിയേ തീരൂ...പി കെ രാജശേഖരന്‍
ഹൈപ്പര് ടെക്സ്റ്റിന്റെ സാധ്യതകള് ഉപയോഗിക്കുന്ന സൈബര് നോവലുകളുടെ ഭാവി എന്താണ്.? ഹൂലിയോ കോര്ത്തസറിന്റെ 'ഹോപ്സ്കോച്ച്' എന്ന നോവല് താങ്കളുടെ പുസ്തകത്തില് പരാമര്ശിക്കുന്നുണ്ട്. ലീനിയര് വായനയും നോണ് ലീനിയര് വായനയും സാധ്യമാക്കുന്ന രചനാ തന്ത്രം ആ നോവലില് പരീക്ഷിച്ചിട്ടുണ്ട്. അത്തരത്തില് മള്ട്ടി ലീനിയര് റീഡിംഗിന് സാധ്യതയുളള നോവലുകള് സാധ്യമാണോ.? വിക്കിപീഡിയ മാതൃകയില് ഹൈപ്പര് ടെക്സ്റ്റിന്റെ സാധ്യതള് പ്രയോജനപ്പെടുത്തുന്ന ഒരു നോവല്. അതാണ് ഉദ്ദേശിക്കുന്നത്. ?
സാധ്യത ഉണ്ടാക്കണം. പാരലല് റീഡിംഗില്ലാതെ നോവല് ഇപ്പോഴുളളതു പോലെ എഴുതിയാലും ഒന്നും സംഭവിക്കാന് പോകുന്നില്ല. നടന്നു പോകാന് കഴിയുമെന്നിരിക്കെ ഇഴഞ്ഞു പോകുന്നതെന്തിന് എന്ന ചോദ്യം യുക്തിയുടേതാണ്. ആ യുക്തിയില് എനിക്ക് വിശ്വാസമില്ല. ഇഴഞ്ഞു പോകാന് ഒരാള് തീരുമാനിച്ചാല് ഒന്നും ചെയ്യാനാവില്ല. നിലവിലുളള രീതികളെ ബോധപൂര്വം ഉടച്ചു വാര്ക്കേണ്ടതുണ്ട്.
വിക്കി പീഡിയയുടെ മാതൃകയില് ഒരു നോവല് സാധ്യമാണോ? ഓരോ വാക്കില് നിന്നും പലതലങ്ങളിലേയ്ക്ക് വികസിക്കുന്ന ഒരു നോവല്?
'ഡിക്ഷ്ണറി ഓഫ് ഖസാര്സ്'(Dictionary of Khazars) എന്ന പുസ്തകം അത്തരത്തിലൊന്നാണ്. മിലോറെദ് പാവിച്ച് എന്ന സെര്ബിയന് നോവലിസ്റ്റിന്റെ നോവല് ഡിക്ഷ്ണറിയാണ്.
മാര്ട്ടിന് അമിസിന്റെ 'യെല്ലോ ഡോഗ്' (Yellow Dog) എന്ന പുസ്തകവും നെറ്റിന്റെ സാധ്യതകള് ഉപയോഗിക്കുന്ന നോവലാണ്. ചിതറിക്കിടക്കുന്ന ആഖ്യാന തന്ത്രമാണ് ഈ നോവലില് ഉപയോഗിച്ചിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് മാര്ട്ടിന് അമിസിന്റെ ഈ നോവല് ഉദാഹരിക്കുന്നുണ്ട്.
റിയാലിറ്റിയും വിര്ച്വല് റിയാലിറ്റിയും ഉണ്ടെന്നിരിക്കെ വിര്ച്വല് റിയാലിറ്റിയുടെ സങ്കേതങ്ങള് ഉപയോഗിക്കുന്ന നോവലുകളും സാഹിത്യരൂപങ്ങളും ഉണ്ടാകണം. വിര്ച്വല് റിയാലിറ്റിയും ആവിഷ്കരിക്കപ്പെടുക തന്നെ വേണം. നിരന്തരമായ ഏറ്റുമുട്ടല് സാഹിത്യത്തിന്റെ സ്വഭാവമാണ്. നിരന്തര സംഘര്ഷങ്ങളിലൂടെയാണ് പുതിയതെന്തും ഉണ്ടാകുന്നത്.
സാഹിത്യത്തിന്റെ ഇന്നത്തെ ശത്രുവാണ് സൈബര് ലോകം. അതുമായി ഏറ്റുമുട്ടുക തന്നെ വേണം. പുതിയ ടെക്നോളജിയും അതിന്റെ ആഖ്യാന രൂപങ്ങളും പരന്പരാഗത സാഹിത്യത്തിന്റെ ശത്രുപക്ഷത്താണ്. എങ്ങനെയാണ് ഇതിനെ നേരിടുന്നത്? ഇതിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല. എല്ലാം ഇത് തകര്ത്തു കളയുമെന്ന സാംസ്കാരിക ഭയവും അസ്ഥാനത്താണ്. മറിച്ച് അതിലേയ്ക്ക് പ്രവേശിക്കുകയും അതിന്റെ സാധ്യതകള് ഉപയോഗിക്കുകയുമാണ് വേണ്ടത്.
മലയാള സാഹിത്യത്തില് പുതിയ മാധ്യമമായ ഇന്റര്നെറ്റിന്റെ സ്വാധീനം എത്രത്തോളം ഉണ്ട്.?
എന്നെ കഠിനമായി നിരാശനാക്കുന്ന ഒരു കാര്യമാണിത്. ഭാവനാതീതം എന്ന പേരില് ഇന്റര്നെറ്റിന്റെ ലോകം പ്രമേയമായി വരുന്ന കഥകളുടെ സമാഹാരം എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സമാഹാരം മലയാളികളുടെ മുന്നില് അവതരിപ്പിച്ചപ്പോള് ഞാന് സ്വപ്നം കണ്ടിരുന്നത് എഴുത്തുകാരന് സ്വന്തം ഭാവനയെ മാറ്റി മറിക്കാനുളള ഒരു സങ്കേതമായി പുതിയ മാധ്യമത്തെ ഉപയോഗിക്കുമെന്നാണ്.
യഥാര്ത്ഥത്തില് ടെക്നോളജി നമ്മുടെ ജീവിതത്തെയും സമൂഹത്തെയും കീഴടക്കിക്കൊണ്ടിരിക്കുകയാണ്. വിദ്യാസന്പന്നരും നല്ല വായനക്കാരുമായ എഴുത്തുകാര്ക്ക് പുതിയ ലോകം പ്രചോദനമാകുമെന്ന പ്രതീക്ഷ ഇതുവരെ സഫലമായിട്ടില്ല.
വായനയ്ക്കു തത്തുല്യമായ പ്രാധാന്യം പുതിയ മാധ്യമത്തിന് എഴുത്തുകാര് നല്കുമെന്ന് കരുതിയതും സാധ്യമായിട്ടില്ല. എന്നാല് അത് സംഭവിക്കുക തന്നെ ചെയ്യും. അതില് ഒരു സംശയവും വേണ്ട.
ഇപ്പോള് എഴുതിക്കൊണ്ടിരിക്കുന്നവര്ക്ക് പാരന്പര്യത്തിന്റെ അതിഭാരമുണ്ട്. എഴുത്തിലേയ്ക്ക് കടന്നു വരുന്ന കുട്ടികളുടെ ഭാവനയെ മാറിയ ലോകം സ്വാധീനിക്കുക തന്നെ ചെയ്യും. അതില് ഒരു സംശയവും വേണ്ട. അല്പം നേരത്തെയാണ് എന്റെ ഇടപെടല് എന്നൊരു കുഴപ്പം മാത്രമേ ഇതിലുളളൂ.
എം മുകുന്ദന്റെ നൃത്തം മലയാളത്തിലിറങ്ങിയ മോശപ്പെട്ട നോവലായാണ് ഞാനൊഴിച്ചുളള ഏതാണ്ട് എല്ലാ നിരൂപകരുടെയും അഭിപ്രായം. ഒരു പുതിയ ടെക്നോളജി വന്നപ്പോള് അതിനെ മുതലാക്കാന് ശ്രമിച്ചു എന്ന ആരോപണമാണ് മുകുന്ദനെതിരെയുളളത്.
മയ്യഴിപ്പുഴയുടെ തീരങ്ങളിലും ദല്ഹിയും എഴുതി എഴുപതുകളുടെ തുടക്കത്തില് തന്നെ മലയാളത്തിലെ ഏറ്റവും മികച്ച നോവലിസ്റ്റുകളിലൊരാളായി അംഗീകരിക്കപ്പെട്ട മുകുന്ദന് പുതിയ ടെക്നോളജിയുടെ മറവില് പ്രശസ്തനായിക്കളയാം എന്നു തീരുമാനിക്കേണ്ട കാര്യമില്ല.
മുകുന്ദനെപ്പോലെ അറുപതു വയസു കഴിഞ്ഞ ഒരെഴുത്തുകാരന്റെ ഭാവനയുമായാണ് പുതിയ ടെക്നോളജി സംഘര്ഷത്തിലേര്പ്പെടുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
കൊച്ചുകാര്യങ്ങളിലാണ് നമ്മുടെ പ്രധാന എഴുത്തുകാര്ക്കിപ്പോഴും താല്പര്യം. ഉദാഹരണത്തിന് ഒരു തുടര് വിദ്യാകേന്ദ്രം പശ്ചാത്തലമാക്കി എന് പ്രഭാകരന് എഴുതിയ "ജീവന്റെ തെളിവുകള്" എന്ന നോവല് എടുക്കുക. കണ്ണൂരിലെ ഒരു നാട്ടിന്പുറത്തെ കമ്മ്യൂണിസ്റ്റു പാര്ട്ടിയില് നടക്കുന്ന കൊച്ചുകൊച്ചു സംഘര്ഷങ്ങളാണ് ഈ നോവല് പ്രമേയമാക്കുന്നത്.
നാം അഭിമുഖീകരിക്കുന്ന വലിയ സംഘര്ഷങ്ങളെ അഭിമുഖീകരിക്കാന് എഴുത്തുകാര് തയ്യാറാവുന്നില്ല. റസിഡന്സ് അസോസിയേഷന് പ്രശ്നങ്ങളെ ആഗോള പ്രശ്നങ്ങളായി അവതരിപ്പിച്ച് തൃപ്തിയടയുകയാണ് നാം ചെയ്യുന്നത്. ഇത്തരം പ്രമേയങ്ങളെ നോവലാക്കുന്പോള് നോവല് എന്ന സാഹിത്യരൂപത്തോടുളള ബഹുമാനമില്ലായ്മയാണ് പ്രകടമാക്കുന്നത്.
നമ്മുടെ വിഷയവുമായി ബന്ധമില്ലെങ്കിലും ചോദിക്കട്ടെ. ഉമേഷ് ബാബുവിന്റെ വിവാദ കവിതയും ഏതാണ്ട് ഈ നിലവാരത്തിലുളളതു തന്നെയല്ലേ. ?
ഇതുവരെ മോശപ്പെട്ട കവിതകള് മാത്രമെഴുതിയിട്ടുളള കവിയാണ് ഉമേഷ് ബാബു. കവിതയെഴുതിയതിന് ഉമേഷ് ബാബുവിന്റെ പേരില് പാര്ട്ടി നടപടിയെടുത്തെങ്കില് അത് പാര്ട്ടിയുടെ പ്രശ്നം. സാഹിത്യത്തിന്റെ പേരിലല്ല ഈ ഏതായാലും ഈ നടപടി. കവിതയുടെ സാഹിത്യമൂല്യവുമല്ല തര്ക്കവിഷയം.
പാര്ട്ടി നേതാക്കളെ ചോദ്യം ചെയ്യുന്ന കവിതയാണ് ഉമേഷ് ബാബു എഴുതിയത്. നേതാക്കന്മാരെ ചോദ്യം ചെയ്യരുത് എന്ന അലിഖിത നിയമമുളള പാര്ട്ടിയില് ജോലി ചെയ്യുന്നയാള് ആ പാര്ട്ടിയുടെ നിയമങ്ങള് അനുസരിക്കാന് ബാധ്യസ്ഥനാണ്.
വളരെ ആത്മാര്ത്ഥമായി ഇതുവരെ പാര്ട്ടിയില് പ്രവര്ത്തിച്ചു വന്ന ഉമേഷ് ബാബുവിന് ഇതുവരെ ഇക്കാര്യം അറിയില്ലായിരുന്നു എന്നു കരുതാനാവില്ല. സിപിഎം ഒരു സര്വാധിപത്യ സ്വഭാവമുളള പാര്ട്ടിയാണ്.
ഉമേഷ് ബാബു നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയായാലും ഇത്തരം കവിതകളോടുളള പ്രതികരണം ഈ രീതിയില് തന്നെയായിരിക്കും?
അതേ. സിപിഎം ഉമേഷ് ബാബുവിനെ പുറത്താക്കുന്നത് തീര്ച്ചയായും സിപിഎമ്മിന്റെ സ്വന്തം കാര്യമാണ്. പക്ഷേ, ഇതിന്റെ പേരില് ഉമേഷ് ബാബുവിനെ തല്ലിയാല് തീര്ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇക്കാര്യത്തില് ഇത്തരം നടപടികള് സ്വീകരിക്കാന് സിപിഎമ്മിന് സ്വാതന്ത്ര്യമുണ്ട് എന്നു തന്നെയാണ് എന്റെ അഭിപ്രായം.
ഉമേഷ് ബാബുവും കുഞ്ഞപ്പാ പട്ടാന്നൂരുമൊക്കെ പാര്ട്ടിയുടെ ശീതളച്ഛായയില് ജീവിക്കുകയും പ്രവര്ത്തിക്കുകയും ചെയ്തവരാണ്. അവരുടെ ആത്മാര്ത്ഥതയിലും സംശയിക്കേണ്ട കാര്യമില്ല.












Click it and Unblock the Notifications