ഭാവനയും സാഹിത്യവും മാറിയേ തീരൂ...പി കെ രാജശേഖരന്‍
സാങ്കേതകതാഭീതിയുടെ ഒരംശം സേതുവിന്റെ തിങ്കളാഴ്‌ചകളിലെ ആകാശം എന്ന കൃതിയിലുളളതായി താങ്കള്‍ നിരീക്ഷിക്കുന്നുണ്ട്. ഈ ഭീതി ശരാശരി മലയാളിയുടെ പൊതുവായ ഭീതിയുടെ പ്രതീകമായി കരുതാമോ? കന്പ്യൂട്ടറിനെതിരെ പ്രകടനം നടത്തിയ നമ്മുടെ ഭൂതകാല പാരന്പര്യത്തിന്റെ പശ്ചാത്തലത്തില്‍ താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു.?
സാങ്കേതിക ഭീതി ഇന്നു നിലവിലില്ല. അത് എണ്‍പതുകളുടെ ഭീതിയായിരുന്നു. അന്ന് ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നിഘണ്ടുവിലെ ഏറ്റവും വെറുക്കപ്പെട്ട വാക്കായിരുന്നു കന്പ്യൂട്ടര്‍വല്‍ക്കരണം.
ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വരെ കന്പ്യൂട്ടറുകള്‍ക്കെതിരെ സമരം ചെയ്തു. അന്ന് തൊഴില്‍ നഷ്ടപ്പെടുത്തുന്ന വില്ലന്‍ വേഷത്തിലായിരുന്നു കന്പ്യൂട്ടര്‍. ഇന്ന് ഏറ്റവും വലിയ തൊഴില്‍ദായക മേഖലകളിലൊന്നാണ് കന്പ്യൂട്ടര്‍. ഇത് തീര്‍ച്ചയായും വൈരുദ്ധ്യമാണ്. എന്നും നാം ഇങ്ങനെയായിരുന്നു. പുതുമയുടെ വരവിനെ ഭയത്തോടെ കാണുന്ന വാസനയാണ് നമുക്ക് പണ്ടുമുളളത്.
മലയാളത്തില്‍ ഇനിയും ശൈശവ ദിശ താണ്ടിയിട്ടില്ലാത്ത വിഭാഗമാണ് സയന്‍സ് ഫിക്ഷന്‍ രചനകളെന്ന് ഏകാന്തനഗരങ്ങളില്‍ താങ്കള്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ പുതുതായി രൂപപ്പെടുന്ന ടെക്‌നോകള്‍ച്ചറിന്റെ സ്വാധീനം ഈ മേഖലയില്‍ ഉണര്‍വുണ്ടാക്കുമെന്ന പ്രവചനവുമുണ്ട്. അനുദിനം അന്പേ മാറുന്ന ടെക്‌നോളജി വിപ്ലവത്തില്‍ മലയാളത്തിലെ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരുടെ ഭാവന നേരിടുന്ന വെല്ലുവിളികളെന്താണ്. ?
സയന്‍സ് ഫിക്ഷന്‍ എഴുത്തുകാര്‍ മലയാളത്തില്‍ ഇല്ലാത്തതിനാല്‍ അവര്‍ വെല്ലുവിളി നേരിടുന്ന പ്രശ്നമില്ല. പുതുതായി എഴുതിത്തുടങ്ങുന്നവര്‍ എഴുതിയാല്‍ മതി. ജി ആര്‍ ഇന്ദുഗോപനെപ്പോലുളളവര്‍ ഈ രംഗത്ത് ചില ശ്രമങ്ങള്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ദുഗോപന്റേത് നല്ല സയന്‍സ് ഫിക്ഷനാണെന്ന അഭിപ്രായം എനിക്കില്ല. നിലവിലുളള എഴുത്തുകാരല്ലാത്തവര്‍ എഴുതിത്തുടങ്ങണമെന്നാണ് എന്റെ അഭിപ്രായം.
സയന്‍സ് ഫിക്ഷന്‍ മാത്രം എഴുതുന്നവര്‍ വരണം. പാശ്ചാത്യലോകത്തൊക്കെ അങ്ങനെയാണ്. സയന്‍സ് ഫിക്ഷന്‍ എഴുതുന്നവര്‍ അതുമാത്രമാണെഴുതുന്നത്. സയന്‍സ് പഠിക്കുന്നവര്‍ സാഹിത്യം പഠിക്കേണ്ടതില്ല എന്നൊരു മധ്യവര്‍ഗ മനോഭാവം നമുക്ക് പണ്ടേയുണ്ട്. അത് നമ്മുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗവുമാണ്.
സയന്‍സ് പഠിക്കുന്നവര്‍ സയന്‍സാണ് നല്ലതെന്നും സാഹിത്യം രണ്ടാം കിടയാണെന്നും കരുതുന്പോള്‍ സാഹിത്യവിദ്യാര്‍ത്ഥികളാകട്ടെ, സയന്‍സ് നിര്‍ജീവമായ ഒന്നാണെന്നും സാഹിത്യത്തിനാണ് ജീവന്‍ എന്നുമുളള ധാരണ വച്ചു പുലര്‍ത്തുന്നവരാണ്. സയന്‍സ് അറിയുന്നവര്‍ സാഹിത്യത്തിലേയ്ക്ക് വരാതിരിക്കാനുളള കാരണം അതാണ്.
നന്നായി സയന്‍സ് അറിയുന്നവര്‍ അതിന്റെ അക്കാദമിക് ഉയരങ്ങളിലേയ്ക്ക് പോവുകയും ചെയ്യുന്നു. ശാസ്ത്ര ജേര്‍ണലുകളിലെ പ്രബന്ധങ്ങളും റിസര്‍ച്ചുമായി കടന്നു പോവുകയാണ് അവര്‍ ചെയ്യുന്നത്. പിന്നീടുണ്ടാകുന്നത് ശാസ്ത്ര പരിചയ പുസ്തകങ്ങളാണ്. സയന്‍സിന്റെ ജിജ്ഞാസയാണ് അത്തരം എഴുത്തുകാരെ ആകര്‍ഷിക്കുന്നത്. ശാസ്ത്ര പുസ്തകങ്ങള്‍ മലയാളത്തില്‍ എഴുതുന്നത് ശരിയല്ലെന്നൊരു ധാരണയുമുണ്ട്.
നന്ദകുമാറിന്റെ "വാര്‍ത്താളി" എന്ന നീണ്ടകഥയില്‍, ഒരു കന്പ്യൂട്ടര്‍ അധ്യാപകന്‍ തന്റെ തൊഴില്‍പരമായ സ്വത്വം എങ്ങനെയാണ് നിര്‍വചിക്കുന്നത് എന്ന് താങ്കള്‍ സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയിലേയ്‌ക്കും സൗദി അറേബ്യയിലേയ്‌ക്കും വിവര സാങ്കേതിക വിദ്യയുടെ വേലക്കാരെ കുറഞ്ഞ കൂലിക്ക് കൂട്ടിക്കൊടുക്കുന്ന നെറ്റ് വര്‍ക്ക് ട്രെയിനറാണ് താന്‍ എന്നാണ് ഹരിഹരന്‍ തന്നെ പരിചയപ്പെടുത്തുന്നത്.വിവര സാങ്കേതിക മേഖലയോട് നമ്മുടെ സാഹിത്യകാരന്മാര്‍ക്കുളള പൊതുസമീപനമല്ലേ ഈ വാചകത്തില്‍ വെളിപ്പെടുന്നത്.?
ഇന്ന് ഈ നിര്‍വചനത്തിന് പ്രസക്തിയില്ല. ഇന്ന് നാം ഇവിടെ നിന്നു തന്നെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നമ്മുടെ നാട്ടിലെ ശന്പള ഘടനയുമായി തട്ടിച്ചു നോക്കുന്പോള്‍ ഈ ശന്പളം വലുതാണെന്നത് ശരിയാണ്. എന്നാല്‍ ഇത്രയും ഉയര്‍ന്ന ശംബളം ലഭിക്കുന്പോള്‍ പോലും പുതുതായി ഒരു സോഫ്റ്റ് വെയറിന് ജന്മം നല്‍കാന്‍ നമ്മുടെ കന്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍ക്ക് കഴിയുന്നില്ലെന്നതും കാണേണ്ടതാണ്.
മൗലിക പ്രതിഭയുപയോഗിച്ച് സ്വന്തം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുളള സാഹചര്യം ഇപ്പോഴും നമുക്കില്ല. എയിഡ്സ് പോലെയാണ് ഇതും. നമ്മുടെ നാട്ടില്‍ എയിഡ്സിന്റെ പേരില്‍ ഫണ്ടു വരുന്നത് ബോധവല്‍ക്കരണത്തിനാണ്. യഥാര്‍ത്ഥ മരുന്നിനുളള ഗവേഷണങ്ങള്‍ക്ക് ഫണ്ടില്ല. .
സൈബര്‍ സാഹിത്യത്തില്‍ നിന്നും പുറത്തുവരാം. പബ്ലിഷിംഗ് രംഗത്ത് ഇന്റര്‍നെറ്റ് വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ എന്താവും. ?
ഇന്റര്‍നെറ്റ് പബ്ലിഷിംഗ് രംഗത്ത് വ്യത്യാസം വരുത്തുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇപ്പോഴും മലയാളം ഇന്റര്‍നെറ്റ് ഫ്രണ്ട് ലി അല്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുളള ഫോണ്ടുകള്‍ പോലും ഇന്നില്ല.
യൂണികോഡ് നിലവില്‍ വരുന്നതോടെ ഇതിനൊരു മാറ്റം വരുമായിരിക്കും. എന്നാല്‍ നിലവില്‍ മലയാളം ഇന്റര്‍നെറ്റിന് ഇതുവരെ വഴങ്ങിയിട്ടില്ല എന്നാണ് തോന്നുന്നത്. അതിനാല്‍ മലയാളത്തില്‍ ഇ റീഡിംഗ് ( e- reading) ബുദ്ധിമുട്ടാണ്. ഭൗതിക പ്രവര്‍ത്തനം കൂടെയായ വായനയെ മാറ്റണമെങ്കില്‍ സാങ്കേതികമായ കുതിച്ചു ചാട്ടം അനിവാര്യമാണ്.
ഇപ്പോഴും ക്വാളിറ്റി കുറഞ്ഞ കണ്ടന്റാണ് ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നത്. കേരളത്തെക്കുറിച്ചു പോലും ഏറ്റവും വിശ്വാസയോഗ്യമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇല്ലെന്നു പറയാം. ടൂറിസം ഓറിയന്റഡ് സൈറ്റുകള്‍ മുഴുവന്‍ ഒരേ സാധനം കട്ട് ആന്റ് പെയ്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്.
കേരളത്തെക്കുറിച്ചുളള സമഗ്രവിവരങ്ങളുളള വെബ് സൈറ്റ് കേരളത്തില്‍ പോലുമില്ല. കുറച്ചെങ്കിലും ഉളളത് വിക്കി പീഡിയയിലാണ്.
കടലാസിനു പകരം സ്‌ക്രീന്‍ കടന്നു വരുന്നതും കയ്യക്ഷരത്തെക്കുറിച്ചുളള കാല്‍പനിക വിഷാദങ്ങള്‍ പതിയെ അസ്‌തമിക്കുന്നതും നാം കാണുന്നു. വരുംകാലത്തെ വായനയുടെ പൊതുസ്വഭാവം എന്താവും. ?
കയ്യക്ഷരത്തെ ഉപേക്ഷിക്കണം എന്നൊന്നും ഞാന്‍ പറയില്ല. എഴുതിപ്പതിഞ്ഞ അക്ഷരങ്ങളുടെ രൂപങ്ങള്‍ തന്നെയാണ് കന്പ്യൂട്ടറിലും ഉപയോഗിക്കുന്നത്. കാല്‍ക്കുലേറ്റര്‍ ഉണ്ടെന്നു കരുതി എഞ്ചുവടി പഠിക്കേണ്ടതില്ല എന്നാരും പറയില്ല. പഠിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെയാണ് അക്ഷരം എഴുതിപ്പഠിക്കുന്നതും.
തത്തുല്യമായി ഈ സാധ്യതകളെയും നാം നിലനിര്‍ത്തുകയും ഉപയോഗിക്കുകയും വേണം. തലച്ചോറിനും പുസ്തകങ്ങള്‍ക്കും പുറമെ മൂന്നാമതൊരു മെമ്മറി സ്റ്റോറേജ് കൂടിയുണ്ടാവുകയാണ്. സാംസ്കാരികമായ ഒരു മെമ്മറി സ്റ്റോറേജ് സിസ്റ്റമാണ് ഇന്റര്‍നെറ്റ്. ഒരു സാംസ്ക്കാരിക സ്മൃതി ശേഖരം എന്ന തരത്തിലാകണം ഇന്റര്‍നെറ്റ്.
ഫ്‌ലക്‌സിബിള്‍ സ്‌ക്രീനുകളെക്കുറിച്ചുളള ഗവേഷണങ്ങള്‍ പാശ്ചാത്യ നാടുകളില്‍ ഏതാണ്ട് വിജയത്തോട് അടുക്കുകയാണ്. കന്പ്യൂട്ടര്‍ സ്‌ക്രീനിനു മുന്നിലിരുന്നു വായിക്കേണ്ടി വരുന്നു എന്ന നിശ്ചലത മറികടക്കുന്നതിനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നാളെയൊ മറ്റന്നാളോ ഒരു വര്‍ഷം കഴിഞ്ഞോ ഇത് നടപ്പാകില്ലായിരിക്കാം. പക്ഷേ ആലോചനകള്‍ ആ വഴിക്ക് വളരെ മുന്നേറിക്കഴിഞ്ഞു. പുതിയ വായന ഭാവനയില്‍ കണ്ടാല്‍ എങ്ങനെയിരിക്കും. ?
ഈ തലമുറയ്ക്ക് ഇത് സാധ്യമാകില്ല. എന്നാല്‍ വരുന്ന തലമുറയ്ക്ക് ഇത് സാധ്യമാകുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. പരന്പരാഗത മട്ടില്‍ എഴുതുകയും വായിക്കുകയും ചെയ്ത് കടന്നുവന്നവരുടെ തലമുറയാണിത്.
എന്നാല്‍ വരുന്ന കുട്ടികള്‍ക്ക് ഇത് അനുഭവവേദ്യമാവുക തന്നെ ചെയ്യും. സ്വന്തം വീട്ടിലിരുന്ന് ആഗോളത്തിന്റെ എല്ലാ സ്പന്ദനങ്ങളുമായും സംവേദിക്കാന്‍ കഴിയുന്ന കാലം ഉണ്ടാകുമെന്നു തന്നെ ഞാന്‍ കരുതുന്നു. അക്കാര്യത്തില്‍ ഭാവിയുടെ വലിയൊരു പ്രചാരകനായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രവാചകനല്ല മറിച്ച് പ്രചാരകന്‍.
കണ്‍വെര്‍ജന്‍സിന്റെ കാലമാണിത്. പുസ്‌തകങ്ങളില്‍ കണ്‍വെര്‍ജന്‍സിന്റെ സാധ്യതകള്‍ എത്രത്തോളമാണ്. ?
ഇപ്പോഴും ആലോചിച്ചിട്ടില്ലാത്ത ഒരു വിഷയമാണ്. തീര്‍ച്ചയായും പുസ്തകത്തില്‍ കണ്‍വെര്‍ജന്‍സിന്റെ സാധ്യതകള്‍ ഉണ്ടാകേണ്ടതാണ്. എല്ലാത്തരം പുതിയ സാധ്യതകളെ ഉപയോഗിക്കുന്പോഴും കൃത്യമായ അറിവുളളവര്‍ക്കു മാത്രമേ അത് വേണ്ട തരത്തില്‍ രൂപപ്പെടുത്താനാകൂ.
പരന്പരാഗത വിജ്ഞാനത്തിലുളള വ്യക്തമായ ഉറപ്പിന്റെ അടിസ്ഥാനത്തിലേ മുന്നോട്ടു പോകാന്‍ കഴിയൂ. ഇതൊന്നും അറിയാത്തയാള്‍ വെറും സാങ്കേതിക വിദ്യ ഉപയോഗിക്കാനറിയാം എന്നതിന്റെ പേരില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്പോള്‍ അത് വെറും കൃത്രിമമായിപ്പോകും.
അതിന് ആത്മാവുണ്ടാകണമെങ്കില്‍ ഇതുതമ്മിലുളള സമരസപ്പെടുത്തല്‍ നടക്കണം.പാരന്പര്യവും ഭാവിയും തമ്മിലുളള പൊരുത്തപ്പെടുത്തല്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ അതിജീവിക്കാനുളള ബൗദ്ധിക ശേഷിയും ആത്മീയ ശേഷിയും ദര്‍ശനവും ഉണ്ടാകണം.
സാഹിത്യകാരന്മാര്‍ പൊതുവെ എങ്ങനെയാണ് പുതിയ മാധ്യമത്തെയും അതിന്റെ സാധ്യതകളെയും വിലയിരുത്തുന്നത്. സാഹിത്യകൃതികളുടെ കാര്യം നാം ചര്‍ച്ച ചെയ്‌തു. സ്വകാര്യസംഭാഷണങ്ങളിലും മറ്റും എങ്ങനെയാണ് പുതിയ കഥാ- കവിതാകൃത്തുക്കള്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. ?
കളിക്കോപ്പുപോലെയോ ചെറിയ ഭൗതികാവശ്യങ്ങള്‍ നിറവേറ്റാനുളള ഉപാധിയായോ ആണ് പലരും ഇതിനെ ഉപയോഗിക്കുന്നത്. ഒന്നുകില്‍ പഠിക്കാന്‍ അല്ലെങ്കില്‍ കളിക്കാനുളള ഉപകരണമാണ് ഇപ്പോഴും നമുക്ക് കന്പ്യൂട്ടര്‍. കുറെ പണികള്‍ എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാന്‍ സഹായിക്കുന്ന ഉപകരണം. ഉപകരണത്തിന്റെ സ്റ്റാറ്റസില്‍ നിന്നും മാറി വീക്ഷിക്കാന്‍ നമുക്ക് കഴിയണം. പാര്‍ട്ട് ഓഫ് ബോഡിയായി കാണുന്ന കാലത്തു മാത്രമേ ഇതിന്റെ യഥാര്‍ത്ഥ പ്രയോജനം നമുക്ക് ലഭ്യമാകൂ.
അടിമയും ആരാധനാമൂര്‍ത്തിയുമായി നാം കന്പ്യൂട്ടറിനെ കാണേണ്ടിയിരിക്കുന്നു. താഴെത്തട്ടിലുളള ഒരുപകരണമായിക്കണ്ട് ഒളിച്ചോടാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ അതില്‍ കുറ്റം പറയാനാവില്ല. കാരണം ഇപ്പോഴും ഭൂരിപക്ഷത്തിനും അപ്രാപ്യമായ സാധനമാണിത്. പലയിടങ്ങളിലും കന്പ്യൂട്ടര്‍ എത്തിയിട്ടില്ല.
ഭൂരിപക്ഷം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാങ്ങിയതു തന്നെ ഉപയോഗ ശൂന്യമായിരിക്കുന്നു. ഒരിക്കല്‍ കേടായാല്‍ ബ്യൂറോക്രസിയുടെ ചുവപ്പുനാടയില്‍ കുടുങ്ങി റിപ്പയറിംഗ് പോലും അസാധ്യമാകുന്ന സാമൂഹ്യസാഹചര്യമാണ് നിലവിലുളളത്.
ഉദാഹരണത്തിന് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിലവില്‍ വന്നാല്‍ പഴയ സിസ്റ്റത്തിന് താങ്ങാന്‍ കഴിയില്ല പലപ്പോഴും. അപ്പോള്‍ സിസ്റ്റം അപ് ഡേറ്റ് ചെയ്യുകയോ പുതിയ മെഷീന്‍ തന്നെ വാങ്ങുകയോ ചെയ്യേണ്ടി വരും. ഇതൊന്നും ബ്യൂറോക്രസി പലപ്പോഴും അനുവദിക്കാറില്ല. നമ്മുടെ സാന്പത്തിക നിലയും അനുവദിക്കുന്നില്ല. ഇത്തരം പ്രശ്നങ്ങളെക്കൂടി കണക്കിലെടുക്കാതെ പോകുന്നത് ശരിയല്ല.
സാഹിത്യത്തിന്റെയോ കാഴ്ചപ്പാടിന്റെയോ മാത്രം പ്രശ്നമല്ല. നമ്മുടെ മൊത്തം ഭൗതികസാഹചര്യം, സന്പദ്ഘടന, ഭരണ നിര്‍വഹണം എന്നിവയുമായൊക്കെ ബന്ധപ്പെട്ട പ്രശ്നമാണിത്. .
ഏകാന്തനഗരങ്ങളില്‍ സാഹിത്യത്തിന്റെ ദുര്‍വായന എന്ന അധ്യായത്തില്‍ താങ്കള്‍ക്കു നേരെ സക്കറിയ ഉയര്‍ത്തിയ ചില വിമര്‍ശനങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. വ്യത്യസ്‌ത അഭിപ്രായങ്ങളോട് സഹിഷ്‌ണുതയോടെ സംവദിക്കാന്‍ മലയാളിയെ തടയുന്നതെന്താണ്. ?
സഹിഷ്ണുത അത്യാവശ്യമാണ്. പൊതുവേ മലയാളി സഹിഷ്ണുതയുളളവരാണെന്നാണ് എന്റെ അഭിപ്രായം. ഒരുപാട് മോശപ്പെട്ട എഴുത്തുകാര്‍ മലയാളത്തില്‍ വിശ്വസാഹിത്യകാരന്മാരായി വിലസുന്നത് മലയാളിയുടെ സഹിഷ്ണുതയുടെ ബലത്തിലാണ്. ഇതൊക്കെ മലയാളി വായിക്കുന്നതു കൊണ്ടാണല്ലോ ഇങ്ങനെ സംഭവിക്കുന്നത്.
എങ്ങനെയായിരിക്കും ഭാവിലോകത്തിന്റെ സാഹിത്യം?
പരീക്ഷണങ്ങള്‍ക്കു മാത്രമേ ലോകത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയൂ. ഭാവിയെന്നത് നിലവിലുളളത് പോലെയാകാനേ പോകുന്നില്ല. നിലവിലുളളതു പോലെയാണ് നമ്മുടെ സാഹിത്യത്തിന്റെ തുടര്‍ച്ചയെങ്കില്‍ അത് അപചയത്തിലേയ്ക്കുളള പോക്കാണ്. അത് ആപല്‍ക്കരമാണ്. ഒരു പ്രത്യാശയും നല്‍കാത്തതുമാണ്.
അറിഞ്ഞു കൊണ്ട് എല്ലാത്തിനെയും തകര്‍ക്കാനുളള പരീക്ഷണങ്ങളാണ് ഇനി വേണ്ടത്. ധ്വംസിക്കാന്‍ തീരുമാനിക്കുന്നവരുടെ സാഹിത്യത്തിനു മാത്രമാണ് നാളത്തെ ലോകത്തില്‍ പ്രസക്തി.