കട്ട സംഘിയെന്ന് കൃഷ്ണകുമാര്‍; നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? ഉത്തരം ഇങ്ങനെ... അഭിമുഖം
സിനിമ, സീരിയല്‍ മേഖലയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനാണ് കൃഷ്ണകുമാര്‍. അതിനും മുമ്പ് ദൂരദര്‍ശനിലെ അവതാരകന്‍ എന്ന നിലയിലും. ഇപ്പോള്‍ ബിജെപിയുടെ പ്രചാരകന്‍ എന്ന രീതിയില്‍ ആണ് കൃഷ്ണകുമാര്‍ കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്നത്.
Recommended Video
നടൻ കൃഷ്ണകുമാറിനെ കളത്തിലിറക്കി ബിജെപി; തിരുവനന്തപുരത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം
താന്‍ ഒരു 'കട്ട സംഘിയാണെന്ന്' ഉറപ്പിച്ച് പറയുകയാണ് കൃഷ്ണകുമാര്‍. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. എന്തായാലും നിലവില്‍ അദ്ദേഹം ബിജെപിയില്‍ അംഗമല്ലെന്നും വ്യക്തമാക്കുന്നു. കൃഷ്ണകുമാറുമായി വണ്‍ഇന്ത്യ പ്രതിനിധി ക്രിസ്റ്റോ സെബാസ്റ്റ്യൻ നടത്തിയ അഭിമുഖത്തില്‍ നിന്ന്...
സിനിമ പോലെ തന്നെ എളുപ്പമാണോ പാര്‍ട്ടി പ്രവര്‍ത്തനവും
സിനിമയെ കുറിച്ച് കുറച്ച് കാര്യങ്ങള്‍ അറിയാം. രാഷ്ട്രീയം, പുറത്ത് നിന്ന് മാത്രം അറിഞ്ഞിട്ടുള്ള ഒരു വേദിയാണ്. സിനിമയ്ക്ക് അകത്ത് ഉണ്ടായിരുന്ന ആളാണ് ഞാന്‍. മാത്രമല്ല, ഒരു സൂപ്പര്‍ സ്റ്റാര്‍ഡം ഒന്നും ഒരിക്കലും എന്നെ തേടി വന്നിട്ടില്ല. സിനിമയില്‍ ശരിക്കും ഒരു സ്ട്രഗ്ലര്‍ ആയിരുന്നു. തീര്‍ച്ചയായും കുറച്ച് കാലം സീരിയലുകളില്‍ കുറച്ചുകാലം നായകനാകാന്‍ കഴിഞ്ഞു. എന്നാലും എനിക്ക് സിനിമ അറിയാം. കഴിഞ്ഞ പത്ത് മുപ്പത്തിയൊന്ന് വര്‍ഷമായി ആ രംഗത്തുണ്ട്.
എന്നാല്‍ രാഷ്ട്രീയം എന്നത് പുറത്ത് നിന്ന് കാണുന്നതാണ്. പത്രവാര്‍ത്തകള്‍ വായിച്ചൊക്കെയാണ് എന്താണ് രാഷ്ട്രീയം എന്ന് അറിയുന്നത്. അതിന്റെ അകത്ത് പോകുമ്പോഴേ പറയാന്‍ പറ്റൂ, എന്താണ് യഥാര്‍ത്ഥ സംഭവങ്ങളെന്ന്. അതുകൊണ്ട്, രാഷ്ട്രീയത്തെ പറ്റി പറയാന്‍ ആയിട്ടില്ല എന്നതാണ് സത്യം. ഇപ്പോള്‍ ഒരു പാഷന്‍ ആയിട്ട് ചെയ്തുകൊണ്ടിരിക്കുന്നു എന്നേ ഉള്ളൂ.
കേരളത്തിന്റെ പൊതുബോധം അംഗീകരിക്കാത്ത പാര്‍ട്ടിയാണോ ബിജെപി?
ശബരിമല വിഷയം കഴിഞ്ഞപ്പോള്‍, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് വിചാരിച്ചു. പക്ഷ അതുണ്ടായില്ല. എന്നാല്‍ വോട്ട് വിഹിതം നോക്കിക്കഴിഞ്ഞാല്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അത് സീറ്റായി മാറ്റാന്‍ കഴിഞ്ഞിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അതിന് ഇത്രയും വോട്ട് വിഹിതം പോര എന്നതാണ് ഒരു കാര്യം.
അന്ന് ഭരണപക്ഷവും പ്രതിപക്ഷവും നല്ലൊരു കാമ്പയിന്‍ വര്‍ക്ക് ഔട്ട് ആക്കി. ബിജെപി ജയിക്കില്ല എന്നതായിരുന്നു അത്. അന്ന് ഹിന്ദു മനസ്സുള്ള കുറേ പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിക്കണം, തത്കാലം ബിജെപി ജയിച്ചില്ലെങ്കിലും കുഴപ്പമില്ല, തന്റെ പ്രതിഷേധം കാണിക്കണം എന്ന് പറഞ്ഞ് എന്‍ ബ്ലോക്ക് ആയി കോണ്‍ഗ്രസിന് വോട്ട് ചെയ്തു.- ഇത് എന്റെ നിരീക്ഷണമാണ്.
കേന്ദ്രത്തിലെ കാര്യം നോക്കൂ
മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് ബിജെപിയ്ക്ക് പാര്‍ലമെന്റില്‍ രണ്ട് സീറ്റ് മാത്രമായിരുന്നു. ഒരിക്കലും ബിജെപി ജയിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞിരുന്നു. ഇന്ന് അതേ ബിജെപിയുടെ എംപിമാരെ തട്ടി ലോക്‌സഭയില്‍ നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അതുകൊണ്ട് കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് പറയാന്‍ പറ്റില്ല. അതിന് ചിലപ്പോള്‍ സമയമെടുക്കുമായിക്കും. പക്ഷ, സംഭവിക്കുക തന്നെ ചെയ്യും
ഹഥ്‌റാസില്‍ സംശയം
ഹഥ്‌റാസ് വിഷയത്തിലും കത്വ വിഷയത്തിലും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അവരെ സംരക്ഷിക്കരുത് എന്നും തന്നെയാണ് നിലപാട്. പക്ഷേ, അപ്പോള്‍ കേരളത്തിലെ വാളയാര്‍ സംഭവത്തെ മറന്നുപോകരുത്. ഹഥ്‌റാസ് സംഭവത്തെ കുറിച്ച് രൂക്ഷമായി അന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍, അന്ന് ചെയ്തത് തെറ്റായിപ്പോയി എന്നും തോന്നുന്നുണ്ട്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവിടെ പ്രതികള്‍ക്കൊപ്പം നിന്നു എന്നും ആ പെണ്‍കുട്ടിയുടെ വീട്ടുകാരെ ഉപദ്രവിച്ചു എന്നും വിശ്വസിക്കുന്നില്ല.
മക്കള്‍ക്കുള്ള ഉപദേശം
മക്കള്‍ പറയുന്നതിനും എഴുതുന്നതിനും നൂറ് ശതമാനം അവര്‍ തന്നെ ആണ് റെസ്‌പോണ്‍സിബിള്‍. അവര്‍ എന്നോട് അഭിപ്രായം ചോദിക്കുകയാണെങ്കില്‍ മാത്രമാണ് ഞാന്‍ എന്തെങ്കിലും പറയുക.
അങ്ങനെ എന്തെങ്കിലും എഴുതുന്നതിനെ കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചാല്‍ മാത്രം ഞാന്‍ പറയും. സിനിമയാണ് തൊഴില്‍ എങ്കില്‍ പരമാവധി സിനിമയില്‍ ഫോക്കസ് ചെയ്യുക എന്നായിരിക്കും അത്. രണ്ട് വിഷയങ്ങളാണ് അധികം കളിക്കാന്‍ പാടില്ലാത്തത്. ഒന്ന് രാഷ്ട്രീയം, രണ്ട് മതം.
കേരളത്തിലും വരും
മറ്റ് സംസ്ഥാനങ്ങളില്‍ സിനിമ താരങ്ങള്‍ ഓപ്പണ്‍ ആയി പുറത്ത് വരുന്നുണ്ട്. ബിജെപി കേരളത്തില്‍ മൂന്നാം സ്ഥാനത്താണ്. അധികാരം വന്നിട്ടില്ലാത്തതുകൊണ്ടായിരിക്കാം ആളുകള്‍ അനുകൂലിച്ച് രംഗത്ത് വരാത്തത്.
കട്ട സംഘി
ഞാന്‍
ഒരു
കട്ട
സംഘിയാണ്.
ആ
സംഘി
മറ്റേ
സംഘി
എന്നൊന്നും
വിളിക്കേണ്ടതില്ല.
സംഘപരിവാര്‍
കുടുംബത്തിലാണ്
ബിജെപിയും
എബിവിപിയും
വിഎച്ചപിയും
എല്ലാം.
അതെല്ലാം
ഒരു
കുടുംബമാണ്.
അതിനകത്തെ
ഒരു
അംഗത്തെ
വേണമെങ്കില്‍
സംഘി
എന്ന്
വിളിച്ചോട്ടേ.
അതില്‍
തെറ്റൊന്നും
ഇല്ലല്ലോ.
ശ്രദ്ധിക്കാത്തതോ അതോ ശ്രദ്ധിപ്പിക്കാന്‍ പറ്റാത്തതോ
ബിജെപി ആണെന്ന് പറയാതിരുന്നത് ഭയന്നിട്ടൊന്നും അല്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. പത്തനംതിട്ടയില്‍ സുരേന്ദ്രന് വേണ്ടിയും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.
എന്നെ ശ്രദ്ധിക്കാത്തതാണോ, എനിക്ക് ശ്രദ്ധിപ്പിക്കാന്‍ പറ്റാത്തതാണോ? എന്താണെന്ന് അറിയില്ല. അന്നും പ്രവര്‍ത്തിച്ചിരുന്നു. വളരെ കാലങ്ങള്‍ക്ക് മുമ്പ് കോളേജില്‍ പഠിക്കുമ്പോള്‍ എബിവിപിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, അന്നും ഇന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല. എല്ലാ സ്ഥാനാര്‍ത്ഥികളേയും സഹായിക്കാന്‍ കൂടെ പോവുക എന്നതായിരുന്നു പ്രവര്‍ത്തന രീതി. ഇന്നും അത് തന്നെയാണ് ചെയ്യുന്നത്.
പഞ്ചാബില്‍ മാത്രമാണോ കര്‍ഷകര്‍?
കര്‍ഷക സമരം എന്ന് പറയുന്നു. കര്‍ഷകര്‍ ഒരു സംസ്ഥാനത്ത് മാത്രമേ ഉള്ളോ. എന്തുകൊണ്ടാണ് പഞ്ചാബില്‍ നിന്ന് മാത്രം വരുന്നത്?
കര്‍ഷകരേയും പട്ടാളക്കാരേയും നമ്മള്‍ ഏറെ ഇഷ്ടപ്പെടും. ഈ രണ്ട് പേരാണ് നമ്മുടെ സുരക്ഷയും അന്നവും. ഈ രണ്ട് പേരേയും മാറ്റി നിര്‍ത്തി ഒന്നും ചെയ്യാന്‍ പറ്റില്ല. ഈ രണ്ട് പേരും നമ്മുടെ ജീവിന്റെ ഭാഗമാണ്.
ഇതൊരു പൊളിറ്റിക്കല്‍ സംഭവം ആണ്. നാളെ ചിലപ്പോള്‍ സര്‍ക്കാര്‍ എന്തെങ്കിലും ഇതില്‍ ചെയ്‌തേക്കാം. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് തിരുത്തണം. അതാണ് എന്റെ നിലപാട്.
ആക്രമിക്കപ്പെടും തോറും വളരും
ഞാന്‍ സിനിമയില്‍ വന്നത് നായകനാകാന്‍ തന്നെയാണ്. പക്ഷേ, ഒന്നും ആയില്ല. അത് സംഘപരിവാര്‍ ബന്ധം കൊണ്ടൊന്നും ആയിരുന്നില്ല. അത് എന്റെ വിധിയായിരുന്നു. എന്റെ മക്കള്‍ക്ക് വിധിയുണ്ടെങ്കില്‍ അത് സംഭവിക്കും, ഇല്ലെങ്കില്‍ ഇല്ല. അതിന് ഒരു കാരണമായി സംഘപരിവാര്‍ ബന്ധത്തെയൊക്കെ വേണമെങ്കില്‍ ചൂണ്ടിക്കാട്ടാം.
എന്റെ നാല് മക്കളും ഉന്നതങ്ങളില്‍ എത്തുമെന്നാണ് വിശ്വാസം. കാരണം, പല രീതിയില്‍ ഉള്ള ആക്രമണങ്ങള്‍ എനിക്കും മക്കള്‍ക്കും നേരെ ഉണ്ടാകാറുണ്ട്. നമുക്കെതിരെ ശക്തമായ ആക്രമണം ഉണ്ടാകുന്നുണ്ടെങ്കില്‍ അതനുസരിച്ച് നമ്മള്‍ വളരും. അതാണ് അതിന്റെ സത്യാവസ്ഥ.
ലോകത്ത് തന്നെ ഏറ്റവും അധികം ആളുകള്‍ എതിര്‍ത്തിട്ടുള്ള വ്യക്തിയാണ് നരേന്ദ്ര മോദി. എതിര്‍ക്കും തോറും വളരുന്ന ഒരു അത്ഭുത പ്രതിഭാസമാണ് നരേന്ദ്ര മോദിയും ബിജെപിയും
മത്സരിക്കുമോ എന്ന് ചോദിച്ചാല്‍
ഇലക്ട്രല്‍ പൊളിറ്റിക്‌സില്‍ ഇതുവരെ ഭാഗഭാക്കായിട്ടില്ല ഇതുവരെ. ബിജെപിയില്‍ ഇതുവരെ മെമ്പര്‍ഷിപ്പുള്ള ഒരു വ്യക്തിയല്ല ഞാന്‍. പാര്‍ട്ടി മെമ്പര്‍ഷിപ്പ് തരുമോ എന്നൊന്നും എനിക്കറിയില്ല.
രാഷ്ട്രീയത്തില്‍ വരുമ്പോള്‍ വളര്‍ച്ചയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പാര്‍ട്ടിയില്‍ അംഗത്വം പോലുമില്ലാത്ത ഞാന്‍ അങ്ങനെ എന്തെങ്കിലും ആഗ്രഹം പറഞ്ഞാല്‍ അത് 'തള്ളായിപ്പോകും'.
പാർട്ടി മെമ്പര്‍ഷിപ്പ് തരികയും ഇന്ന സ്ഥലത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്താൽ... നമുക്കൊരു പഠനം നടത്തേണ്ടി വരും. നമുക്ക് അറിവില്ലാത്ത ഒരു കാര്യമാണ്. എന്നോട് എറണാകുളത്ത് എവിടെയെങ്കിലും മത്സരിക്കാന്‍ പറഞ്ഞാല്‍, കൃത്യമായി പറയും തനിക്ക് താത്പര്യമില്ല എന്ന്.
കോണ്‍ഗ്രസ് മുക്തമാകണം
ബിജെപിയുടെ ഒരു ആശയം കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ്. ഒരു പാര്‍ട്ടിയെ തുടച്ചുനീക്കണം എന്നതല്ല അത്. ഇത്രയും കാലത്തിനിടയ്ക്ക് ഏറ്റവും അധികം രാജ്യം ഭരിച്ചത് കോണ്‍ഗ്രസ് ആണ്, ഒരു കുടുംബമാണ്. ഇന്ത്യ സമ്പത്തിന്റെ കാര്യത്തില്‍ മോശമായിട്ടല്ല എവിടേയും എത്താതെ പോയത്. അതിന്റെ ചോര്‍ച്ച കാരണമാണ്. ചോര്‍ച്ച തടഞ്ഞാല്‍ മാത്രം മതി. ചോര്‍ത്തിത്തന്നെ ജീവിക്കും എന്നാണ് ഒരു പാര്‍ട്ടി ചിന്തിക്കുന്നത് എങ്കില്‍ അവര്‍ ഇവിടെ വേണ്ട.
ആര് ഭരിച്ചാലും രാജ്യം നന്നാവണമെന്നേ ഉള്ളൂ. ബിജെപി ഭരിച്ചാല്‍ മാത്രമേ രാജ്യം നന്നാവൂ എന്ന് ഞാന്‍ പറയില്ല. മറ്റുള്ളവര്‍ ഭരിച്ചാല്‍ നന്നാവില്ലെന്നും പറയില്ല. ആരും ആയിക്കോട്ടേ,
വളരെ അധികം പ്രതീക്ഷ അര്‍പ്പിച്ച ഒരു നേതാവായിരുന്നു രാജീവ് ഗാന്ധി. നമ്മുടെ പ്രതീക്ഷയ്‌ക്കൊത്ത് വന്നില്ല എന്നേ ഉള്ളൂ. അദ്ദേഹം നല്ലത് ചെയ്തിരുന്നെങ്കില്‍, അത് പറയുകയും ചെയ്യും.
ഹിന്ദു എന്നാല്‍
ഇന്ത്യയുടെ ഒരു ഹിന്ദു രാഷ്ട്രം ആക്കേണ്ട കാര്യമില്ല. ഭാരത്തിന്റെ പേര് തന്നെ ഹിന്ദുസ്ഥാന്‍ എന്നാണ്. അതിനി പ്രത്യേകിച്ച് ആക്കേണ്ട കാര്യമില്ല. ഹിന്ദു എന്ന് പറയുന്നതിന്റെ വിശദീകരണം രസകരമാണ്. ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ എടുത്ത് കഴിഞ്ഞാല്‍ പണ്ടുകാലത്ത്, ഹിന്ദുക്കുഷ് എന്നാണ് പറഞ്ഞിരുന്നത്. ഇവിടെ ജനിച്ചുവീഴുന്നവരെ ഹിന്ദുസ്ഥാനികള്‍ എന്ന് പറഞ്ഞിരുന്നു. അറേബ്യയില്‍ ജനിച്ച ആളെ അറബി എന്ന് പറയുന്നു, അമേരിക്കയില്‍ ജനിച്ച ആളെ അമേരിക്കന്‍ എന്ന് പറയുന്നു. അതുപോലെയാണ് ഇവിടെ ഹിന്ദുക്കള്‍ എന്ന വിശേഷണം. അവര്‍ക്ക് ഇസ്ലാമില്‍ വിശ്വസിക്കാം, ക്രിസ്റ്റിയാനിറ്റിയില്‍ വിശ്വസിക്കാം, അത് അവരുടെ മതപരമായ വിശ്വാസമാണ്.
ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണ്. ലോകത്ത് മറ്റെവിടത്തേക്കാളും അവര്‍ക്ക് സുരക്ഷിതത്വം ഇന്ത്യയില്‍ തന്നെയാണ്.