മുരളീധരനെ ഞെട്ടിച്ച ആ പരാതി തീരുന്നില്ല, ഇനി വിജിലൻസ് കമ്മീഷനും രാഷ്ട്രപതിയും: അഭിമുഖം- സലീം മടവൂർ
സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസ്സും ആരോപണശരങ്ങള്‍ തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടേയിരിക്കുകയാണ്. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും ആരോപണത്തിന്റെ പുകമറയില്‍ നിര്‍ത്താന്‍ ബിജെപി തുടര്‍ച്ചായി ശ്രമിച്ചുകൊണ്ടേയിരുന്നു. കെടി ജലീലിനെതിരെ പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേര് പറഞ്ഞത് വലിയ പ്രതിഷേധങ്ങളും ഉയര്‍ത്തി.
മുരളീധരന് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ലീൻ ചിറ്റ്; പിൻമാറാതെ സലീം മടവൂർ... ഇനി സിവിസിയ്ക് മുന്നിൽ
ചുറ്റിവളഞ്ഞുള്ള ആക്രമണത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷം കഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ആണ് വി മുരളീധരനെതിരെ പ്രോട്ടോകോള്‍ ലംഘനം എന്ന ഗുരുതര ആരോപണം ഉയരുന്നത്. പ്രതിസന്ധിഘട്ടത്തില്‍ ഇടതുപക്ഷത്തിന് മുന്നിലേക്ക് ഇത്തരം ഒരു ആയുധം നീട്ടിക്കൊടുത്തത് ലോക് താന്ത്രിക് യുവജനാതദള്‍ ദേശീയ അധ്യക്ഷനായ സലീം മടവൂര്‍ ആയിരുന്നു. വി മുരളീധരനെതിരെ പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയ സലീം മടവൂര്‍, ആ പരാതിയില്‍ നടപടിയുണ്ടാകും വരെ മുന്നോട്ട് പോകാന്‍ ഒരുങ്ങിനില്‍ക്കുകയാണിപ്പോള്‍. സലീം മടവൂരുമായുള്ള അഭിമുഖം...
ഫോട്ടോകൾ നേരത്തേ ലഭിച്ചു
- വി മുരളീധരന്റെ പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍ പെട്ടത് എപ്പോഴായിരുന്നു, എങ്ങനെ ആയിരുന്നു?
വി മുരളീധരന്‍ ഇരിക്കുന്ന വേദിയില്‍ സ്മിത മേനോന്‍ ഉള്ള ഫോട്ടോകള്‍ നേരത്തെ തന്നെ പലരില്‍ നിന്നായി ലഭിച്ചിരുന്നു. ഫോട്ടോയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായിട്ടാണ് കാത്തിരുന്നത്. കൂടുതല്‍ ഫോട്ടോകള്‍ കിട്ടിയതോടെ ഇക്കാര്യത്തില്‍ ഉറപ്പായി.
ആരോപണം ഉയര്‍ത്തിയതിന് ശേഷം, വി മുരളീധരന് പത്രസമ്മേളനത്തില്‍ കൃത്യമായി മറുപടി പറയാന്‍ പറ്റാതിരിക്കുക കൂടി ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൗരവം കുറേകൂടി വ്യക്തമായത്.
കളവിനാണ് വൈരുദ്ധ്യം
പിന്നീട് വി മുരളീധരന്റെ പ്രസ്താവനകളും സ്മിത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റും തമ്മിലുള്ള വൈരുദ്ധ്യവും ശ്രദ്ധയില്‍ പെട്ടു. സത്യത്തിന് വൈരുദ്ധ്യം ഉണ്ടാവില്ലല്ലോ, കളവിനാണ് വൈരുദ്ധ്യം ഉണ്ടാവുക. അപ്പോള്‍ അതില്‍ നിന്നാണ് ഇതില്‍ അഴിമതിയും സ്വജനപക്ഷപാതവും പ്രോട്ടോകോള്‍ ലംഘനവും ഒക്കെ ഉണ്ടായി എന്ന് ശരിക്കും ബോധ്യപ്പെടുന്നത്. അതുകൊണ്ടാണ് ഇതില്‍ ശക്തമായി ഇടപെടാന്‍ ശ്രമിച്ചത്.
അനുമതി കൊടുത്ത ആൾ തന്നെ അന്വേഷിച്ചു
- വി മുരളീധരന് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം തന്നെ ക്ലീന്‍ചിറ്റ് നൽകിയിരിക്കുകയാണ്. അതിനെ കുറിച്ച്?
ഇത് കള്ളന്‍മാര്‍ സ്വയം നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. ആര് പ്രധാനമന്ത്രിയായാലും , പ്രധാനമന്ത്രിയുടെ ഓഫീസിന് നമ്മള്‍ ബഹുമാനവും ആദരവും നല്‍കുന്നുണ്ട്.അതുകൊണ്ടാണ് പിഎംഒയ്ക്ക് പരാതി കൊടുത്തത്. സ്വാഭാവികമായും, പ്രധാനമന്ത്രിയുടെ ഓഫീസ്, മുരളീധരന് കീഴിലുള്ള വകുപ്പിലേക്ക് ആ പരാതി അയച്ചു എന്ന് പറഞ്ഞാല്‍ അത് റിപ്പോര്‍ട്ട് തേടാന്‍ ആണെന്നാണ് വിശ്വസിക്കുന്നത്.
വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി അത് വീണ്ടും അയച്ചിരിക്കുന്നത് അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസര്‍ക്കാണ്. സ്വാഭാവികമായും സ്മിത മേനോന് അവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് ഈ വെല്‍ഫെയര്‍ ഓഫീസര്‍ ഇടപെട്ടിട്ടായിരിക്കും. അപ്പോള്‍ ഇതില്‍ കുറ്റവാളിയായിരിക്കുന്ന വെല്‍ഫെയര്‍ ഓഫീസര്‍ തന്നെയാണ് മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്.
കൂട്ടുപ്രതി നല്‍കുന്ന ക്ലീന്‍ ചിറ്റ്
റിപ്പോര്‍ട്ട് കൊടുത്തു എന്നല്ല, അദ്ദേഹം തന്നെ ഈ ഫയല്‍ ക്ലോസ് ചെയ്തു എന്നാണ് കാണുന്നത്. സംഭവത്തില്‍ കൂട്ടുപ്രതിയായ ആള്‍ തന്നെ ഒരു പ്രോട്ടോകോള്‍ ലംഘനവും ഇല്ലെന്ന് പറഞ്ഞ് കേസ് ക്ലോസ് ചെയ്തിരിക്കുന്നു.
അങ്ങനെയാണെങ്കില്‍ എന്തിനാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഈ പരാതി പരിഹാര സെല്ലും അഴിമതിയ്‌ക്കെതിരെ പരാതി നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. കള്ളന്‍മാരുടെ അടുക്കലേക്ക് തന്നെ അയച്ച്, അവരുടെ ക്ലീന്‍ ചിറ്റ് ആണെങ്കില്‍ ഈ സംവിധാനത്തിന്റെ ആവശ്യം എന്താണെന്നാണ് ചിന്തിച്ചുപോകുന്നത്.
വിജിലൻസ് കമ്മീഷന് പരാതി
- വിദേശകാര്യ മന്ത്രാലയം ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ പരാതിയിലുള്ള തുടര്‍ നടപടികള്‍ എന്തൊക്കെയാണ്?
വി മുരളീധരന് ക്ലീന്‍ ചിറ്റ് ലഭിച്ചു എന്ന് അറിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മുരളീധരന്റെ നടപടിയില്‍ അഴിമതിയുണ്ട്. അപേക്ഷ ക്ഷണിച്ച് താത്പര്യമുള്ളവരെ കൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. അക്രെഡിറ്റേഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പറ്റൂ. മീഡിയ വിസയില്ലാതെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചതോടെ ഇന്ത്യയിലേയും യുഎഇയിലേയും നിയമം ലംഘിച്ചിരിക്കുകയാണ് വി മുരളീധരന്‍. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്ന നിലയില്‍ അത് അധികാര ദുര്‍വിനിയോഗം കൂടിയാണ്.
ഈ വിഷയങ്ങള്‍ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ആ പരാതി സ്വീകരിച്ചിട്ടുണ്ട്.
- പ്രധാനമന്ത്രിയുടെ ഓഫീസിനോട് വീണ്ടും പരാതി അറിയിക്കുന്നുണ്ടോ?
ഉണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിയുടെ ഓഫീസിനും പരാതി ഡ്രാഫ്റ്റ് ചെയ്ത് അയക്കുകയാണ്.
സ്മിത മേനോന്റെ ദുരൂഹത
- പരാതി ഉന്നയിക്കുമ്പോള്‍ സ്മിത മേനോനെ കുറിച്ച് അറിയാമായിരുന്നോ?
സംഭവം നടക്കുമ്പോള്‍ സ്മിത മേനോന്‍ മഹിള മോര്‍ച്ചയുടെ സെക്രട്ടറിയല്ല. അബുദാബിയില്‍ പോയി വന്നതിന് ശേഷമാണ് അവരെ സംസ്ഥാന സെക്രട്ടറിയാക്കുന്നത്. അതാണ് അതിലെ മറ്റൊരു ദുരൂഹത.
ഈ സംഭവം പുറത്ത് കൊണ്ടുവന്നതിന് ശേഷം മഹിള മോര്‍ച്ച നേതാക്കളില്‍ ചിലരും ബിജെപിയുടെ ചില പഴയ നേതാക്കളും ഫോണില്‍ വിളിച്ച് നന്ദിപറയുക വരെ ഉണ്ടായി. സ്മിത മേനോനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമാക്കാനുള്ള നീക്കവും നടന്നിരുന്നു. അതിനിടയിലാണ് വിവാദം ഉണ്ടായത്. അതാണ് വി മുരളീധരന് കൂടുതല്‍ പ്രകോപനം ഉണ്ടാക്കിയത്.
കോൺഗ്രസിന്റെ മൃദുസമീപനം
- ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ ഇടതുമുന്നണിയില്‍ നിന്നുള്ള പ്രതികരണം എങ്ങനെ ആയിരുന്നു?
കേരളത്തിലെ ഇടതുപക്ഷത്ത് നിന്ന് ശക്തമായ പിന്തുണയാണ് ഇക്കാര്യത്തില്‍ ലഭിച്ചത്. കൈരളിയും ദേശാഭിമാനിയും അടക്കമുള്ള മാധ്യമങ്ങളില്‍ നിന്നും നല്ല പിന്തുണ ലഭിച്ചു. മുന്നണി നേതാക്കളും വിളിച്ച് പിന്തുണ അറിയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ഉണ്ടായില്ല. ഇക്കാര്യത്തില്‍ ബിജെപിയോട് ഒരു മൃദു സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
- ഇനിയും നടപടിയുണ്ടാകാം എന്നൊരു സാധ്യത നിലനില്‍ക്കുന്നുണ്ടോ?
ഉണ്ട്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കട്ടേ. തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തുകയോ മറ്റ് നടപടികളെടുക്കയോ ചെയ്യട്ടേ എന്നാണ് നിലപാട്.
യുഎഇ മാധ്യമ പ്രവർത്തകൻ ഇന്ത്യയിൽ വന്നിരുന്നെങ്കിൽ
- യുഎഇയിലെ നിയമലംഘനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?
യുഎഇയില്‍ നടത്തിയ നിയമലംഘനത്തെ കുറിച്ച് നമുക്ക് അവിടെ പരാതിപ്പെടാന്‍ പരിമിതികളുണ്ട്. എന്നാല്‍ ജയിലില്‍ അടയ്ക്കപ്പെടാവുന്ന കുറ്റമാണ് സ്മിത മേനോന്‍ ചെയ്തിട്ടുള്ളത്. വിസിറ്റിങ് വിസയില്‍ റിപ്പോര്‍ട്ടിങ് നടത്തിയതിന്റെ പേരില്‍ ധാരാളം മാധ്യമ പ്രവര്‍ത്തകര്‍ പലരാജ്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
യുഎഇയില്‍ നിന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിസിറ്റിങ് വിസയില്‍ ഇന്ത്യയില്‍ വന്ന് റിപ്പോര്‍ട്ടിങ് നടത്തിയാല്‍ ആ വ്യക്തിയേയും അറസ്റ്റ് ചെയ്യില്ലേ. എന്തൊക്കെ തരം ബന്ധങ്ങള്‍ പോലും അത്തരം ഒരാളുടെ പേരില്‍ ആരോപിക്കപ്പെടാം... സമാനമായ ഒരു കുറ്റമല്ലേ ഇന്ത്യക്കാരിയായ ഒരു പിആര്‍ കമ്പനി മാനേജര്‍ യുഎഇയില്‍ പോയി ചെയ്തു എന്ന് പറയുന്നത്. രണ്ടിനേയും ഒരു തുലാസ്സിലിട്ട് തന്നെ തൂക്കേണ്ടതല്ലേ...
രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം ആണിത്.
സിബിഐ ഉദ്യോഗസ്ഥനെതിരെ പരാതി നൽകും
- കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകള്‍...?
ഇവിടെ ബിജെപിയും കോണ്‍ഗ്രസും എല്ലാം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചാരണങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണിരിക്കുകയാണ്. ഒന്നിലും കഴമ്പില്ലെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. ഇവര്‍ കൊണ്ടുവന്ന എല്ലാ പ്രചാരണങ്ങളും പരാജയപ്പെട്ടില്ലേ...
ലൈഫ് മിഷനില്‍ സിബിഐ വന്നിട്ട് എന്തായി... എന്തായാലും ആ സിബിഐ ഉദ്യോഗസ്ഥനെതിരെ സിബിഐ ഡയറക്ടര്‍ക്ക് പരാതി കൊടുക്കന്‍ ഒരുങ്ങുകയാണ്. സാമാന്യ ബോധമുള്ള ഒരു ഉദ്യോഗസ്ഥന് വിദേശനാണ്യ വിനിമയ ചട്ടവും അതിന്റെ ഭേദഗതികളും വായിച്ച് നോക്കിയാല്‍ മനസ്സിലാവുന്ന കാര്യമാണ്.
ഇടപാടില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യം സംസ്ഥാന ക്രൈം ബ്രാഞ്ചോ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കാം എന്നും നിയമത്തില്‍ പറയുന്നുണ്ട്.
ജോസ് കെ മാണിയുടെ വരവ് ഗുണകരം
- തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്തൊക്കെയാണ് പ്രതീക്ഷകള്‍?
ഞങ്ങളുടെ പാര്‍ട്ടി ഇപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ആണ്. മുന്നണിയുമായി നല്ല ബന്ധവുമാണുള്ളത്. എല്ലായിടങ്ങളിലും മാന്യമായ പരിഗണന ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് കിട്ടുന്നും ഉണ്ട്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മുന്നണി വിട്ടുപോയി തിരിച്ചുവന്നവര്‍ എന്ന രീതിയില്‍ പോലും ഒരു പ്രശ്‌നവും ഞങ്ങള്‍ നേരിടുന്നില്ല. ഒരു അവഗണനയും ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകള്‍ പോലും പല സ്ഥലങ്ങളിലും ഞങ്ങള്‍ക്ക് വിട്ടുതരാനും തയ്യാറായിട്ടുണ്ട്. അതില്‍ ഞങ്ങള്‍ക്ക് സന്തോഷവും നന്ദിയും ഉണ്ട്.
- ജോസ് കെ മാണി വിഭാഗത്തിന്റെ വരവിനെ എങ്ങനെ കാണുന്നു
ജോസ് കെ മാണി വരുന്നത് മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തും. മധ്യകേരളത്തിലാണ് ജോസ് കെ മാണി ശക്തന്‍. ഞങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ മലബാറും തിരുവിതാംകൂറുമാണ്.
മത്സരിക്കുന്ന സീറ്റുകളേക്കാള്‍ കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്നത് ജയിക്കുന്ന സീറ്റുകളില്‍ മത്സരിക്കുക എന്നതാണ്.
Recommended Video
ബിഹാര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച്
ബിഹാറില്‍ മഹാസഖ്യത്തില്‍ ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് സീറ്റില്ല. അതുകൊണ്ട് 31 സീറ്റുകളില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കും. അശേഷിക്കുന്ന സീറ്റുകളില്‍ മഹാസഖ്യത്തെ ആയിരിക്കും ഞങ്ങള്‍ പിന്തുണയ്ക്കുക.
നവംബര്‍ 1 മുതല്‍ ബിഹാറിലേക്ക് പോകും. ഒറ്റയ്ക്ക് മൂന്ന് സീറ്റുകള്‍ നേടാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.