ആര്യാടന്‍റെ ഭൂരിപക്ഷം മറികടക്കാന്‍ മകന്‍ ആര്യാടന്‍... അഭിമുഖം
പിതാവിനു ശേഷം മകന്‍ സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്ന മണ്ഡലമാണു നിലമ്പൂര്‍. രാഷ്ട്രീയ ചാണക്യനെന്നും ലീഗ് കോട്ടയായ മലപ്പുറത്ത് കോണ്‍ഗ്രസിനു മേല്‍വിലാസമുണ്ടാക്കി നല്‍കിയ നേതbവെന്നും ആറിയപ്പെടുന്ന ആര്യടന്‍ മുഹമ്മദ് പതിറ്റാണ്ടുകളായ മത്സരിച്ച് വിജയിച്ചുകയറിയ മണ്ഡലമാണ് നിലമ്പൂര്‍. ആര്യാടന്‍ കളമൊഴിയുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മകന്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെയാണ്.
മക്കള്‍ രാഷ്ട്രീയമെന്നൊക്കെ പറഞ്ഞ് ഷൗക്കത്തിനെ വിലകുറച്ചു കാണിക്കാന്‍ എതിര്‍പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കാറുണ്ടെങ്കിലും തന്റെ രാഷ്ട്രീയ, പൊതുപ്രവര്‍ത്തനം കൊണ്ടുതന്നെ നിലമ്പൂരുകാരുടെ പ്രിയപ്പെട്ടവനായി മാറിയവനാണ് ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഷൗക്കത്ത് നിലമ്പൂരില്‍കൊണ്ടുവന്ന മാതൃകാപദ്ധതികള്‍ അനവധിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുന്ന ആര്യാടന്‍ ഷൗക്കത്ത് തന്റെ രാഷ്ട്രീയവും വിജയ സാധ്യതകളും വിലയിരുത്തുന്നു വണ്‍ ഇന്ത്യയുമായുള്ള അഭിമുഖത്തിലൂടെ.
ജയസാധ്യതയെ എങ്ങനെ വിലയിരുത്തുന്നു?
കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും.
എന്താണ് ഏറ്റവും വലിയ പ്രതിസന്ധി ?
കാര്യമായ പ്രതിസന്ധികള്‍ ഒന്നുമില്ല.
സംസ്ഥാന രാഷ്ട്രീയമാണോ അതോ മണ്ഡലത്തിലെ വികസനങ്ങളാണോ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക ?
മണ്ഡലത്തില്‍ അഞ്ചു വര്‍ഷംകൊണ്ട് ആയിരത്തിലേറെ കോടി രൂപയുടെ വികസന പ്രവൃത്തികളാണ് നടപ്പാക്കിയത്. ഈ വികസനനേട്ടങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രചരണം. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ചക്കും ഭരണത്തുടര്‍ച്ചക്കുമായി വോട്ടു തേടുന്നു.
കഴിഞ്ഞ ലോക്‌സഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിയ്ക്കാനിടയുണ്ടോ ?
പഞ്ചായത്ത്, ലോക്‌സഭാ തിരഞ്ഞെടുപ്പുകളേക്കാല്‍ വ്യത്യസ്ഥമായ വോട്ടിങ് പാറ്റേണാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുക. മണ്ഡലത്തിലെ വികസനങ്ങളും രാഷ്ട്രീയവും അതോടൊപ്പം സംസ്ഥാന രാഷ്ട്രീയവുമായിരിക്കും ഏറെ ചര്‍ച്ചയാവുക.
ജനങ്ങളുടെ ഏറ്റവും അടിസ്ഥാന പരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സാധിച്ചിട്ടുണ്ടോ ?
നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായി കഴിഞ്ഞ 10 വര്‍ഷം ജനപക്ഷ വികസനമാണ് നിലമ്പൂരില്‍ നടപ്പാക്കിയത്. റോഡും പാലങ്ങളും അടക്കമുള്ള ഭൗതിക വികസനത്തിനൊപ്പം ജനങ്ങള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ആരോഗ്യസംരക്ഷണവും നല്‍കി അവരുടെ ജീവിത നിലവാരംകൂടി ഉയര്‍ത്തുന്ന നിലമ്പൂര്‍ മോഡല്‍ വികസനമാണ് അവതരിപ്പിച്ചത്. രാജ്യാന്തര തലത്തില്‍പ്പോലും ഈ വിതസന മാതൃക ചര്‍ച്ചയായി.
എല്ലാവര്‍ക്കും നാലാം ക്ലാസ് യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ പഞ്ചായത്തായി നിലമ്പൂരിനെ മാറ്റി. ഇതിനു തുടര്‍ച്ചയായി 45 വയസുവരെയുള്ള എല്ലാവര്‍ക്കും 10-ാം ക്ലാസ് നേടിക്കൊടുത്ത രാജ്യത്തെ ആദ്യ നഗരസഭയായി. ഇപ്പോള്‍ സമീക്ഷ പ്ലസ്ടുവിലൂടെ പ്ലസ്ടു പഠനത്തിനും അവസരമൊരുക്കി.
സത്രീധനവിപത്തിനെതിരായ സ്ത്രീധനരഹിത ഗ്രാമം പദ്ധതി, സ്വന്തമായി സ്ഥലമുള്ള നഗരസഭയിലെ മുഴുവന്‍ പേര്‍ക്കും വീടു നല്‍കിയ എല്ലാവര്‍ക്കും വീട്, തൊഴില്‍പരിശീലനം നല്‍കി ജോലി ഉറപ്പു നല്‍കുന്ന കമ്യൂണിറ്റി കോളേജ്, പി.എസ്.സി കോച്ചിങ, വിശപ്പുരഹിതം നഗരം, ദലിത്,ആദിവാസി കോളനികളില്‍ ഒമ്പതുവര്‍ഷമായി കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും പ്രഭാതഭക്ഷണം വിളമ്പുന്ന കമ്യൂണിറ്റി കിച്ചണ്‍, ദലിത്, ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന ഒപ്പത്തിനൊപ്പം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, ഇടതുസര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന എംഎ ബേബി, എകെ ബാലന്‍, പാലോളി മുഹമ്മദ്കുട്ടി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെല്ലാം മാതൃകാപരമെന്നു വിശേഷിപ്പിച്ചതാണ് നിലമ്പൂരിലെ വികസന പദ്ധതികള്‍. ഭക്ഷണം, പാര്‍പ്പിടം, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു എന്നതാണ് വിശ്വാസം.
വിജയ പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം എന്താണ് ?
ജാതി, മത, രാഷ്ട്രീയത്തിനതീതമായി നിലമ്പൂരിലെ പൊതുസമൂഹം നല്‍കുന്ന പന്തുണയാണ് എന്റെ ശക്തി.
ജാതി/മത രാഷ്ട്രീയം ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിയ്ക്കുമോ ?
മതവര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിനാല്‍ അത്തരം ശക്തികള്‍ എല്ലാക്കാലത്തും എതിരായി നില്‍ക്കാറുണ്ട്. എന്നാല്‍ വിശ്വാസി സമൂഹവും മതനിരപേക്ഷ നിലപാടുകളുള്ളവരും ശക്തമായ പിന്തുണയാണ് നല്‍കുന്നത്.
എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ?
വ്യക്തിപരമായി ഒരു പരാമര്‍ശവും നടത്തുന്നില്ല. ഏതെങ്കിലും ഒരു മുതലാളി കൈനിറയെ പണവുമായി വന്ന് നിലമ്പൂരിന്റെ ജനാധിപത്യബോധത്തെ വിലക്കുവാങ്ങാന്‍ കഴിയുമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തരമാണ്. ഞാന്‍ നിലമ്പൂരില്‍ ജനിച്ചു വളര്‍ന്ന് ഇവിടുത്തെ മാനവേദന്‍ സ്‌കൂളില്‍ പഠിച്ചു വളര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായി പൊതുപ്രവര്‍ത്തനം നടത്തിയയാളാണ്. എന്നെ നിലമ്പൂരുകാര്‍ക്കറിയാം. അവരുടെ സുഖത്തിലും ദുഖത്തിലും ഞാന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. ജാതി, മത, രാഷ്ട്രീയത്തിനതീതമായി നിലമ്പൂരുകാര്‍ ഒന്നിച്ചു നിന്നാണ് ഇവിടെ ഒട്ടേറെ മാതൃകാ വികസനപദ്ധതികള്‍ നടപ്പാക്കി വിജയിപ്പിച്ചത്.