ബിഹാറിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടാകും; ഇടതുപക്ഷത്തിന് അഭിമാനിക്കാന്‍ ഒന്നുമില്ല- സന്ദീപ് വാചസ്പതി
ബിഹാറിൽ ഇത്തവണ എൻഡിഎ നേടിയത് തിളക്കമാർന്ന വിജയമാണ്. ഭരണ വിരുദ്ധ വികാരം നിതീഷ് കുമാറിന്റെ ജെഡിയുവിനെ ബാധിച്ചെങ്കിലും ബിജെപിയെ അൽപം പോലും ബാധിച്ചില്ല. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറുകയും ചെയ്തു.
അത് മാവോയിസ്റ്റ് പാര്‍ട്ടിയല്ല, അവര്‍ മാവോയിസ്റ്റുകളുമല്ല; സിപിഐ(എംഎല്‍) ലിബറേഷന്‍ വേറെ ലെവലാണ്
എംഎൽഎമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെങ്കിലും, നിതീഷ് തന്നെ മുഖ്യമന്ത്രിയാകും എന്നാണ് ബിജെപി വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചും, അത് രാജ്യമൊട്ടുക്ക് ഉണ്ടാക്കാവുന്ന പ്രഭാവങ്ങളെ കുറിച്ചും ഇടതുപക്ഷത്തിന്റെ വിജയത്തെ കുറിച്ചും എല്ലം പ്രതികരിക്കുകയാണ് ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാചസ്പതി. വൺഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം വായിക്കാം...
തിരിച്ചടികൾക്ക് ശേഷമുള്ള വിജയം
- ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തെ ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ എങ്ങനെ കാണുന്നു?
ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പിലും കേരളത്തിലും തദ്ദേശ തിരഞ്ഞെടുപ്പിലും എല്ലാം ബിഹാര്‍ വിജയത്തിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മാത്രമല്ല, മധ്യപ്രദേശിലും രാജസ്ഥാനിലും ഒക്കെ നേരിട്ട തിരിച്ചടിയ്ക്ക് ശേഷം ഉണ്ടായ ഒരു വിജയം കൂടിയാണിത്.
കൊറോണയുടെ കാലത്ത് നടന്ന തിരഞ്ഞെടുപ്പാണിത്. സിഎഎ നടപ്പിലാക്കിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് വിജയം വലിയ സ്വാധീനം സൃഷ്ടിക്കും എന്നാണ് കരുതുന്നത്.
കോൺഗ്രസ് ഇല്ലാതായി
- പ്രാദേശിക പാര്‍ട്ടികള്‍ അവസാനിക്കുന്നു എന്നതാണോ സൂചന, ബിജെപി അതാണോ ലക്ഷ്യം വയ്ക്കുന്നത്?
ബിഹാറില്‍ നേരെ തിരിച്ചുള്ള ഒരു കാഴ്ചയല്ലേ കണ്ടത്. ആര്‍ജെഡി വളരെ ശക്തമായ ഒരു സാന്നിധ്യമായിട്ട് അവിടെയില്ലേ. കോണ്‍ഗ്രസ് ആണ് അവിടെ ഇല്ലാതായത്.
മുന്നണിയ്ക്കുള്ളിലെ ചെറിയ സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ജെഡിയുടെ അല്‍പം പിന്നോട്ട് പോകാന്‍ കാരണം എന്നാണ് തോന്നുന്നത്. അത് സ്ഥായിയായിട്ടുള്ള ഒന്ന് ആകണം എന്നില്ലല്ലോ.
പ്രാദേശിക പാര്‍ട്ടികള്‍ വേണ്ട എന്നൊരു നിലപാട് ബിജെപിയ്ക്കില്ല. ദേശീയ കാഴ്ചപ്പാടുള്ള പ്രാദേശിക പാര്‍ട്ടികള്‍ സ്വീകാര്യമാണ്. സങ്കുചിതമായി ചിന്തിക്കാത്ത, രാഷ്ട്രത്തെക്കുറിച്ച് മൊത്തം ചിന്തിക്കുന്ന പാര്‍ട്ടികള്‍ ആയാല്‍ എന്താണ് കുഴപ്പം. ദേശീയ ചിന്താഗതി വേണമെന്നേ ബിജെപിയ്ക്കുള്ളു.
ചിരാഗ് തിരികെ വന്നേക്കും
- ചിരാഗുമായിട്ടുള്ള ബന്ധം എങ്ങനെ ആയിരിക്കും?
ചിരാഗ് പാസ്വാന് ഒരു സീറ്റേ ഉള്ളൂ. അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുള്ളതും ആണ്. ബിജെപിയുമായി ഒരു പ്രശ്‌നവും ഇല്ലെന്നാണ് ചിരാഗ് പറഞ്ഞിട്ടുള്ളത്. നിതീഷ് കുമാറുമായി സ്വരച്ചേര്‍ച്ചയില്ലാത്തതാണ് ചിരാഗിനെ മുന്നണി വിടാന്‍ പ്രേരിപ്പിച്ചത്.
ചിരാഗ് മുന്നണിയിലേക്ക് തിരികെ വരില്ലെന്നൊന്നും പറയാന്‍ പറ്റില്ല. ദേശീയ തലത്തില്‍ എന്‍ഡിഎയുടെ ഭാഗമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി.
നിതീഷിന്റെ കാര്യം ആദ്യമേ പറഞ്ഞത്
- ഭൂരിപക്ഷ പാര്‍ട്ടിയായിട്ടും മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പുണ്ടാവില്ലേ?
നമ്മുടെ രീതി അത്തരത്തിലല്ല. മഹാരാഷ്ട്രയിലെ കാര്യം പരിശോധിച്ച് നോക്കൂ. ആദ്യതവണ ബിജെപിയ്ക്ക് കൂടുതല്‍ സീറ്റ് ഉള്ളപ്പോഴും മുഖ്യമന്ത്രിപദം ശിവസേനയ്ക്കാണ് നല്‍കിയത്. ഇനി കേന്ദ്ര സര്‍ക്കാരിന്റെ കാര്യം നോക്കാം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടായിട്ടും സഖ്യകക്ഷികളെയെല്ലാം പരിഗണിച്ചുകൊണ്ടാണ് മന്ത്രിസഭ രൂപീകരിച്ചത്. ഘടകക്ഷികളെ ഇല്ലാതാക്കുന്ന പാര്‍ട്ടിയല്ല ബിജെപി.
ജയിച്ചാലും തോറ്റാലും നിതീഷ് എന്ന് പ്രഖ്യാപിച്ച് തന്നെയാണ് ബിജെപി ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വേറെ ആരും അങ്ങനെ ചെയ്തിട്ടുണ്ടാവില്ല. പതിനഞ്ച് വര്‍ഷത്തെ ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നത് വ്യക്തമായി അറിയുന്ന കാര്യമായിരുന്നു. എന്നിട്ടും നിതീഷിനെ മുന്‍നിര്‍ത്തി തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
സാധാരണ പ്രവർത്തകരുടെ വികാരം
- പാർട്ടി ഇത്രവലിയ വിജയം നേടിയ സാഹചര്യത്തിൽ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം എന്തായിരിക്കും ?
സ്വന്തം പാര്‍ട്ടി കൂടുതല്‍ ശക്തമാകണം എന്നാണല്ലോ ഏത് പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുക. അതുകൊണ്ട് തന്നെ ബിഹാറിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അത്തരം ആഗ്രഹങ്ങള്‍ കാണും.
എന്തായാലും നിതീഷിന്റെ സഹായമില്ലാതെ ബിഹാറില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിയില്ലായിരുന്നു. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞല്ലോ. അതിനപ്പുറത്തേക്ക് പ്രശ്‌നങ്ങളൊന്നും പാര്‍ട്ടിയില്‍ ഉണ്ടാവില്ല.
ഇടതിന് അഭിമാനിക്കാൻ ഒന്നുമില്ല
- ബിഹാറിൽ ഇടതുപക്ഷം ഉണ്ടാക്കിയ നേട്ടത്തെ എങ്ങനെ കാണുന്നു?
ഈ
ഒരു
വിജയത്തെ
പറ്റി
ഇടതുപക്ഷം
ഒന്ന്
ഇരുത്തി
ചിന്തിക്കേണ്ടതാണ്
എന്നാണ്
എന്റെ
അഭിപ്രായം.
സത്യത്തില്‍
ഇടതുപക്ഷത്തിന്
അഭിമാനിക്കാന്‍
ഒന്നുമില്ല.
കേരളത്തിന്റെ
പ്രത്യേക
പരിതസ്ഥിതിയില്‍
അതിനെ
വലിയ
വിജയം
എന്ന്
വ്യാഖ്യാനിക്കുന്നു
എന്നേ
എനിക്ക്
തോന്നുന്നുള്ളു.
അത് സത്യത്തില്‍ ഇടതുപക്ഷത്തിന്റെ വിജയം ആണോ? മാത്രമല്ല, അവിടെ വലിയ വിജയം നേടിയത് സിപിഐഎംഎല്‍ ആണ്. അവര്‍ നക്‌സലുകള്‍ ആണ്. പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിച്ചു എന്ന് പറയുമ്പോഴും ആത്യന്തികമായി സായുധ വിപ്ലവം തന്നെയാണ് അവരുടെ ലക്ഷ്യം. അവരെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത് മാവോയിസം തന്നെയാണ്.
ഇടതുപക്ഷത്തിന്റെ വിജയമല്ല, കൂടെയുണ്ടാവില്ല
സിപിഐഎംഎൽ ലിബറേഷൻ ഉള്ളതുകൊണ്ടാണ് സിപിഐയ്‌ക്കൊന്നും ബിഹാറില്‍ വളരാന്‍ കഴിയാത്തത്. ഇത്തവണ എല്ലാം കൂടി ഒന്നിച്ചുവന്നതുകൊണ്ടാണ് സീറ്റുകള്‍ കിട്ടിയത്.
സോഷ്യലിസ്റ്റുകള്‍ ഇടതുചേരിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ ഒന്നും ആയിരുന്നില്ല. ആയുഷ്‌കാലം മുഴുവന്‍ അവര്‍ ഇടതിനെ കൂടെ നിര്‍ത്തുകയൊന്നും ഇല്ല.
എന്തായാലും അത് ഇടതുപക്ഷത്തിന്റെ വിജയമൊന്നും അല്ല. ഒരു അവസരവാദ കൂട്ടുകെട്ടിന്റെ വിജയം എന്ന് വേണമെങ്കില്‍ പറയാം. അതില്‍ എത്ര ഇടത് വോട്ടുകളുണ്ട് എന്നതും ചോദ്യമാണ്.
തോറ്റിരുന്നെങ്കിൽ
- ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രഭാവം കേരളത്തിൽ എത്തരത്തിലായിരിക്കും?
വിജയത്തിന് ഇംപാക്ട് ഉണ്ടാകും എന്നതാണ് നമ്മുടെ പ്രതീക്ഷ. തിരിച്ചുപറയുന്നതാണ് എനിക്ക് കുറച്ചുകൂടി ഇഷ്ടം. ബിഹാറില്‍ തോറ്റിരുന്നു എങ്കില്‍ ഇവിടെ എന്താകുമായിരുന്നു ഇംപാക്ട്? മോദി തീര്‍ന്നു, ബിജെപി അവസാനിച്ചു എന്നൊക്കെ ആയിരുന്നേനെ ഇവിടത്തെ പ്രചാരണം. എന്തായാലും ഇനി അത്തരമൊരു പ്രചാരണം ഉണ്ടാവില്ല.
Recommended Video