ബജറ്റ്: ചെറുകിട വ്യാപാരികളെ സംരക്ഷിക്കണം, ജിഎസ്ടി രജിസ്ട്രേഷന്‍ പരിധി ഉയർത്തണം: രാജു അപ്സര
മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് ജുലൈ 23-ന് അവതരിപ്പിക്കാനിരിക്കെ കേരളത്തിലെ വ്യാപാരി സമൂഹവും വലിയ പ്രതീക്ഷാണ് വെച്ചു പുലർത്തുന്നത്. ജി എസ് ടിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലെ സങ്കീർണതകള്‍, ജിഎസ്ടിയിലെ ഉയർന്ന പലിശ നിരക്ക്, സ്വർണമുൾപ്പെടെയുള്ളവയുടെ കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ കുറയ്ക്കല്‍ തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
ജിഎസ്ടിയിലൂടെ വാഗ്ദാനം ചെയ്തത് ലളിതമായ നിയമങ്ങളും നടപടിക്രമങ്ങളുമാണെങ്കിലും ഏഴു വർഷം കഴിഞ്ഞിട്ടും ഇവ സങ്കീർണ്ണമായി തുടരുകയാണെന്ന് പറയുന്ന അദ്ദേഹം സർക്കാറുകള്‍ കൂടുതല്‍ വ്യാപാര സൗഹൃദമാകേണ്ടതുണ്ടെന്നും രാജു അപ്സര വ്യക്തമാക്കുന്നു.

രാജു അപ്സര: പ്രസിഡന്റ് - കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ബജറ്റില്‍ വ്യാപാര സമൂഹം പ്രതീക്ഷിക്കുന്നത്
ഖജനാവിന് ഗണ്യമായ സംഭാവന നൽകുന്ന പരോക്ഷ നികുതികൾ കൂടുതൽ വ്യാപാരി സൗഹൃതമാകേണ്ടതുണ്ട്. ഇതിനായി പ്രൊഡക്ഷൻ ലിങ്ക്‌ഡ് ഇൻസെൻ്റീവ് സ്ക്രീമുകളുടെ വിപുലീകരണം, നൂതനമായ ഹരിത നികുതി നയങ്ങൾ അവതരിപ്പിക്കൽ, ജിഎസ്‌ടി നിരക്കുകളും പാലിക്കലുകളും വ്യാപാര സൗഹൃദമാക്കൽ, സ്വർണമുൾപ്പെടെയുള്ളവയുടെ കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ കുറക്കല്‍ എന്നിവ ഈ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നു.
ജിഎസ്ടി നിരക്ക് ഘടനയുടെ യുക്തിസഹമാക്കൽ ചെറുകിട വ്യവസായികളുടെ ഒരു ദീർഘകാല ആവശ്യമാണ്. ഇതും ബജറ്റിൽ പരിഗണിക്കപ്പെടേണ്ടതാണ്. അതോടൊപ്പം റോഡ്, റെയിൽവേ, നഗരവികസനം എന്നിങ്ങനെ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകി സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമുണ്ടാകണം.
അതോടൊപ്പം ചെറുകിട വ്യാപാരികളെ സംരക്ഷിക്കാനും സർക്കാരിന് അധിക വരുമാനാം കണ്ടെത്താനും ഓൺലൈൻ - ഡിജിറ്റൽ വ്യാപാര മേഖലയിൽ നിന്ന് അധിക സെസ് ചുമത്തുവാനുള്ള നടപടികളും ഈ ബഡ്‌ജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ജിഎസ്ടിയിലെ സങ്കീർണ്ണതകളും വിറ്റുവരവ് പരിധി ഉയർത്തലും
ജിഎസ്ടിയിലൂടെ വാഗ്ദാനം ചെയ്തത് ലളിതമായ നിയമങ്ങളും നടപടിക്രമങ്ങളുമാണെങ്കിലും ഏഴു വർഷം കഴിഞ്ഞിട്ടും ഇവ സങ്കീർണ്ണമായി തുടരുകയാണ്. 15 തരം റിട്ടേണുകൾ ഇപ്പോഴും നിലവിലുണ്ട്. ഇത് ലളിതമാക്കാൻ ഫോമുകളുടെ എണ്ണം കുറയ്ക്കുകയും ഓട്ടോജനറേറ്റഡ് റിട്ടേണുകൾക്ക് പ്രാധാന്യം നൽകുകയും വേണം. GSTR-3B യിൽ ചെറിയ തിരുത്തലുകൾപോലും വരുത്താൻ ഇപ്പോഴും അവസരമില്ല. ഇത് പരിഷ്കരിക്കാൻ തയ്യാറാകണം.
കോമ്പോസിഷൻ സ്കീം തിരഞ്ഞെടുത്ത വ്യാപാരികളിൽനിന്നും വാർഷിക റിട്ടേൺ ആവശ്യപ്പെടുന്നത് യുക്തിസഹമല്ല. ഐടിസിയുമായി ബന്ധപ്പെട്ട് സങ്കീർണതകൾ ഇപ്പോഴും തുടരുന്നു. വിൽപ്പനക്കാരൻ യഥാവിധി റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ, വാങ്ങിയ ചെറുകിട വ്യാപാരിയുടെ ഐടിസി ബ്ലോക്ക് ചെയ്യപ്പെടുന്ന സ്ഥിതിക്കു മാറ്റമുണ്ടാകണം.

ഇത് ഫലത്തിൽ ഇരട്ട നികുതിയിലേയ്ക്ക് നയിക്കപ്പെടുകയും ചെറുകിട വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്യും. ഇ-വേ ബില്ലിലെ ചെറിയ പിഴവുകൾക്കുപോലും കനത്ത പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കണം. ചരക്കുകൾ ട്രാൻസ്പോർട്ട് ചെയ്യുമ്പോൾ ഏതെങ്കിലും രേഖകൾ കുറവുണ്ടെങ്കിൽ നികുതിയുടെ ഇരട്ടി പെനാലിറ്റി അടയ്ക്കണം എന്ന 129 -ാ ം വകുപ്പും, ഇൻവോയിസ് എടുക്കാൻ വിട്ടുപോയാൽ സാധനത്തിന്റെ വിലയ്ക്ക് തുല്യമായ തുക നികുതിയും പിഴയുമായി അടയ്ക്കണമെന്ന 180-ാം വകുപ്പും ഭേദഗതി ചെയ്യണം.
നിർബന്ധിത ജിഎസ്ടി രജിസ്ട്രേഷനുള്ള വിറ്റുവരവ് പരിധി നിലവിലെ 40 ലക്ഷത്തിൽനിന്ന് 75 ലക്ഷമായി ഉയർത്തിയാൽ ചെറുകിട വ്യാപാരികൾക്ക് വലിയ പ്രയോജനം ലഭിക്കും. 6600 വീഴ്ചയുടെ പേരിൽ ഒന്നിലധികം ഏജൻസികൾ സൂക്ഷ്മപരിശോധന നടത്തുന്നതും നോട്ടീസുകൾ അയയ്ക്കുന്നതും അവസാനിപ്പിക്കണം. ഈ ദിശയിൽ 58 ആം ജി എസ് ടി കൗൺസിൽ എടുത്ത ചില തീരുമാനങ്ങൾ നേട്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല.
ആംനെസ്റ്റി സ്കീം, പിഴകൾ ലഘൂകരിക്കൽ, രജിസ്ട്രേഷനും അപ്പിൽ നടപടികളും കാര്യക്ഷമമാക്കൽ, തുടങ്ങിയുവ വ്യാപാരികൾക്ക് ആശ്വാസമാകുമെങ്കിലും ഒരു വ്യാപാര സൗഹൃദ നിയമത്തിലേക്കെത്താൻ ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്.
ജിഎസ്ടി സംവിധാനത്തിലെ കൊള്ള പലിശ
ജിഎസ്ടി സംവിധാനത്തിനു കീഴിൽ പിഴയ്ക്കും മറ്റും ഇപ്പോഴും ഈടാക്കുന്ന പലിശ 18 ശതമാനം നിരക്കിലാണ്. ഇത് രാജ്യത്തു ഒരു ബാങ്കിലും നിലവിലില്ലാത്ത കൊള്ള പലിശയാണ്. വട്ടിപ്പലിശക്കാരുടെ നിലവാരത്തിലേക്ക് സർക്കാരുകൾ താഴാൻ പാടില്ല. അതുകൊണ്ട് ബാങ്ക് നിരക്കുമായി പൊരുത്തപ്പെട്ടു പോകുന്ന പലിശ മാത്രമേ ഈടാക്കാവൂ.
ചെറുകിട വ്യാപാരികളുടെ നട്ടെല്ലൊടിക്കുന്നു, ഡിജിറ്റല്‍ വ്യാപാര മേഖലയ്ക്ക് അധിക സെസ് ഏർപ്പെടുത്തണം
ജിഎസ്ടി നടപ്പിലായതോടെ വൻകിടക്കാർക്ക് വലിയ നേട്ടമുണ്ടായി. വലിയ മൂലധനത്തിൻ്റെ പിന്തുണയും നിർമ്മാതാക്കളിൽ നിന്ന് നേരിട്ടു സാധനങ്ങൾ വാങ്ങുന്നതിൻ്റെ നേട്ടവുമുള്ളതിനാൽ കമ്മീഷൻ കുറച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ അവർക്കായി. സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് റീടെയിൽ ഔട്ട്ലറ്റ്ലെറ്റുകളുടേയും ഓൺലൈൻ ഡിജിറ്റൽ വ്യാപാര പ്ലാറ്റ്ഫോമുകളുടേയും വിപണി കുതിച്ചുയരാൻ ഇത് ഇടയാക്കി.
ഐടി പ്ലാറ്റ്ഫോമിൻറെ മാത്രം അടിസ്ഥാന സൗകര്യത്തിൽ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽനിന്ന് അധിക സെസ് ഈടാക്കാൻ സർക്കാർ തയ്യാറാകണം. അല്ലാതെ ഇവരോട് മത്സരിച്ചു പിടിച്ചു നിൽക്കാൻ ചെറുകിട വ്യാപാരികൾക്കാകില്ല. ജിഎസ്ടിയിലും സർക്കാർ നയങ്ങളിലും കാതലായ മാറ്റങ്ങളുണ്ടാകണം. ഇതിനായുള്ള പോരാട്ടത്തിൽ വ്യാപാരി- വ്യവസായി ഏകോപന സമിതിക്ക് സംസ്ഥാന സർക്കാരിൻ്റെ പിന്തുണ കൂടിയേ തീരൂ. ജിഎസ്ടി കൗൺസിലിലും കേന്ദ്ര സർക്കാരിലും വലിയ സമ്മർദ്ദങ്ങൾ ചെലുത്തേണ്ടിയിരിക്കുന്നു.

സംസ്ഥാന സർക്കാർ കൂടുതൽ വ്യാപാര സൗഹൃതമാകണം
സംസ്ഥാന സർക്കാർ കൂടുതൽ വ്യാപാര സൗഹൃതമാകേണ്ടതുണ്ട്. ലൈസൻസ് പുതുക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് മുന്നോട്ടുവെക്കുന്ന പല നിബന്ധനകളും അംഗീകരിക്കാനാവാത്തതാണ്. ഒരുതരത്തിലുള്ള മാലിന്യവും ഉല്പാദിപ്പിക്കാത്ത സ്ഥാപനങ്ങൾപോലും ഹരിതകർമ്മ സേനക്ക് മാസവാരി നൽകിയാൽ മാത്രമേ ലൈസൻസ് പുതുക്കി നൽകൂ എന്ന കടുത്ത നിലപാട് മാറ്റണം.
അതോടൊപ്പം കെ.സ്‌മാർട്ടിലൂടെ ലൈസൻസ് പുതുക്കുന്നതിന് ചിലയിടങ്ങളിൽ നേരിടുന്ന തടസങ്ങളും നീക്കേണ്ടതുണ്ട്. കെട്ടിടങ്ങളുടെ ക്രമവത്കരണത്തിനായി ചട്ടം പുറത്തിറക്കിയ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നടപടി സ്വാഗതാർഹമാണെങ്കിലും ചട്ടത്തിലെ കടുത്ത വ്യവസ്ഥകൽ തടസങ്ങളുണ്ടാക്കും. റോഡുകളിൽ നിന്ന് നിശ്ചിത ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങളെ ക്രമവത്കരണത്തിൽ നിന്ന് ഒഴിവാക്കുന്ന നടപടി അംഗീകരിക്കാനാവില്ല.
അതോടൊപ്പം നഗരവികസന മാസ്റ്റർ പ്ലാനിൽ വീഴ്‌ച വരുത്തിയ കെട്ടിടങ്ങളെ കൂടി ക്രമവത്കരിച്ചു നല്കാൻ ചട്ടത്തിൽ വ്യവസ്ഥചെയ്യണം. നിലവിലെ ചട്ടപ്രകാരം ക്രമവത്കരണം വലിയ കാലതാമസമെടുക്കുന്ന ഒന്നാണ്. അതിനാൽ ഇത് ലഘൂകരിക്കാൻ വേണ്ട ഭേദഗതികൾ കൂടി ചട്ടത്തിൽ ഉൾപ്പെടുത്തണം. ഇത്തരം കാര്യങ്ങളെല്ലാം വ്യാപാരികളുമായി തുറന്ന മനസോടെ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യം.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications