രാഹുൽ കടലിൽ ചാടിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, എൽഡിഎഫിന് 100ലേറെ സീറ്റെന്ന് പന്ന്യൻ രവീന്ദ്രൻ
ഇടതുമുന്നണി നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ''നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതുമുന്നണിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. ആഴക്കടൽമത്സ്യബന്ധന വിവാദവും പിഎസ്സി ഉദ്യോഗാർഥികളുടെ സമരവുമെല്ലാം പ്രതിപക്ഷത്തിൻ്റെ പൊള്ളയായ ആരോപണങ്ങളാണ്''.
ആമസോണിയ വണ്ണുമായി പി.എസ്.എല്.വി കുതിച്ചുയര്ന്നു, ചിത്രങ്ങള്
വിവാദങ്ങൾ മറയാക്കിയാണ് പ്രതിപക്ഷം തെറ്റിധാരണ പരത്താൻ ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് തെളിഞ്ഞതാണെന്നും മുതിർന്ന സി പി ഐ നേതാവും സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാനുമായ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
സിപിഐ എത്ര സീറ്റുകളിൽ മത്സരിക്കും?
നമ്മൾ എല്ലാവരും കൂടി തീരുമാനിച്ച് സീറ്റുകളെടുക്കുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോൾ ഇടതുമുന്നണിയുമായി ആലോചിക്കും. രണ്ട് പുതിയ മുന്നണികൾ എൽഡിഎഫിലേക്ക് വന്നിട്ടുണ്ട്. അവർക്ക് കൂടി നൽകാൻ കഴിയാവുന്ന തരത്തിലായിരിക്കും സീറ്റിൻ്റെ ക്രമീകരണം ഉണ്ടാവുക. നിലവിൽ 27 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്.
സ്ഥാനാർത്ഥി നിർണയമായോ?
ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല. അത് ഉടൻ ഉണ്ടാകും. പാർട്ടി തലത്തിൽ കൂടിക്കാഴ്ചകളും ചർച്ചകളും നടക്കുന്നുണ്ട്. സ്ഥാനാർഥി നിർണയത്തിൽ സിപിഐയിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. അക്കാര്യത്തിൽ ഞങ്ങൾക്ക് നല്ല ശുഭാപ്തി വിശ്വാസമുണ്ട്.
മൂന്ന് ടേം പൂർത്തിയാക്കിയവർ ഉണ്ടാകുമോ?
മൂന്നു തവണ മത്സരിച്ച നേതാക്കൾ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കും. കഴിഞ്ഞ തവണ തന്നെ രണ്ട് മുതൽ മൂന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ മാറി നിൽക്കണമെന്നുള്ള നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, വരുന്ന തെരഞ്ഞെടുപ്പിൽ അത് ശക്തമായി നടപ്പിലാക്കണം എന്ന നിർദ്ദേശമാണ് സംസ്ഥാന പാർട്ടി കൗൺസിൽ മുന്നോട്ടു വച്ചത്. പാർട്ടി കൗൺസിലിലും എക്സിക്യൂട്ടീവിലും ഇത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടായി. അതിനെ ആരും എതിർത്തില്ല. പുതിയ നേതാക്കൾക്ക് കൂടി പരിഗണന ലഭിക്കണം. അതിനാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്.
സിപിഐ യുവജന പ്രാതിനിധ്യം ഉറപ്പാക്കുമോ?
എല്ലായ്പ്പോഴും ചെറുപ്പക്കാരെ പാർട്ടിയിലേക്ക് കൊണ്ടുവരുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിട്ടുള്ളത്. ചെറുപ്പക്കാർ പാർട്ടിയുടെ എംഎൽഎമാരായിട്ടുണ്ട്. സീറ്റുകൾ ക്രമപ്പെടുത്തി എല്ലാവരെയും പരിഗണിക്കുന്ന നിലപാടാണ് സിപിഐക്കുള്ളത്.1957 ൽ അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാരിൽ 11 മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. അവരെല്ലാം തന്നെ യുവജന പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു. പ്രവർത്തന പാരമ്പര്യമുള്ളവരെയും പാർട്ടി വാർത്തെടുക്കുന്നുണ്ട്.
ഇക്കുറി തുടർ ഭരണമുണ്ടാകുമോ?
ഇടതുപക്ഷത്തിനെ മാധ്യമങ്ങൾ ശക്തമായി കടന്നാക്രമിച്ചു. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ ദേശീയ അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൻ്റെ ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത്. കേരളത്തിലാകെ ഇടതുപക്ഷം കടന്നു വന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇടതുപക്ഷം ജനങ്ങൾക്ക് തുണയായി. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ എൽ ഡി എഫ് സർക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. അക്കാര്യം ആരും മറക്കരുത്. ഇടതുമുന്നണി വീണ്ടും നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും.
പ്രതിപക്ഷത്തെ കുറിച്ച്?
പ്രതിപക്ഷത്തിന് ദിശാബോധമില്ല. പൊള്ളയായ ആരോപണങ്ങൾ അവർ അഴിച്ചുവിടുകയാണ്. ആരോപണങ്ങളുടെ പുകമറകൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു. പ്രതിപക്ഷത്തിന് ജനങ്ങളോട് കൂറില്ല.അവർക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കഴിയുന്നില്ല.യു ഡി എഫ് ജയിച്ചാൽ ആരൊക്കെ കോൺഗ്രസിൽ നിൽക്കുമെന്ന് ഇനിയും ഉറപ്പ് പറയാറായിട്ടില്ല. ബിജെപിയെ സഹായിക്കാനുള്ള ഇടപെടലുകളും യു ഡി എഫ് നടത്തുന്നതായും വിമർശനം.
ഇടതു കൊടിയുണ്ടെങ്കിൽ സ്വർണം കടത്താമെന്ന രാഹുലിന്റെ വിമർശനം?
ഒരു ദേശീയ നേതാവ് പറയാവുന്ന വാക്കാണോ ഇത്. രാഷ്ട്രീയത്തിൽ ഇത്തരമൊരു പക്വതയില്ലായ്മ രാഹുൽഗാന്ധിയെ പോലുള്ള നേതാക്കൾ പ്രകടിപ്പിക്കുന്നു എന്നുള്ളത് എത്ര മോശമാണ്. ഇന്ത്യയുടെ കോൺഗ്രസിൻ്റെ അധ്യക്ഷനായിരുന്ന വ്യക്തിയാണ്. പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ആ സ്ഥാനത്തിൻറെ മാന്യത കാത്തുസൂക്ഷിക്കാൻ തയ്യാറാകണം.അതാണ് വേണ്ടത്.
രാഹുൽ കടലിൽ ചാടിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ?
രാഹുൽ ഗാന്ധി മത്സ്യതൊഴിലാളികൾക്കൊപ്പം കടലിൽ ചാടിയതു കൊണ്ട് അവർ ധരിക്കുമോ, ഈ മൽസ്യത്തൊഴിലാളികൾക്കൊപ്പമാണ് കോൺഗ്രസ് എന്നുള്ളത്. ഇതൊക്കെ ജനം തിരിച്ചറിയുന്നുണ്ട്. തിരഞ്ഞെടുപ്പ് ലാക്കാക്കി രാഹുൽ കടലിൽ ചാടിയതിൽ അത്ഭുതമില്ല.
മാണി സി കാപ്പന്റെ മുന്നണി മാറ്റത്തെ കുറിച്ച്?
അമ്പലപ്പറമ്പിലെ ചൂതുകളിക്കാരന്റെ വേഷമാണ് മാണി സി കാപ്പാനുള്ളത്. രാഷ്ട്രീയത്തിൽ ചൂതുകളിക്കാരന്റെ വേഷത്തിന് പ്രസക്തിയില്ല. മുന്നണിയിൽ നിന്ന് പോയതിൽ അദ്ദേഹം അനുഭവിക്കാൻ പോകുന്നതേയുള്ളു. ആശയപരമായി രാഷ്ട്രീയത്തിൽ അഭിപ്രായ വ്യതാസം ഉണ്ടാകുന്നത് പതിവാണ്. സീറ്റ് ലഭിച്ചില്ലെന്ന ഒറ്റകാര്യം പറഞ്ഞ് പാർട്ടി മാറുന്നതിനോട് യോജിപ്പില്ല. ഇതിനെ മോശമായ വാക്ക് ഉപയോഗിച്ചാണ് പ്രതികരിക്കേണ്ടത്, എന്നാൽ താൻ അതിനു മുതിരുന്നില്ല.ഇത് അപകടകരമായ സാഹചര്യമാണ്.
ബിജെപി വെല്ലുവിളിയോ?
പുതുച്ചേരി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. ബിജെപിക്കാർക്ക് ഖദറിടുന്നതും കാവിധരിക്കുന്നതും ഒരുപോലെയാണ്. കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഒളിഞ്ഞും തെളിഞ്ഞും ബന്ധമാണ്. കോൺഗ്രസിൻ്റെയും ബിജെപിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ്. ഇരുകൂട്ടരുടെയും ലക്ഷ്യം ഒന്നാണ്. ബിജെപി ജയിച്ചാൽ ഇടതുപക്ഷത്തിന് വലിയ ദോഷം ചെയ്യും. ബിജെപിയെ അകറ്റിനിർത്താൻ ശക്തമായ പോരാട്ടമാണ് എൽഡിഎഫ് നടത്തുന്നത്.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്താണ് കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചത്. എന്നിട്ട് യോഗി പറഞ്ഞത് ജനം കേട്ടിട്ടുണ്ടല്ലോ അല്ലെ ? "അവരെ ദൈവം തന്നെയാണ് തന്നത് അവരെ ദൈവം തന്നെ തിരിച്ചെടുത്തു'' എന്ന് പറഞ്ഞ് ഒളിച്ചോടിയ യോഗിയാണ് കേരളത്തിൽ വന്ന കൊട്ടിഘോഷിച്ച് പ്രസംഗം നടത്തുന്നത്. കേരളത്തിലെ ആരോഗ്യ രംഗം എവിടെയെത്തി നിൽക്കുന്നെന്ന് ജനങ്ങൾക്ക് അറിയാം. ഇടതുമുന്നണി നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തെമ്പാടും ചർച്ചയായി. തിരഞ്ഞെടുപ്പിൽ ഇതൊക്കെ പ്രതിഫലിക്കും.
നേമം ഇടതുപക്ഷം പിടിച്ചെടുക്കുമോ ?
നേമത്ത് ഇടതുമുന്നണി വിജയിക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജഗോപാലിനെ വിജയിപ്പിച്ചവർ ഇക്കൊല്ലം എൽ ഡി എഫിന് വോട്ട് ചെയ്യും. അതിൽ സംശയമില്ല.ബിജെപിയെ നേമത്ത് മാത്രമല്ല കേരളത്തിൽ മുഴുവനായും പരാജയപെടുത്താനുള്ള ശ്രമമാണ് എൽ ഡി എഫ് നടത്തികൊണ്ടരിക്കുന്നത്. ഇതിൽ ജനങ്ങൾ ഞങ്ങളോട് സഹകരിക്കുമെന്നും പന്ന്യൻ രവീന്ദ്രൻ ''വൺ ഇന്ത്യയോട് " വ്യക്തമാക്കി.
ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?
കോടതിയുടെ പരിഗണനയിലുള്ള കേസ്സാണിത്. അതിൽ എൽ ഡി എഫിൻ്റെ നയം വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഭക്തർക്കൊപ്പം നിൽക്കുന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചത്. ബിജെപി കപട രാഷ്ട്രീയമാണ് ശബരിമലയുടെ പേരിൽ കളിക്കുന്നത്. ഇത് ഭക്തർക്ക് നന്നായി അറിയാം. കാര്യങ്ങൾ അവർ വിലയിരുത്തട്ടെ. തിരഞ്ഞെടുപ്പിൽ ചർച്ചയാകട്ടെ.
ആഴക്കടൽ
മത്സ്യബന്ധന
വിവാദത്തെ
കുറിച്ച്?
സംഭവത്തിൽ പിഴവ് പറ്റിയിട്ടുണ്ടെൽ ഞങ്ങളത് തിരുത്തും. ഉദ്യോഗസ്ഥൻമാർ സമർഥൻമാർ തന്നെ. അവർ രാഷ്ട്രീയക്കാർ അല്ല. അവർ രാഷ്ട്രീയ മനോഭാവത്തോടെ പ്രതികരിക്കുന്നവരും അല്ല. തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ അത് തിരുത്തിയില്ലേ, അതാണ് ഇടതുപക്ഷ മുന്നണിയുടെ പ്രത്യേകത. അതൊന്നും ഒരു പ്രശ്നമായി അവശേഷിക്കില്ല.
പി എസ് സി സമരം വെല്ലുവിളിയോ?
പി എസ് സിയിൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ അത് വീഴ്ചയാണ്. അങ്ങനെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുണ്ടാകും. കൃത്യമായ പരിശോധന നടത്തും. എല്ലാ കാര്യങ്ങളും പരിശോധിക്കും. ഉദ്യോഗാർത്ഥികൾ പറഞ്ഞതിൽ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. പരമാവധി സഹായങ്ങൾ അവർക്കായി ചെയ്യും. യുഡിഎഫ് ആകെ അങ്കലാപ്പിലാണ്. പി എസ് സി സമരം കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കിയതും ഇക്കാരണത്താലാണ്.
ദൃശ്യത്തിലെ കൊച്ചുകുട്ടിയല്ല എസ്തര് അനില്- പുതിയ ചിത്രങ്ങള്