തീവ്ര ഹിന്ദുത്വ വാദികൾ സ്വന്തം കുഴിതോണ്ടുന്നു: രാഹുൽ ഈശ്വർ വൺ ഇന്ത്യയോട്
കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎമ്മിന് വോട്ട് ചെയ്യുന്ന തീവ്ര ഹിന്ദുത്വ വാദികൾ സ്വന്തം കുഴിതോണ്ടുകയാണ് ചെയ്യുന്നതെന്ന് അയ്യപ്പസേവാസംഘം പ്രസിഡൻ്റ് രാഹുൽ ഈശ്വർ.അത്തരം ഡീലുകൾ ഉണ്ടെങ്കിൽ ദയവായി പിൻമാറാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിരോധിക്കണം. ലൗ ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത് ശരിയല്ല.സങ്കീർണമായ വിഷയങ്ങളെ കക്ഷിരാഷ്ട്രീയങ്ങൾക്ക് വേണ്ടി ചർച്ചയാക്കുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ രാഹുൽ ഈശ്വറുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.
തീവ്രഹിന്ദു വലതുപക്ഷം ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവോ?
കോൺഗ്രസ് മുക്ത ഭാരതം എന്നുള്ളത് തെറ്റായ ആശയമാണ്. കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎമ്മിന് വോട്ട് ചെയ്യുന്ന തീവ്ര ഹിന്ദുത്വ വാദികൾ അവരുടെ സ്വന്തം കുഴി തോണ്ടുകയാണ് ചെയ്യുന്നത്. അവർ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു. ഏതെങ്കിലും രീതിയിൽ കോൺഗ്രസ് ഇല്ലാതായി സിപിഎം വളരുകയാണെങ്കിൽ കോൺഗ്രസിൻ്റെ സ്ഥലത്തേക്ക് വളരാം എന്നാഗ്രഹിക്കുന്നത് തെറ്റായ ആശയമാണ്. അത്തരം ഡീലുകൾ ഉണ്ടെങ്കിൽ പിൻമാറണം.
ശബരിമലയുടെ ഗുണഭോക്താവ് ആരാകും?
ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് അനുകൂലമായ ഗുണമുണ്ടാകണം.ഏത് സർക്കാർ അധികാരത്തിൽ വന്നാലും വിശ്വാസികൾക്കായി നിയമം നിർമ്മിക്കണം.എൽഡിഎഫ് അത്തരത്തിലൊരു നീക്കം നടത്തിയാലും സാധാരണ ഭക്തർ സ്വാഗതം ചെയ്യും. അതുകൊണ്ടാണ്, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ ഖേദപ്രകടനത്തെ ഉൾക്കൊണ്ടുകൊണ്ട് പോസിറ്റീവായി കാണാൻ വിശ്വാസികൾ തയ്യാറായത്.വിശ്വാസത്തിന് കക്ഷിരാഷ്ട്രീയമില്ല.ദൈവത്തിന് രാഷ്ട്രീയമില്ല.
ശബരിമലയിൽ നിയമനിർമ്മാണമോ?
ശബരിമലയിൽ യുഡിഎഫ് നിയമനിർമ്മാണം നടത്തുമെന്ന് പറയുന്നുണ്ട്.മികച്ച നിയമമാണ്. കരട് രൂപം വായിക്കാൻ എനിക്ക് അവസരം കിട്ടി. തിരുവഞ്ചൂർ കൊണ്ടുവന്ന നിയമം സ്വാഗതാർഹമാണ്. ഹിന്ദു സമൂഹത്തിന് ഒരു അവകാശം ലഭിക്കുമ്പോൾ അത് മുസ്ലിം സമുദായത്തിനും ക്രിസ്ത്യൻ സമുദായത്തിനും കൂടി ലഭിക്കണം.
ശബരിമല ചർച്ചാവിഷയമാക്കേണ്ടതുണ്ടോ?
ശബരിമല രാഷ്ട്രീയ പ്രശ്നമല്ല. ഈശ്വരീയ ദൈവീക ആത്മീയ ചോദ്യമാണ്. എന്നാൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ രാഷ്ട്രീയ മാനങ്ങളുണ്ട്. എന്നാൽ രാഷ്ട്രീയ തലങ്ങളിലേക്ക് വരുമ്പോൾ, സിപിഎമ്മിൻ്റെ പല നേതാക്കളും സംസാരിക്കുന്നത് വേദനാജനകമാണ്. സത്യവാങ്മൂലം തുടരണമെന്നാണ് കാനം രാജേന്ദ്രൻ പറയുന്നത്. സീതാറാം യെച്ചൂരി ശബരിമല വിഷയം ഇനിയും പഠിച്ചിട്ടില്ല. 19 സീറ്റുകളിൽ ലോക്സഭയിൽ ഇടതുമുന്നണി പരാജയപ്പെട്ടത് കൊണ്ടാണ് സിപിഎമ്മിന് പുനർവിചിന്തനം ഉണ്ടായത്. ശബരിമല അഴിമതി ഭരണവിരുദ്ധവികാരം ഇതെല്ലാം ചർച്ചയാകും.
ലൗ ജിഹാദ് കേരളത്തിലുണ്ടോ?
ലൗ ജിഹാദ് എന്ന പദം ജഹദ എന്ന വാക്കിൽ നിന്നാണ് വരുന്നത്. ലൗജിഹാദ് പോലുള്ള പദങ്ങൾ ഉപേക്ഷിക്കാം. നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഏത് നിയമങ്ങൾക്കായാലും ഒരു നിരോധനം വേണം. സങ്കീർണമായ വിഷയങ്ങളെ കക്ഷിരാഷ്ട്രീയങ്ങൾക്ക് വേണ്ടി ചർച്ചയാക്കുന്നത് ശരിയല്ല. നിർബന്ധിത മതപരിവർത്തനം നിരോധനനിയമം വളരെ അത്യാവശ്യമാണ്.
ലൗ ജിഹാദില്ലെന്ന് കോൺഗ്രസ് പറയാത്തത് എന്തുകൊണ്ട്?
ഇത്തരക്കാർക്കെല്ലാം രാഷ്ട്രീയമാണുള്ളത്. ലൗ ജിഹാദ് ശക്തമായില്ലെന്ന് പറയുന്ന മുസ്ലിം സമൂഹം ഇത് കാരണം വേദനിക്കുകയാണ്. അവരുടെ വിഷമങ്ങൾ കണക്കിലെടുക്കണം.അത്തരക്കാർക്കൊപ്പം ചേർന്നു നിന്നാൽ മുസ്ലിം വോട്ട് ബാങ്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത്. നിർബന്ധിത നിരോധിത മതപരിവർത്തന നിയമം തടയാൻ നിയമനിർമാണം വേണം വേണം. എന്നാൽ, മുസ്‌ലിം സമൂഹങ്ങളെ മാറ്റിനിർത്തിയോ അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതരത്തിലോയുള്ള രീതി ശരിയല്ല.
ശബരിമലയിലെ എൻഎസ്എസ് നിലപാട് ?
ശബരിമലയിൽ ഒരു നായകനുണ്ടെങ്കിൽ, അത് സ്വാമിഅയ്യപ്പൻ കഴിഞ്ഞാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആയിരിക്കും. ശബരിമലയിൽ പോരാട്ടത്തിനിറങ്ങിയത് പടത്തലവനായ സുകുമാരൻ നായരാണ്. ശബരിമലയിൽ യുവതികളെ കയറ്റണമെന്ന് എല്ലാവരും പറയുമ്പോഴും പരാശരനെ പ്പോലെയുള്ള ആളുകളെ കൊണ്ടുവന്ന് വിശ്വാസികളുടെ പ്രശ്നത്തിൽ ഇടപെട്ട് പണം ചിലവഴിച്ച് പോരാടിയ വ്യക്തിയാണ് ജി സുകുമാരൻ നായരെന്നുള്ളതിൽ സംശയമില്ല - രാഹുൽ ഈശ്വർ പറഞ്ഞു.
സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍