ശബരിമലയിൽ എൻഎസ്എസിനെ സർക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്നു: എം എസ് കുമാർ 'വൺ ഇന്ത്യ'യോട്
ശബരിമല യുവതി പ്രവേശനത്തിൽ എൻഎസ്എസിനെ സർക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന നേതാവ് എം എസ് കുമാർ.കടകംപള്ളി സുരേന്ദ്രൻ്റേത് ആത്മാർത്ഥമില്ലാത്ത പെരുമാറ്റമായിരുന്നു.ശബരിമലയിലെ സർക്കാർ നിലപാട് വിശ്വാസ സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കൈകഴുകി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും ഫിഷറിസ് മന്ത്രിയും ശ്രമിച്ചത്. ഫയലുകൾ പഠിക്കാൻ അറിയില്ലെങ്കിൽ എന്തിനാണ് മേഴ്സിക്കുട്ടിയമ്മ മന്ത്രിയായി തുടരുന്നതെന്നും എം എസ് കുമാർ ചോദിച്ചു.'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ എം എസ് കുമാറുമായി സംസാരിച്ചപ്പോൾ.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

ശബരിമലയിലെ സർക്കാർ നിലപാടിനോട് മറുപടിയെന്ത്?
ശബരിമലയിൽ ഒരിക്കലും സംസ്ഥാന സർക്കാർ സ്വീകരിക്കാൻ പാടില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.കടകംപള്ളിയുടേത് ആത്മാർത്ഥമില്ലാത്ത പെരുമാറ്റമായിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പിടിച്ചുനിൽക്കാനുള്ള തന്ത്രമായി വേണം യെച്ചൂരിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടിനെ കാണാൻ. ശബരിമലയിൽ സർക്കാർ സ്വീകരിച്ച തീരുമാനം വിശ്വാസ സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

എൻഎസ്എസിന് പരോക്ഷ വിമർശനമോ?
എൻഎസ്എസിനെ എന്തിനാണ് സർക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലല്ല, എൻഎസ്എസ് ആദ്യമായി ഇടപെടുന്നത്.1954ൽ നടന്ന ശബരിമല തീവെപ്പ് കേസിൽ എൻഎസ്എസ് വ്യക്തമായ നിലപാട് പുറപ്പെടുവിച്ചിരുന്നതാണ്.വൈകാരികമായ ബന്ധമാണ് എൻഎസ്എസിന് ഹിന്ദു സമൂഹത്തോടുള്ളത്. അതിലിങ്ങനെ ക്ഷോഭിക്കേണ്ട കാര്യമില്ല.

വി മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവുമെന്നുള്ള രണ്ട് വിഭാഗം ബിജെപിയിലുണ്ടോ?
മാധ്യമങ്ങളിൽ കൂടിയാണ് ഈ രണ്ട് വിഭാഗങ്ങൾ ബിജെപിയിൽ ഉണ്ടെന്ന് താൻ മനസ്സിലാക്കുന്നത്. എല്ലാകാലത്തും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായഭിന്നതകളാണിതെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല.ബിജെപി വിഭാഗമാണ് എൻഡിഎയിലുള്ളത്.

താങ്കൾ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടോ?
1995 ൽ സംസ്ഥാന ഭാരവാഹിയായ വ്യക്തിയാണ് ഞാൻ. അന്നു മുതൽ പല ചുമതലകളും വഹിച്ചു വരുന്നു.സംസ്ഥാന വക്താവ് എന്നുള്ള ചുമതലയിൽ ദീർഘനാളായി തുടർന്ന് വരികയാണ്. പാർട്ടി കൂടുതലും യുവാക്കൾക്ക് അത്തരം ചുമതലകൾ നൽകട്ടെ.

ശോഭയുടെ സ്ഥാനാർത്ഥിത്വത്തിന് അനിശ്ചിതത്വം വേണ്ടിയിരുന്നോ?
ശോഭാ സുരേന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.അക്കാരണത്താലാണ് അവരെ ആദ്യ പട്ടികയിൽ പരിഗണിക്കാതിരുന്നത്. അല്ലാതെ, നേതൃത്വവുമായി യാതൊരുവിധത്തിലുമുള്ള ഉരസലുകളില്ല. മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ആദ്യം പുറത്തുവന്ന സ്ഥാനാർത്ഥിപ്പട്ടികയിൽ തന്നെ ശോഭാ സുരേന്ദ്രൻ ഇടംപിടിക്കുമായിരുന്നു.

നേമത്ത് താമര വിരിയുമോ?
ഇടതുമുന്നണിയുമായി കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടിൻ്റെ വ്യത്യാസമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നേമത്ത് ബിജെപിക്കാണ് മുൻതൂക്കം. നേമത്ത് ഇത്തവണയും താമര വിരിയും എന്നുള്ളത് തന്നെയാണ് വിശ്വാസം.

നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം?
ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളി പോയ സംഭവം ദൗർഭാഗ്യകരമാണ്. എന്നാൽ ഗുരുവായൂരിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞിട്ടുള്ള ഡി എസ് ജെ പി യുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളില്ലാതെ പോയത് അപ്രതീക്ഷിതം.

കോലീബി സഖ്യമുണ്ടോ?
ബിജെപിയുടെ മുതിർന്ന നേതാവായ ഒ രാജഗോപാൽ പറയുന്നത് 1991ലെ സംഭവത്തെക്കുറിച്ചാണ്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ കോലീബി സഖ്യം ചർച്ചയാക്കുന്നത് എന്തിന്? ഇതിന് ഒരു അർത്ഥവുമില്ല.

വിവാദങ്ങൾ സർക്കാരിന് തിരിച്ചടിയാകുമോ?
സ്വർണക്കടത്ത് മുതൽ ആഴക്കടൽ മത്സ്യബന്ധനം വരെയുള്ള വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. എല്ലാ വിവാദങ്ങളെയും ലാഘവബുദ്ധിയോടെ കൂടിയാണ് സർക്കാർ സമീപിക്കുന്നത്. പി എസ് സരിത്തിൻ്റെയും സ്വപ്നയുടെയും മൊഴി തന്നെ സർക്കാരിന് പ്രതികൂലമാണ്. സ്പീക്കർക്ക് വിദേശനിക്ഷേപമുണ്ടെന്നും ഷാർജ ഭരണാധികാരിയുടെ പക്കൽ നിന്നും ഭൂമിയ്ക്കായി ഇടപാടു നടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ ചർച്ചയാകുന്നുണ്ട്.ശിവശങ്കർ വിഷയവും ഗൗരവ സ്വഭാവത്തിലുള്ളത് തന്നെ. പി എസ് സി വിവാദങ്ങളും പിൻവാതിൽ നിയമനങ്ങളും തിരിച്ചടിയാകും.ധാർഷ്ട്യവും ധിക്കാരപരവുമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ളത്.

രണ്ട് മണ്ഡലങ്ങളിൽ സുരേന്ദ്രൻ മത്സരിക്കേണ്ടിയിരുന്നോ?
കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ മത്സരിക്കുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനപ്രകാരമാണ്. അതിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാനില്ല.

ഇരട്ടവോട്ട് ആരോപണം?
89 വോട്ടുകൾക്ക് കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടപ്പോൾ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് ബിജെപി ആയിരുന്നു.എല്ലാക്കാലത്തും ഇരട്ടവോട്ടുകൾ വ്യാപകമായി വരുന്നത് എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും ലീഗിൻ്റെയും ഭാഗത്തു നിന്നാണ്.

ആഴക്കടൽ മത്സ്യബന്ധനം?
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറിൽ സർക്കാർ ഉരുണ്ടുകളിയാണ് നടത്തിയത്. വീഴ്ച സമ്മതിക്കുന്നതിനു പകരം ധാരണപത്രത്തെയും കേസിനെയും പൂർണമായും നിഷേധിക്കുകയാണുണ്ടായത്. ഫയൽ പഠിക്കാൻ അറിയില്ലെങ്കിൽ എന്തിനാണ് മേഴ്സിക്കുട്ടിയമ്മ മന്ത്രിയായി തുടരുന്നതെന്നും എം എസ് കുമാർ ചൂണ്ടിക്കാട്ടി.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications