Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോൺഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും? രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ പാപ്പരത്തം': കെ കെ ജയചന്ദ്രൻ

'ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുളളൂ' എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചാണ് ഇക്കുറി ഇടതുപക്ഷം പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2019ൽ നേരിട്ട തിരിച്ചടി ആവർത്തിക്കാതിരിക്കാനുളള പ്രയത്നത്തിലാണ് ഇടത് കേന്ദ്രങ്ങൾ. പുറത്ത് വന്ന അഭിപ്രായ സർവ്വേകൾ യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും ഫലം വരുമ്പോൾ അതാകില്ല സ്ഥിതിയെന്ന് പറയുകയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ ഉടുമ്പൻചോല എംഎൽഎയുമായ കെ കെ ജയചന്ദ്രൻ. ബിജെപി ഇക്കുറിയും സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത് ഒതുങ്ങുമെന്നും വൺഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിൽ കെ കെ ജയചന്ദ്രൻ പറഞ്ഞു.

Lok Sabha Election 2024

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ സാധ്യത

ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ 20 സീറ്റുകളിലും ഇടതുപക്ഷം വിജയിക്കും. അതിനുളള സാധ്യതകളാണ് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും തെളിഞ്ഞ് വരുന്നത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരുകളും കോണ്‍ഗ്രസ് സര്‍ക്കാരുകളും തുടര്‍ന്ന് പോരുന്ന സാമ്പത്തിക നയം രാജ്യത്തെ ജനങ്ങള്‍ക്ക് എതിരായുളളതാണ്. സമ്പന്നരുടെ താല്‍പര്യമാണ് സംരക്ഷിക്കപ്പെടുന്നത്.

ബിജെപി പിന്തുടരുന്ന വര്‍ഗീയ നയങ്ങളോട് മൃദുവായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണത്തെക്കാള്‍ കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുന്നു. കേരളത്തില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ മത്സരിക്കാന്‍ എത്തിയപ്പോള്‍ വലിയ ആരവമായിരുന്നു. ഇത്തവണ വന്നപ്പോള്‍ ജനമത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. വര്‍ഗീയതയെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കാത്ത രാഹുല്‍ ഗാന്ധി അടക്കമുളള കോണ്‍ഗ്രസ്സുകാര്‍ അവരുടെ സ്വന്തം പതാകയും ഘടകകക്ഷികളുടെ പതാകയും അടക്കം ഉപേക്ഷിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം പോലും നടത്തുന്നത്. അവരുടെ രാഷ്ട്രീയമായ ചെറുത്ത് നില്‍പ്പിനുളള കഴിവ് അത്ര ദുര്‍ബലമായിരിക്കുന്നു.

ഒരു ബദല്‍ സാമ്പത്തിക നയം ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി മുന്നോട്ട് വെക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ടാണ് ഇടതുപക്ഷത്തിന് അനുകൂലമായ ട്രെന്‍ഡ് കേരളത്തിലുളളത്.

സാമ്പത്തിക പ്രതിസന്ധി അടക്കമുളള വിഷയങ്ങൾ

കേരളത്തില്‍ എന്തുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി എന്നത് ജനം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അതിനുളള തെളിവാണ് നവകേരള സദസ്സിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും സീറ്റുകള്‍ ഇടതുപക്ഷം പിടിച്ചെടുത്തത്. അതിന്റെ തുടര്‍ച്ചയാകും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടാകുക.

സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് എന്നുളള കോണ്‍ഗ്രസിന്റെയും വിഡി സതീശന്റെയും വാദം ബിജെപിയുടെ അതേ മുദ്രാവാക്യമാണ്. കേരളത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം നിഷേധിക്കുന്നത് കൊണ്ടാണ് ഇവിടെ സാമ്പത്തിക പ്രതിസന്ധി എന്നത് പകല്‍ പോലെ വ്യക്തമാണ്.

ഇവിടെ പെന്‍ഷന്‍ കൊടുക്കുന്നതും വീട് വെച്ച് കൊടുക്കുന്നതുമെല്ലാം ഭരണപക്ഷക്കാര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കുമാണ്. കേരളത്തിന്റെ അത്തരം പൊതുവായ കാര്യങ്ങള്‍ക്ക് വേണ്ടി യുഡിഎഫ് എംപിമാര്‍ ഒന്നും ചെയ്തിട്ടില്ല. പൗരത്വ നിയമവും ഏക സിവില്‍ കോഡുമടക്കം ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കുന്ന നിലപാടുകള്‍ പാര്‍ലമെന്റ് വഴി ബിജെപി നടപ്പിലാക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ പരിമിതമാണെങ്കിലും ഇടതുപക്ഷം കാണിച്ച ധൈര്യവും ആശയപരമായ വ്യക്തതയും യുഡിഎഫിനോ കോണ്‍ഗ്രസിനോ ഇല്ല.

അഭിപ്രായ സർവ്വേകളെ കുറിച്ച്

2021ലും അഭിപ്രായ സര്‍വ്വേകള്‍ വന്നിരുന്നു. അന്നത്തെ സര്‍വ്വേകള്‍ യുഡിഎഫിനാണ് മുന്‍തൂക്കം പ്രവചിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുളള നീക്കങ്ങളും യുഡിഎഫ് നടത്തിയിരുന്നു. ഇടുക്കിയിലെ 5 സീറ്റിലും യുഡിഎഫ് ജയിക്കുമെന്നാണ് പറഞ്ഞത്. വോട്ടെണ്ണിയപ്പോള്‍ എംഎം മണി 38,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. സര്‍വ്വേകളൊക്കെ വോട്ടെണ്ണുന്നത് വരെ മാത്രമേ ഉളളൂ.

സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമോ?

ദേശീയ വിഷയങ്ങളാണ് പ്രധാനമെങ്കിലും സംസ്ഥാനത്തെ പ്രശ്‌നങ്ങളും സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഇന്ത്യന്‍ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളിയാണ് പ്രധാന വിഷയം. എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറയാത്തത് എന്ന് ചോദിച്ചപ്പോള്‍ അതിന് വ്യക്തമായ മറുപടി പറയാതെ പിണറായി വിജയനെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ ചോദിക്കുന്നത്.

പിണറായിയെ അറസ്റ്റ് ചെയ്യാത്തതിലുളള വിഷമം ഹേമന്ത് റെഡ്ഡിയെ പോലുളളവര്‍ ഇവിടെ വന്ന് കാണിക്കുമ്പോഴാണ് തെലങ്കാനയില്‍ മദര്‍ തെരേസ്സയുടെ പേരിലുളള സ്‌കൂള്‍ ആക്രമിക്കപ്പെട്ടത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ ന്യൂനപക്ഷങ്ങളോടുളള സമീപനം എന്താണ് ? ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയല്ലേ ന്യൂനപക്ഷങ്ങള്‍ ബെംഗളൂരുവില്‍ ആക്രമിക്കപ്പെട്ടത്. ഇതൊക്കെ കേരളം ചര്‍ച്ച ചെയ്യുന്നുണ്ട്.

ബിജെപിക്ക് എതിരായി ശക്തമായി നട്ടെല്ല് നിവര്‍ത്തി നിന്ന് നിലപാട് സ്വീകരിക്കാനുളള പ്രാപ്തി കോണ്‍ഗ്രസിനില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ ബിജെപിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. കേരളത്തിലും കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ പോകുന്നു. ഈ കോണ്‍ഗ്രസിനെ എങ്ങനെയാണ് ആളുകള്‍ വിശ്വസിക്കുക. ജയിച്ച് പോകുന്നവര്‍ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് ഉറപ്പുണ്ടോ? കോണ്‍ഗ്രസില്‍ നിന്ന് റീചാര്‍ജ് ചെയ്താണ് ബിജെപി വലിയ പാര്‍ട്ടിയായത്.

Lok Sabha Election 2024

പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശം

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പാപ്പരത്തം ഇവിടെ വിളിച്ച് പറയുകയാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം നിലവിട്ടാണ് സംസാരിച്ചത്. ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ പറയുന്നത് കേട്ടിട്ടായിരിക്കും. അദ്ദേഹത്തിന്റെ മുത്തശ്ശി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പോലും ഭയന്നിട്ടില്ല. പിണറായി വിജയനെ പോലെയുളള ആദരണീയരായ നേതാക്കളെ അടിയന്തരാവസ്ഥക്കാലത്ത് എത്ര ക്രൂരമായ മര്‍ദ്ദനത്തിനും ജയില്‍ വാസത്തിനുമാണ് വിധേയമാക്കിയത്. ഇഡിയെന്ന് പറയുമ്പോള്‍ പേടിച്ച് പോകുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നാണോ രാഹുല്‍ ഗാന്ധി ധരിച്ച് വെച്ചിരിക്കുന്നത്?

അവര്‍ക്ക് നേരെ ഇഡി വരുമ്പോള്‍ അത് ജനാധിപത്യ വിരുദ്ധമാണെന്ന് പറയും. അതേസമയം പ്രതിപക്ഷത്തുളള മറ്റുളളവര്‍ക്കെതിരെ വരുമ്പോള്‍ ഇഡിക്കൊപ്പം ചേരുന്ന രാഷ്ട്രീയ പാപ്പരത്തമാണ് രാഹുല്‍ ഗാന്ധിക്കൊക്കെയുളളത്. അത് അവരുടെ കൂടപ്പിറപ്പായ നയമാണ്. ഇന്ത്യ മുന്നണി അനുഭവിക്കുന്ന പ്രശ്‌നം എന്ന് പറയുന്നത് കോണ്‍ഗ്രസിന് നട്ടെല്ലില്ലാത്തതാണ്.

ഇന്ത്യ മുന്നണിയുടെ വിജയപ്രതീക്ഷ

ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷമൊക്കെ കിട്ടും. കോണ്‍ഗ്രസ് ആയിരിക്കില്ല പ്രമുഖ സ്ഥാനം വഹിക്കുന്നത്. തമിഴ്‌നാട്ടിലും ബീഹാറിലുമടക്കം കുറഞ്ഞ സീറ്റുകളിലേ കോണ്‍ഗ്രസ് മത്സരിക്കുന്നുളളൂ. ഇന്ത്യ മുന്നണി ജയിച്ച് വന്നാല്‍ പ്രമുഖ സ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്കായിരിക്കും.

കേരളത്തിൽ ബിജെപിയുടെ സാധ്യത

കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്നൊക്കെ ബിജെപി ആഗ്രഹിക്കും. പക്ഷേ അവരുടെ ആഗ്രഹത്തിന് കേരള ജനത നിന്നുകൊടുക്കണ്ടേ. കേരളത്തില്‍ നിന്ന് പൂജ്യം അല്ലാതെ ഒന്നും കിട്ടില്ല. എല്ലായിടത്തും മൂന്നാം സ്ഥാനത്താകും. മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. ബിജെപിക്ക് കാര്യമായ റോളില്ല.

തൃശൂരിലെ ജനം സുരേഷ് ഗോപിയുടെ അഭിനയമെല്ലാം കണ്ട് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഗ്രാഫ് താഴേക്കാണ്. ചെപ്പടി വിദ്യകളൊന്നും തൃശൂരില്‍ ഫലിക്കില്ല.

ക്രിസ്ത്യന്‍ വോട്ടുകളെ സ്വാധീനിക്കാന്‍ ബിജെപിക്കായോ?

ന്യൂനപക്ഷങ്ങളോട് രാജ്യത്ത് ബിജെപി സ്വീകരിക്കുന്ന നിലപാടും അതിനോടുളള കോണ്‍ഗ്രസിന്റെ മൃദുസമീപനവും ആളുകള്‍ കാണുന്നുണ്ട്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരുന്നപ്പോഴും ഇപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഒരു വിഭാഗവും ആരുടെയും പിറകെ പോകുമെന്ന് കരുതുന്നില്ല

കേരള സ്‌റ്റോറി വിവാദത്തെ കുറിച്ച്

കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും അതിനൊപ്പമാണ് എല്ലാവരും എന്ന് കരുതേണ്ടതില്ല. കാസ പോലുളള ചെറിയ വിഭാഗമാണ് ഇതിനൊക്കെ മുന്‍കൈയെടുക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്കൊക്കെ അല്‍പായുസ്സ് മാത്രമേ ഉളളൂ. കേരള സ്റ്റോറിയില്‍ പറഞ്ഞിട്ടുളളതൊന്നും സത്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാം.

ഇടുക്കിയിലെ വിജയ സാധ്യത

ജോയ്‌സ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജയിച്ചുകഴിഞ്ഞു. ജോയ്‌സ് എംപിയായിരുന്നപ്പോള്‍ മണ്ഡലത്തില്‍ 4750കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനായി. കഴിഞ്ഞ തവണ കേരളത്തിലാകെ ഉണ്ടായ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലും തിരിച്ചടിയുണ്ടായി. ഡീന്‍ കുര്യാക്കോസ് എംപിയായപ്പോള്‍ അങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് പോലും ആര്‍ക്കും അറിയാത്ത സ്ഥിതിയാണ്. എംപി ഫണ്ടിലെ 17 കോടി പോലും നാടിന് വേണ്ടി വിനിയോഗിക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ ഒരാള്‍ ജനപ്രതിനിധിയായിരുന്നിട്ട് ആര്‍ക്കും പ്രയോജനമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+