സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 'കിത്താബ്' പൊതുവേദിയിൽ അവതരിപ്പിക്കും- സംവിധായകൻ
കോഴിക്കോട്: "ശബരിമലയിൽ ലിംഗസമത്വത്തിനു വാദിക്കുന്ന സമൂഹത്തിന് എന്തുകൊണ്ടാണ് പെൺകുട്ടികൾക്കും വാങ്ക് വിളിക്കാനാകണം എന്നു പറഞ്ഞതിന്‍റെ പേരിൽ ഒരു കലാസൃഷ്ടി നിരോധിക്കുമ്പോൾ മിണ്ടാട്ടംമുട്ടുന്നത്. ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്തീകൾക്ക് പോകാൻ കഴിയണം. അതിൽ ഇവിടുത്തെ കോടതിക്കും പുരോഗമനവാദികൾക്കും സാംസ്കാരിക നായകർക്കും രണ്ടഭിപ്രായമില്ല. അതിനായി ഏതറ്റംവരെ പോകാനും പ്രസംഗിക്കാനും ഏത് ഭീഷണിയും നേരിടാനും അവർ തയാറാണ്. പക്ഷേ, പെൺകുട്ടികൾക്ക് എന്തുകൊണ്ട് വാങ്ക് വിളിച്ചൂടെന്ന് ചോദിച്ചു പോയ ഒരു നാടകം നിരോധിക്കപ്പെടുമ്പോൾ മിണ്ടാൻ മടിക്കുന്ന കേരളീയ സാംസ്കാരിക ബോധത്തിന്‍റെ ഇരട്ടത്താപ്പാണ് നമ്മുടെ ശാപം. മാസങ്ങളുടെ പരിശ്രമത്തിനൊടുവിൽ ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനത്തേക്ക് പോകാനൊരുങ്ങുന്ന കുറേകുട്ടികളുടെ മേലേക്ക് ഒരുവിഭാഗം യാഥാസ്ഥിതിക സമൂഹം ഉയർത്തുന്ന വെല്ലുവിളിയെ കണ്ടില്ലെന്ന് നടിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധം തന്നെ ഉയർന്നുവരേണ്ടതുണ്ട്, അല്ലെങ്കിൽ അത് വലിയ ആപത്തിലേക്കാണ് നമ്മെ നയിക്കുക...' പറയുന്നത് റഫീഖ് മംഗലശ്ശേരി.
എഴുത്തിലൂടേയും നാടകാവതരണങ്ങളിലൂടേയും എല്ലാകാലത്തും യാഥാസ്ഥിക സമൂഹങ്ങളുടെ കണ്ണിലെ കരടായി മറിയ നാടകക്കാരനാണ് റഫീഖ്. വടകര മേമുണ്ട ഹയർസെക്കണ്ടറി സ്കൂള്‍ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ "കിത്താബ്'നാടകത്തിന്‍റെ സംവിധായകൻ. മതസംഘടനകളുടെ വിലക്കും ഭീഷണിയും ശക്തമായപ്പോൾ കഴിഞ്ഞ ദിവസം ആണ് സിപിഎം നേതൃത്വം നൽകുന്ന സ്കൂൾ അധികൃതർ നാടകം സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നില്ലെന്ന നിലപാടെടുത്തത്. പകരം ചെയ്യാൻ നാടകമുണ്ടെങ്കിലും ഞങ്ങൾ സംസ്ഥാനതലത്തിൽ നാടകം കളിക്കുന്നില്ലെന്ന ഉറച്ച തീരുമാനം പക്ഷെ അവർ എടുത്തിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിൽ വണ്‍ഇന്ത്യയോട് മനസു തുറക്കുകയാണ് വിവാദ നാടകത്തിന്‍റെ സംവിധായകൻ റഫീഖ് മംഗലശ്ശേരി.
എന്താണ് കിത്താബ് ചെയ്ത തെറ്റ്?
കഴിഞ്ഞ രണ്ടുവർഷവും മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ സംസ്ഥാതലത്തിലേക്ക് കൊണ്ടുപോയ നാടകങ്ങൾ സംവിധാനം ചെയ്തത് ഞാനാണ്. ആദ്യത്തേത് "അന്നപ്പെരുമ'. "രണ്ടാമത്തേത് കുട്ടയും കരിയും'. ആദ്യത്തേത് ചർച്ച ചെയ്തത് വിശപ്പിന്‍റെ രാഷ്ട്രീയമായിരുന്നെങ്കിൽ കുട്ടയും കരിയും ഹൈന്ദവ സമൂഹങ്ങളിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ പൊളിച്ചെഴുത്തായിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ വിമർശിക്കുന്നതായിട്ടുപോലും അതിനെതിരേ പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല. പക്ഷെ കിത്താബിലെത്തിയപ്പോൾ അത് കളിക്കാൻ പാടില്ലെന്ന് നിരോധനം വന്നിരിക്കുന്നു.
ഉണ്ണിയോട് മാപ്പ് ചോദിക്കുന്നു
ഉണ്ണി ആറിന്‍റെ വാങ്ക് എന്ന കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നാടകം ചെയ്തത്. എന്നാൽ ആ കഥ അങ്ങനെ തന്നെ നാടകമാക്കുകയായിരുന്നില്ല. ഉണ്ണിയോട് അനുവാദം ചോദിച്ചില്ലെന്ന തെറ്റ് ഞാൻ സമ്മതിക്കുന്നു. ഒരു സ്വതന്ത്ര നാടകാവിഷ്കാരമായതിനാലാണ് അങ്ങിനെ ചെയ്യാതിരുന്നത്. എങ്കിലും അദ്ദേഹത്തിന് പ്രയാസമുണ്ടായി എന്നറിഞ്ഞപ്പോൾ ക്ഷമചോദിക്കാനും തയാറായി. പക്ഷെ ആ നാടകം കണ്ട ആർക്കെങ്കിലും അതിൽ ഏതെങ്കിലും മതത്തെ അപമാനിക്കുന്നതായി കാണാനാവുമോ. യുട്യൂബിൽ നാടകം ലഭ്യമാണ്. വിവാദം വന്നതോടെ നൂറുകണക്കിനാളുകൾ നാടകം കാണുന്നുണ്ട്. ആരും വിളിച്ച് ഇതുവരെ എന്നെ തെറിപറഞ്ഞിട്ടില്ല.
ഒരു പെണ്‍കുട്ടി വാങ്ക് വിളിക്കണം എന്ന് പറഞ്ഞാല്‍ എന്താണ് അപരാധം?
"കോളജ് പഠനകാലം കഴിയുന്ന അവസരത്തിൽ കുട്ടികൾ വ്യത്യസ്തമായ ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നു. അതിൽ പള്ളിമുക്രിയുടെ മകളുടെ ആഗ്രഹം വാങ്ക് വിളിക്കുകയാണ്. അതവൾ പരസ്യമായി പ്രകടിപ്പിച്ചതോടെ അവളുടെമേലേക്ക് മതത്തിന്‍റെ വിലക്കുകൾ വീഴുന്നു... അത്രമാത്രമാണ് നാടകം പറയാൻ ശ്രമിച്ചത്. ഒരു പൺകുട്ടി അവൾക്ക് വാങ്ക് വിളിക്കണം എന്നുപറഞ്ഞുപോയാൽ അതിൽ എന്താണിത്ര അപരാധം. അതെങ്ങെനെയാണ് ഒരു മതത്തിനെതിരാവുന്നത്..?മതത്തിന്‍റെ അടിസ്ഥാന നന്മകൾ പങ്കുവെക്കുന്നതിനൊപ്പം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കുട്ടികളുടേതായ ഇടപെടൽ ..'
മതം പഠിക്കുന്ന കുട്ടികൾക്ക് മതം ചർച്ച ചെയ്തു കൂടേ
സ്കൂൾ കുട്ടികൾക്കിടയിലേക്ക് മതം ചർച്ചയാക്കി എന്നാണ് വിമർശകരായ ആളുകൾ പറയുന്നത്. അഞ്ചാംക്ലാസുമുതൽ കുട്ടികളെ മതം പഠിപ്പിക്കുന്ന നാടാണ് നമ്മുടേത്. അപ്പോൾ പതിമൂന്നും പതിനാലും പതിനഞ്ചും വയസുള്ള കുട്ടികൾക്ക് എന്ത് കൊണ്ട് ലിംഗ നീതി ചർച്ചയായിക്കൂട. ഈ കുട്ടികളെതന്നെയല്ലേ ഇവിടത്തെ പുരോഗമനവാദികളും കോടതിയും ശബരിമലകയറ്റാൻ ശ്രമിക്കുന്നത്. ഇത് ഇരട്ടത്താപ്പല്ലേ...?
സാംസ്കാരിക ലോകം കണ്ണടച്ചു
കിത്താബെന്ന നാടകത്തിനെതിരായ പ്രതിഷേധം ഒരു വിഭാഗം ഉയർത്തുമ്പോൾ, അത് കളിക്കേണ്ടെന്ന് തീരുമാനിക്കപ്പെടുമ്പോൾ അതിനെതിരായി ഇവിടുത്തെ കലാ-സാംസ്കാരിക ലോകത്തുനിന്നോ പുരോഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നോ ഒരെതിർപ്പും ഉണ്ടായില്ല. അതാണ് നാടകത്തിന് ഇത്തരമൊരു ദുരവസ്ഥയുണ്ടായത്. മതങ്ങളുടെ കാര്യം പറയുമ്പോൾ ഓരോരുത്തർക്കും ഓരോ നീതിയെന്ന രീതിയിലുള്ള ഇടപെടൽ കേരളീയ സാംസ്കാരിക ലോകത്തിന് ഭൂഷണമല്ല. ഈ നാടകം പൊതുവേദികളിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏതെങ്കിലും സാംസ്കാരിക സംഘടനയോ രാഷ്ട്രീയ പ്രസ്ഥാനമോ വന്നാൽ അവതരിപ്പിക്കാൻ തയ്യാറാണ്. ആരുടേയും ഭീഷണിക്ക് മുമ്പിൽ തോറ്റ് പിൻമാറാനില്ല. പക്ഷെ ഇത്തരം വെല്ലുവിളികൾക്ക് മുമ്പിൽ ഒരു തവണ തോറ്റുപിൻമാറിയാൽ പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് നാം മറന്നുകൂട.
ആരാണ് റഫീഖ്
ഇതിന് മുമ്പും റഫീഖിന്‍റെ സ്കൂൾ നാടകം വിവാദത്തിലായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് കോട്ടക്കൽ രാജാസിനുവേണ്ടി ചെയ്ത റാബിയ എന്ന നാടകവും ഇതുപോലത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ പിൻവലിക്കേണ്ടിവന്നിട്ടുണ്ട്. മുസ്ലീം പെൺകുട്ടികളെക്കൊണ്ട് ഡാൻസ് ചെയ്യിക്കുന്നു എന്നതായിരുന്നു അന്നത്തെ വിമർശനം. കേരള സംഗീത നാടക അക്കാദമദിയുടേയും കേരള സാഹിത്യ അക്കദമിയുടേയും അവാർഡുകൾ നേടിയ നാടകക്കാരനാണ് റഫീഖ്. സഫ്ദർ ഹാശ്മി അവാർഡ്, പിജെ ആന്‍റണി അവാർഡ് തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി. "ചിലപ്പോൾ മീര ചിലപ്പോൾ സെമീറ', "സുഹറ സി, 10ബി', "ജിന്ന് കൃഷ്ണൻ'തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന നാടക സമാഹാരങ്ങൾ. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ്.
നാടകം കാണാം
റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത് മേമുണ്ട സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകം കാണാം...