Get Updates
Get notified of breaking news, exclusive insights, and must-see stories!

Exclusive: 'ട്രംപ് ജയിച്ചാല്‍ ഇന്ത്യക്കാർക്ക് നേട്ടം; യുക്രൈനില്‍ പരിഹാരം കാണും': സ്റ്റാന്‍ലി ജോർജ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ സംവാദം കഴിഞ്ഞതിന് പിന്നാലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനേക്കാള്‍ മുന്‍തൂക്കം നേടാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രചരണ പരിപാടികള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കെ ട്രംപിനെതിരായ വധശ്രമവും അദ്ദേഹത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടലും ഉണ്ടാവുന്നു.

നിലവില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം ട്രംപിന് വളരെ അധികം അനുകൂലമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നാണ് റിപ്പബ്ലിക്കന്‍ പാർട്ടിയുടെ ദേശീയ ഉപദേശ സമിതിയിലെ ഏക ഇന്ത്യന്‍ വംശജനായ സ്റ്റാന്‍ലി ജോർജ് അഭിപ്രായപ്പെടുന്നത്. വണ്‍ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ സാധ്യതകള്‍, കേസുകള്‍ , ബൈഡന്‍ ഭരണകൂടം തുടങ്ങിയ നിരവധി വിഷയങ്ങളിലും പത്തനംതിട്ട കുമ്പനാട് സ്വദേശിയായ സ്റ്റാന്‍ലി സംസാരിക്കുന്നു.

stanly

ട്രംപിനെതിരായ വധശ്രമം

കഴിഞ്ഞ ദിവസമുണ്ടായ വധശ്രമത്തില്‍ നിന്നും അത്ഭുകരമായിട്ടാണ് ഡൊണാള്‍ഡ് ട്രംപ് രക്ഷപ്പെട്ടത്. നേരിയ വ്യത്യാസത്തില്‍ മരണം വഴിമാറിപ്പോയെന്ന് വേണം പറയാന്‍. ദൈവികമായ ഇടപെടല്‍ അദ്ദേഹത്തിന്റെ കാര്യത്തിലുണ്ടായെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആക്രമണകാരി പ്രസിഡൻ്റ് ട്രംപിന്റെ മരണം തന്നെ ലക്ഷ്യമിട്ടാണ് വെടിയുതിർത്തത്. വലിയ ഒരു അജണ്ട തന്നെ ഇതിന് പിന്നിലുണ്ടെന്നും കരുതുന്നു.

സീക്രട്ട് സർവീസ് ഏജൻ്റുമാർ നിരന്തരം നിരീക്ഷിക്കുന്ന, അത്രയും സുരക്ഷയേറിയ ഒരു മേഖലയില്‍ വെച്ച് ഒരാള്‍ വെടിയുതിർക്കണമെങ്കില്‍ അയാള്‍ മികച്ച പരിശീലനം ലഭിച്ച ഒരു വിദഗ്ധ സ്നൈപ്പറായിരിക്കണം. ഇതൊരു സാധാരണ അക്രമമായിരുന്നില്ല. അല്‍പം മാറി നിന്നുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും കൃത്യമായ ലക്ഷ്യം വെച്ചായിരുന്നു വെടിയുതിർത്തത്. ദൈവാനുഗ്രഹത്താല്‍ മാത്രം രക്ഷപ്പെട്ടു.

ഇത്തരം ഗുരുതരമായ ഭീഷണികൾക്കിടയിലും പ്രസിഡൻ്റ് ട്രംപ് പ്രകടിപ്പിക്കുന്ന സഹിഷ്ണുതയും മനക്കരുത്തും എന്നെ നിരന്തരം അത്ഭുതപ്പെടുത്തുന്നു. സമീപ മാസങ്ങളിൽ, ബൈഡൻ ഭരണകൂടത്തിന് കീഴില്‍ അദ്ദേഹം നിരന്തരമായി രാഷ്ട്രീയപരമായി പീഡിപ്പിക്കപ്പെടുകയായിരുന്നു. എന്നാല്‍ അതിലൊന്നും പതറാതെ അദ്ദേഹം മുന്നോട്ട് പോകുകയാണ്.

അമേരിക്കന്‍ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം

എന്റെ രാഷ്ട്രീയ പ്രവേശനം തികച്ചും സ്വാഭാവികമാണ്. ഹൈസ്‌കൂൾ വിദ്യാഭ്യാസം മുതല്‍ തന്നെ ഞാന്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. പ്രാദേശികവും ദേശീയവുമായ ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു ഒരു വ്യക്തി എന്നതിനാല്‍ തന്നെ അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടതും തികച്ചും സ്വാഭാവികമായ കാര്യം മാത്രമാണ്.

പ്രസിഡൻ്റ് റൊണാൾഡ് റീഗൻ്റെ കാമ്പെയ്ൻ ചെയർമാനായിരുന്ന എഡ് റോളിൻസിനെ ഞാൻ പരിചയപ്പെടുകയും പിന്നാലെ അദ്ദേഹവുമായി നല്ല സൗഹൃദത്തിലാവുകയും ചെയ്തു. എഡ് റോളിൻസുമായുള്ള ആ ബന്ധവും നിരന്തര സംവാദങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയെക്കുറിച്ചും അവരുടെ ആശയങ്ങളെക്കുറിച്ചും കൂടുതൽ ആഴത്തിൽ പഠനം നടത്താനും എന്നെ പ്രേരിപ്പിച്ചു.

ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് എന്നെ പഠിപ്പിച്ചത് എഡ് റോളിൻസ് ആയിരുന്നു. തുടക്കകാലത്ത് ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തെ ഡെമോക്രാറ്റുകൾ തന്നെ ചതിച്ചത് എങ്ങനെയാണെന്ന് അദ്ദേഹം വ്യക്തമാക്കി തന്നു. അദ്ദേഹത്തിന്റ പാത പിന്തുടർന്ന് ഞാനും ഒരു റിപ്പബ്ലിക്കന്‍ പാർട്ടി അംഗമായി.

2020 ല്‍ ട്രംപിന്റെ ടീമിലേക്ക്, 2021 ല്‍ ദേശീയ ഉപദേശക സമിതിയില്‍

2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ സംഘത്തില്‍ ഒരു സ്ട്രാറ്റജിസ്റ്റായി പ്രവർത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. തുടർന്ന് 2021-ൽ, റിപ്പബ്ലിക്കന്‍ പാർട്ടിയുടെ ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷ റോണ മക്ഡാനിയൽ എന്നേയും ദേശീയ ഉപദേശക സമിതിയിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു. സർവേകൾ, പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കല്‍ തുടങ്ങിയ ഗവേഷണപരമായ അസൈമെന്റുകളിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാദേശിക, സംസ്ഥാന, ദേശീയ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കലും എന്റെ ചുമലകളില്‍ വരുന്ന കാര്യമാണ്.

stanly

റിപ്പബ്ലിക്കന്‍ പാർട്ടിയുടെ ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷ റോണ മക്ഡാനിയലും സ്റ്റാന്‍ലി ജോർജും

ആദ്യ സംവാദത്തിലെ പങ്ക്

ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ എനിക്ക് കാര്യമായ പങ്കൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സംവാദത്തിന് ശേഷം വിപുലമായ രീതിയില്‍ തന്നെ വിശകലനങ്ങലും സ്ട്രാറ്റജികളും രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു.

ട്രംപിന്റെ സാധ്യതകള്‍, അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍

ഒന്നാമതായി, പ്രസിഡൻ്റ് ട്രംപ് സാധാരണക്കാരൻ്റെയും സ്ത്രീകളുടേയും നേതാവാണ്. അവർക്ക് വേണ്ടി അദ്ദേഹം പ്രവർത്തിക്കും, പുതുതായി നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുന്നു ഡിജിറ്റൽ ഡോളറിനെ ഇല്ലാതാക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ലക്ഷ്യം. ബൈഡൻ ഭരണകൂടം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തകർത്തു. 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കിലൂടെയാണ് അമേരിക്ക ഇപ്പോള്‍ കടന്നു പോകുന്നത്. സാങ്കൽപ്പിക കാലാവസ്ഥാ അജണ്ടയും പരമ്പരാഗത കുടുംബ മൂല്യങ്ങളുടെ നാശവും രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര രംഗത്തെ മറ്റ് ഉന്നതരുമായി ചേർന്ന് അമേരിക്കൻ പരമാധികാരത്തെ അട്ടിമറിക്കുക എന്നതാണ് ബൈഡന്‍ ഭരണകൂടത്തിൻ്റെ ലക്ഷ്യം.

പ്രസിഡൻ്റ് ട്രംപിൻ്റെ നയങ്ങള്‍ 2020 ലേതില്‍ നിന്നും വ്യത്യസ്തപ്പെടുന്നില്ല. ഇത്തവണയും അദ്ദേഹം മുന്നോട്ട് വെക്കുന്നത് തന്റെ പ്രഖ്യാപിത നയങ്ങള്‍ തന്നെയാണ്. അതിർത്തിയിലെ സുരക്ഷ പുനഃസ്ഥാപിക്കാനും മയക്കുമരുന്ന് കച്ചവടക്കാർ, ഭീകരർ തുടങ്ങിയവരുടെ കടന്നുകയറ്റം വഴി വഷളായ ആഭ്യന്തര ഭീകരതയുടെ ഭീഷണി ഇല്ലാതാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. നിയമവിരുദ്ധ കടന്നു കയറ്റം മൂലം നികുതിദായകർക്ക് പ്രതിവർഷം ഒരു ട്രില്യൺ ഡോളറിലധികം ചെലവ് വരുന്നു. ട്രംപ് അധികാരത്തിലെത്തിയാല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും.

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും

കൊലപാതകം, ബലാത്സംഗം, കവർച്ചകൾ, ഭവന ഭേദനം തുടങ്ങിയവ എക്കാലത്തെയും ഉയർന്ന നിലയിലാണ്. അനധികൃത കുടിയേറ്റമാണ് ഇതിന്റെ പ്രധാന കാരണം. ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലർത്താതെ ബൈഡൻ ഭരണകൂടം സാധാരണ അമേരിക്കൻ ജനതയെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിട്ടത്.

പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ട്രംപ് അമേരിക്കൻ ഊർജ്ജ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കും. ആണവ-ജൈവ വൈരുദ്ധ്യങ്ങളുടെ അപകടഭീഷണിയുമായി അന്തർദേശീയ സ്ഥിരതയും യുദ്ധത്തിൻ്റെ വ്യാപകമായ കാലാവസ്ഥയും പുനഃസ്ഥാപിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം. മുഴുവൻ അന്താരാഷ്ട്ര സമൂഹവും ഈ സ്റ്റൈലൈസിംഗ് ലക്ഷ്യത്തെ വ്യക്തമായി പിന്തുണയ്ക്കുന്നു.

യുക്രൈന്‍ യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങും

യുദ്ധ സാമഗ്രികളുടെ നിർമ്മാതാക്കളായ മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്‌സിൻ്റെ ഗൂഢാലോചനയുടെ ഭാഗമാണ് ബൈഡൻ ഭരണകൂടമെന്നും തോന്നുന്നു. റിപ്പബ്ലിക്കന്‍ പാർട്ടി വിജയിച്ചാല്‍ ഉക്രൈന്‍ യുദ്ധത്തില്‍ത്തില്‍ അമേരിക്ക പൂർണ്ണമായും പിന്‍വാങ്ങും. യുദ്ധഭീതി നിലനിർത്താന്‍ ശ്രമിക്കുന്ന മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്‌സിന് (എംഐസി) ഒരു യുദ്ധവും അവസാനിപ്പിക്കാന്‍ താല്‍പര്യമില്ല. ബൈഡനും അവരുടെ കൈപിടിക്കുള്ളിലാണ്.

യുദ്ധാന്തരീക്ഷം ശ്വാശതമായി നിലനില്‍ക്കുന്നതിലൂടെയുള്ള ലാഭം അവർ ആഗ്രഹിക്കുന്നു. എന്നാല്‍ ഇവരുടെ അജണ്ടകളില്‍ നിന്നും അമേരിക്കയെ ട്രംപ് മോചിതമാക്കും. ഉക്രെയ്നിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് പ്രസിഡൻ്റ് ട്രംപ് ചർച്ച നടത്തും. തൻ്റെ മുൻ ഭരണകാലത്ത് അദ്ദേഹം ഇത് വ്യക്തമായി തെളിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ സംഘർഷം അടക്കമുള്ള മിഡിൽ ഈസ്റ്റ് മേഖലയിലെ സാഹചര്യങ്ങളില്‍ അദ്ദേഹത്തിൻ്റെ പദ്ധതിയോ തന്ത്രമോ എന്താണെന്ന് സത്യസന്ധമായി എനിക്കറിയില്ല. ട്രംപ് വെടിനിർത്തലിന് ഇടനിലക്കാരനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നു.

ഇന്ത്യക്ക് നേട്ടം

ഇന്ത്യയുമായി എപ്പോളം വലിയ സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ട്രംപ്. അദ്ദേഹം അധികാരത്തിലെത്തുന്നത് തീർച്ചയായും ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തും. ഇത് ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും ഏറെ ഗുണം ചെയ്യും. യുഎസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുന്ന ഏതൊരു അന്താരാഷ്ട്ര വിദ്യാർത്ഥിക്കും ഗ്രീൻ കാർഡ് നൽകുമെന്ന് ട്രംപ് അടുത്തിടെ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഈ വാഗ്ധാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായിരിക്കും.

ബൈഡൻ ഭരണകൂടത്തിന് ഇന്ത്യൻ-അമേരിക്കൻ വംശജരെ കുറിച്ച് എന്തെങ്കിലും അറിവോ ആശങ്കയോ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ നേരേ മറിച്ച് ട്രംപിൻ്റെ സാമ്പത്തിക പദ്ധതികൾ ഇന്ത്യൻ-അമേരിക്കൻ ബിസിനസ്സ്, അക്കാദമിക് കമ്മ്യൂണിറ്റികൾക്ക് വലിയ പ്രയോജനം ചെയ്യുമെന്നതില്‍ എനിക്ക് സംശയമൊന്നുമില്ല.

ഏറ്റവും എളുപ്പമുള്ള വിജയം

ബൈഡൻ ഭരണത്തിൻ്റെ സ്വയം നാശിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഗുണം ട്രംപിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ചരിത്രത്തിലെ ഒരു പ്രസിഡൻ്റിൻ്റെ ഏറ്റവും എളുപ്പമുള്ള വിജയമായിരിക്കും ഇത്തവണ അമേരിക്കന്‍ ജനത ട്രംപിന് കരുതിവെച്ചിരിക്കുന്നത്.

stanley

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും സ്റ്റാന്‍ലി ജോർജും

ട്രംപിനെ രാഷ്ട്രീയപരമായി വേട്ടയാടുന്നു

ഇത് എക്കാലത്തെയും വലിയ രാഷ്ട്രീയ വേട്ടയായാണ് അമേരിക്കൻ ജനത കാണുന്നത്. ഫെഡറൽ ഏജൻസികളെ ബൈഡൻ ഭരണകൂടം എത്രത്തോളം ആയുധമാക്കുന്നുവോ അത്രത്തോളം സാധാരണ വോട്ടർ കൂടുതൽ രോഷാകുലനാകുന്നു. ട്രംപിനെതിരായ ഈ വേട്ട തന്നെയായിരിക്കും അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ പ്രചരണ ആയുധം. ബൈഡന്‍ ഭരണകൂടം എത്രത്തോളം വേട്ടയാടുന്നുവോ അത്രത്തോളം അദ്ദേഹം ജനപ്രിയനായിക്കൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ ലോക്സഭ തിരഞ്ഞെടുപ്പ്

ഇന്ത്യാ സഖ്യത്തിന് അസാധാരണമാംവിധം മുന്നേറാന്‍ സാധിച്ചു. സഖ്യത്തിന്റെ അടിത്തറ വിശാലമാക്കുന്നതിലും കൂടുതൽ വോട്ടർമാരെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിലും രാഹുൽ ഗാന്ധിയുടെ നീക്കങ്ങള്‍ വിജയം കണ്ടു. അദ്ദേഹത്തിൻ്റെ ഭാരത് ജോഡോ യാത്ര അടക്കമുള്ള പ്രചരണ രീതികളാണ് പാർട്ടിക്ക് പാർലമെൻ്റിൽ കൂടുതൽ സീറ്റുകൾ നേടിക്കൊടുത്തത്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും കൂടുതല്‍ ശക്തമായ പ്രതിപക്ഷ സാന്നിധ്യമായി മാറാന്‍ ഇന്ത്യാ സഖ്യത്തിന് സാധിച്ചു. മറുവശത്ത് ബി ജെ പി ഭരണത്തിന്റേയും പണക്കൊഴുപ്പിന്റേയും ബലത്തില്‍ വലിയ പ്രചരണമായിരുന്നു നടത്തിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി നിരന്തരം പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുമുണ്ടായിരുന്നു. അവർ സാധാരണ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മറന്നു. ഇതായിരിക്കാം ബി ജെ പി സഖ്യത്തിന്റെ തിരിച്ചടിക്ക് കാരണമെന്നും ഞാന്‍ വിലയിരുത്തുന്നു.

അമേരിക്കന്‍ കുടിയേറ്റം

1990 കളിലാണ് ഞാന്‍ അമേരിക്കയിലേക്ക് കുടിയേറുന്നത്. ബാംഗ്ലൂരിലെ ജോലിക്കാലത്തൊക്കെ മികച്ച അവസരങ്ങള്‍ ഞാന്‍ തേടുന്നുണ്ടായിരുന്നു. ആദ്യം അമേരിക്കയിലേക്ക് വരുന്നത് ഭാര്യയാണ്. അതിനോടകം തന്നെ ഒരു യുഎസ് പൗരയായി തീർന്ന എന്റെ ഭാര്യയുടെ സ്പോൺസർഷിപ്പില്‍ ഞാനും ഇവിടേക്ക് എത്തി. ആദ്യ കാലത്തിലെ കഠിനാധ്വാനങ്ങള്‍ പിന്നീടുള്ള ജീവിതത്തില്‍ കരുത്തായി. ഇപ്പോഴും ആ കഠിനാധ്വാനം തുടരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+