'മന്ത്രിയ്ക്കനുസരിച്ചല്ല പാർട്ടി, പാർട്ടിയ്ക്കനുസരിച്ചാണ് മന്ത്രി; ആർക്കൊപ്പമെന്ന് ദേവർകോവിൽ തീരുമാനിക്കണം'
കോഴിക്കോട്: ഐഎന്‍എല്‍ പിളര്‍ന്നുകഴിഞ്ഞു എന്ന് തന്നെ പറയാം. സംസ്ഥാന ജനറല്‍ സെക്രട്ടറിയെ സംസ്ഥാന പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വവും പുറത്താക്കിയ സാഹചര്യത്തില്‍ അതിന് മറ്റൊരു വ്യാഖ്യാനമില്ല. ഈ ഘട്ടത്തില്‍ മന്ത്രിയായ അഹമ്മദ് ദേവര്‍കോവില്‍ ആര്‍ക്കൊപ്പം എന്ന ചോദ്യമാണ് ഏറെ നിര്‍ണായകം.
ഇത്രയും നാള്‍ കാസിം ഇരിക്കൂറിനൊപ്പമായിരുന്നു ദേവര്‍കോവില്‍ നിലകൊണ്ടത്. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഉണ്ടായ സംഘര്‍ഷത്തിന് ശേഷം ദേവര്‍കോവില്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. ആര്‍ക്കൊപ്പമാണ് താന്‍ എന്ന് മന്ത്രി തന്നെയാണ് വ്യക്തമാക്കേണ്ടത് എന്നാണ് എപി അബ്ദുള്‍ വഹാബ് പറയുന്നത്. വണ്‍ഇന്ത്യക്ക് അനുവദിച്ച അഭിമുഖം വായിക്കാം...

മന്ത്രി ആര്‍ക്കൊപ്പം
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആര്‍ക്കൊപ്പമാണ് എന്ന് പറയേണ്ടത് മന്ത്രി തന്നെയാണ്. പ്രവര്‍ത്തകരുടെ നിലപാടിനൊപ്പം നില്‍ക്കണോ അതോ വ്യക്തിതാത്പര്യങ്ങള്‍ക്ക് അനുസരിച്ച് നില്‍ക്കമോ എന്ന് മന്ത്രിയാണ് തീരുമാനിക്കേണ്ടത്. മന്ത്രി നിലപാട് തീരുമാനിക്കുമ്പോള്‍ മന്ത്രിയോടുള്ള നിലപാടും തീരുമാനിക്കും.

മന്ത്രിസ്ഥാനം എല്‍ഡിഎഫിന്റെ തീരുമാനം
മന്ത്രിയെ നിലനിര്‍ത്തണോ വേണ്ടയോ എന്നത് എല്‍ഡിഎഫ് ആണ് തീരുമാനിക്കേണ്ടത്. ഘടകക്ഷിയെന്ന നിലയില്‍ മന്ത്രിസ്ഥാനം പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പക്ഷേ, മന്ത്രിസ്ഥാനം അല്ല പാര്‍ട്ടിയെ സംബന്ധിച്ച് അവസാന തീര്‍പ്പ്. പാര്‍ട്ടി സംവിധാനത്തിന് മുകളില്ല മന്ത്രിയുടെ സ്ഥാനം. പാര്‍ട്ടിയ്ക്കനുസരിച്ചാണ് മന്ത്രി. ഇതാണ് ഐഎന്‍എലിന്റെ നിലപാട്.

നിലപാട് വ്യക്തമാക്കേണ്ടി വരും
സെക്രട്ടേറിയറ്റ് യോഗം നടന്നത് അടച്ചിട്ട മുറിയ്ക്കുള്ളില്‍ വച്ചായിരുന്നതുകൊണ്ടാവാം പുറത്തെ സംഘര്‍ഷത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രി പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു പ്രശ്‌നം ഉണ്ടാകാനുള്ള സാഹചര്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ ഇനി മന്ത്രിയ്ക്ക് കഴിയില്ല. മന്ത്രി എന്തായാലും നിലപാട് വ്യക്തമാക്കേണ്ടി വരും.

മുന്നറിയിപ്പുകള്‍ ലംഘിച്ചു
സര്‍ക്കാരിനേയും മുന്നണിയേയും മോശമാക്കുന്ന ഒന്നും ഐഎന്‍എലിന്റെ ഭാഗത്ത് നിന്നുണ്ടാകരുത് എന്ന് എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നതാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ മുന്നണിയില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന മുന്നറിയിപ്പും എല്‍ഡിഎഫ് നേതൃത്വം നല്‍കിയിരുന്നു. പക്ഷേ, ഐഎന്‍എലിന്റെ ചില ഭാരവാഹികള്‍ അത് ഉള്‍ക്കൊണ്ടില്ല എന്നിടത്താണ് പ്രശ്‌നം.

മുൻ ജനറല്‍ സെക്രട്ടറിയുടെ നടപടികള്‍
എല്‍ഡിഎഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷവും ജനറല്‍ സെക്രട്ടറിയുടെ നടപടികളില്‍ മാറ്റമുണ്ടായില്ല. അംഗത്വ കാമ്പയിന്റെ പോസ്റ്റര്‍ പുറത്തിറക്കിയപ്പോള്‍ അതില്‍ തന്നെ പിന്തുണയ്ക്കുന്ന സംസ്ഥാന നേതാവിന്റെ പേരും ഫോൺനമ്പറും മാത്രം വച്ചു. ആ പോസ്റ്റർ പുറത്തിറക്കിയതും കാസിം ഇരിക്കൂർ ആയിരുന്നു. വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ അതിനെ ലഘൂകരിക്കുകയാണ് ചെയ്തത്. എന്നാല്‍ മുൻ ജനറല്‍ സെക്രട്ടറിയുടെ നടപടികള്‍ തുടരുകയായിരുന്നു.

എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കി
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു മുൻ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ സ്വീകരിച്ചത്. സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് താന്‍ നടത്തിയ പ്രസ്താവനയ്ക്ക് പിറകെ ആയിരുന്നു പ്രതികരണം. ന്യൂനപക്ഷ അവകാശങ്ങളേയും മതമൈത്രിയേയും കൂട്ടിക്കെട്ടരുത് എന്നായിരുന്നു മുൻ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന. ഐഎന്‍എല്‍ നിലപാട് മാറ്റുന്നു എന്ന മട്ടില്‍ ഇത് എതിര്‍ രാഷ്ട്രീയത്തിലുള്ളവര്‍ ആഘോഷിച്ചത് എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കി.

എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതീക്ഷ
എറണാകുളത്ത് എന്താണ് സംഭവിച്ചത് എന്ന് എല്‍ഡിഎഫ് നേതാക്കളെ ബോധ്യപ്പെടുത്തും. മുന്നണിയില്‍ ആര് വേണം എന്നൊക്കെ തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് നേതൃത്വമാണ്. എല്‍ഡിഎഫ് നേതൃത്വം സത്യസന്ധമായും നീതിപൂര്‍വ്വമായും തീരുമാനമെടുക്കും എന്നതില്‍ പരിപൂര്‍ണമായ ഉറപ്പുണ്ട്.
പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു. എല്‍ഡിഎഫിന്റെ മുന്നറിയിപ്പ് ലംഘിച്ചു എന്നത് പാര്‍ട്ടി ഉള്‍ക്കൊള്ളണം. തെറ്റ് ചെയ്തതിനാല്‍ അതിന്റെ പ്രയാസം അനുഭവിക്കുകയും വേണം. എന്തായാലും പാര്‍ട്ടി പിളര്‍ന്നു എന്ന് പറയാന്‍ ആവില്ല. പ്രവര്‍ത്തകരാണ് പാര്‍ട്ടി, അവര്‍ ഇപ്പോഴും പാര്‍ട്ടി നിലപാടിനൊപ്പം തന്നെയാണ്.

പിടിഎ റഹീം വരുമോ?
നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ പ്രവര്‍ത്തകരും ഐഎന്‍എലിലേക്ക് വരുന്നത് വലിയ പ്രതീക്ഷകളോടെ ആയിരുന്നു. പക്ഷേ, മുന്‍ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് അവരോടുണ്ടായ പെരുമാറ്റം അസഹനീയമായിരുന്നു. ആശയപരമായി അവരുമായി ഒരു പ്രശ്‌നവും ഇല്ല. പിടിഎ റഹീം എംഎല്‍എയുമായി ആശയപരമായ ഐക്യമുണ്ട്. ഐഎൻഎലിന്റെ പരിപാടികളുമായി സഹകരിക്കുന്ന ആളുമാണ് അദ്ദേഹം. സാങ്കേതികമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ഐഎന്‍എലിലേക്ക് വരാം. അദ്ദേവും എല്‍ഡിഎഫിന്റെ ഭാഗമാണ്.












Click it and Unblock the Notifications