'കണ്‍മുന്നില്‍ മിസൈലുകള്‍ തകര്‍ന്ന് വീണു, ആശങ്കയുടെ ദിനം..'; ഇസ്രായേലില്‍ നിന്നെത്തിയ മലയാളി വൺ ഇന്ത്യയോട്
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ഓരോ ദിവസവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്ന് പോയ തീര്‍ത്ഥാടക സംഘം സുരക്ഷിതമായി തിരിച്ചെത്തിയത്. ഓരോ ദിവസവും ആയിരക്കണക്കിന് പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെടുന്നത്. ഇസ്രായേലിലെ യുദ്ധത്തിലെ ഭീകരതയും ഭീതിയും നേരിട്ട് അറിഞ്ഞതിന്റെ അനുഭവം പങ്കുവെക്കുകയാണ് ആലുവ സ്വദേശിയായ സിഎം മൗലവി വണ്‍ഇന്ത്യ മലയാളത്തോട്.
ചരിത്രസ്ഥലങ്ങള്‍ കണ്ടുള്ള യാത്ര
ജോര്‍ദാനും മറ്റ് സൈറ്റ് സീനിംഗും എല്ലാം കഴിഞ്ഞ് ഇസ്രായേലില്‍ ഞങ്ങള്‍ മൂന്ന് ദിവസമുണ്ടായിരുന്നു. അവിടെ ഉള്ള എല്ലാ അഖ്‌സ പള്ളികളും ആരാധനാലയങ്ങളും കണ്ടു. അതിപുരാതന പട്ടണം എന്ന് ലോകം വിശേഷിപ്പിക്കുന്നത് ജെറീക്കോയെ ആണ്. 10000 കൊല്ലം പഴക്കമുള്ള പഴമയുടെ മാത്രം കഥയുള്ള ഒരു രാജ്യം. അത് കണ്ടു, മൗണ്ട് ഓഫ് ടെംപ്‌റ്റേഷന്‍ കണ്ടു, ചര്‍ച്ച് ഓഫ് നേറ്റിവിറ്റി കണ്ടു, അവസാന അത്താഴത്തിന്റെ സ്ഥലം കണ്ടു.

മസ്ജിദുല്‍ അഖ്‌സയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയും കഴിഞ്ഞ് ശനിയാഴ്ച രാവിലെ പുറപ്പെട്ടതാണ്. ഹമാസിന്റെ ആക്രമണം ഇസ്രായേലിന് നേരെ ഉണ്ടായിട്ടുണ്ട് എന്ന വാര്‍ത്ത കേട്ടിരുന്നു. എന്നാല്‍ അത് ഇത്രത്തോളം ആകുമെന്ന് അറിയില്ലായിരുന്നു. മൂന്ന് മണിക്കൂര്‍ ബസില്‍ യാത്ര ചെയ്‌തെങ്കിലും എല്ലാ ചെക്ക് പോസ്റ്റിലും തടയപ്പെട്ടു.
വേറെ ഒരു ചെക്ക് പോസ്റ്റ് വഴിയും വരാന്‍ കഴിയാതെയിരുന്നപ്പോള്‍ ഞങ്ങളോട് ഹോട്ടലിലേക്ക് മടങ്ങണം എന്ന് പറഞ്ഞു. അങ്ങനെ ഹോട്ടലിലേക്ക് മടങ്ങി. അവിടത്തെ ഏജന്റ് ചെക്ക് ഔട്ട് ചെയ്ത ഹോട്ടലില്‍ പിന്നെ നമുക്ക് റൂം കിട്ടില്ലല്ലോ. അപ്പോള്‍ വേറെ ഒരു ഹോട്ടലില്‍ ഞങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് തന്നു. ഞങ്ങള്‍ അന്ന് രാത്രി കൂടി അവിടെ തങ്ങി.
ഭീതിയോടെ ഒരു രാത്രി
ആ രാത്രി അവിടെ തങ്ങുന്നതിനിടയിലാണ് മിസൈലുകള്‍ പോകുന്നതും പാറ്റണ്‍ ടാങ്ക് കൊണ്ട് തകര്‍ക്കുന്നതും കാണുന്നതും തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുന്നത് കേള്‍ക്കുന്നതും. ആകാശത്ത് കൂടി മിസൈലുകള്‍ പോകുന്നത് കാണുന്നത് അപ്പോഴാണ്. തൊട്ടടുത്ത നിമിഷം നമ്മളിലേക്ക് വരും എന്ന ഭീതിയായിരുന്നു. അതിനിടയില്‍ ഏജന്റ് ഇടപെട്ടു വേണ്ട നടപടി ക്രമങ്ങളൊക്കെ പൂര്‍ത്തകരിച്ച് ഞായറാഴ്ച വരാന്‍ ഒരു സൗകര്യമൊരുക്കി.

സിഎം മൗലവി
ഉന്നത ഉദ്യോഗസ്ഥര്‍ വന്നു. ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിവരം അറിയിച്ചിരുന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ട് അടുത്ത നടപടി ക്രമം ചെയ്യാം എന്ന് അറിയിച്ചു. നോര്‍ക്കയില്‍ നിന്നുള്ള ബന്ധപ്പെടലിന്റെ അടിസ്ഥാനത്തില്‍ എംബസിയില്‍ നിന്ന് അംബാസഡറിന്റെ തൊട്ടുതാഴെയുള്ള ആളുകളാണ് വന്നത്. വന്ന് ഞങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ചു. ഒരുമിച്ച് നിര്‍ത്തി ഫോട്ടോയൊക്കെ എടുത്തു.
നാളെ തന്നെ പോകാനുള്ള സൗകര്യമൊരുക്കും എന്ന് അറിയിച്ചു. എട്ടാം തിയതി ഞായറാഴ്ച ഞങ്ങള്‍ ഇറങ്ങി. കരമാര്‍ഗം ഇസ്രായേലില്‍ നിന്ന് ഈജിപ്തിലേക്ക് എത്തി. കരകള്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് താബ ബോര്‍ഡറുള്ളത്. അവിടെ വന്ന് എക്‌സിറ്റ് പാസ് റെഡിയാക്കി. പിന്നീട് ഈജിപ്തിലേക്ക് പോയി. സാധാരണ നിലയില്‍ ഞങ്ങള്‍ താബയില്‍ താമസിക്കാറുണ്ട്. എന്നിട്ട് നേരെ കെയ്‌റോയില്‍ വന്നു.

അന്ന് രാത്രിയില്‍ കിടന്നുറങ്ങി. കെയ്‌റോയ്ടക്കം എല്ലാ സൈറ്റും കണ്ടിട്ടാണ് പുലര്‍ച്ചെ എമിറേറ്റ്‌സില്‍ എത്തിയത്. ഒരുപാട് പേര്‍ ഞങ്ങളെ ബന്ധപ്പെട്ട് കൊണ്ടിരുന്നു. മന്ത്രി രാജീവ് ഓണ്‍ലൈനില്‍ ബന്ധപ്പെട്ട് കൊണ്ടിരുന്നു. ആലുവ എം എല്‍ എ അന്‍വര്‍ സാദത്തും ബന്ധപ്പെട്ടു. ആലുവ സ്വദേശികളായ 20 പേരോളം ഉണ്ടായിരുന്നു. അന്‍വര്‍ സാദത്ത് വിളിച്ച് അന്വേഷിച്ചിട്ടുണ്ടായിരുന്നു.
കണ്‍മുന്നില്‍ യുദ്ധം
ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷങ്ങളെ കുറിച്ച് മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് നേരിട്ട് കാണുന്നതും അനുഭവിക്കുന്നതും. വലിയ ഭീതിയിലാണ് കഴിഞ്ഞത്. നമ്മള്‍ ഒരു രാജ്യത്ത് ഒറ്റപ്പെടുകയാണല്ലോ. എന്ത് ചെയ്യും എന്നറിയില്ല. വെളിയിലേക്ക് കടക്കാന്‍ മറ്റൊരു വഴിയുമില്ലല്ലോ. സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ എല്ലാ റോഡുകളും അവര്‍ അടച്ച് കളയും. അപ്പോള്‍ പിന്നെ ആര്‍ക്കും കടക്കാന്‍ കഴിയില്ല.
അന്ന് രാത്രി തന്നെ അവിടെ നിന്ന് കടക്കാന്‍ കഴിഞ്ഞതാണ് ഭാഗ്യം. എംബസിയുടെ ഇടപെടലൊക്കെ കാര്യക്ഷമമായിരുന്നു. ഏജന്റ് അവിടത്തെ ഇസ്രായേലി പൗരനായിരുന്നു. എല്ലാ ഗ്രൂപ്പുകളേയും ഏറ്റെടുക്കുന്നത് അദ്ദേഹമാണ്. ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ തിരുവല്ലക്കാരും കോട്ടയക്കാരുമുണ്ടായിരുന്നു. ഞാന്‍ എട്ടാമത്തെ തവണയാണ് ഇസ്രായേലില്‍ പോകുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. സംഘര്‍ഷ ബാധിത പ്രദേശം എന്ന നിലയില്‍ വെളിയിലേക്ക് വന്നത് ഇത്തവണയാണ്.
നേരത്തേയും പ്രകോപനത്തിന് ശ്രമം
എല്ലാ സ്ഥലങ്ങളും കാണുന്നതും പഠിക്കുന്നു എന്ന നിലയിലാണ് യാത്ര ചെയ്യുന്നത്. ഹിസ്റ്റോറിക്കല്‍ യാത്രയാണ് ചെയ്യുന്നത്. വിനോദയാത്രയല്ല ആത്മീയയാത്രയാണ്. മൂന്ന് മത കേന്ദ്രങ്ങളുടേയും കേന്ദ്രമാണല്ലോ ജറുസലേം. മുസ്ലീങ്ങളുടെ പ്രാര്‍ത്ഥന മസ്ജിദുല്‍ അഖ്‌സയില്‍ ആണ്. ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയാണ് കൈസ്തവരുടെ കേന്ദ്രം. ദാവീദിന്റെ കുടീരത്തില്‍ യഹൂദരുടെ സങ്കീര്‍ത്തനങ്ങള്‍ 24 മണിക്കൂറും വായിച്ച് കൊണ്ടിരിക്കും.

വെള്ളിയാഴ്ച രാത്രി അവരുടെ ഏറ്റവും വലിയ ആഘോഷം സുക്കൂത്ത് ആണ്. അതില്‍ പങ്കെടുത്തവരുടെ കാര്യങ്ങളെല്ലാം കഴിഞ്ഞ സമയത്താണ് ആക്രമണം. സുക്കൂത്തില്‍ ഒരുപാട് പ്രകോപനങ്ങളൊക്കെയുണ്ടാക്കി അവര്‍. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെ. ക്രിസ്ത്യാനികളെ കാണുമ്പോള്‍ കാര്‍ക്കിച്ച് തുപ്പുക, പ്രകോപനമുണ്ടാക്കി പോകുക. അതിനിടയില്‍ ഇത് ജൂതരുടെ സ്ഥലമാണ് എല്ലാവരും പുറത്ത് പോകണം, നിങ്ങളെ ആവശ്യമില്ല, വെറുക്കുന്നു എന്നൊക്കെ പറയുക.
വെറുതെ പ്രകോപനമുണ്ടാക്കുക. നമ്മുടെ നാട്ടില്‍ അതിതീവ്രമതബോധം കാണിക്കുന്ന തരത്തിലാണ് അവിടേയും കാണുന്നത്. സംഘര്‍ഷ സമയത്ത് ഞങ്ങള്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല. വിഷമമൊന്നുമില്ലാതെയാണ് ഞങ്ങള്‍ തിരിച്ചു വന്നത്. എന്നാല്‍ അവിടത്തെ അവസ്ഥയില്‍ വിഷമമുണ്ട്. വായും മനസും അറിയാത്ത നിരവധി നിരാലംബരായ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവരൊക്കെ താമസിക്കുന്ന അഭയാര്‍ത്ഥി ക്യാംപുകളിലാണ് എല്ലാവരും ആദ്യം ആക്രമണം നടത്തുന്നത്.
ഇതൊന്നും അറിയാതെയാണ് അവര്‍ ഈ ലോകത്തോട് വിട പറയുന്നത്. നിത്യരോഗികളാകുന്നു. മുറിവേറ്റവരാകുന്നു. അതിദയനീയമായ കാര്യങ്ങളാണ് നടക്കുന്നത്. കേള്‍ക്കുമ്പോളും കാണുമ്പോഴും ഉള്ളിന്റെയുള്ളില്‍ വേദനയുണ്ടാക്കും. അധികാരവും സ്ഥാനവും ആണ് ഇതിന്റെയൊക്കെ പിന്നില്‍. സമ്പത്തും അധികാരവും മനുഷ്യനെ സ്വാധീനിച്ചാല്‍ അവര്‍ക്ക് മാനുഷികത നഷ്ടപ്പെട്ട് പോകും. എതിരാളികള്‍ മനുഷ്യരാണെന്ന് പോലും കാണുന്നില്ല.












Click it and Unblock the Notifications