ശബരിമല വിഷയത്തിൽ കടകംപള്ളി സുരേന്ദ്രൻ മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല: നെയ്യാറ്റിൻകര സനൽ
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സിപിഎം നടത്തുന്നത് രാഷ്ട്രീയനാടകം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുതലകണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും കോൺഗ്രസ് നേതാവും തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റുമായ നെയ്യാറ്റിൻകര സനൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മന്ത്രിയുടെ നിലപാടു മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി സർക്കാർ വിശ്വാസികളെ വഞ്ചിച്ചു.കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്.ശബരിമല വിഷയത്തിൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ നിയമനിർമ്മാണം നടത്തുമെന്നും അദ്ദേഹം 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു. കാട്ടാക്കട മണ്ഡലത്തിൽ തന്നെ പരിഗണിക്കുന്നതായുള്ള വാർത്തകളോട് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ നെയ്യാറ്റിൻകര സനലുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
കാട്ടാക്കടയിൽ സാധ്യതപട്ടികയിലുണ്ടല്ലോ?
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് നെയ്യാറ്റിൻകര സനൽ.വിജയസാധ്യതയുള്ള സ്ഥാനാർഥികളെ പാർട്ടി തീരുമാനിക്കും. തിരുവനന്തപുരം ജില്ലയിൽ 14 നിയോജക മണ്ഡലങ്ങളിലും പാർട്ടി തയ്യാറാക്കിയിട്ടുള്ളത് അനുകൂലമായവരുടെ പാനൽ തന്നെയാണ്.കോൺഗ്രസ് നേതൃത്വം അവർക്കായി അക്ഷീണം പ്രവർത്തിക്കും. മികച്ച ഭൂരിപക്ഷം കേരളത്തിലെ എല്ലാ സ്ഥാനാർഥികൾക്കും ലഭിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കൂടാരമോ?
എല്ലാതരത്തിലും പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. കേരളത്തിലെ തൊഴിൽരഹിതരായ യുവത്വം അതിശക്തമായ പ്രതിഷേധത്തിലാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിയുടെ കൂടാരമായി മാറി. ഉദ്യോഗസ്ഥർ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും ജയിലിൽ പോകേണ്ടി വരും. ഈ സർക്കാരിന് തികഞ്ഞ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഭരണമാറ്റം കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. സംശുദ്ധ ഭരണത്തിന് യുഡിഎഫ് അധികാരത്തിൽ വരണം.
കടകംപള്ളിയുടെ തിരുത്തലുകൾക്കുള്ള മറുപടിയെന്ത്?
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ ഇപ്പോൾ നടത്തുന്നത് വോട്ടിന് വേണ്ടിയുള്ള നാടകമാണ്.മുതലകണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. കടകംപള്ളിയും സർക്കാരുമെടുത്ത നിലപാടുകൾ വിശ്വാസ സമൂഹത്തെ തന്നെ വഞ്ചിക്കുന്നതായിരുന്നു. ശബരിമല വിഷയത്തിൽ മാത്രമെന്നല്ല, സർവ്വ കാര്യങ്ങളിലും ഇടതുസർക്കാർ പ്രതിക്കൂട്ടിലാണ്. വിശ്വാസികൾക്കായി കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ നിയമനിർമാണം നടത്തുമെന്ന് പറയുന്നതിൽ ഉറച്ചുനിൽക്കുന്നു. ഇനി കുമ്പസരിച്ചിട്ട് കാര്യമില്ല,സിപിഎം നടപ്പാക്കിയിട്ടുള്ളത് വിശ്വാസ സമൂഹത്തെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ്.കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പം.അതിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല.
സ്ഥാനാർഥിനിർണയം കീറാമുട്ടിയോ?
സ്ഥാനാർഥി നിർണയം സംബന്ധിച്ച് കോൺഗ്രസിൽ ഒരു തർക്കവുമില്ല. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകും.കോൺഗ്രസിൽ ഒരു പ്രശ്നവുമില്ല.
പി സി ചാക്കോ പാർട്ടി വിട്ടത് തിരിച്ചടിയാകുമോ?
മുതിർന്ന നേതാക്കൾ സാധാരണ കാര്യങ്ങളിൽ അഭിപ്രായം പറയുന്നുണ്ട്. "മുൻകാലത്ത് അദ്ദേഹവും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതല്ലേ, ഇപ്പോൾ എന്തെങ്കിലും വിഷയം വരുമ്പോൾ പെട്ടെന്ന് പൊട്ടിത്തെറിക്കേണ്ട സാഹചര്യമുണ്ടോ"- നെയ്യാറ്റിൻകര സനൽ ചോദിച്ചു. ഗ്രൂപ്പുകൾ കോൺഗ്രസിനുള്ളിൽ പണ്ടും ഉടലെടുത്തിട്ടുണ്ട്. ഗ്രൂപ്പുകളെക്കാൾ പ്രാധാന്യം പാർട്ടി തീരുമാനത്തിന് നൽകണം. ഗ്രൂപ്പ് മാത്രമായി കാര്യങ്ങളെ കണ്ടിട്ട് വിലയിരുത്താനാകില്ല.
മുല്ലപ്പള്ളി മത്സരിച്ചാൽ സുധാകരന് അധ്യക്ഷപദവി കിട്ടുമോ?
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്.മത്സരിക്കാനില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.ഒരു പുതിയ നേതാവിന് അധ്യക്ഷപദവി നൽകണമെങ്കിൽ അതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്.
കെ.സുധാകരൻ അയോഗ്യനോ?
ഒരിക്കലുമില്ല. കെ സുധാകരൻ അയോഗ്യനാണെന്ന അഭിപ്രായം തനിക്കില്ല. അധ്യക്ഷൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകർ സന്നദ്ധരായിരിക്കും.കൂടുതൽ തീരുമാനങ്ങളെടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്.
തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകുമോ?
പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാൻ ഇടതുമുന്നണിക്കായില്ല.കൊവിഡിനെതിരായ പ്രവർത്തനങ്ങൾ പോലും ഫലപ്രദമായി നടപ്പിലാക്കാനായില്ല. ഭരണപരാജയം ഉയർത്തിക്കാട്ടി കോൺഗ്രസ് വോട്ട് ചോദിക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ വികസനപ്രവർത്തനങ്ങൾ തുടരാനാകും. ഒരിക്കലും എൽഡിഎഫ് ഇനി അധികാരത്തിൽ വരാൻ പോകുന്നില്ല.
ഉറപ്പാണ് എൽ ഡി എഫ് ?
ഉറപ്പാണ് എൽ ഡി എഫ് എന്നുള്ള മുദ്രാവാക്യം ഇടതുമുന്നണിക്ക് തിരിച്ചടിയാകും. നാട് നന്നാക്കാൻ യുഡിഎഫിന് മാത്രമേ കഴിയുകയുള്ളൂ. അതിന് പൂർണ്ണമായ ഉറപ്പ് കോൺഗ്രസിന് ജനങ്ങൾക്ക് നൽകാനാകും.
സ്വർണക്കടത്ത് തിരിച്ചടിക്കുമോ?
സ്വർണക്കടത്ത് കേസ് വന്നപ്പോൾ തന്നെ മുഖ്യമന്ത്രി തത് സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടാൻ തയ്യാറാകേണ്ടതായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും കസേരയിൽ കടിച്ചുതൂങ്ങിയിരിക്കുകയായിരുന്നു.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി രാജി വയ്ക്കുന്നില്ലെന്ന് മാത്രമല്ല,സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ ന്യായീകരിക്കാനും ശ്രമിക്കുന്നു.
മുഖ്യശത്രു ബിജെപിയോ?
കോൺഗ്രസിൻ്റെ മുഖ്യശത്രു ബിജെപി തന്നെയെന്നുള്ളതിൽ ഉറച്ചുനിൽക്കുന്നു. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ അജണ്ടകൾ വച്ചാണ് പെരുമാറുന്നത്.കോൺഗ്രസിന് ആരുമായും രഹസ്യബന്ധമില്ല. കോൺഗ്രസിനെ തകർക്കാൻ ബിജെപിയും ഇടതുപക്ഷവും ഒന്നായി നിൽക്കുന്നു. ഇക്കൂട്ടർ തമ്മിലുള്ള ചങ്ങാത്തം പ്രകടമാണ്.
അമിത്ഷായുടെ ആരോപണങ്ങൾ പ്രസക്തമോ?
അമിത് ഷാ കേരളത്തിലെത്തി നടത്തിയത് രാഷ്ട്രീയ നാടകങ്ങൾ. ബിജെപിക്കുള്ള സംരക്ഷണം ഒരുക്കി നൽകുന്നത് കേരളത്തിലെ സിപിഎമ്മുകാർ.ബിജെപി അപ്രസക്തമാകും. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ബന്ധമുണ്ട്.
ബിജെപിക്കുള്ള സിറ്റിംഗ് സീറ്റ് ലഭിക്കുമോ?
കേരളത്തിൽ ബി ജെ പി അധികാരത്തിലെത്താൻ പോകുന്നില്ല.വെറും ദിവാസ്വപ്നം മാത്രമാണ്.ബിജെപിക്ക് ഭരണം പിടിക്കാനാകില്ല.നേമത്തെ സീറ്റിംഗ് സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ല. തിരഞ്ഞെടുപ്പ് വരാൻ പോകുകയാണല്ലോ, കാത്തിരുന്ന് കാണാം.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
Recommended Video