ലതികാ സുഭാഷ് ഇടതുമുന്നണിയിലേക്കോ? വൺ ഇന്ത്യയോട് മനസ്സു തുറക്കുന്നു
തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇടതുമുന്നണിക്കൊപ്പം ചേർന്ന് പ്രവർത്തിക്കണോ എന്നുള്ളതിൽ തീരുമാനമെടുക്കുമെന്ന് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷയും ഏറ്റുമാനൂരിലെ സ്വാതന്ത്ര സ്ഥാനാർത്ഥിയുമായ ലതികാസുഭാഷ്.പല രാഷ്ട്രീയ സാമുദായിക സംഘടനകളിൽ പ്രവർത്തിക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും തനിക്ക് പിന്തുണ നൽകിയെന്നും അവർ 'വൺ ഇന്ത്യ മലയാള'ത്തോട് വെളിപ്പെടുത്തി.കോൺഗ്രസിൻ്റെ കാലാകാലങ്ങളിൽ മാറുന്ന നേതൃത്വവും പുരുഷമേധാവിത്വത്തിന് കൂട്ടുനിൽക്കുന്ന നേതാക്കളുമാണ് കോൺഗ്രസിൻ്റെ അപചയം ക്ഷണിച്ചുവരുത്തുന്നതെന്നും ലതിക സുഭാഷ് കുറ്റപ്പെടുത്തി. വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ ലതിക സുഭാഷുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.
എൽഡിഎഫിനൊപ്പം ചേരുമോ?
തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇടതുമുന്നണിക്കൊപ്പം ചേർന്ന് പ്രവർത്തിക്കണോ എന്നുള്ള കാര്യത്തിൽ തീരുമാനം പറയാം. ജാതി മത ഭിന്നതകൾക്കതീതമായി തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച തന്നെ നിരവധി പ്രവർത്തകരും നേതാക്കളും സഹായിച്ചിരുന്നു. പല രാഷ്ട്രീയ സാമുദായിക സംഘടനകളിൽ പ്രവർത്തിക്കുന്നവരും ഒളിഞ്ഞും തെളിഞ്ഞും തനിക്ക് പിന്തുണ നൽകി.ഒരു പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലാതെയാണ് മത്സരിച്ചത്. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം. പലരും കലവറയില്ലാത്ത പിന്തുണ നൽകി തന്നെ തെരഞ്ഞെടുപ്പിൽ സഹായിച്ചു.
ഏറ്റുമാനൂരിൽ വിജയിക്കുമോ?
രാഷ്ട്രീയ പാർട്ടിയുടെ കൊടിയടയാളം ഇല്ലാതെയാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. ജയപരാജയങ്ങൾ കാരണമല്ല.കൂട്ടായ തീരുമാനത്തിലൂടെ മാത്രമേ ആർക്കൊപ്പം ചേരണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
കോൺഗ്രസിൻ്റെ ഭാവി അപകടത്തിലോ?
ഗ്രൂപ്പ് അനെനക്യവും പടലപ്പിണക്കങ്ങളും തന്നെയാണ് കോൺഗ്രസിനെ പാർട്ടിയുടെ പതനത്തിലേക്ക് നയിക്കുന്നത്. സ്ത്രീകളെ വ്യക്തികളാക്കി കാണാൻ വിസമ്മതിക്കുന്ന കുറെ നേതാക്കളും പ്രവർത്തകരും കോൺഗ്രസിലുണ്ട്. കോൺഗ്രസിൻ്റെ കാലാകാലങ്ങളിൽ മാറുന്ന നേതൃത്വവും പുരുഷമേധാവിത്വത്തിന് കൂട്ടുനിൽക്കുന്ന നേതാക്കളുമാണ് കോൺഗ്രസിൻ്റെ അപചയം ക്ഷണിച്ചുവരുത്തുന്നത്.
പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയതിനെക്കുറിച്ച്?
വട്ടിയൂർക്കാവിൽ യു ഡി എഫ് സ്ഥാനാർഥിയുടെ പോസ്റ്റുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണ കമ്മീഷനെ പാർട്ടി നിയോഗിച്ചിട്ടുണ്ടല്ലോ. അന്വേഷണം നടക്കട്ടെ. പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചവർ ആരൊക്കെയാണെന്ന് വിശദമായ അന്വേഷണം നടത്തി കണ്ടു പിടിക്കട്ടെ.
പാർട്ടി പുന:സംഘടനയെക്കുറിച്ച്?
പാർട്ടി പുനസംഘടന കെപിസിസിയിലുണ്ടായപ്പോൾ വനിതകളായ രണ്ട് വൈസ് പ്രസിഡൻ്റുമാർ ഉണ്ടായിരുന്നു.ഇരുപത്തിനാലോളം ജനറൽസെക്രട്ടറിമാരാണ് പുരുഷന്മാരായി അന്നുണ്ടായിരുന്നത്. ഒരു വനിത മാത്രമാണ് ഉണ്ടായത്. കോൺഗ്രസ് അധ്യക്ഷയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു കത്ത് അയച്ചിരുന്നു. എന്നാൽ, കെപിസിസി പ്രസിഡൻറ് പത്രസമ്മേളനം നടത്തി തനിക്കെതിരെ ഒരു ഷോക്കോഫ് നോട്ടീസ് തരുമെന്ന് വെല്ലുവിളിച്ചിരുന്നു. ഞാൻ കത്തയച്ചതിന് പിന്നാലെ ഇതിൽ ഒരു മാറ്റം വരുത്താൻ കോൺഗ്രസ് നേതൃത്വം പിന്നീട് തയ്യാറാവുകയും ചെയ്തിരുന്നു. യുഡിഎഫിനെ ഭാഗമായി ഒരു വനിത പോലുമില്ലാത്തത് പാർട്ടിക്ക് ലജ്ജാകരമാണ്. ഇതോടെ ഞാൻ പലരുടെയും കണ്ണിലെ കരടായി മാറി.
എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയോട്?
എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയോട് ഇപ്പോൾ പ്രതികരിക്കുന്നില്ല. കൂടുതൽ പ്രതികരണങ്ങൾ പിന്നീട് നടത്താം. ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തിയാണ് പോകുന്നത്.
മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതായി തോന്നുന്നുണ്ടോ?
കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതായിരുന്നു. പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയുമൊക്കെ അദ്ദേഹത്തെ വിമർശിക്കുന്നത് കണ്ടു. ആ സാഹചര്യം മുഖ്യമന്ത്രിക്ക് ഒഴിവാക്കാമായിരുന്നു - ലതികാ സുഭാഷ് പറഞ്ഞു.
കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.
Recommended Video