'കെ സുരേന്ദ്രൻ നടത്തിയത് വൻ കൊള്ള', 'സുരേന്ദ്രനും അനുയായികളും മറുപടി പറയണം': എംവി ഗോവിന്ദൻ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വിമർശനവുമായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കൊടകര കുഴൽപ്പണവേട്ടയിൽ അന്വേഷണം പൂർത്തിയാകുമ്പോൾ ആരൊക്കെ പ്രതിസ്ഥാനത്ത് വരുമെന്ന് പറയാം. സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബിജെപി നേതാവിൻ്റെ ഭീഷണിയിൽ മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എന്നും വീട്ടിൽ തന്നെയാണ് കിടന്നുറങ്ങുതെന്ന് രാധാകൃഷ്ണന് അറിയുന്ന കാര്യമല്ലേയെന്നും മന്ത്രി ചോദിച്ചു. പാർട്ടി കണ്ണൂർ ജില്ല ഘടകത്തിൽ വിഭാഗീതയെന്ന് വരുത്തി തീർക്കാൻ ചില കൂട്ടർ ശ്രമിക്കുന്നതായും മന്ത്രി 'വൺ ഇന്ത്യ'യോട് വ്യക്തമാക്കി. വൺ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ
കൊടകരയിൽ സുരേന്ദ്രന് കൈപൊള്ളുമോ?
കൊടകര വിഷയത്തിൽ നടന്നിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണ വേട്ടയാണ്. സംഭവത്തിൽ പൊലീസ് സമഗ്രമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയാകുമ്പോൾ ആരൊക്കെ പ്രതിസ്ഥാനത്ത് വരുമെന്ന് അറിയാം.കെ സുരേന്ദ്രൻ നടത്തിയത് വൻ കൊള്ളയാണ്. ഇതിന് സുരേന്ദ്രനും അനുയായികളും മറുപടി പറയേണ്ടിവരും. ശരിയായ ദിശയിൽ തന്നെയാണ് അന്വേഷണം നടക്കുന്നത്. ഇത് മാത്രമല്ലല്ലോ സുരേന്ദ്രനെതിരെ ഉയർന്ന കുറ്റങ്ങൾ. പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണം, ധർമ്മരാജനുമായി ബന്ധപ്പെട്ടതായുള്ള വിവരങ്ങൾ, സി കെ ജാനുവിന് സുരേന്ദ്രൻ പണം നൽകിയെന്ന പ്രസീതയുടെ വെളിപ്പെടുത്തൽ തുടങ്ങിയവയൊക്കെയും അന്വേഷണത്തിൻ്റെ പരിധിയിൽ വരും. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
എ എൻ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ഭീഷണിമുഴക്കൽ?
കേരളത്തിൻ്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയത് മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടതാണ്. ഇത്തരം വിരട്ടലുകളൊന്നും മുഖ്യമന്ത്രിയുടെ അടുത്ത് വിലപ്പോകില്ല.മുഖ്യമന്ത്രി എന്നും വീട്ടിൽ തന്നെയാണ് കിടന്നുറങ്ങുന്നത്. അദ്ദേഹത്തിന് തൻ്റെ മക്കളെ കാണാൻ ജയിലിലെന്നല്ല ഒരിടത്തും പോകേണ്ട അവസ്ഥ വരില്ല.രാധാകൃഷ്ണന് സഖാവ് പിണറായി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും തനിക്ക് പറയാനില്ല.
വിവാദ മരംമുറി സർക്കാരിനെ പ്രതിച്ഛായയെ കളങ്കപ്പെടുത്തില്ലേ?
സർക്കാരിൻ്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തേണ്ട സാഹചര്യമില്ല. മരംമുറി വിഷയത്തിൽ സർക്കാർ ആരെയും സംരക്ഷിക്കില്ല. ഫോറസ്റ്റ് പൊലീസ് - വിജിലൻസ് വകുപ്പുകൾ സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിലുള്ള സമഗ്രമായ അന്വേഷണം പൂർത്തിയാകട്ടെ. റവന്യൂ - വനം വകുപ്പുകൾ തമ്മിൽ യാതൊരു തർക്കവുമില്ല.മറ്റുള്ളതെല്ലാം മാധ്യമസൃഷ്ടികൾ മാത്രം.
ഐഷാ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം?
ചാനൽ ചർച്ചയിൽ അവർ നടത്തിയ ഒരു പരാമർശത്തെ വളച്ചൊടിച്ച് രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ ഇത്തരം നടപടികൾ തീർത്തും ദൗർഭാഗ്യകരം.ജനവിരുദ്ധനയങ്ങൾ കൂടുതൽ പ്രതിഫലിക്കുന്ന മോദി ഗവൺമെൻ്റിൽ ഇന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഐഷ സുൽത്താന സമൂഹ മാധ്യമത്തിലൂടെ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചതായിട്ടാണ് അറിയാൻ കഴിയുന്നത്. കേന്ദ്ര സർക്കാർ നടപടി തിരുത്തും എന്നാണ് പ്രതീക്ഷ.
കണ്ണൂരിലെ പാർട്ടിയിൽ പുതിയ അച്ചുതണ്ട് വളർന്നു വരുന്നുണ്ടോ?
സഖാക്കന്മാരായ ജയരാജന്മാർക്ക് പാർട്ടിയിലെ കണ്ണൂർ ജില്ലാ ഘടകം ഒരേ മനസ്സോടെയാണ് സിപിഎമ്മിൽ പിന്തുണ നൽകുന്നത്. പരസ്പരം വിദ്വേഷവും വിഭാഗീയതയുമുണ്ടെന്ന് വരുത്തി തീർക്കേണ്ട കാര്യമില്ല. പി ജയരാജനും ഇ പി ജയരാജനും പാർട്ടിയിൽ പ്രധാനപ്പെട്ട സ്ഥാനം തന്നെയാണുള്ളത്. സഖാവ് എം വി ജയരാജൻ പാർട്ടിയുടെ കണ്ണൂർ ജില്ലാ ഘടകം സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. മൂവരും തമ്മിൽ യാതൊരു തർക്കവുമില്ല. അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതം.
Recommended Video
പിണറായി വിജയനിൽ കണ്ടിട്ടുള്ള രാഷ്ട്രീയ വ്യത്യാസം?
കേരളത്തിൻ്റെ ആദരണീയനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും ഒപ്പം പ്രവർത്തിച്ച ആളാണ് താൻ. ഇപ്പോൾ, അദ്ദേഹം രണ്ടാം തവണ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തോടൊപ്പം മന്ത്രിസഭയിലുമുണ്ട്. നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന നേതാവാണ് സഖാവ് പിണറായി. തെറ്റും ശരിയും കൃത്യതയാർന്ന മികവോടെ കണ്ടെത്തി എന്നും ശരി പക്ഷത്ത് നിന്നിട്ടുള്ള വ്യക്തിത്വം തന്നെയാണ് അദ്ദേഹം.സാധാരണക്കാരൻ്റെ ഇല്ലായ്മകളെ മനസ്സിലാക്കി എല്ലാവരെയും തുല്യം മനസ്സോടെ കണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന അദ്ദേഹം കേരളത്തിൽ പല നേതാക്കൾക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം കൂടിയാണെന്ന് നിസ്സംശയം പറയാം - മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം