Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും 4 ശതമാനം വോട്ടിന്റെ വ്യത്യാസം; മുസ്ലിം ലീഗിന് ഈസി വാക്കോവര്‍ ഉണ്ടാകില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കേരളത്തില്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. വാശിയേറിയ മല്‍സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളുടെ ഗണത്തില്‍ ഇല്ലെങ്കിലും പൊന്നാനിയും മലപ്പുറവും കരുതി വച്ചിരിക്കുന്നത് എന്ത് എന്ന ചോദ്യം രസകരമാണ്. മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയായി കരുതപ്പെടുന്ന മലപ്പുറത്ത് അട്ടിമറി വിജയം നേടിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്. ആ ചരിത്രം ഇത്തവണ ആവര്‍ത്തിക്കുമോ എന്നാണ് ചോദ്യം.

പൊന്നാനിയല്‍ പതിവ് വിട്ട് പാര്‍ട്ടി ചിഹ്നം നല്‍കി കെഎസ് ഹംസയെ കളത്തിലിറക്കിയതിലൂടെ സിപിഎം വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സന്ദേശം ഒന്നിലധികമാണ്. ന്യൂനപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ അവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്നെയാണ് പ്രധാന പ്രചാരണം. ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിനുള്ള പ്രതീക്ഷ വണ്‍ഇന്ത്യ മലയാളവുമായി പങ്കുവയ്ക്കുകയാണ് മന്ത്രി വി അബ്ദുറഹ്മാന്‍. വോട്ടിലുണ്ടായ മാറ്റം, രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രതികരണം എന്നീ കാര്യങ്ങളിലെല്ലാം മന്ത്രി മറുപടി പറയുന്നു...

v-abdurahiman

(കടപ്പാട്- വി അബ്ദുറഹ്മാന്‍ എഫ്ബി പേജ്)

ടാര്‍ജറ്റിന് അപ്പുറമുള്ള ഒന്നല്ല

1977ലാണ് പൊന്നാനി മണ്ഡലത്തില്‍ ഇടതുപക്ഷം അവസാനമായി ജയിച്ചത്. അതിന് ശേഷം ആദ്യമായിട്ടാണ് പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ഥി മല്‍സരിക്കുന്നത്. മുസ്ലിം ലീഗിന് സാധാരണ ഈസി വാക്കോവര്‍ ഉണ്ടാകുന്ന മണ്ഡലങ്ങളാണ് മലപ്പുറത്തേത്. എന്നാല്‍ ലീഗിന്റെ പ്രതാപ കാലത്ത് മലപ്പുറത്ത് തോല്‍പ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ട്. അതുകൊണ്ടുതന്നെ പൊന്നാനിയും മലപ്പുറവും നമ്മുടെ ടാര്‍ജറ്റിന് അപ്പുറമുള്ള ഒന്നായി കാണുന്നില്ല.

പക്വതയില്ലാത്ത രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയെ പോലെ ഉന്നതനായ വ്യക്തിയുടെ പക്വതയില്ലാത്ത പ്രതികരണം ഇടതുപക്ഷത്തിന് ഗുണം ചെയ്യും. ജനപ്രിയനായ മുഖ്യമന്ത്രിയെ കുറിച്ച് തെറ്റായ രീതിയിലാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. കാര്യങ്ങള്‍ പഠിക്കാതെ സാധാ കെഎസ്‌യുക്കാരന്റെ നിലവാരത്തിലാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. വാക്കുകളെ നിയന്ത്രിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്.

യുഡിഎഫിന് ശക്തി കുറഞ്ഞു

പൊന്നാനി മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോടെ ഇവിടെ ഏകോപനം ശക്തമാകും. 2019ല്‍ 26000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോട്ടയ്ക്കല്‍ യുഡിഎഫിനെ തുണച്ചത്. 2021ല്‍ ഇത് 16000ത്തേലേക്ക് താഴ്ന്നു. തിരൂരങ്ങാടിയില്‍ 8000ത്തിലേക്ക് ഇടിഞ്ഞു. തിരൂരില്‍ ഏകദേശം 7000 വോട്ട്. അതാണ് യുഡിഎഫിനുള്ള മേല്‍ക്കൈ.

തൃത്താല, പൊന്നാനി, തവനൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫിനാണ് ശക്തി. ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നാല് ശതമാനം വോട്ടിന്റെ വ്യത്യാസമാണ് നിലവിലുള്ളത്. 2019ല്‍ ബിജെപിക്കെതിരായ ബദല്‍ കോണ്‍ഗ്രസ് ആണ് എന്ന തോന്നലുണ്ടായിരുന്നു. അതാണ് അന്നത്തെ വോട്ടില്‍ പ്രതിഫലിച്ചത്. ഇപ്പോള്‍ കാര്യങ്ങള്‍ മറിച്ചാണ്. കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ല. പ്രാദേശിക കക്ഷികളാണ് ബദലായി വരുന്നത്. അവരായിരിക്കും അടുത്ത സര്‍ക്കാരിനെ നിശ്ചയിക്കുക.

v-abdurahiman

(കടപ്പാട്- വി അബ്ദുറഹ്മാന്‍ എഫ്ബി പേജ്)

കെഎസ് ഹംസയുടെ രാഷ്ട്രീയം

കെഎസ് ഹംസ പറയുന്ന രാഷ്ട്രീയം മുസ്ലിം ലീഗിലെ മൂല്യച്യുതിയെ കുറിച്ചാണ്. മുസ്ലിം ലീഗിന്റേത് കച്ചവട രാഷ്ട്രീയമാണ് എന്നാണ്. അഭിപ്രായ സ്വാതന്ത്ര്യമില്ല, തെറ്റുതിരുത്താന്‍ ലീഗ് തയ്യാറാകുന്നില്ല. പാണക്കാട്ടെ തങ്ങന്മാരെ തേജോവധം ചെയ്യാന്‍ ലീഗ് കൂട്ടുനിന്നു... തുടങ്ങിയ കാര്യങ്ങളാണ് ഹംസ പറയുന്നത്. ലീഗിന്റെ പ്രസക്തി നഷ്ടപ്പെടുന്നു എന്ന് ഹംസ വിശദീകരിക്കുന്നു.

19 മണ്ഡലങ്ങളിലെ വിജയം ഇത്തവണ അവര്‍ക്ക് ഒരിക്കലുമുണ്ടാകില്ല. പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ വലിയൊരു ഭാഗം ബിജെപിയിലെത്തിയിട്ടുണ്ട്. പഴയ വോട്ട് ബാങ്ക് കോണ്‍ഗ്രസിനില്ല. സമസ്ത എന്ന് മാത്രമല്ല, മുസ്ലിം ന്യൂനപക്ഷത്തിലെ എല്ലാ വിഭാഗത്തിന്റെ വോട്ടും ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസിന് കൊടി കെട്ടാന്‍ സിപിഎം വടി

കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു വിഭാഗം തന്നെയാണ് ബിജെപിയായി മാറിയത്. ലീഗിനോടുള്ള കോണ്‍ഗ്രസിന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വന്നിട്ടില്ല. ഒരു കാലത്തും ഇടതുപക്ഷത്തിന്റെ കൊടി കെട്ടാന്‍ മറ്റു പാര്‍ട്ടികളുടെ താങ്ങ് ആവശ്യമായി വന്നിട്ടില്ല. യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് സിപിഎം പിന്തുണയോടെയാണ്. അന്ന് കോണ്‍ഗ്രസ് കൊടി കെട്ടിയത് സിപിഎം നല്‍കിയ വടിയിലാണ്. സിപിഎം ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞതിനാലാണ് ഇ അഹമ്മദിനെ മന്ത്രിയാക്കിയത്.

രാഹുല്‍ ഗാന്ധിയെ ദേശീയ രാഷ്ട്രീയത്തില്‍ നേതാവായി അംഗീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആരും നിശ്ചയിച്ചിട്ടില്ല. ഇന്ത്യ മുന്നണിയില്‍ ഒരു കരാറുമില്ല. ബിജെപിക്കെതിരെ ഒരു മതേതര സര്‍ക്കാര്‍ വരണം. ജനങ്ങള്‍ അതൃപ്തിയിലും ഭയത്തിലുമാണ്. ഇടതുപക്ഷം അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യം ജനങ്ങള്‍ ബോധ്യമായിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ കൊടി കെട്ടാന്‍ ഭയക്കുന്നവര്‍

കോണ്‍ഗ്രസ് മാത്രമാണ് അധികാരത്തിലെത്തുന്നതെങ്കില്‍ മിനി ബിജെപി സര്‍ക്കാരായി മാറും. മുസ്ലിം ലീഗിന്റെ കൊടി കെട്ടാന്‍ പോലും ഭയക്കുന്നവരാണവര്‍. മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് അധികാരത്തിലാത്താന്‍ സാധിക്കില്ല. 60 സീറ്റിലധികം അവര്‍ക്ക് കിട്ടില്ല. മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തണം. അതില്‍ ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനം വേണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നും മന്ത്രി വി അബ്ദുറഹ്മാന്‍ വിശദീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+