'ഹൈക്കമാൻഡ് കാണിച്ചത് വിഡ്ഢിത്തം, കെവി തോമസിനെ പോലുളളവർ കോൺഗ്രസ് വിട്ട് വരണം': പിസി ചാക്കോ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിലെ അതൃപ്തരെ ഉന്നമിടുകയാണ് എൻസിപി. കെ സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ കോൺഗ്രസിൽ നിന്നും നിരവധി പേർ തങ്ങൾക്കൊപ്പം ചേരും എന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പറയുന്നത്.
കെ വി തോമസിനെ പോലുള്ളവർക്ക് അർഹമായ പ്രാതിനിധ്യം കോൺഗ്രസ് നൽകുന്നില്ലെങ്കിൽ പാർട്ടി വിട്ട് പുറത്ത് വരാൻ ഇക്കൂട്ടർ തയ്യാറാകണമെന്നും പി സി ചാക്കോ പറഞ്ഞു. പിസി ചാക്കോ വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖം തുടർന്ന് വായിക്കാം.
ചെന്നിത്തല - ഉമ്മൻചാണ്ടി തന്ത്രം പാളിയോ?
അഞ്ചുവർഷം പ്രതിപക്ഷനേതാവായി പ്രകടനം കാഴ്ചവച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വന്ന രമേശിനെ മാറ്റി ഉമ്മൻചാണ്ടിയെ പ്രതിഷ്ഠിക്കാനാണ് ഹൈക്കമാൻഡ് ശ്രമിച്ചത്. ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ വിഡ്ഢിത്തമായിരുന്നു അത്. കരുണാകരന് ശേഷം കേരളത്തിൽ ഒരു ഹിന്ദു മുഖ്യമന്ത്രി ഉണ്ടാകേണ്ട സ്ഥാനത്ത്, രമേശിനെ മാറ്റിനിർത്തി ഉമ്മൻചാണ്ടിയെ പരീക്ഷിക്കാൻ തയ്യാറായ അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം തന്നെയാണ് പരാജയം ക്ഷണിച്ചു വരുത്തിയതെന്ന് പറയേണ്ടി വരും.
കെ മുരളീധരൻ യുഡിഎഫ് കൺവീനറായാൽ?
യുഡിഎഫ് കൺവീനർ സ്ഥാനം കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ചുമതലയല്ല. എം എം ഹസനെ പോലെയുള്ള ആർക്കെങ്കിലും നൽകാൻ കോൺഗ്രസ് ഉപയോഗിക്കുന്ന സ്ഥാനമാണ് യുഡിഎഫ് കൺവീനർ പദവി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം കെപിസിസി അധ്യക്ഷൻ ആര് എന്നുള്ളതാണ്. യുഡിഎഫിൻ്റെ ചെയർമാൻ സ്ഥാനം പ്രതിപക്ഷ നേതാവിനാണ്. വിഡി സതീശൻ ചെയർമാനും മുരളീധരൻ കൺവീനറുമായ ഒരു സംവിധാനം എത്രത്തോളം യുക്തിസഹമായിരിക്കുമെന്ന് മുരളീധരൻ ആലോചിക്കുമെന്ന് വിചാരിക്കുന്നു.യുഡിഎഫ് കൺവീനർ പദവി മുരളീധരന് ഒരിക്കലും ഒരു അലങ്കാരമാകില്ല.
കൊടിക്കുന്നിലിനെ പാർട്ടി തഴഞ്ഞോ?
തൻ്റെ സങ്കൽപത്തിലുള്ള കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിനെ കാണാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം തൻ്റെ നിയോജകമണ്ഡലം മാന്യമായി നോക്കിയത് കൊണ്ട് മാത്രമാണ് അദ്ദേഹം എല്ലാ തിരഞ്ഞെടുപ്പിലും ജയിച്ചു കയറിയത്. കെപിസിസി പ്രസിഡൻറ് സ്ഥാനം അദ്ദേഹം ആഗ്രഹിക്കുന്നത് അമിതാഗ്രഹമായിരിക്കും ഒരുപക്ഷേ. കേന്ദ്ര പാർലമെൻററി ബോർഡിൻ്റെ സെക്രട്ടറിയായി വരെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കെ വി തോമസിനെ ഒഴിവാക്കിയതിനെക്കുറിച്ച്?
കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായി കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ്, പി ടി തോമസ് എന്നിവരെയാണ് നേതൃത്വം നിശ്ചയിച്ചത്. കഴിഞ്ഞ ടീമിലുണ്ടായിരുന്ന കെ വി തോമസിനെ ഒഴിവാക്കി. മുൻ കേന്ദ്രമന്ത്രിയും എം പി യുമൊക്കെയായിരുന്ന തോമസിനെ പോലെയുള്ളവർക്ക് വേണ്ടത്ര പരിഗണന കൊടുത്തില്ലെങ്കിൽ അവർ പാർട്ടി വിട്ട് പുറത്തുവരണം. ആത്മാഭിമാനം ആണോ വലുത്, അതോ ചുമതലയാണോ വേണ്ടത് എന്നതിൽ കെ വി തോമസിനെ പോലെയുള്ളവർ ആത്മപരിശോധന നടത്താൻ തയ്യാറാകണം.
കെ സി ജോസഫിന്റെ അതൃപ്തിയോട്?
സ്ഥാനമാനങ്ങൾ നേടാൻ കെ സി ജോസഫിനെ പോലെയുള്ളവർ എന്തിനും കൂട്ടുനിൽക്കും. അതിനപ്പുറത്തേക്ക് ഇതിനൊന്നും മുന്തിയ പരിഗണന കൊടുക്കേണ്ട ഒരു കാരണവുമില്ല. ഏത് ഗ്രൂപ്പിൽ നിന്നാൽ കൂടുതൽ ലാഭം കിട്ടും എന്ന് മാത്രം ചിന്തിക്കുന്നവരുള്ള പാർട്ടിയാണ് കോൺഗ്രസ്.
ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍
Recommended Video