'പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; നിലപാട് വ്യക്തമാക്കി കെ ആൻസലൻ എംഎൽഎ
തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് വ്യക്തമാക്കി നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പിണറായി സർക്കാർ നടത്തിയ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ നെയ്യാറ്റിന്‍കരയിലെ ജനങ്ങൾ ഇരു കൈയ്യോടെ സ്വീകരിച്ചതായും എംഎല്‍എ കെ ആന്‍സലന്‍ പറഞ്ഞു. വൺഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
Recommended Video
ആർ സെൽവരാജിന്റെ മറുകണ്ടം ചാടൽ
ഇടതു മുന്നണി വിട്ട് യു ഡി എഫിലേക്ക് പോയ മുൻ എംഎൽഎ ആർ സെൽവരാജിന്റെ നിലപാടിനെ കുറിച്ച്?
'' ആർ ശെൽവരാജിന് വിശ്വാസ്യതയില്ല. 2011ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രവർത്തകരുടെ ശക്തമായ പ്രവർത്തന ഫലമായാണ് അദ്ദേഹം വിജയിച്ചത്. 9 മാസം കഴിഞ്ഞപ്പോൾ പറയാൻ ഒരു കാരണവും ഇല്ലാതെ അദ്ദേഹം രാജി വെച്ചു. ഇടതുമുന്നണിയിൽ നിന്ന് രാജി വയ്ക്കുമ്പോൾ സെൽവരാജിന് വിശദീകരിക്കാൻ ഒന്നുമില്ലായിരുന്നു. യുഡിഎഫിൻ്റെ താൽപര്യത്തിനനുസരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ രാജി. വലവീശിപ്പിടിക്കാൻ മറ്റു ചില പാർട്ടികൾ പണവുമായി നടക്കുമ്പോൾ പണത്തിനടിമപ്പെടുന്ന ആളുകൾ പണവുമായി പോകാൻ മാത്രമായിരിക്കും നിൽക്കുക''
കോൺഗ്രസുകാർ ദുരന്തമോ
കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഇന്നത്തെ നിലയെ കുറിച്ച്?
'' കേരളത്തിലെ കോൺഗ്രസുകാർ ദുരന്തമുണ്ടായപ്പോൾ പോലും സർക്കാരിനെ രാഷ്ട്രീയമായി അസ്ഥിരപ്പെടുത്താൻ ദുഷ്ടലാക്കോടെ പ്രവർത്തിച്ചു. കോൺഗ്രസുകാർ ജനങ്ങളോടൊപ്പം നിൽക്കുന്നവരല്ല. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് പ്രതിപക്ഷശ്രമം. പ്രതിപക്ഷത്തിൻ്റെ ആവർത്തിച്ചുള്ള ആരോപണങ്ങൾ ഉണ്ടയില്ല വെടി മാത്രമെന്ന് തെളിഞ്ഞു.
പിണറായി സർക്കാരിൻ്റെ കാലത്ത് നടന്നത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ആണ്. ചില പുകമറകൾ സൃഷ്ടിച്ച് സർക്കാരിനെതിരെ ബോധപൂർവ്വമായ ശ്രമം നടത്താനാണ് വികസന വിരോധികളായ ഇക്കൂട്ടർ ശ്രമിക്കുന്നത്. അഴിമതിരഹിത കേരളം എന്ന മുദ്രാവാക്യമാണ് ഇടതുമുന്നണി മുന്നോട്ടു വച്ചത്. ചില മന്ത്രിമാർക്കെതിരെ ആവർത്തിച്ച് ആരോപണമുണ്ടായി. ഒന്നും തെളിയിക്കാൻ ആർക്കും കഴിഞ്ഞില്ല. സ്വർണ്ണക്കടത്ത് പോലുള്ള വലിയ വിവാദങ്ങളിലേക്ക് മന്ത്രിമാരെ വലിച്ചിഴക്കുകയായിരുന്നു''.
മണ്ഡല വികസനം
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച്?
നെയ്യാറ്റിൻകരയിൽ നടപ്പിലാക്കിയ വികസനം ജനനന്മയ്ക്ക് വേണ്ടിയാണ്. പ്രതിപക്ഷം കൊണ്ടു വരുന്നത് ഇല്ലാകഥകളാണ്. വിവാദങ്ങളെ വികസനം കൊണ്ട് നേരിടുകയാണ് സർക്കാർ ലക്ഷ്യം. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിർമ്മിച്ചതാണല്ലോ പാലാരിവട്ടം പാലം, അതിൻ്റെ അവസ്ഥ ഇപ്പോൾ എന്താണ്. ദുഷ്പ്രചരണങ്ങളെ ജനങ്ങൾ അവഗണനയോടെ പുച്ഛിച്ചു തള്ളും.
കുടിവെള്ളക്ഷാമം വെല്ലുവിളിയോ?
അതിയന്നൂര്‍ ഭാസ്‌കര്‍ നഗര്‍ കോളനിയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായുളള ഗ്യാലറി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ എംഎല്‍എക്ക് മുന്നില്‍ മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയുമായി എത്തിയ സ്ത്രീ ആത്മഹത്യ ഭിഷണി നടത്തിയ സംഭവത്തെക്കുറിച്ച്?
'' ഉദ്ഘാടനത്തിന് ഒരാഴ്ച മുമ്പ് അവിടെ പോയപ്പോഴും കുടിവെള്ള ക്ഷാമത്തിന്റെ കാര്യം ആരും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ല. നേരത്തെ മുതല്‍തന്നെ കുടിവെള്ളക്ഷാമമുള്ള പ്രദേശമാണ് അത്. എല്ലാ വീടുകള്‍ക്കു മുന്നിലും പബ്ലിക് ടാപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ചെറിയ കുടിവെള്ള പദ്ധതിയായതിനാല്‍ വേനല്‍ക്കാലത്ത് അവിടെ കുടിവെള്ള ക്ഷാമമുണ്ട്. പുതിയ കുടിവെള്ള പദ്ധതിക്കായി 26 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. ഈ കുടിവെള്ള പദ്ധതി വരുന്നതോടെ രണ്ട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു''.
നെയ്യാറ്റിന്‍കര ആത്മഹത്യ
മണ്ഡലത്തിലും സംസ്ഥാനത്താകെയും വലിയ ചർച്ചയായ ദമ്പതികളുടെ ആത്മഹത്യയെ കുറിച്ച്?
''നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ തീ കൊളുത്തി ആത്മഹത്യ ചെയ്ത ദമ്പതികളുടെ മരണത്തിന് പോലീസ് ഉത്തരവാദിയാണെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സംഭവത്തിൽ നിന്ന് പൊലീസ് പിന്മാറണമായിരുന്നു. പൊലീസിന് പ്രത്യക്ഷത്തിൽ വീഴ്ചയുണ്ടായി. കുടിയൊഴിപ്പിക്കലിൽ നിന്ന് പിന്മാറാൻ പൊലീസ് ഉദ്യോഗസ്ഥൻ തയ്യാറാകാത്തത് വലിയ വിവാദത്തിനും ചർച്ചയ്ക്കുമിടയാക്കി. അത് രണ്ടുപേരുടെ ജീവനും കവർന്നെടുത്തു''.