പിണറായി വിജയനും കെ കെ ശൈലജയും കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു:എൻ കെ പ്രേമചന്ദ്രൻ
കൊവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തിയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നതെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചു.മാതൃകയാകേണ്ട മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവർ പ്രോട്ടോകോൾ പാലിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്. പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ പിണറായി സർക്കാരിന് കഴിയാത്തത് വലിയ പോരായ്മയാണ്. ഇക്കാര്യം തുറന്ന് സമ്മതിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

കൊവിഡ് കേസുകൾ കൂട്ടത്തോടെ കൂടാൻ ഉത്തരവാദി ആര്?
എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും നേതാക്കൾക്കും പ്രവർത്തകർക്കും അതിൻ്റെ പരമമായ ഉത്തരവാദിത്വമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് മാതൃകയാകേണ്ട മുഖ്യമന്ത്രി തന്നെ കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന കാഴ്ചയാണ് ആദ്യം തന്നെ കാണാൻ കഴിഞ്ഞത്. കർശനമായ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചില്ല. ഇലക്ഷൻ കമ്മീഷൻ്റെ ഭാഗത്തു നിന്ന് കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായില്ല. ഭരണകൂടം കൊവിഡ് കാലത്ത് ലാഘവത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചത്. ഇന്ത്യയിൽ രോഗവ്യാപനത്തിൽ രണ്ടാം സ്ഥാനത്താണ് കേരളമുള്ളത്.കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയിലെ കേരളത്തിലെ എറണാകുളം ജില്ല ഉയർന്നുനിൽക്കുന്നു. എന്ത് അവകാശവാദമാണ് സർക്കാരിന് ഇതിൽ ഉന്നയിക്കാനുള്ളത്. കേരളത്തിൻറെ പ്രത്യേകമായുള്ള രോഗപ്രതിരോധശേഷിയുള്ളതുകൊണ്ടാണ് മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുള്ളത്.

കൊവിഡ് സാഹചര്യത്തിൽ കേരളത്തിലെ ആരോഗ്യവകുപ്പിൻ്റെ പ്രവർത്തനത്തെക്കുറിച്ച്?
2020 ഏപ്രിൽ 24ന് സംസ്ഥാനത്തിൻ്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അതിൽ യുദ്ധം വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. യുദ്ധം ആരംഭിക്കുന്നതിനുമുമ്പ് യുദ്ധം വിജയിച്ചു എന്നവകാശപ്പെട്ട കരുത്തുറ്റ സർക്കാരാണ് കൊവിഡ് പ്രതിരോധം താറുമാറാകാൻ കാരണം. കേന്ദ്രം യുദ്ധവിജയം ആഘോഷിച്ചത് 2021 ജനുവരിയിലാണ്. എന്നാൽ, കേരളത്തിൽ ഒരു വർഷം മുമ്പേ ആഘോഷിച്ചു. പകർച്ചവ്യാധിയുടെ പേരിൽ ഒരിക്കലും അവകാശവാദങ്ങൾ ഉന്നയിക്കാൻ പാടില്ല. പിണറായി വിജയൻ്റെയും കെ കെ ശൈലജയുടെയും നേതൃത്വത്തിൽ അന്താരാഷ്ട്രതലത്തിൽ വലിയതോതിലുള്ള പി ആർ വർക്കാണ് ഇതിൻ്റെ ഭാഗമായി നടന്നത്. ഒരു മഹാമാരിയെ നേരിടുന്നതിന് പകരം പബ്ലിക് റിലേഷൻസ് വർക്കിൽ ഈ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഓക്സിജൻ ക്ഷാമമുണ്ടായത് പ്രതിസന്ധി സൃഷ്ടിച്ചോ?
രണ്ടാം രോഗവ്യാപനം ഉണ്ടായപ്പോൾ ഒരു ലോജിസ്റ്റിക് പ്ലാൻ പോലും തയ്യാറാക്കാൻ കഴിഞ്ഞില്ല. ആവശ്യത്തിന് ഓക്സിജൻ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. 7000 മെട്രിക് ടൺ ഓക്സിജൻ നിലവിലെ സാഹചര്യത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ ഉപയോഗിക്കാനും അത് ട്രാൻസ്പോർട്ട് ചെയ്യാനും കൃത്യമായ മാസ്റ്റർപ്ലാൻ അത്യാവശ്യമാണ്. റൂറൽ മേഖലകളിലെ ഇൻഡസ്ട്രിയൽ പ്ലാൻ്റുകളിലാണ് ഉത്പാദിപ്പിക്കുന്നത്. അതിനാവശ്യമായ ക്രയോജനിക് കണ്ടീഷനേഴ്സിൻ്റെ ആവശ്യമുണ്ട്. കൃത്യമായ ആക്ഷൻ പ്ലാൻ ഉണ്ടായില്ല എന്നുള്ളത് വളരെ പ്രകടമല്ലേ? വിജയാരവം മുഴക്കി അവകാശവാദങ്ങളുടെ പിന്നാലെ പോയപ്പോൾ ചെയ്യേണ്ട പല കാര്യങ്ങളും വിട്ടുപോയി.

വാക്സിൻ നയത്തിൻ്റെ പൊരുളെന്ത്?
സംസ്ഥാന സർക്കാർ സൗജന്യമായി വാക്സിൻ നൽകുമെന്ന് പറയുന്നത് ഇരട്ടത്താപ്പ് നയമാണ്. സംസ്ഥാന സർക്കാരിൻ്റെ വാർഷിക സാമ്പത്തിക രേഖയാണ് ബജറ്റ്. ബജറ്റിൽ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയതാണല്ലോ ഗവൺമെൻറ്. ജനങ്ങളെ കബളിപ്പിക്കുകയല്ലേ ഇതിലൂടെ സർക്കാർ ചെയ്തത്. സൗജന്യമായി നൽകും എന്ന് പറഞ്ഞിട്ട് വാക്സിൻ സൗജന്യമായി നൽകാതെ കേന്ദ്രസർക്കാറിനെതിരെ മാത്രം വിമർശനം ഉന്നയിക്കുന്നത് എത്രമാത്രം യുക്തിഭദ്രമാണ്. വാക്സിൻ നയം കേന്ദ്ര സർക്കാർ പുനപരിശോധിക്കണം. വാക്സിനുകൾക്ക് വില നിശ്ചയിക്കുന്നതിൽ വ്യക്തമായ ധാരണ കേന്ദ്ര സർക്കാരിനുണ്ടാകണം.സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പൊതു നയവും നിലപാടുമാണ് സൗജന്യമായി വാക്സിനേഷൻ നൽകുകയെന്നുള്ളത്.

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആരോഗ്യ സംവിധാനത്തിന് താങ്ങാൻ കഴിയുമോ?
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് വലിയ വെല്ലുവിളി സൃഷ്ടിക്കും. രാജ്യത്ത് മൂന്ന് ലക്ഷത്തോളം രോഗികൾക്കാണ് പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നത്. മെയ് പകുതിയോടെ പത്തുലക്ഷം കടന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.കേരളത്തിൽ അൻപതിനായിരം രോഗികൾ വരെയാകാമെന്ന സാധ്യതയും പഠന റിപ്പോർട്ടുകളിൽ നിന്നുമുണ്ട്.അങ്ങനെ വന്നാൽ ഐസിയു ബെഡ്ഡുകൾ, വെൻറിലേറ്റർ സൗകര്യങ്ങൾ, ആശുപത്രി സംവിധാനങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങിയവയുടെയൊക്കെ അപര്യാപ്തത വലിയ പ്രശ്നം സൃഷ്ടിക്കും.കേരളത്തിൽ മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞത് ജനങ്ങളുടെ പ്രതിരോധശേഷിയുടെ ശക്തികൊണ്ടാണ്. പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു - എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.












Click it and Unblock the Notifications