അവരുടെ പ്രശ്നം നഗ്നത തന്നെ! അമ്മയും മകനും തമ്മിലുള്ള അശ്ലീലം എന്നുപറഞ്ഞ് നടക്കും- രഹ്നയുടെ പങ്കാളി
കൊച്ചി: മക്കള്‍ക്ക് മുന്നില്‍ ബോഡി ആര്ട്ടിന് വേണ്ടി ശരീരം തുറന്നിട്ടുകൊടുത്ത വിവാദത്തിലാണ് ഇപ്പോള്‍ രഹ്ന ഫാത്തിമ. ഇതിന് മുമ്പും കേരള സമൂഹത്തില്‍ ഒരുപാട് വിവാദങ്ങള്‍ക്ക് രഹ്ന ഫാത്തിമ തുടക്കമിട്ടിട്ടുണ്ട്.
Recommended Video
എന്തായാലും ഈ വിഷയത്തില്‍ രഹ്നയുടെ ജീവിത പങ്കാളിയായ മനോജ് കെ ശ്രീധര്‍ വണ്‍ഇന്ത്യ മലയാളത്തിനോട് മനസ്സ് തുറക്കുകയാണ്. എന്താണ് ഇങ്ങനെ ഒരു വിവാദത്തിന് വഴിവച്ചത് എന്നും എന്താണ് ഇതില്‍ തങ്ങളുടെ നിലപാട് എന്നും മനോജ് വിശദീകരിക്കുന്നു.
പൊതുബോധത്തിന് നിരക്കാത്തത്
രഹ്ന ഫാത്തിമ ചര്‍ച്ച ചെയ്യുന്നപ്പെടുന്നത് ഇപ്പോഴല്ല ഒരുപാട് നാള് മുമ്പ് തന്നെ രഹ്ന ചെയ്യുന്ന ഓരോ കാര്യങ്ങളും അങ്ങനെയാണ്. അതില്‍ പൊതുബോധത്തിന് നിരക്കാത്തതോ സ്ഥിരമായി സ്ത്രീകള്‍ പിന്തുടരുന്നുവയോ അല്ല. അതുകൊണ്ടാണ് അത് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നാണ് മനോജിന്റെ വാദം.
വിവാദ വീഡിയോ സംഭവിച്ചത്
രഹ്നയും മകനും മകളും കൂടിയുള്ളതാണ് ആ വീഡിയോ. രഹ്ന അപ്പോള്‍ കണ്ണിന് സുഖമില്ലാതെ, ഡൗണ്‍ ആയി ഇരിക്കുകയായിരുന്നു. അപ്പോഴാണ് അമ്മയെ സന്തോഷിപ്പിക്കാന്‍ വേണ്ടി മകന് ചെന്ന് ഒരു ചിത്രം വരച്ചുതരട്ടേ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് രഹ്നയുടെ മാറിടത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ മകന് വരയ്ക്കുന്നത്. അവര്‍ മൂന്ന് പേരും കൂടി ചേര്‍ന്നാണ് ഫോണില്‍ ഇത് ചിത്രീകരിക്കുന്നത്. അതിന് ശേഷം അഞ്ചാറ് മാസം കഴിഞ്ഞിട്ടാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. മകന്റെ മറ്റ് കലാസൃഷ്ടികള്‍ക്കൊപ്പം ആയിരുന്നു ഇത് പുറത്ത് വിട്ടത്. ഇതൊരു വിവാദമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മനോജ് പറയുന്നത്.
തെറിവിളികള്‍ സ്ഥിരമാണ്
സാധാരണ ഗതിയില്‍ ഏത് വീഡിയോ അപ്ലോഡ് ചെയ്താലും ഒരു വിഭാഗം തെറിവിളിയും വിമര്‍ശനവുമം ഒക്കെ ആയി വരാറുണ്ട്. ഫണ്ടമെന്റലിസ്റ്റുകളും ഫാസിസ്റ്റുകളും ഒക്കെ ഫേയ്ക്ക് ഐഡികളിലൂടെ ആണ് ഇത് ചെയ്യാറുള്ളത്. അതിനപ്പുറത്തേക്ക് എന്തെങ്കിലും ഈ വീഡിയോയുടെ കാര്യത്തില്‍ ഉണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും മനോജ് പറഞ്ഞു.
പോക്സോ, അപ്രതീക്ഷിതം
എന്നാല്‍ ആളുകള്‍ ഈ വീഡിയോയെ വേറെ രീതിയില്‍ ആണ് ചര്‍ച്ച ചെയ്ത് എത്തിച്ചത്. പോക്സോ ആക്ട് ഒക്കെ അതിലേക്ക് കൊണ്ടുവന്ന് പ്രശ്നമാക്കി. അപ്പോഴാണ് എന്താണ് പ്രശ്നം എന്ന രീതിയില്‍ തങ്ങളും ഞെട്ടിപ്പോകുന്നത്- മനോജ് പറയുന്നു.
ഇതില്‍ കുട്ടികളെ സെക്ഷ്വല്‍ അബ്യൂസ് ചെയ്തു എന്ന് കേസ് കൊടുത്തവര്‍ക്കും പറയാന്‍ പറ്റുന്നില്ല. കുട്ടികളെ അബ്യൂസ് ചെയ്തു എന്നാണ് അവര്‍ പറയുന്നത്. ഈ വീഡിയോയില്‍ കുട്ടികളുടെ നഗ്നതയോ അങ്ങനെയൊന്നും ഇല്ല. കുട്ടികളെ കൊണ്ടി നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കുന്നും ഇല്ല.
ശൂലംകുത്തലും ഗരുഡന് തൂക്കവും പ്രശ്നമല്ലാത്തവര്‍
ഇവിടെ ശൂലം കുത്തലും ഗരുഡന് തൂക്കവും ഒക്കെ നടക്കുന്നുണ്ട്. ശ്രീകൃഷ്ണ ജയന്തിയ്ക്ക് കുട്ടികളെ പൊരി വെയിലത്ത് വേഷം കെട്ടിച്ചും ഷര്‍ട്ട് ഇടാതെ ശരീരത്തില്‍ പെയിന്റ് അടിച്ചും ഒക്കെ നടത്തുന്നുണ്ട്. ഇതിലൊന്നും ആരും ചൂഷണവും പ്രശ്നവും കാണുന്നില്ല. ഇതൊക്കെ ചെയ്യുന്നവരാണ് ആ വീഡിയോയില്‍ പ്രശ്നം കാണുന്നത്.
അവരുടെ പ്രശ്നം നഗ്നതയാണ്
ഇത്തരക്കാരുടെ പ്രശ്നം കുട്ടി എന്നതല്ല. അവരുടെ പ്രശ്നം നഗ്നത തന്നെ ആണ് എന്നാണ് മനോജ് കെ ശ്രീധര്‍ പറയുന്നത്. അതും, സ്ത്രീയുടെ നഗ്നത എന്നത് മാത്രമാണ് അവരുടെ പ്രശ്നം.
ഒരു വര്‍ഷം മുമ്പ് തന്റെ ശരീരത്തില്‍ ഇതേ കുട്ടികള്‍ ചിത്രം വരയ്ക്കുന്ന ഫോട്ടോ രഹ്ന തന്നെ ഷെയര്‍ ചെയ്തിരുന്നു. അന്ന് അതില്‍ ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നും മനോജ് പറയുന്നുണ്ട്. കുട്ടികള്‍ വരയ്ക്കുന്നതല്ല അതിലെ പ്രശ്നം എന്ന് ഇതിലൂടെ മനസ്സിലാക്കാം. രഹ്നയുടെ മാറിടം കണ്ടു എന്നതാണ് പ്രശ്നം.
രഹ്ന മാറിനിന്നോ?
വിവാദമായപ്പോള്‍ രഹ്ന മാറി നിന്നു എന്നല്ല തനിക്ക് മനസ്സിലായിട്ടുള്ളത് എന്നാണ് മനോജ് പറയുന്നത്. ഓരോ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു രഹ്ന. ഓരോ സ്ഥലങ്ങളില്‍ പോയി അവിടങ്ങളിലെ അടുക്കളകളില്‍ നിന്നുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നും ഉണ്ടായിരുന്നു. സാധാരണ ഉണ്ടാകുന്ന പരാതികള്‍ക്ക് അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നും മനോജ് പറയുന്നുണ്ട്.
പോലീസ് ഇരച്ചുകയറി
കോഴിക്കോടുള്ള തന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കുട്ടികള്‍ക്കൊപ്പം പോയതായിരുന്നു രഹ്ന എന്നാണ് മനോജ് പറയുന്നത്. അതിനിടയിലാണ് വനിത പോലീസ് അടക്കം വന്‍ പോലീസ് സംഘം വന്ന് വീട്ടിലേക്ക് ഇരച്ചുകയറുന്നത്. തങ്ങള്‍ക്ക് വീഡ് റെയ്ഡ് ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
പെട്ടെന്ന് പോലീസ് കയറി വരുമ്പോള്‍ നമ്മള് വീട്ടിലുണ്ടാകണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. പോലീസ് എത്തിയപ്പോള്‍ രഹ്നയെ വിളിച്ചു. ആദ്യം കിട്ടിയിലെങ്കിലും പിന്നീട് രഹ്ന തിരിച്ചുവിളിച്ചു. പിന്നീട് ഹാജരാകാമെന്ന് പറയുകയും ചെയ്തു.
പോക്സോ കേസ്
കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കില്ല എന്നതായിരുന്നു രഹ്നയുടെ നിലപാട്. എന്നാല്‍ പിന്നീടാണ് അറിഞ്ഞത് പോക്സോ പ്രകാരവും കേസ് എടുത്തിട്ടുണ്ട് എന്ന്. ഇത് ജാമ്യമില്ലാ വകുപ്പാണ്. ഇതേ തുടര്‍ന്ന് വക്കീലിന്റെ നിര്‍ദ്ദേശപ്രകാരം ആണ് ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐആര്‍ റദ്ദാക്കുക, മുന്‍കൂര്‍ ജാമ്യം നേടുക എന്നിവയ്ക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചത് എന്നാണ് മനോജ് പറയുന്നത്.
രാഷ്ട്രീയക്കളികള്‍... ശബരിമല മുതല്‍
ഇതില്‍ ചില രാഷ്ട്രീയ കളികള്‍ ഉണ്ടെന്നാണ് മനോജ് സംശയിക്കുന്നത്. ശബരിമല പ്രശ്നം മുതലാണ് ഇത് തുടങ്ങിയത്. അന്ന് ശബരിമല വിഷയത്തില്‍ ഒരുമാസത്തിന് ശേഷം ആണ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോയില്‍ കാല് കണ്ടു എന്നും ശബരിമല പ്രവേശനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നും ആയിരുന്നു ആരോപണം. ഇതെല്ലാം തള്ളുമെന്നായപ്പോള്‍ അര്‍ബര്‍ നക്സല്‍ എന്ന ആരോപണവും ഉയര്‍ത്തിയെന്ന് മനോജ് പറയുന്നു.
ജനവികാരം എതിരായപ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ രഹ്നയെ ബലിയാടാക്കിയതാണ് എന്നും മനോജ് ആരോപിക്കുന്നുണ്ട്.
ഇടതു സംഘടനയില്‍
രഹ്ന ബിഎസ്എന്‍എലില്‍ ഇടതു സംഘടനയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ തന്നെ തള്ളിപ്പറഞ്ഞു. ബിജെപിയുമായി ബന്ധമുണ്ട് എന്നൊക്കെ പറഞ്ഞു. പരസ്പരം രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ തങ്ങളെ ഉപയോഗിക്കുകയായിരുന്നു എന്നും മനോജ് ആരോപിക്കുന്നുണ്ട്.
രഹ്ന അവളുടെ വ്യക്തി സ്വാതന്ത്ര്യമാണ് ഉപയോഗിച്ചത്. 18 ദിവസം ജയിലില്‍ ഇട്ടു. രണ്ട് വര്‍ഷത്തിന് ശേഷവും പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അതിനര്‍ത്ഥം അവര്‍ക്ക് കുറ്റം കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്.
ഇപ്പോഴും മറയ്ക്കാനുണ്ട്
ഇപ്പോഴത്തെ കേസിലും സര്‍ക്കാരിന് ചിലത് മറയ്ക്കാനുണ്ട് എന്നാണ് മനോജിന്റെ ആരോപണം. അത് കൊറോണ ആയിരിക്കാം, പ്രവാസി പ്രശ്നം ആയിരിക്കാം അല്ലെങ്കില്‍ എന്തെങ്കിലും വലിയ അഴിമതി ആയിരിക്കാം. രഹ്നയെ പറയുന്നതോടെ, അല്ലെങ്കില്‍ ലൈംഗികത കടന്നുവരുന്നതോടെ മാധ്യമശ്രദ്ധ അതിലേക്ക് പോകും എന്നതുകൊണ്ടായിരിക്കാം ഇപ്പോഴിങ്ങനെ ചെയ്യുന്നത് എന്നും മനോജ് ആരോപിക്കുന്നുണ്ട്.
നഗ്ന വീഡിയോ വിവാദം: രഹ്ന ഫാത്തിമയ്ക്ക് കുരുക്ക്, ജാമ്യം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ!
കോൺഗ്രസ് നേതാവ് അജയ് തറയിലിനെതിരെ രഹ്ന ഫാത്തിമയുടെ ഭർത്താവ്! പ്രായമായ അമ്മയെയും കരുവാക്കുന്നു!