ടാന്‍സാനിയയില്‍ സോമി ഒരു ലൈബ്രറി ഒരുക്കുമ്പോള്‍
മഹാത്മ ഗാന്ധി അദ്ദേഹത്തിന്‍റെ പൊതു പ്രവര്‍ത്തനം തുടങ്ങുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. അവിടത്തെ ഇന്ത്യക്കാരുടേയും കറുത്ത വര്‍ഗ്ഗക്കാരുടേയും അവസ്ഥ അദ്ദേഹത്തില്‍ അത്രയേറെ സ്വാധീനം ചെലുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജിയുടെ പ്രവര്‍ത്തനം പ്രധാനമായും അവിടത്തെ ഇന്ത്യക്കാര്‍ക്ക് വേണ്ടി ആയിരുന്നു.
എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ ഗാന്ധിജിയുടെ കഥയല്ല ഇപ്പോള്‍ പറയുന്നത്. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍, അവിടത്തെ ഗ്രാമത്തിലെ തദ്ദേശീയര്‍ക്ക് വേണ്ടി ഗ്രന്ഥശാല ഒരുക്കാന്‍ നേതൃത്വം നല്‍കുന്ന സോമി സോളമന്‍ എന്ന മലയാളി പെണ്‍കുട്ടിയെ കുറിച്ചാണ് . കൊല്ലം പെരുമണ്‍ സ്വദേശിനിയായ സോമി ഭര്‍ത്താവിനൊപ്പമാണ് ടാന്‍സാനിയയില്‍ എത്തുന്നത്. ടാനാസാനിയയിലെ ഏറ്റവും വലിയ പട്ടണമായ ദാര്‍ എസ് സലാമിനടുത്തുള്ള കിച്ചന്‍കനി എന്ന ഗ്രമാത്തിലാണ് സോമിയുടെ നേതൃത്വത്തില്‍ ഗ്രന്ഥാലയം ഒരുങ്ങുന്നത്.
സോമി സോളമനുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖം
ലൈബ്രറി എന്ന ചിന്ത എപ്പോഴാണ് തുടങ്ങിയത്
നൂറ്റാണ്ടുകളായി കിഴക്കന്‍ ആഫ്രിക്കന്‍ തീരത്തിന് ഇന്ത്യയുമായി ബന്ധം ഉണ്ട്. എന്നിട്ടും എന്ത് കൊണ്ട് ഇവിടെ സാമൂഹികമായ ഇടപെടല്‍ ഇന്ത്യക്കാര്‍ക്ക് നടത്താൻ കഴിഞ്ഞില്ല എന്ന എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് ആയിരുന്നു തുടക്കം. അതിന് മറുപടി ആയി 'എന്ത് കൊണ്ട് ഇനി ഇടപെട്ടു കൂട' എന്ന കമ്മന്റാണ് ലൈബ്രറിയെ കുറിച്ചുള്ള ചിന്തയ്ക്ക് തുടക്കം ഇട്ടത് .
എനിക്ക് ജീവിക്കാന്‍ അവസരം നല്കുന്ന ടാന്‍സാനിയയ്ക്ക് തിരികെ എന്ത് ചെയ്യാന്‍ കഴിയും എന്ന ചിന്ത ഇത് പ്രാവര്‍ത്തികമാക്കാന്‍ പ്രചോദനമായി.
എങ്ങനെയാണ് ഈ ആശയം നടപ്പിലാക്കി തുടങ്ങിത്
ഗ്രാമവാസികളോട് സംസാരിച്ചു . ഗ്രമാത്തലവനെ കണ്ടു സംസാരിച്ചു . ഗ്രാമ സഭ കൂടി . ഗ്രാമവാസികള്‍ ഒപ്പം നിന്നു . ലൈബ്രറിയുടെ പണികള്‍ തുടങ്ങിയിട്ടേ ഉള്ളൂ . പാതി പണിഞ്ഞ മുറികള്‍ പൂര്‍ത്തിയാക്കണം . ജോലികള്‍ ഇനിയും ബാക്കിയാണ്. പുസ്തകങ്ങൾ, കമ്പ്യൂട്ടര്‍, അലമാരകള്‍, ബഞ്ചുകള്‍, കസേരകള്‍ എല്ലാം ബാക്കിയാണ് .
ആരൊക്കെ പിന്തുണ നല്‍കി
ഫേസ്ബക്കിലെ സ്റ്റാറ്റസുകള്‍ കണ്ടും, അഴിമുഖം, ഡെക്കാണ്‍ ക്രോണിക്കിള്‍ എന്നിവയില്‍ വന്ന വാര്‍ത്തകള്‍ കണ്ടും ഒരുപാട് പേര് സഹായിക്കാന്‍ മുന്നോട്ട് വരുന്നുണ്ട് .
നമ്മുടെ ഗ്രാമീണ വായനശാലകള്‍ പോലെ ഒന്നാണോ ഉദ്ദേശിക്കുന്നത്
അല്ല , ഒരു പഠന കേന്ദ്രമാണ് ലക്ഷ്യം . കമ്പ്യൂട്ടര്‍ പരിശീലനവും ഇംഗ്ലീഷ് പരിശീലവും ഒക്കെ നല്കുന്ന പഠന കേന്ദ്രം . ഗ്രാമ സഭയുടെ കീഴില്‍ ആയിരിക്കും ലൈബ്രറി പ്രവര്‍ത്തിക്കുന്നത് . ലൈബ്രറി കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. അവരാകും ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.
എങ്ങനെയാണ് ടാന്‍സാനിയക്കാരുമായി ഇടപെടുന്നത്? ഭാഷ എപ്പോഴെങ്കിലും പ്രശ്‌നമായിട്ടുണ്ടോ
സ്വാഹിലി ആണ് ഇവിടത്തെ ഭഷ. കേട്ടാല്‍ മനസിലാകും. എങ്കിലും സംസാരിക്കാന്‍ പഠിച്ചു വരുന്നതേ ഉളളൂ. ടാന്‍സാനിയാൻ സുഹൃത്ത് നസ്സോരോ കൂടെയുണ്ട് . പരിഭാഷയ്ക് നസ്സോരോ സഹായിക്കും
ടാന്‍സാനിയയില്‍ എത്തിയതെങ്ങനെ
കല്യാണം കഴിഞ്ഞു ഭര്‍ത്താവിനൊപ്പം എത്തിയതാണ്. ടാന്‍സാനിയയില്‍ ഹോട്ടൽ മാനേജർ അയ വില്കിന്സണ്‍ ജോര്‍ജ് ആണ് ഭര്‍ത്താവ് .ഇപ്പോൾ 2 വര്‍ഷം ആകുന്നു ഇവിടെ എത്തിയിട്ട്.
നാട്ടില്‍ എവിടെയാണ് സ്ഥലം
കൊല്ലം പെരുമണില്‍ ആണ് ജനിച്ചതും വളര്‍ന്നതും . കുമ്പളങ്ങിയില്‍ ആണ് ഭര്‍ത്താവിന്‍റെ വീട് .
ആഫ്രിക്കയെ കുറിച്ച്
ആഫ്രിക്കയെ കുറിച്ചും ഇവിടുത്തെ മനുഷ്യരെ കുറിച്ചും ഒരുപാടു തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട് . ആഫ്രിക്ക ഒരു രാജ്യമല്ല എന്ന് പോലും പലര്‍ക്കും അറിയില്ല . ഈ നാടിന്‍റെ നന്മ ലോകം അറിയേണ്ടതുണ്ട് . കറുത്തനിറത്തോടുള്ള നമ്മുടെ വിവേചനത്തിന് ജാതി വ്യവസ്ഥയോളം പഴക്കമുണ്ട് .ഡൽഹിയിലും ബംഗളൂരുവിലും എല്ലാം ആഫ്രിക്കന്‍ വംശജര്‍ അക്രമിക്കപെടുന്നത് ഇതിന്റെ ഭാഗമാണ്. 'ഉമ്മ തരട്ടെ കുട്ടാ' എന്ന ഫേസ്ബുക്ക് ഫോട്ടോ കമ്മന്റ് വംശീയ വെറിയുടെ ഉദാഹരണമാണ് . ടാൻസാനിയയില്‍ ഞാൻ കണ്ടതും കേട്ടതും എഴുതുന്നത് വഴി തെറ്റിദ്ധാരണകള്‍ മാറ്റുക എന്ന് തന്നെയാണ് ഏറ്റവും വലിയ ലക്‌ഷ്യം
ഗാന്ധിജി ആയിരുന്നോ മാതൃക
ഗാന്ധിജി ഒരിക്കല്‍ പോലും മനസ്സിൽ വന്നിട്ടില്ല . മാല്‍ക്കം എക്സ് . മര്‍കാസ് ഗര്‍വി , സ്റ്റീവ് ബിക്കോ, സങ്ക്കര , സോജോനര്‍ ട്രൂത് തുടങ്ങിയവരാണ് എനിക്ക് ധൈര്യം നല്‍ന്നതും, മാര്‍ഗ ദര്‍ശനം നല്‍കുന്നതും
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇന്നും നമ്മുടെ നാട്ടിലെ പോലെ മുന്‍പോട്ട് കൊണ്ട് പോകുന്ന ഇന്ത്യക്കാരെ ഇവിടെ കാണാം . അത് പലപ്പോഴും എന്റെ നാടിനെ കുറിച്ച് കുറ്റബോധം ഉണര്‍ത്താറുണ്ട്. അതിനുള്ള പ്രയശ്ചിത്തമായാണ് എന്റെ ശ്രമങ്ങള്‍.