"തേജോവധം ചെയ്യാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചു"; മേയർ ആര്യ രാജേന്ദ്രൻ വൺ ഇന്ത്യ മലയാളത്തോട്
'' തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാനാർത്ഥിയായി മത്സരിച്ചതിലൂടെ ജനങ്ങളുടെ പൾസ് നന്നായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു വോട്ടഭ്യർത്ഥന.സ്ഥാനാർഥിയെ കുറിച്ച് പോലും വ്യക്തിപരമായി തേജോവധം ചെയ്യാൻ ബിജെപിയും യുഡിഎഫും തിരഞ്ഞെടുപ്പിനെ മുതലെടുത്തു''...
രാജ്യത്തിൻറെ അഭിമാനമായി മാറിയ 21 കാരി തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ നഗരസഭയിലെ പ്രവർത്തനങ്ങളെ കുറിച്ചും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുള്ള സാധ്യതയെക്കുറിച്ചും "വൺ ഇന്ത്യ മലയാള"ത്തോട് മനസ്സ് തുറക്കുന്നു. ആര്യ രാജേന്ദ്രനുമായി വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം:
തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
മേയർ എന്ന നിലയ്ക്കുളള പ്രവർത്തനത്തെ കുറിച്ച്?
നഗരസഭയിലെ മുൻ ഭരണസമിതി തുടങ്ങി വെച്ചിട്ടുള്ള പദ്ധതികൾ വളരെ ഭംഗിയോടെ നിർവഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്തെ മാതൃക നഗരമാക്കി മാറ്റുന്നതിന് മുൻ ഭരണസമിതി എടുത്തിട്ടുള്ള തീരുമാനങ്ങളുടെ തുടർച്ചയെന്നോണമായിരിക്കും പ്രവർത്തനം. പ്രായം കുറഞ്ഞ മേയർ എന്നുള്ള നിലക്ക് മികച്ച രീതിയിൽ നഗരസഭയുടെ പ്രവർത്തനം മുന്നോട് കൊണ്ടുപോകുകയാണ് ലക്ഷ്യം. നഗരസഭക്കുള്ള പേരും പ്രശസ്തിയും നല്ല രീതിയിൽ തുടരാൻ വേണ്ടതായുള്ള പ്രവർത്തനമാക്കി വരുന്ന അഞ്ച് വർഷ കാലയളവിനെ മാറ്റിയെടുക്കും
പ്രതിപക്ഷ ആരോപണങ്ങളെ കുറിച്ച്?
ചുമതലയേറ്റടുത്ത ഉടൻ തന്നെ ഉദ്യോഗസ്ഥതലത്തിലുള്ള യോഗങ്ങൾ വിളിച്ചു ചേർക്കുകയും വിവിധ ആവശ്യവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ പഠിക്കാൻ സമയം കണ്ടെത്തി. മുൻ മേയർമാരോടൊപ്പമിരുന്ന് അത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാകാനാണ് ശ്രമിച്ചത്. നഗരസഭയിലെ 100 വാർഡുകളും തനിക്ക് ഒരുപോലെയാണ്. 55 കൗൺസിലർമാരാണ് ഇടതുപക്ഷത്തെ പ്രതിനിധികരിക്കുന്നത്. അതിൽ ബിജെപിയെ പ്രതിനിധികരിക്കുന്ന 35 പേരും കോൺഗ്രസിനൊപ്പമുള്ള 10 പേരുമാണുള്ളത്. രാഷ്ട്രീയപരമായി ഉന്നയിക്കുന്ന തെറ്റായ ആരോപണങ്ങളെ രാഷ്ട്രീയപരമായി നേരിടും.
നഗരസഭയിലെ കൈക്കൂലി ആരോപണം?
നഗരസഭയിലെ ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ല. സ്ഥലമാറ്റവുമായി ബന്ധപെട്ട് ഒരു അപേക്ഷയുമായിട്ടാണ് എന്റെ അടുക്കൽ വരുന്നത്. ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ പലയിടങ്ങളിൽ നിയോഗിക്കേണ്ടി വരും.പരാതിക്കാരിയുടെ സ്ഥലത്ത് നിന്ന് പ്രധാന സ്ഥലത്തേക്ക് ഉദ്യോഗസ്ഥയെ മാറ്റിയുമായുള്ള പരാതി പറയാനാണ് ഈ പരാതി ഉണ്ടെന്ന് ആരോപിക്കുന്ന ഇവർ വന്നിട്ടുള്ളത്.കൗൺസിലിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു.സംഭവവുമായി ബന്ധപെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.പരാതി ലഭിക്കാത്ത കാര്യത്തിൽ നടപടിയെടുക്കാൻ കഴിയില്ല.
സർക്കാരിന് രണ്ടാം വരവ് ഉണ്ടാകുമോ ?
തുടർഭരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അത് ജനങ്ങളുടെ ആവശ്യമാണ്. സർവതലസ്പർശിയായ വികസനമാണ് കേരളത്തിൽ ഇക്കാലമത്രയൂം നടന്നിരിക്കുന്നത്. വികസനവും ക്ഷേമ പ്രവർത്തനങ്ങളും ആവർത്തിക്കാൻ വീണ്ടും ഇടതു മുന്നണി സർക്കാർ തന്നെ അധികാരത്തിൽ വരണമെന്നാണ് ജനങ്ങളുടെ പൊതുവികാരം. അത് സാധ്യമാകുക തന്നെ ചെയ്യും.
പുതിയ ആരോപണങ്ങൾ വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഇതിനൊക്കെ അൽപ്പായുസ് മാത്രമാണുള്ളത്. രാഷ്ട്രീയപ്രേരിതമാണ് അത്തരം കാര്യങ്ങൾ എന്നുള്ളത് ജനങ്ങൾക്ക് നന്നായി അറിയാം. മുഖ്യമന്ത്രി വാർത്തസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുവരെ മാത്രമേ ഇത്തരം വിലക്കുറഞ്ഞ ആരോപണങ്ങൾക്ക് ജീവനുള്ളൂ. ഇടതുപക്ഷത്തിന് വോട്ടുകൾ നൽകിയാകും ജനങ്ങൾ ഇതിന് മറുപടി നൽകാൻ പോവുക.
സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച്?
തദ്ദേശ തിരഞ്ഞെടുപ്പിൽ യുവജനപ്രാധിനിത്യം ഉറപ്പുവരുത്താൻ ഇടതുമുന്നണിക്കായിട്ടുണ്ട്. തിരുവനന്തപുരം നഗരസഭ അക്കാര്യത്തിൽ മാതൃകയാണ് . നിയമസഭാ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും.പാർട്ടി കേന്ദ്രങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന തീരുമാനങ്ങൾ മികച്ച തീരുമാനങ്ങളായി തന്നെ മാറും. വനിതകൾ, മുതിർന്ന നേതാക്കൾ, യുവജന പ്രതിനിധികൾ അങ്ങനെ എല്ലാ ശ്രേണിയിൽപെട്ടവരേയും ഉൾപ്പെടുത്തിയാകും വിപുലമായ അന്തിമ സ്ഥാനാനാർത്ഥി പട്ടിക പാർട്ടി പുറത്തിറക്കുക.
പാർട്ടി പരിപാടിക്ക് കണ്ണൂരിലോ ?
നഗരസഭയിൽ വികസന സെമിനാർ നടന്നുവെന്ന് പറഞ്ഞ് ജനങ്ങളെ ബിജെപി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. വികസന സെമിനാർ ആണോ അതോ ജനറൽ ബോഡി ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ് ബിജെപിക്കാർ എന്ന് പറയേണ്ടിവരും. ആരോപണങ്ങളെ ജനം തള്ളിക്കളഞ്ഞു. വികസന സെമിനാർ നടന്നത് എം എൽ എ മാർ പങ്കെടുത്ത് കൊണ്ട് സഹകരണ മന്ത്രി ഉദ്ഘാടനം ചെയ്താണ് നടന്നത്.
വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമമുണ്ടായോ?
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ഒരുമിച്ച് നിന്ന് തങ്ങൾക്കെതിരെ പ്രചാരണം നടത്തി. സ്വർണക്കടത്ത് വിവാദം കത്തി നിന്ന സമയമായിരുന്നു. വികസനവും ക്ഷേമ പ്രവർത്തനങ്ങളും ഇത്രമേൽ നടത്തിയിട്ടുള്ള മറ്റൊരു സർക്കാരും കേരളത്തിൽ അധികാരത്തിൽ വന്നിട്ടില്ല. തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പൾസ് നന്നായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു വോട്ടഭ്യർത്ഥന. സ്ഥാനാർഥിയെ കുറിച്ച് പോലും വ്യക്തിപരമായി മോശം രീതിയിൽ ചിത്രീകരിക്കാൻ ബിജെപിയും യുഡിഎഫും തിരഞ്ഞെടുപ്പിനെ മുതലെടുത്തു.