വട്ടിയൂർക്കാവിൽ കോൺഗ്രസ് ഇറക്കുന്നത് വീണയെയോ? വീണ എസ് നായർ പ്രതികരിക്കുന്നു
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. കാലങ്ങളായി കോൺഗ്രസിന് ആധിപത്യമുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ ഇടതുമുന്നണി സാരഥി വി കെ പ്രശാന്ത് മത്സരിച്ച് വിജയിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. യുവജന നേതാവ് എന്നുള്ള നിലക്ക് പ്രശാന്തിന് കിട്ടിയ പരിഗണന ഇനിയുമുണ്ടാകുമോ? അതോ, യുഡിഎഫ് മണ്ഡലം തിരിച്ചു പിടിക്കുമോ? യുവ നേതാവായ വീണ എസ് നായരുടെതാണ് കോൺഗ്രസിൽ നിന്ന് പ്രശാന്തിനെതിരെ വട്ടിയൂർക്കാവിൽ ഉയർന്ന് കേൾക്കുന്ന പേരുകളിലൊന്ന്. വീണ എസ് നായർ വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുന്നു.
ഇന്ധന വിലവര്ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്
വീണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?
വട്ടിയൂർക്കാവിൽ നിന്ന് നിയമസഭയിലേക്ക് ആര് എത്തണമെന്ന് തീരുമാനിക്കുന്നത് വോട്ടർമാരാണ്. സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല. കൂടുതൽ വനിതകൾക്കും യുവജനങ്ങൾക്കും പാർട്ടി പരിഗണന നൽകുമെന്നാണ് പ്രതീക്ഷ. കോൺഗ്രസ് നിർദേശം വന്നാൽ മത്സരിക്കും.
യുവാക്കൾക്ക് പ്രാധാന്യം ലഭിക്കുമെന്ന് കരുതുന്നുണ്ടോ
തിരഞ്ഞെടുപ്പിൽ നിരവധി ഘടകങ്ങൾ പരിഗണിക്കും. വരുന്ന തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും വനിതൾക്കും കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും നിന്ന് മനസിലാക്കാൻ കഴിയുന്നത്. എല്ലാ സീറ്റുകളും യുവാക്കൾക്കും വനിതകൾക്കും മാത്രം കൊടുത്താൽ മതിയോ? അനുഭവ പാരമ്പര്യം ഉള്ളവരും ഭരണ രംഗത്ത് തുടരണണ്ടേത് അനിവാര്യമാണ് .
മുതിർന്ന നേതാക്കൾ മാറി നിൽക്കണോ?
മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുന്നത്തിനോട് താൻ യോജിക്കുന്നില്ല. അവർ സ്വമേധയാ മത്സര രംഗത്ത് നിന്ന് മാറി നിൽക്കേണ്ടതില്ല. കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്നാണ് അന്തിമ തീരുമാനം വരേണ്ടത്. എല്ലാ നേതാക്കളെയും ഒരേ രീതിയിൽ പരിഗണിക്കേണ്ടതുണ്ട്.ജ യസാധ്യത പ്രധാനപെട്ടതാണ്. നേതൃത്വം പരിഗണിക്കേണ്ടവരെ പരിഗണിച്ച് അത്തരക്കാർക്ക് സീറ്റ് നൽകട്ടെ.
പിണറായി ഭരണം പി ആർ മോഡൽ ?
പിണറായി വിജയൻ പി ആർ മോഡൽ വഴിയാണ് വികസനമുണ്ടാക്കുന്നത്. പിണറായി ഭരണത്തിൽ എന്ത് വികസനമാണ് ഇവിടെ നടന്നിട്ടുള്ളത്. പാവങ്ങളോട് മുണ്ടുമുറുക്കാൻ പറയുന്ന സർക്കാർ പി ആർ മോഡൽ വഴിയല്ല കാര്യങ്ങൾ ഏകോപിപ്പിക്കേണ്ടത്. സർക്കാർ നടത്തുന്നത് ധൂർത്താണ്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പോരാട്ടം ശക്തമാക്കും.
സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാരയോ ?
ബിജെപിയുടെ വളർച്ച കേരളത്തിലെ കോൺഗ്രസ്സിനെ തകർച്ചയിലേക്ക് നയിക്കുന്നു എന്നത് ശരിയല്ല. ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണ്. സിപിഎം പല സംസ്ഥാനങ്ങളിൽ നിന്നും പോലും അപ്രത്യക്ഷമായിരിക്കുന്നു. ദേശിയ തലത്തിൽ മികച്ച പാർട്ടിയായി കോൺഗ്രസ് മാറിക്കൊണ്ടരിക്കുന്നു. സിപിഎം എന്ന പാർട്ടി എവിടെ എത്തി നിൽക്കുന്നു എന്ന് ഒന്ന് ഇരുത്തി ചിന്തിക്കുന്നത് അനിവാര്യമായിരിക്കും.
പി എസ് സി രാഷ്ട്രീയ സമരമോ ?
പി എസ് സി ഉദ്യോഗാർത്ഥികളുടെ വിഷയത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ നിയമനിർമാണം നടത്തും. ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഒപ്പമുണ്ടാകും. എൽ ജി എസ്, സിപിഒ ഉദ്യോഗാർത്ഥികളുടെ അവസ്ഥ പരിതാപകരമാണ്. പി എസ് സി സമരം രാഷ്ട്രീയ സമരമോ എന്ന ചോദ്യത്തിന് എന്ത് വ്യാഖ്യാനങ്ങളും നൽകിക്കോട്ടെ. യുവജനങ്ങൾക്കൊപ്പം നിൽക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.
പി എസ് സി ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥർക്കതിരെ കർശന നടപടിയെടുക്കും. മൂന്ന് ലക്ഷം പിൻവാതിൽ നിയമനങ്ങൾ നടത്തി സർക്കാർ ജനങ്ങളെ വഞ്ചിച്ചു. ഇതിന് സർക്കാർ മറുപടി പറയണം. ബന്ധുനിയമനങ്ങളും താൽക്കാലിക സ്ഥിരപ്പെടുത്തലും ഒരു സർക്കാരിനും ഭൂഷണമല്ല. പത്തുവർഷമായവരെ സ്ഥിരപ്പെടുത്തുന്നു. ഇതിൽ എന്താണ് ന്യായം ?
പ്രശാന്തിനെ വിമർശിക്കാനില്ല
വട്ടിയൂർക്കാവിൽ അടുത്ത കാലത്തൊന്നും കാര്യമായ വികസനമുണ്ടായിട്ടില്ല. വി കെ പ്രശാന്ത് മണ്ഡലത്തിൽ വേണ്ടത്ര കാര്യങ്ങളാന്നും നിർവഹിക്കുന്നില്ല. ആരെയും വിമർശിക്കാൻ താൻ മുതിരുന്നില്ല. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം യാഥാർഥ്യമായിട്ടില്ല. ജനങ്ങൾക്ക് എം എൽ എ ഉറപ്പ് നൽകുന്നതിലുപരി മറ്റു നടപടിക്രമങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്നം. കിള്ളിയാറിന്റെ പ്രശനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ജനങ്ങളെ വലയ്ക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്
21 കാരി മേയറെക്കുറിച്ച്?
ആര്യ രാജേന്ദ്രൻ നഗരസഭയുടെ അമരത്തേക്ക് വന്നതിൽ അഭിമാനമുണ്ട്. പക്ഷെ, അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് പഠിക്കാതെ ഉന്നത സ്ഥാനങ്ങളിൽ കയറി ഇരിക്കുന്നതിനോട് യോജിപ്പില്ല. വികസന സെമിനാർ നടന്ന ദിവസം കോർപ്പറേഷനിൽ നിൽക്കാതെ പാർട്ടി പരിപാടിക്കായി കണ്ണൂരിലേക്ക് പോയത് ശരിയായില്ല. സംഭവം വലിയ വാർത്തയായി, തുടർന്ന് വിവാദമായി. ഇത്തരം കാര്യങ്ങൾ മേയർ എന്നുള്ള നിലക്ക് ആര്യ ശ്രദ്ധിക്കേണ്ടതായിരുന്നു.
ചിന്താ ജെറോമിനെതിരായ ആരോപണം?
യുവാക്കളുടെ വിഷയത്തിൽ യുവജന കമ്മീഷൻ ഇടപെടുന്നില്ല എന്നുള്ളത് വസ്തുതയാണ്. അവർ 38 ലക്ഷത്തോളം രൂപ ശമ്പളമായി നാല് കൊല്ലമായി സർക്കാരിൽ നിന്ന് ഒരാവശ്യവുമില്ലാതെ കൈപറ്റുന്നതിനെയാണ് താൻ വിമർശിച്ചത്. കേരളത്തിൽ ഏത് കമ്മീഷനാണ് വേണ്ട വിധത്തിൽ പ്രവർത്തിച്ചിട്ടുള്ളതെന്നും വീണ കുറ്റപ്പെടുത്തി.
ജിനൽ ജോഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം