കാനഡ ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും: 6 ലക്ഷം ഒറ്റയടിക്ക് 12 ലക്ഷമാക്കി, വന്‍ തിരിച്ചടി
ഇമിഗ്രേഷന്‍ നയങ്ങളില്‍ സമൂലമായ മാറ്റങ്ങളുമായി കാനഡ. രാജ്യത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടേയുള്ള വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന പരിഷ്കരണങ്ങളാണ് രാജ്യം നടപ്പിലാക്കിയിരിക്കുന്നത്. 2024 ജനുവരി 1 മുതൽ വിദ്യാർത്ഥികളുടെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് പരിധി (minimum cost of living financial requirement) നിലവിലെ 10000 കനേഡിയൻ ഡോളറിൽ നിന്ന് 20635 കനേഡിയൻ ഡോളറായി ഉയർത്തുമെന്നാണ് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് മന്ത്രി മാർക്ക് മില്ലർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
വിദ്യാർത്ഥികൾക്ക് രാജ്യത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏകേദശം 6 ലക്ഷത്തോളം വരുന്ന ഈ തുക ലോണായി എടുത്താണ് പലരും കാനഡയിലേക്ക് എത്താറുള്ളത്. ഇതാണ് ഇപ്പോള്‍ 12 ലക്ഷത്തിനേക്ക് മുകളിലേക്ക് ഉയർത്തിയിരിക്കുന്നത്. കാനഡയിലേക്ക് സ്റ്റുഡന്റ് വിസ തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ, പ്രത്യേകിച്ച് പഞ്ചാബിൽ നിന്നുള്ളവരേയും മലയാളികളേയും ഈ മാറ്റം നേരിട്ട് തന്നെ ബാധിക്കും.

പുതിയ നിയന്ത്രണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളും രംഗത്ത് വന്നിട്ടുണ്ട്. "ഐഇഎൽടിഎസ് പരീക്ഷകളുടെ ഉയർന്ന ചിലവ്, വർദ്ധിച്ച കോളേജ് ഫീസ്, ഉയർന്ന വാടക എന്നിവ പോലുള്ള വിവിധ ചെലവുകൾ കാരണം വിദ്യാർത്ഥികൾ ഇതിനകം തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയാണ്. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള നിബന്ധനകൾ ലഘൂകരിക്കുന്നതിനുപകരം, കനേഡിയൻ സർക്കാർ വിദ്യാർത്ഥികളുടെ ചെലവുകൾക്കായി കനേഡിയൻ ബാങ്കുകളിൽ ആവശ്യമായ മിനിമം സെക്യൂരിറ്റി തുക ഇരട്ടിയാക്കി സ്ഥിതിഗതികൾ രൂക്ഷമാക്കിയിരിക്കുകയാണ്'മോൺട്രിയൽ യൂത്ത് സ്റ്റുഡന്റ് ഓർഗനൈസേഷന്‍ അംഗമായ മൻദീപ് പറയുന്നു.
'മുമ്പ്, ഈ തുക 10,000 കനേഡിയൻ ഡോളറായിരുന്നു, അത് ഇപ്പോൾ ഇരട്ടിയിലധികമായി വർധിച്ചു. ഈ തുക നിക്ഷേപിച്ചതിന് ശേഷം ബാങ്കുകൾ ഗ്യാരന്റീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് (ജിഐസി) നൽകും. നിലവിൽ ഈ അക്കൗണ്ടിൽ നിന്ന് പ്രതിമാസ പിൻവലിക്കൽ പരിധി ചെലവുകളുടെ അടിസ്ഥാനത്തിൽ ഏകദേശം 670 ഡോളറാണ്. പണപ്പെരുപ്പവും പുതുക്കിയ മിനിമം സെക്യൂരിറ്റി തുകയും കണക്കിലെടുത്ത് ഈ പരിധി ഇരട്ടിയാക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്രോതസ്സുകൾ നിർണായക പങ്ക് വഹിക്കുന്നതിനാൽ ഈ അധിക ഭാരം കാനഡയിൽ വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് അർഹരായ വിദ്യാർത്ഥികളെ തടസ്സപ്പെടുത്തും.' മൻദീപ് തുടർന്നു.
കോളേജ് ഫീസ് കുറയ്ക്കുന്നതിനും വാടക നിയന്ത്രിക്കുന്നതിനും അല്ലെങ്കിൽ താങ്ങാനാവുന്ന പൊതുഗതാഗതം നൽകുന്നതിനുപകരം, സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ക്കുമേലുള്ള ഭാരം വർദ്ധിപ്പിക്കുകയാണെന്നാണ് മറ്റൊരു വിദ്യാർത്ഥിയായ ഖുഷ്പാൽ ഗ്രെവാൾ പറയുന്നത്. കോവിഡ് യുഗത്തിന് മുമ്പ്, കാനഡയിൽ തൊഴിലാളി ക്ഷാമം നേരിട്ടപ്പോൾ കുടിയേറ്റ നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതോടെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. എന്നാല്‍ ഇപ്പോൾ, അവർ അവരുടെ സൗകര്യത്തിനനുസരിച്ച് നിയന്ത്രണങ്ങൾ കർശനമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരുകൾ അവരുടെ സൗകര്യത്തിനനുസരിച്ച് നിയമങ്ങൾ മാറ്റുന്നു. 2024 ജനുവരി മുതൽ കാനഡയിൽ പഠിക്കാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികളെയാണ് ഈ വെല്ലുവിളി നേരിട്ട് ബാധിക്കുക. 2022-ൽ ഏകദേശം 2.26 ലക്ഷം ഇന്ത്യക്കാർ ഇന്റർനാഷണൽ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയ്ക്ക് (ഐആർസിസി) കീഴിൽ കനേഡിയൻ വിസകൾ നേടിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പഞ്ചാബികളും രണ്ടാമത് മലയാളികളുമാണ്.
കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ, സന്ദർശകർ, കാനഡയിൽ പുതിയ വർക്ക് പെർമിറ്റ് ഉള്ളവർ എന്നിവർക്ക് തൽസ്ഥിതി പുനഃസ്ഥാപിക്കുന്നതിനുള്ള ഫീസ് നിരക്കും സർക്കാർ വർധിപ്പിച്ചിരുന്നു. ഡിസംബർ 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 200 ഡോളർ ആയിരുന്ന ഫീസ് 229.77 ഡോളറായിട്ടാണ് പുതുക്കിയിരിക്കുന്നത്. ഒരു തൊഴിലാളി എന്ന നിലയിലുള്ള പദവി പുനഃസ്ഥാപിച്ച് പുതിയ വർക്ക് പെർമിറ്റ് നേടുന്നതിന് നേരത്തെ ഫീസ് 355 ഡോളർ ആയിരുന്നു. ഇത് 384.77 ഡോളറാമായിരുന്നു. വിദ്യാർത്ഥികളുടെ ഫീസ് 379.77 ഡോളറാക്കിയാണ് ഉയർത്തിയിരിക്കുന്നത്.












Click it and Unblock the Notifications