കാനഡ സാധ്യത അവസാനിക്കുമോ? പുതിയ തീരുമാനം കാനഡക്ക് തന്നെ തിരിച്ചടി, മുന്നറിയിപ്പ്
തിരുവനന്തപുരം: വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുമെന്ന കനേഡിയൻ സർക്കാരിന്റെ പ്രഖ്യാപനം ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥികൾക്ക് കനത്ത ആഘാതമായിരിക്കുകയാണ്. താമസ സൗകര്യങ്ങളും തൊഴിലില്ലായ്മയും പ്രതിസന്ധിയായതോടെയാണ് പുതിയ തീരുമാനത്തിന് ഒരുങ്ങുന്നതെന്നാണ് ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ വ്യക്തമാക്കിയത്. എന്നാൽ സർക്കാർ തീരുമാനം കാനഡയ്ക്ക് തന്നെ വലിയ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പ് നൽകുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
2022-ൽ കാനഡയിൽ 800,000-ലധികം അന്തർദ്ദേശീയ വിദ്യാർത്ഥികളാണ് പഠനത്തിനായി കാനഡിയിൽ എത്തിയത് എന്നാണ് കണക്കുകൾ. ഇതിൽ തന്നെ 3.19 ലക്ഷം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. 2023-ൽ 900,000-ത്തിലധികം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. 2024 ൽ 4.85 ലക്ഷം പേരെയും 2025-ലും 26-ലും അഞ്ചുലക്ഷം പേരെ വീതവും എത്തിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു.
എന്നാല്‍, ഭവനമേഖലയിലെ പ്രതിസന്ധി ഇതിനു തടസം തീർത്തു. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത്.

എന്നാൽ കൂടിയാലോചനകൾ ഇല്ലാതെയുള്ള ഇത്തരം ഏകപക്ഷീയ തീരുമാനങ്ങൾ രാജ്യത്തിന് ദോഷം ചെയ്യുമെന്നാണ് കാനഡ സർവകലാശാലകളുടെ ഇടക്കാല പ്രസിഡന്റ് ഫിലിപ്പ് ലാൻഡൻ പ്രതികരിച്ചത്. 'പൊതുസർവ്വകലാശാലകളേക്കാൾ സ്വകാര്യ കോളേജുകളിലായിരിക്കും ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുക. സർവ്വകലാശാലകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവുണ്ടായെങ്കിലും ഇത് നിയന്ത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള വിദ്യാർത്ഥികളെ രാജ്യത്തിന് ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നത് തിരിച്ചടിയാകുംട, ഫിലിപ്പ് പറഞ്ഞു.
'ട്രസ്റ്റഡ് ഇൻസ്റ്റിറ്റ്യൂഷൻസ്' ചട്ടക്കൂട് രൂപീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ ചൂഷണം തടയുന്നതിനും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കും. അതോടൊപ്പം മികച്ച സ്ഥാപനങ്ങളെ തിരിച്ചറിയാനും വിദ്യാർത്ഥികളുടെ അപേക്ഷകൾ വേഗത്തിലാക്കാനും ഇത് സഹായിക്കും.
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലെ വളർച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമൂഹത്തിനും വലിയ നേട്ടം കൈവരിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് കോളേജ് ആന്റ് ഇൻസ്റ്റിറ്റ്യൂസ് കാനഡ വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയ്ക്ക് 22 ബില്യൺ ഡോളർ വാർഷിക സംഭാവന ഉൾപ്പെടെ ലഭ്യമാക്കാൻ ഇത് സഹായിച്ചു. . അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ നൽകുന്ന ഉയർന്ന ട്യൂഷൻ ഫീസ് പ്രവിശ്യാ ഫണ്ടിംഗ് കുറയുന്നതിന്റെ ആഘാതം ലഘൂകരിക്കാൻ സ്കൂളുകളെ സഹായിച്ചെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഏകപക്ഷീയ തീരുമാനം കൈക്കൊള്ളുന്നതിന് പകരം പ്രേദശികമായ വ്യത്യാസങ്ങൾ തിരിച്ചറിയണം. ഇല്ലെങ്കിൽ അധിക വിദ്യാർത്ഥികളെ സ്വീകരിക്കാൻ ശേഷിയുള്ള പ്രവിശ്യകളെ സംബന്ധിച്ച് തീരമാനം വലിയ തിരിച്ചടിയായേക്കും', സിഐസി വ്യക്തമാക്കി.












Click it and Unblock the Notifications