കാനഡ മോഹം എട്ടായി മടക്കിവെക്കേണ്ടി വരും.. ലക്ഷങ്ങൾ മുടക്കി സീറ്റ് ഉറപ്പിച്ചാലും 'പിആർ' കിട്ടിയേക്കില്ല, കാരണം
കാനഡ: ഉപരിപഠനവും കാനഡയിലെ പിആറും ലക്ഷ്യം വെച്ച് ഓരോ വർഷവും നൂറ് കണക്കിന് ആളുകളാണ് കാനഡയിലേക്ക് പറക്കുന്നത്. എന്നാൽ ഈ യാത്ര പലപ്പോഴും അത്ര എളുപ്പമല്ല. ലക്ഷക്കണക്കിന് രൂപ ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് പലരും കാനഡയിലേക്ക് പോകുന്നത്. കാനഡയിൽ മെച്ചപ്പെട്ടൊരു ജോലി, കൂടാതെ കനേഡിയൻ പിആർ എന്നിവയാണ് വായ്പയെടുക്കാൻ പലരേയും മോഹിപ്പിക്കുന്ന ഘടകങ്ങൾ. ഇത്തരത്തിൽ നിരവധി ഇന്ത്യൻ പൗരൻമാർ കനേഡിയൻ പിആർ സ്വന്തമാക്കിയിട്ടുമുണ്ട്. എന്നാൽ കാനഡയിൽ പിആർ ലഭിക്കുകയെന്നത് ഇനി അത്ര എളുപ്പമാകില്ലെന്നാണ് മുന്നറിയിപ്പ്. വിശദമായി അറിയാം
2000 മുതൽ കാനഡയിലെത്തിയ അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ 30 ശതമാനം മാത്രമേ പത്ത് വർഷത്തിനിടയിൽ പിആർ നേടിയിട്ടുള്ളൂവെന്നാണ് കണക്കുകൾ. കാനഡയിൽ പഠനത്തോടൊപ്പം കുടിയേറ്റം എന്ന വാഗ്ദാനം സർക്കാർ നൽകുന്നുണ്ടെങ്കിലും പിആർ സ്വന്തമാക്കുന്നതിന് മത്സരം കൂടിയെന്നും കണക്കുകൾ പറയുന്നു.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അഭൂതപൂർവമായ വളർച്ചയാണ് കാനഡയിലെ ജനസംഖ്യയിൽ ഉണ്ടായിരിക്കുന്നത്. ഇതിൽ തന്നെ 1.2 ദശലക്ഷം കുടിയേറ്റക്കാരാണ്. ജൂലൈ 1 ന്, രാജ്യത്തെ ജനസംഖ്യ ഏകദേശം 40.1 ദശലക്ഷത്തിലെത്തി എന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ടിൽ പറയുന്നത്. അതായത് 3 ശതമാനത്തിന്റെ വർധനവ്. ഈ കുതിച്ചുചാട്ടം 1957 ന് ശേഷമുള്ള ഒരു വർഷത്തെ ഏറ്റവും വലിയ കുതിപ്പാണ്. ജനസംഖ്യയുടെ കാര്യത്തിൽ പാശ്ചാത്യ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായും കാനഡ ഇതോടെ മാറി. കഴിഞ്ഞ വർഷം, 469,000 പേർക്ക് രാജ്യം പിആറും അനുവദിച്ചിട്ടുണ്ട്.
അതേസമയം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് രാജ്യത്ത് വലിയ പ്രതിസന്ധിയും ഉടലെടുത്തിട്ടുണ്ട്. വീടുകളുടെ ലഭ്യത കുറവ്, ഉയർന്ന വാടക, തൊഴിലില്ലായ്മ ഇതെല്ലാം വലിയ പ്രതിസന്ധി തീർക്കുകയാണ്. കുതിച്ചുയരുന്ന ജീവിതച്ചെലവുകൾക്ക് കാരണം സർക്കാരിന്റെ ഇമിഗ്രേഷൻ നടപടികളിലെ പാളിച്ചകൾ ആണെന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഇത്തരത്തിൽ ജീവിത ചിലവുകൾ ഉയരുമ്പോൾ കനേഡിയൻ പൗരൻമാർ എവിടേക്കാണ് പോകുന്നത്? ആൽബർട്ടയാണ് പൗരൻമാരുടെ ഇഷ്ട പ്രവിശ്യ എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം 184,000-ത്തിലധികം ആളുകളാണ് ആൽബർട്ടയിലെത്തിയത്. തൊഴിൽ അവസരങ്ങളും കുറഞ്ഞ ജീവിത ചെലവുമാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. കുറഞ്ഞ ചെലവിൽ താമസ സൗകര്യവും ഇവിടെ ലഭ്യമാണെന്നത് ആളുകളുടെ ഒഴുക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇതൊന്നും ശാശ്വതമല്ലെന്നാണ് വിദഗ്ദർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ ഏത് നിമിഷവും കാര്യങ്ങൾ പ്രതിസന്ധി നിറഞ്ഞതാകുമെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications