'കല്യാണം നടക്കുന്നില്ല': കാനഡയുടെ തീരുമാനം പണികൊടുത്തത് ഇന്ത്യക്കാരുടെ വിവാഹ മോഹങ്ങള്‍ക്കും
വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കാനഡ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ട് വന്നിരിക്കുകയാണ്. വിദേശ വിദ്യാർത്ഥി വിസകള്‍ക്ക് രണ്ട് വർഷത്തെ പരിധിയാണ് കാനഡ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡ വിസ ലക്ഷ്യം വെക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാർ ആയതിനാല്‍ പുതിയ പ്രഖ്യാപനം നമ്മളെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്യുന്നു.
വിദേശ വിദ്യാർത്ഥി പരിധി കാനഡയിലെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ മാത്രമല്ല, ഇന്ത്യയിലെ വിവാഹ മാർക്കറ്റിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. അത് എങ്ങനെയാണെന്നാണ് ചോദ്യമെങ്കില്‍ അതിന് വ്യക്തമായ ഉത്തരവുമുണ്ട്. കാനഡയില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് ഇന്ത്യയില്‍ പ്രത്യേകിച്ച് പഞ്ചാബിലും ഹരിയാനയിലും വിവാഹ സമയത്ത് നല്ല ഡിമാന്‍ഡാണ്. അത് ആണായാലും പെണ്ണായാലും.

പല്ലവി എന്ന പെണ്‍കുട്ടിയെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സപ്രസ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നുണ്ട്. ഐഎല്‍ടിഎസ് നേടിയ പല്ലവി പ്രതിശ്രുത വരന്റെ സഹായത്തോടെയായിരുന്നു കാനഡയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പുതിയ പ്രഖ്യാപനം ഇതെല്ലാം തകിടം മറിച്ചുവെന്നും പല്ലവി പറയുന്നു.
"12-ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഞാൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ നേടി. ശേഷം 6.5 ബാൻഡോടെ ഐഎല്‍ടിഎസും ക്ലിയർ ചെയ്തു. ഈ സമയത്താണ് സാമ്പത്തിക ഞെരുക്കമുള്ള കുടുംബം പല്ലവിയുടെ വിദേശ കുടിയറ്റേ ചിലവ് വഹിക്കാന്‍ കഴിയുന്നതും, കാനഡയിലേക്ക് ചേക്കാറാന്‍ ആഗ്രഹമുള്ളതുമായ പുരുഷന്‍മാരില്‍ നിന്നും വിവാഹ ആലോചനകള്‍ ക്ഷണിച്ചത്. അത്തരത്തില്‍ ഒരു വരനെ കണ്ടെത്തുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തു" പല്ലവി ഇന്ത്യന്‍ എക്സ്പ്രസിനോടായി പറയുന്നു.
"എന്നാൽ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാർത്ഥികളുടെ ജീവിതപങ്കാളികൾക്ക് ഓപ്പൺ വർക്ക് പെർമിറ്റ് നേടാൻ കഴിയില്ലെന്ന് പുതിയ നിയന്ത്രണങ്ങൾ പറയുന്നു. എൻ്റെ പ്രതിശ്രുതവരൻ്റെ കുടുംബത്തിൽ നിന്നുള്ള സാമ്പത്തിക സഹായമില്ലാതെ, എൻ്റെ സ്വപ്നങ്ങൾ പിന്തുടരാൻ എനിക്ക് ഒരു മാർഗവുമില്ല. എൻ്റെ ഫീസ് അടയ്‌ക്കാൻ എൻ്റെ കുടുംബത്തിന് മാർഗമില്ല." പല്ലവി പറയുന്നു.
സമാനമായ വെല്ലുവിളികൾ നേരിടുന്ന ആളുകള്‍ ഇന്ത്യയുടെ പല മേഖലകളിലുമുണ്ട്. ലുധിയാനയിലെ ധോലെവാൾ പ്രദേശത്തെ താമസക്കാരനായ ഗുർപ്രീത് സിംഗ് പ്ലാഹയ്ക്ക് മെയ് മാസത്തിൽ തൻ്റെ പങ്കാളിയെ കാനഡയിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഓപ്പൺ വർക്ക് പെർമിറ്റ് ഒഴിവാക്കിയതോടെ അദ്ദേഹത്തിൻ്റെ ആഗ്രഹങ്ങളും തകർന്നിരിക്കുകയാണ്. താൻ ഒരു 'ഐഇഎൽടിഎസ്-പാസ്' പെൺകുട്ടിയെ കല്യാണം കഴിച്ച് കാനഡയിലേക്ക് കുടിയേറാനുള്ള ശ്രമത്തിലായിരുന്നുവെന്നും പ്ലാഹ തുറന്ന് പറയുന്നു.
'ഐഇഎൽടിഎസ് വിവാഹങ്ങൾ' എന്ന ഒരു പ്രയോഗം തന്നെ അടുത്ത കാലത്ത് പഞ്ചാബിലും ഹരിയാനയിലും രൂപപ്പെട്ടിട്ടുണ്ട്. 1990 മുതൽ 2022 വരെ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി (പിഎയു) നടത്തിയ "പഞ്ചാബ് ഗ്രാമീണ മേഖലയിൽ നിന്നുള്ള വിദേശ കുടിയേറ്റം: പ്രവണതകൾ, കാരണങ്ങൾ, അനന്തരഫലങ്ങൾ" എന്ന തലക്കെട്ടിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയത് 9.51% പഞ്ചാബികളും പങ്കാളി വിസയിലാണ് വിദേശത്തേക്ക് കുടിയേറിയത്.
ഇത്തരം കുടിയേറ്റക്കാരില്‍ ഈ കുടിയേറ്റക്കാരിൽ 50% ത്തിലധികവും പുരുഷന്മാരായിരുന്നു. ലിംഗാടിസ്ഥാനത്തിലുള്ള കണക്കില്‍ പുരുഷന്മാർ (53.16%) സ്ത്രീകളേക്കാൾ (46.89%) കൂടുതലാണ്. ഐഇഎൽടിഎസ് നേടിയ പെണ്‍കുട്ടികള്‍ക്ക് വിവാഹ കമ്പളോത്തില്‍ ഉയർന്ന ഡിമാന്‍ഡുമുണ്ട്. പെണ്‍കുട്ടികളെ പണം മുടക്കി പുരുഷന്‍മാർ കാനഡയിലേക്ക് അയക്കുകയും പിന്നീട് പങ്കാളി വിസയില്‍ ചേക്കേറുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ സ്വപ്നങ്ങള്‍ക്കാണ് പുതിയ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.












Click it and Unblock the Notifications