കാനഡയെ കൈവിടാതെ ഇന്ത്യക്കാർ; യുഎസ് പിറകിൽ നിൽക്കും,അതിനൊരു കാരണവുമുണ്ട്
കടുത്ത പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യക്കാരുടെ പ്രിയ ഇടമായി കാനഡ. നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികളും വൈദഗ്‌ധ്യമുള്ള തൊഴിലാളികളും അമേരിക്കയെക്കാൾ കാനഡയെയാണ് തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ കനേഡിയൻ സർവ്വകലാശാലകളിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 500 ശതമാനത്തിലധികം വർധിച്ചുവെന്നാണ് കണക്കുകൾ. 2000 നും 2021 നും ഇടയിൽ യുഎസിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. 45% വർധനയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എച്ച്-1 ബി വിസയോ സ്ഥിര താമസമോ നേടുന്നത് ബുദ്ധിമുട്ടാണെന്നതാണ് അമേരിക്കയോടുള്ള വിമുഖതയ്ക്ക് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കാനഡയെ സംബന്ധിച്ച് പിആർ കിട്ടുകയെന്നത് എളുപ്പമാണെന്ന് വിദ്യാർത്ഥികളെ ആകർഷിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബിരുദാനന്തര ബിരുദം പൂർത്തിയാക്കി കഴിഞ്ഞാൽ വളരെ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ കാനഡയിൽ പിആർ നേടാനാകും. എന്നാൽ യുഎസിൽ ഓരോ രാജ്യത്തിനുള്ള പരിധിയും തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡുകളുടെ കുറഞ്ഞ വാർഷിക പരിധിയുമെല്ലാം വിദേശികൾക്ക് വിലങ്ങുതടിയാണ്.
നേരത്തേ എച്ച്-1ബി വിസകൾക്കുള്ള നടപടികൾ ട്രംപ് ഭരണകുടം കർശനമാക്കിയിരുന്നു. മാത്രമല്ല കുടിയേറ്റം നിയന്ത്രിക്കാനുള്ള കടുത്ത നടപടികളും സർക്കാർ പരിശോധിച്ചിരുന്നു. യുഎസ് ഇമിഗ്രേഷൻ നിയമങ്ങളും കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വിദ്യാർത്ഥി സൗഹൃദമല്ല. ഇതും അന്തർദേശീയ വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പിനെ ബാധിച്ചു. യുഎസ് ഇമിഗ്രേഷൻ നയം കൂടുതൽ നിയന്ത്രണവിധേയമായാൽ അന്തർദേശീയ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിൽ യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള അന്തരം ഇനിയും ഉയർന്നേക്കും.
അതേസമയം കാനഡ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ച് ഇനി ആശ്വാസകരമാണോയെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കാനഡിയിലേക്ക് കുടിയേറ്റം വർധിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണ് രാജ്യം. അടുത്തിടെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കാനഡ നിയന്ത്രിച്ചിരുന്നു. മാത്രമല്ല അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഫീസിനത്തിലും വലിയ വർധനവാണ് രാജ്യം വരുത്തിയിരിക്കുന്നത്. പഠനം പൂർത്തിയാക്കാൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് സംബന്ധിച്ചും പുതിയ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
കാനഡയിൽ കുടിയേറ്റം വർധിച്ചതോടെ ഭവന പ്രതിസന്ധി ഉൾപ്പെടെ ശക്തമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കാനഡ നിയമങ്ങൾ കടുപ്പിച്ചത്. മാത്രമല്ല ഇന്ത്യയും കാനഡയും തമ്മിലുള്ള നയന്ത്ര ബന്ധത്തിൽ വിള്ളൽ വീണതും വിദ്യാർത്ഥികൾക്ക് ആശങ്ക തീർക്കുന്നുണ്ട്. നയതന്ത്ര ബന്ധം വഷളായതോടെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റുകൾ കൂട്ടത്തോടെ നിരസിക്കുന്ന സാഹചര്യവും ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.












Click it and Unblock the Notifications