കാനഡയെന്ന മോഹം നടക്കില്ലേ? ഉപരിപഠനം ഇനി കടുപ്പമായേക്കും; മത്സരം കൂടും, കാരണം
ഉപരിപഠനത്തിന് ഇന്ത്യയിൽ നിന്നുൾപ്പെടെ ആയിരങ്ങളാണ് ഓരോ വർഷവും കാനഡയിലേക്ക് ചേക്കേറുന്നത്. മികച്ച വിദ്യാഭ്യാസ-ജോലി സാധ്യതകളും ജീവിത രീതിയുമാണ് കാനഡയിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. എന്നാൽ ഇനി കാനഡ എന്ന മോഹം അത്ര എളുപ്പമാകില്ലെന്നാണ് രാജ്യത്ത് നിന്നുള്ള റിപ്പോർട്ടുകൾ. വാടക വീട് സംബന്ധിച്ച പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥി വിസകൾ നിയന്ത്രിക്കാനുള്ള നീക്കത്തിന് തയ്യാറെടുക്കുകയാണ് രാജ്യം.
2022-ലെ കണക്കനുസരിച്ച് 800,000-ത്തിലധികം വിദേശ വിദ്യാർത്ഥികൾക്കാണ് രാജ്യം വിസ അനുവദിച്ചത്. 2012-ൽ ഇത് 275,000 ആയിരുന്നു. വർക്ക് പെർമിറ്റ് വളരെ എളുപ്പം നേടാൻ സാധിക്കുമെന്നതിനാൽ തന്നെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് പ്രതിവർഷം കാനഡയിൽ എത്തുന്നത്.
ഈ വർഷം മാത്രം ഏകദേശം 900,000 വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കനാഡന.

വിദേശ വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെയാണ് നിലവിൽ രാജ്യത്ത് വാടക വീടുകളുടെ ദൗർലഭ്യം നേരിടുന്നതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.സ്റ്റുഡന്റ് വിസകൾ അനുവദിക്കുന്നതിനുള്ള പരിധി കുറച്ച് കൊണ്ട് മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളൂവെന്നാണ് കഴിഞ്ഞ ദിവസം കാനഡ ഭവന മന്ത്രി സീൻ ഫ്രേസർ പ്രതികരിച്ചത്. അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ എടുത്തിട്ടില്ല. കാനഡയുടെ കുടിയേറ്റ ലക്ഷ്യങ്ങൾ ഭവന പ്രതിസന്ധിയിൽ സ്വാധീനം ചെലുത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറും പ്രതികരിച്ചിരുന്നു.
അതേസമയം വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നത് ഭവന പ്രതിസന്ധിക്ക് മാത്രമല്ല ഇമിഗ്രേഷൻ സംവിധാനത്തിന്റെ സമഗ്രതയിലുള്ള കനേഡിയൻ പൗരൻമാരുടെ വിശ്വാസത്തെ പോലും ബാധിക്കുന്നതാണെന്നും മില്ലർ പറഞ്ഞു.
2025-ഓടെ 1.5 ദശലക്ഷം കുടിയേറ്റക്കാരെ കൂടി സ്വാഗതം ചെയ്യുമെന്നാണ് കാനഡ പ്രഖ്യാപിച്ചത്. എന്നാൽ ഭവന പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഉയരുന്ന ചോദ്യം.
ഓഗസ്റ്റ് വരെ, കാനഡയിലെ ശരാശരി ഭവന വില ഏകദേശം 750,000 ഡോളർ ($550,000; £435,000) ആയിരുന്നു. 2000-ൽ ഇത് ശരാശരി 163,000 ഡോളറും. അതായത് 360 ശതമാനത്തിന്റെ വർദ്ധനവ്. ഇപ്പോഴത്തെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പ്രശ്നം 2030-ഓടെ രണ്ട് ദശലക്ഷം വാടക യൂണിറ്റുകൾ ഉൾപ്പെടെ 5.8 ദശലക്ഷം പുതിയ വീടുകൾ രാജ്യത്ത് നിർമ്മിക്കേണ്ടി വരുമെന്നാണ് നാഷണൽ ഹൗസിംഗ് ഓർഗനൈസേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഇപ്പോഴത്തെ ഭവന പ്രതിസന്ധി തങ്ങളേയും കൂടുതൽ ബാധിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നതായി രാജ്യത്തെ സർവ്വകലാശാലകളെ പ്രതിനിധീകരിക്കുന്ന യൂനിവേഴ്സിറ്റീസ് കാനഡയും പ്രതികരിച്ചു.












Click it and Unblock the Notifications