അടവ് മാറ്റി കനേഡിയന്‍ സർവ്വകലാശാലകള്‍: പുതിയ വാഗ്ദാനങ്ങള്‍, ഇന്ത്യക്കാർ ചെന്നില്ലെങ്കില്‍ പണിയാവും
കാനഡയില്‍ വർധിച്ച് വരുന്ന പ്രതിസന്ധികള്‍ ഇന്ത്യന്‍ വിദ്യാർത്ഥികളെ മറ്റ് രാജ്യങ്ങളിലെ സാധ്യതകള്‍ തേടാന്‍ പ്രേരിപ്പിക്കുന്നുവെന്ന വാർത്തകളാണ് അടുത്തിടെയായി വന്നുകൊണ്ടിരിക്കുന്നത്. മാസങ്ങളായി തുടരുന്ന പാർപ്പിട, ജോലി പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷം കൂടെയായതും വിദ്യാർത്ഥിളുടെ നിലപാട് മാറ്റത്തിന് ആക്കം കൂട്ടി.
പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കാനഡയ്ക്ക് പകരം ന്യൂസിലന്‍ഡ്, യുകെ, ഓസ്ട്രേലിയ, ജർമ്മനി അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥി വിസകള്‍ക്ക് ആവശ്യക്കാർ കൂടിയെന്നും റിക്രൂട്ടിങ് ഏജന്റുമാർ വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിദ്യാർത്ഥികള്‍ ഇത്തരത്തില്‍ മറ്റ് രാജ്യങ്ങള്‍ തേടുന്നത് തുടർന്നാല്‍ കാനഡയിലെ സർവ്വകലാശാലകള്‍ക്കും വലിയ ആശങ്കയാണ് നല്‍കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞാല്‍ സർവ്വകലാശാലകളുടെ വരുമാനത്തെ അത് കാര്യമായി ബാധിക്കും. കാനഡയിലെ വിദേശ വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ നിലവിലെ പ്രതിസന്ധിയില്‍ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് കൂടുതല്‍ ഉറപ്പുകളും വാഗ്ദാനങ്ങളുമായി സജീവമായിരിക്കുകയാണ് കനേഡിയന്‍ സർവ്വകലാശാലകള്‍.
അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ ഓരോ വർഷവും കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 20 ബില്യൺ കനേഡിയന്‍ ഡോളർ സംഭാവന ചെയ്യുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ കൺസൾട്ടന്റുമാരുടെ കണക്കുകൾ പ്രകാരം, 100,000-ത്തിലധികം വിദ്യാർത്ഥികൾ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും അടുത്ത വർഷം കാനഡയിൽ പഠിക്കാനുള്ള ചിലവുകള്‍ സമാഹരിക്കുകയും ചെയ്യുന്നുണ്ട്.
പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ വരവ് ഉറപ്പ് വരുത്താന്‍ ചില സർവ്വകലാശാലകള്‍ ഫീസിനത്തില്‍ ഇളവ് വരുത്താന്‍ വരെ തയ്യാറായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥികള്‍ യാതൊരുതരത്തിലു ആശങ്കപ്പെടേണ്ടെന്നാണ് ടൊറന്റോ യൂണിവേഴ്സിറ്റിയുടെ വൈസ് പ്രസിഡന്റ് ജോസഫ് വോംങ് വ്യക്തമാക്കുന്നത്.
"ടൊറന്റോ സർവകലാശാലയിലെ നിരവധി വിദ്യാർത്ഥികള്‍ കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ആശങ്കയോടെ വീക്ഷിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. സ്ഥിതിഗതികൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള 2,400-ലധികം അന്തർദ്ദേശീയ വിദ്യാർത്ഥികൾ ഞങ്ങള്‍ക്കുണ്ട് എന്നതില്‍ ടൊറന്റോ സർവകലാശാല അഭിമാനിക്കുന്നു. കൂടുതല്‍ പേരെ സ്വാഗതം ചെയ്യാനും അവരുടെ ക്ഷേമം ഉറപ്പ് വരുത്താനും ഞങ്ങള്‍ തയ്യാറാണ് " ജോസഫ് വോംങ് പറഞ്ഞു.
വൈവിധ്യമാർന്ന മേഖലകളിലെ അക്കാദമിക് സഹകരണങ്ങളെ പിന്തുണയ്ക്കുകയും വിദ്യാർത്ഥികൾക്ക് അമൂല്യമായ ആഗോള പഠന അവസരങ്ങൾ നൽകുകയും ചെയ്യുന്നതിന് ഇന്ത്യയുമായുള്ള 'ദീർഘകാല പങ്കാളിത്ത'ത്തിന് സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നയതന്ത്ര പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി ഇന്ത്യക്കാർ തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്ന് അസോസിയേഷൻ ഓഫ് കൺസൾട്ടന്റ്സ് ഫോർ ഓവർസീസ് സ്റ്റഡീസിന്റെ പ്രസിഡന്റ് അശോക് കുമാർ ഭാട്ടിയയും പറയുന്നു. പല വിദ്യാർത്ഥികളും തങ്ങളുടെ കോഴ്സ് നീട്ടിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications