47 ഡോളറുമായി കാനഡയിലെത്തിയ മലയാളി: ഇന്ന് സ്വന്തം റോള്‍സ് റോയിസ്, ബിസിനസ്; ജീവിതം മാറിയത് ഇങ്ങനെ
കാനഡയില്‍ നിന്നും അടുത്തിടെയായി വരുന്ന വാർത്തകള്‍ അത്ര സുഖമുള്ളതല്ല. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം രൂക്ഷമാകുന്നതിന് മുന്നെ കുടിയേറ്റ ജനത പലവിധത്തിലുള്ള പ്രതിസന്ധികള്‍ കാനഡയില്‍ നേരിടുന്നുണ്ട്. വർധിച്ച് വരുന്ന വീട്ട് വാടക, ജോലികള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന പ്രതിസന്ധികള്‍. എന്നാല്‍ ഇത്തരം നെഗറ്റീവ് വാർത്തകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു പോസ്റ്റീവ് വാർത്ത ആളുകള്‍ക്കായി പങ്കുവെക്കുകയാണ് കനേഡിയന്‍ മലയാളിയായ അനീഷ് മാവേലിക്കര.
കാനഡയില്‍ എത്തി സ്വന്തം കഠിനാധ്വാനം കൊണ്ട് വിജയം കൈവരിച്ച ഒരു മലയാളിയെ അനീഷ് മവേലിക്കര തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുകയാണ്. കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ ജോമാനാണ് കാനഡയില്‍ വിജയം കൈവരിച്ച ആ മലയാളി. 2000 നവംബറിലാണ് ജോമോന്‍ കാനഡയില്‍ എത്തുന്നതെന്നും യൂട്യൂബില്‍ ഇരുവരും തമ്മിലുള്ള അഭിമുഖത്തില്‍ പറയുന്നു.

ഡിഗ്രി കഴിഞ്ഞതിന് ശേഷമാണ് ജോമോന്‍ വർക്ക് പെർമിറ്റില്‍ കാനഡയില്‍ എത്തുന്നത്. ഇപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ കേരളത്തില്‍ നിന്നും വരുന്നുണ്ട്. ഞാന്‍ വരുന്ന സമയത്ത് കാനഡ എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു. കാനഡ അമേരിക്കയുടെ ഭാഗമല്ലെന്ന് മനസ്സിലാകുന്നത് തന്നെ കനേഡിയന്‍ എമ്പസിയില്‍ പോയപ്പോഴാണെന്നും ജോമോന്‍ പറയുന്നു.
47 ഡോളറുമായിട്ടാണ് കാനഡയിലേക്ക് വരുന്നത്. ആറ് ഡോളറിന് പണിയെടുത്ത് തുടങ്ങിയതാണ്. സത്യത്തില്‍ ഇന്നത്തേതിനേക്കാളും ജോലി കിട്ടാന്‍ അന്ന് ബുദ്ധിമുട്ടായിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയമായിരുന്നു. പലതരം ജോലി ചെയ്തിട്ടുണ്ട്. റസ്റ്ററന്റിലും ഫാക്ടറിയിലും ക്ലെയിംസ് കമ്പനിയിലു ജോലി ചെയ്തിട്ടുണ്ട്.
2004 ലാണ് നല്ലൊരു ജോലി കിട്ടുന്നത്. ആ സമയത്താണ് കല്യാണം കഴിക്കുന്നതും വീട് വെക്കുന്നത്. ആ വർഷം അവസാനത്തോടെയാണ് ബിസിനസിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്. ഗ്യാസ് സ്റ്റേഷിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ മൂന്നോ നാലോ വലിയ കമ്പനികള്‍ മാത്രമാണ് ഇവിടെ അത് നടത്തുന്നത്. അമേരിക്കയിലാണെങ്കില്‍ സ്വന്തമാണെങ്കില്‍ ഗ്യാസ് സ്റ്റേഷനും ലിക്വർ സ്റ്റേഷനും നടത്താമെന്നും കനേഡിയന്‍ മലയാളി പറയുന്നു.
2005 ല്‍ ജോലിയില്‍ നിന്നും ലീവെടുത്ത് ഫ്ലോറിഡയിലേക്ക് പോയി. ഗ്യാസ് സ്റ്റേഷന്‍ വാങ്ങിക്കാനാണ് പോയതെങ്കിലും ആ ദിവസങ്ങളാണ് ബിസിനസിനെക്കുറിച്ച് കൂടുതല്‍ ചിന്തിപ്പിച്ചത്. ബിസിനസിനെക്കുറിച്ച് ആലോചിക്കുന്ന നിരവധി ആളുകള്‍ അവിടെ ഉണ്ടായിരുന്നു. പൈസ കൂടുതല്‍ ആയതിനാല്‍ ഗ്യാസ് സ്റ്റേഷന്‍ വാങ്ങിക്കാന്‍ കഴിയാതെ ഞാന്‍ കാനഡയിലേക്ക് എത്തിയത്.
2006 ലാണ് തികച്ചും യാദൃശ്ചികായി ഫിനാന്‍ഷ്യല്‍ മേഖലയില്‍ എത്തിപ്പെടുന്നത്. പ്രോസ്പ്പർ എലൈറ്റ് എന്ന സ്ഥാപനം തുടങ്ങി. ഫിനാന്‍ഷ്യല്‍ അഡ്വൈസിങ് ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനമാണ്. പ്രധാനമായും ഫിനാന്‍ഷ്യല്‍ എഡുക്കേഷനും പ്ലാനിങ്ങുമാണ് നടത്തുന്നത്. നിലവില്‍ കമ്പനിയുടെ പ്രസിഡന്റാണ്. സത്യത്തില്‍ ഈ മേഖലയില്‍ ഒരു ബിസിനസ് സാധ്യത ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
2000 മുതല്‍ 2006 വരെയുള്ള ആറ് വർഷത്തെ അധ്വാനം കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും സേവ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പണം എങ്ങനെ മാനേജ് ചെയ്യണമെന്നും അറിയില്ലായിരുന്നു. ഈ മേഖലയിലേക്ക് വന്നപ്പോഴാണ് ഇതൊക്കെ പഠിക്കുന്നത്. എത്ര പൈസ ഉണ്ടാക്കുന്നു എന്നതില്‍, അല്ല എത്ര മിച്ചം പിടിക്കുന്നു എന്നതിലാണ് കാര്യം. എത്ര മിച്ചം പിടിക്കുന്ന എന്നതില്‍ മാത്രമാല്ല, അത് എത്രത്തോളം വർധിപ്പിക്കുന്ന എന്നതിലും കാര്യമുണ്ടെന്നും ജോമോന്‍ അഭിമുഖത്തില്‍ പറയുന്നു.












Click it and Unblock the Notifications