കാനഡയുടെ തീരുമാനത്തിൽ വിറച്ച് ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾ; ഫീസ് ഉയർന്നേക്കും, ജോലി പോകും,ആശങ്ക
ഒറ്റാവോ: വിദേശ വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ രണ്ടു വർഷത്തേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള കാനഡയുടെ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ദർ. പാർപ്പിട പ്രതിസന്ധിയടക്കം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ വരവ് പരിമിതപ്പെടുത്താൻ കാനഡ തീരുമാനിച്ചത്.
നിയന്ത്രണം നടപ്പാക്കുന്നതോടെ സ്റ്റഡി പെർമിറ്റ് അനുവദിക്കുന്നതിൽ 35 ശതമാനം കുറവായിരിക്കും രേഖപ്പെടുത്തുക. നടപടികൾ നിലവിൽ രാജ്യത്ത് പഠിക്കുന്ന വിദ്യാർത്ഥികളെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും പുതിയ തീരുമാനം ട്യൂഷൻ ഫീസ് ഉയരുന്നത് അടക്കമുള്ള സാഹചര്യത്തിലേക്ക് വഴിവെച്ചേക്കുമെന്ന ആശങ്കയാണ് വിദ്യാർത്ഥികൾ അടക്കമുള്ളവർ പങ്കുവെയ്ക്കുന്നത്.

'ഇപ്പോൾ തന്നെ പഠന ചെലവ് കണ്ടെത്താൻ മൂന്നോ നാലോ ജോലി ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്. പഠിക്കാനാണ് ഇവിടെ എത്തിയത്. എന്നാൽ അതിന് തനിക്ക് സമയം ലഭിക്കുന്നില്ല. കാരണം ജീവിച്ചെലവ് കണ്ടെത്തണമെങ്കിൽ ജോലി ചെയ്യേണ്ടതുണ്ട്', ഘാനയിൽ നിന്നുള്ള വിദ്യാർത്ഥിയായ വിക്കി ക്വുവാ പറയുന്നു.
തീരുമാനം കനേഡയിൽ ക്യാമ്പസുകളിൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തിലായിക്കും ഇനി സ്റ്റഡി പെർമിറ്റുകൾ നൽകുക. അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന ഫീസ് എന്നതാണ് പ്രെവിശ്യകളുടെ പ്രധാന വരുമാന ശ്രോതസ് ആണെന്നിരിക്കെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഒന്റാറിയോ, ബ്രിട്ടീഷ് കൊളമ്പിയ പോലുള്ള പ്രെവിശ്യകളിൽ നിയന്ത്രണം വലിയ വെല്ലുവിളിയായിരിക്കും തീർക്കുക.
'എങ്ങനെയായിരിക്കും സ്റ്റഡി പെർമിറ്റുകൾ അനുവദിക്കുകയെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. പ്രവേശന സമയമാണിപ്പോൾ. വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ പഠനത്തിന് അനുമതി അറിയിച്ച് കൊണ്ടുള്ള കത്തുകൾ അയക്കാനുള്ള തയ്യാറെടുപ്പിലാണ്. പലരും കത്തുകൾക്കായി കാത്തിരിക്കുകയായിരിക്കും. വിദ്യാർത്ഥികളേയും സ്ഥാപനങ്ങളേയും ഒരുപോലെ ഇരുട്ടിലാഴ്ത്തുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിദ്യാർത്ഥികൾ എങ്ങനെ ഈ സാഹചര്യത്തെ നേരിടും എന്നതും ചോദ്യമാണ്', കാനഡയുടെ അന്താരാഷ്‌ട്ര വിദ്യാർത്ഥി നയത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ബിസി ഫ്രേസർ വാലി സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡെയ്ൽ മക്കാർട്ട്‌നി പറഞ്ഞു.
തങ്ങളേയും പുതിയ തീരുമാനം ബാധിക്കുമെന്ന് കനേഡിയൻ വിദ്യാർത്ഥികൾ പറയുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന ഫണ്ടിന്റെ അടിസ്ഥാനത്തിലാണ് അധിക പ്രോഗ്രാമുകൾ അടക്കം കോളേജുകൾ നടപ്പാക്കുന്നത്. നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ഈ പ്രോഗ്രാമുകളും സ്ഥാപനങ്ങൾ നിയന്ത്രിച്ചേക്കും. മാത്രമല്ല കൂടുതൽ അധ്യാപകരേയും സ്റ്റാഫുകളുടേയുമെല്ലാം നിയമിക്കുന്നതും വിദ്യാർത്ഥികൾ കൂടുതലായി എത്തുന്നതോടെയാണ്. നിയന്ത്രണം കൂട്ടുപിരിച്ചുവിടലിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
ചില കാമ്പസുകൾ പൂട്ടുന്ന അവസ്ഥയിലേക്ക് തന്നെ തന്നെ തീരുമാനം നയിച്ചേക്കുമെന്നും ഇവർ പറയുന്നു.
ഇത് കൂടാതെ ട്യൂഷൻ ഫീസുകൾ വർധിക്കാനും കാരണമാകുമെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഫണ്ടുകൾ വരുന്നത് നിലയ്ക്കുന്നതോടെ കൂടുതൽ പണം കണ്ടെത്താൻ ട്യൂഷൻ ഫീ ഉയർത്തുകയെന്ന മാർഗമായിരിക്കും സ്ഥാപനങ്ങൾ സ്വീകരിക്കുക .പൊതുസർവ്വകലാശാലകളിലാണെങ്കിലും സ്വകാര്യ സർവ്വകലാശാലകളിലാണെങ്കിലും ഇതിന്റെ ആഘാതം അന്താരാഷ്ട്ര വിദ്യാർത്ഥികൾ നേരിടേണ്ടി വരുമെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു.












Click it and Unblock the Notifications