ഇന്ത്യയില്‍ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർ, കാനഡയില്‍ എത്തിയപ്പോള്‍ ജോലി ഫാക്ടറിയിലും ട്രക്കിലും
കാനഡയിലേക്ക് പോകാന്‍ ഒരു താല്‍പര്യവും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു പൂർവ്വ. 29 കാരിയായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ പൂർവ്വ ഇന്ത്യയില്‍ ഐടി മേഖലയില്‍ മികച്ച രീതിയില്‍ ജോലി ചെയ്യുകയും നല്ല ശമ്പളം മാസാമാസം വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കാനഡയില്‍ എത്തിയതോടെ പൂർവ്വയുടെ അവസ്ഥ ആകെ മാറിയെന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. പൂർവ്വ എന്നത് യഥാർത്ഥ പേര് അല്ലെന്നും റിപ്പോർട്ടില്‍ ഐഡന്റിന്റി മറച്ച് വെക്കുന്നതിന് വേണ്ടിയുമാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്.
വിവാഹശേഷമാണ് പൂർവ കാനഡയിലെത്തിന്നത്. തന്റെ വിദ്യാഭ്യാസത്തിനും യോഗ്യതയ്ക്കും യോജിച്ച ഒരു ജോലി കണ്ടെത്താന്‍ സാധിക്കുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷ. എന്നാല്‍ ഇന്ത്യയിലെ ഇൻഫോസിസിന്റെയും മാസ്റ്റെക്കിലെയും ജീവനക്കാരിയായിരുന്ന പൂർവ്വ ഇന്ന് കാനഡയിലെ ഒരു ഓട്ടോമൊബൈൽ എഞ്ചിൻ പ്ലാന്റിലെ ഫാക്ടറി തൊഴിലാളിയായിട്ടാണ് ജീവിക്കുന്നത്.

33 കാരനായ രവീഷ് ഗാർഗ് എന്ന യുവാവിനും പറയാനുള്ളത് ഏകദേശം സമാനമായ കഥയാണ്. പഞ്ചാബിലെ കപൂർത്തലയിൽ നിന്ന് ബിരുദാനന്തര ബിരുദധാരിയായ രവീഷ് 2012ലാണ് പഠന വിസയിൽ കാനഡയിലേക്ക് എത്തുന്നത്. രണ്ട് വർഷം കൊണ്ട് ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ചെങ്കിലും ട്രക്ക് ഡ്രൈവറായിട്ടാണ് അദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്നത്.
പൂർവയും രവീഷും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നാണ് ഇന്ത്യാ ടുഡെ റിപ്പോർട്ട് അഭിപ്രായപ്പെടുന്നത്. അതായത് കാനഡയിലെ ഇന്ത്യക്കാർ എങ്ങനെ അതിജീവിച്ച് മുന്നോട്ട് പോകുന്നു എന്നതിന്റെ ഏറ്റവും മികച്ച രണ്ട് ഉദാഹരണങ്ങളാണ് ഇത്. പ്രതീക്ഷിക്കുന്ന ജോലി ലഭിക്കാതാവുന്നതോടെ ഏറെ ബുദ്ധിമുട്ടി മറ്റ് പല ജോലികളും കണ്ടെത്തിയാണ് പലരും മുന്നോട്ട് പോവുന്നത്.
കുടിയേറ്റക്കാർക്കായി കാനഡ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുന്നതും നിലവിലുള്ളവരുടെ പ്രതിസന്ധി വർധിപ്പിക്കുന്നു. 900000 അന്തർദ്ദേശീയ വിദ്യാർത്ഥികളേയും 500000 സ്ഥിര താമസക്കാരെയും സ്വാഗതം ചെയ്യാനുള്ള നീക്കത്തിലാണ് കാനഡ. 2022ൽ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ 40 ശതമാനവും ഇന്ത്യക്കാരാണ്.
മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡയിൽ പൗരത്വത്തിലേക്കുള്ള വഴി ചിലവ് കുറഞ്ഞഥും എളുപ്പമുള്ളതും വേഗതയേറിയതുമാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇന്ത്യക്കാർ കൂടുതലായി പഠന വിസ വഴിയാണ് കുടിയേറ്റം നടത്തുന്നത്. എന്നാൽ സ്വകാര്യ കനേഡിയൻ കോളേജുകൾ വാഗ്ദാനം ചെയ്യുന്ന മിക്ക കോഴ്സുകളും തൊഴിലധിഷ്ഠിതമല്ല എന്നതാണ് പലരും മറന്ന് പോകുന്ന ഒരു കാര്യം.
വരുന്ന എല്ലാവരേയും ഉള്‍ക്കൊള്ളാനുവുന്ന തരത്തില്‍ കാനഡയുടെ സമ്പദ് വ്യവസ്ഥതയും വളരുന്നില്ല. "കനേഡിയൻ വംശജർ ട്രക്ക് ഡ്രൈവിംഗ്, ടെക്നീഷ്യൻമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, വെൽഡർമാർ തുടങ്ങിയ ജോലികളിൽ നിന്ന് പിന്മാറുന്നതിനാൽ ബ്ലൂ കോളർ ജോലികൾക്ക് ആവശ്യക്കാരേറെയാണ്," ഗുപ്ത പറയുന്നു. ഇൻഫോസിസ് എഞ്ചിനീയറായിരുന്ന ഗുപ്ത ഇന്ന് കാനഡയില്‍ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്.
പൂർവയിലേക്ക് മടങ്ങി വന്നാല്‍, പൂനെയിലെ ഒരു സുഹൃത്താണ് അവളിലേക്ക് കാനഡയെന്ന ചിന്ത നല്‍കിയത്. മസ്‌ടെക്കിൽ ജോലി ചെയ്യുന്ന സമയത്തും പൂർവ കാനഡയിൽ പഠന വിസയ്ക്ക് അപേക്ഷിച്ചു. നേരത്തെ ഇൻഫോസിസിൽ 3 വർഷം ജോലി ചെയ്തിരുന്നു. പ്രതിമാസം 85,000 രൂപ യായിരുന്നു അന്നത്തെ ശമ്പളം. ഇതേ സമയം തന്നെ, അവൾ ഒരു മഹാരാഷ്ട്ര മാട്രിമോണിയൽ വെബ്‌സൈറ്റിൽ അവളുടെ പ്രൊഫൈലും ഇട്ടു.
കാനഡയിൽ പഠന വിസയ്ക്ക് അപേക്ഷിച്ചതായി അവളുടെ പ്രൊഫൈലില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ കാനഡയിൽ തൊഴിൽ വിസയിലായിരുന്ന ഒരാളുമായി 2022 ജൂണിൽ പൂർവ വിവാഹം കഴിച്ചു. തുടർന്ന് ഈ വർഷം ഫെബ്രുവരിയില്‍ ആശ്രിത വിസയിൽ കാനഡയിലെത്തുകയും ചെയ്തു. "എന്റെ ഭർത്താവ് ഏകദേശം 60,000 ഡോളർ വാർഷിക വരുമാനമുള്ള ഒരു ക്വാളിറ്റി ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്നു, ഞങ്ങളുടെ വാടക, പലചരക്ക് സാധനങ്ങൾ, അവശ്യവസ്തുക്കൾ വാങ്ങാനും അതിലൂടെ കഴിഞ്ഞിരുന്നു. കുറച്ചുകൂടെ സമ്പാദിക്കാമെന്ന ചിന്തയിലാണ് ഞാനും ജോലി അന്വേഷിക്കാന്‍ തുടങ്ങിയത്," പൂർവ പറയുന്നു.
"അഞ്ച് മാസത്തോളം ഐടി മേഖലയില്‍ ജോലി അന്വേഷിച്ചു. തേടിയ ഒരു ജോലിയും ലഭിക്കാതായതോടെ ഒരു നിർമ്മാണ പ്ലാന്റിലെ തൊഴിലാളിയായി എനിക്ക് ജോലി ഏറ്റെടുക്കേണ്ടി വന്നു. മണിക്കൂറിന് 19 ഡോളറാണ് ശമ്പളം . എനിക്ക് ഒരു ഐടി ജോലി ലഭിച്ചിരുന്നെങ്കിൽ, മണിക്കൂറിന് 35 ഡോളർ സമ്പാദിക്കുമായിരുന്നു, "അവൾ പറയുന്നു. നിലവിലെ ജോലിയെ ഇകഴ്ത്തിക്കാണിക്കുന്നതല്ല, ഞാന്‍ ആഗ്രഹിച്ച പ്രൊഫഷന്‍ ഇതായിരുന്നില്ലെന്നും പൂർവ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications