യുഎഇ പ്രവാസിയാണോ: ജോലി നഷ്ടപ്പെട്ടാലും ഇനി മൂന്ന് മാസത്തോളം ശമ്പളം, ചെയ്യേണ്ടത് ഇത്ര മാത്രം
യുഎഇയുടെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ഈ വർഷം ആദ്യം മുതല്‍ നിലവില്‍ വന്നിരിക്കുകയാണ്. എമിറാത്തികള്‍ക്ക് പുറമെ പ്രവാസികളായ ജീവനക്കാരും നിർബന്ധമായും സബ്‌സ്‌ക്രൈബുചെയ്യേണ്ട പദ്ധതിയാണ് ഇതെന്നാണ് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചത്. ഫ്രീ സോണുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഇപ്പോൾ തൊഴിലില്ലായ്മ ഇൻഷുറൻസ് പ്രോഗ്രാമിൽ സ്വമേധയാ രജിസ്റ്റർ ചെയ്യാന്‍ സാധിക്കും.
കഴിഞ്ഞ മേയിൽ പ്രഖ്യാപിച്ച സോഷ്യൽ സെക്യൂരിറ്റി സപ്പോർട്ട് പ്രോഗ്രാം ജീവനക്കാരുടെ തൊഴില്‍ തൊഴിലുടമകൾ അവസാനിപ്പിച്ചാൽ മൂന്ന് മാസത്തേക്ക് ഒരു തുക നഷ്ടപരിഹാരമായി ലഭിക്കുന്ന പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് രാജ്യത്ത് ഉടനീളം ലഭിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ സാമ്പത്തിക സഹായം ലഭിക്കുന്നതിന്, ജീവനക്കാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയും അവരുടെ പ്രതിമാസ ശമ്പളത്തെ അടിസ്ഥാനമാക്കി ഇൻഷുറൻസ് പ്രീമിയം നൽകുകയും വേണം.

തൊഴിലില്ലായ്മ ഇൻഷുറൻസ് പ്രോഗ്രാമിന്റെ രജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 30 ആണെന്നാണ് മന്ത്രാലയം അറിയിച്ചത്. തൊഴിലില്ലായ്മ കാലയളവിൽ എമിറേറ്റികൾക്കും പ്രവാസികള്‍ക്കും മാന്യമായ ജീവിതത്തിന്റെ സുസ്ഥിരത ഈ സംവിധാനം ഉറപ്പാക്കുമെന്നും ബിസിനസ്സ് അപകടസാധ്യതകൾ കുറയ്ക്കുമെന്നും മന്ത്രാലയം അന്ന് പറഞ്ഞു.
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയുടെ ചട്ടക്കൂട് രൂപീകരിക്കുന്ന ഒമ്പത് ഇൻഷുറൻസ് കമ്പനികളുമായി മന്ത്രാലയം ഒരു കരാർ ഒപ്പുവെക്കുകയും, കൂടാതെ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ''പുതിയ തൊഴിലില്ലായ്മ ഇൻഷുറൻസ് നിയമം ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി വികസിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്ന നിയമനിർമ്മാണ, നിയമ ഘടനയുടെ അനിവാര്യ ഭാഗമാണ്," മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ അബ്ദുൾറഹ്മാൻ അൽ അവാർ പറഞ്ഞു.
എന്താണ് പദ്ധതി
കഴിഞ്ഞ മേയിലാണ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പദ്ധതിയെ ഉൾക്കൊള്ളുന്ന പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചത് തൊഴിൽ നഷ്‌ടപ്പെട്ടാൽ എമിറേറ്റികൾക്കും സ്വകാര്യ, പൊതുമേഖലയിലെ വിദേശ തൊഴിലാളികൾക്കും പരമാവധി മൂന്ന് മാസത്തേക്ക് പണമായി നൽകുന്ന നിർബന്ധിത സാമൂഹിക സുരക്ഷാ പിന്തുണാ പരിപാടിയാണിത്.
exercises: ശരീര ഭാരം കുറയാന്‍ മാത്രമല്ല എയ്റോബിക് വ്യായാമം: നേട്ടങ്ങള്‍ ഒട്ടനവധി

ഒരു ജീവനക്കാരന്റെ ജോലി നഷ്‌ടപ്പെടുന്ന തീയതി മുതൽ പരമാവധി മൂന്ന് മാസത്തേക്ക് നഷ്ടപരിഹാരം നൽകപ്പെടും. നിലവിലെ സാലറിയുടെ അറുപത് ശതമാനമായിരിക്കും ഇത്തരത്തില്‍ നഷ്ടപരിഹാരമായി ലഭിക്കുക. പരമാവധി 20,000 ദിർഹം ($5,445) ആണ് മാസം പ്രീമിയമായി അടക്കേണ്ടത്. ഇൻഷുറൻസ് പ്രോഗ്രാമിന്റെ ചെലവ് രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
പ്രതിമാസം 16,000 ദിർഹമോ അതിൽ കുറവോ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാരെ ആദ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 16,000 ദിർഹമോ അതിൽ കൂടുതലോ പ്രതിമാസ അടിസ്ഥാന ശമ്പളം ലഭിക്കുന്ന തൊഴിലാളികൾക്കാണ് രണ്ടാമത്തെ വിഭാഗം. 16,000 ദിർഹമോ അതിൽ കുറവോ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാരുടെ ഇൻഷുറൻസ് ചെലവ് പ്രതിമാസം 5 ദിർഹം അല്ലെങ്കിൽ പ്രതിവർഷം 60 ദിർഹം ആയിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത്.
പ്രതിമാസ അടിസ്ഥാന ശമ്പളം 16,000 ദിർഹമോ അതിൽ കൂടുതലോ ലഭിക്കുന്ന തൊഴിലാളികൾക്ക് പ്രതിമാസം 10 ദിർഹം അല്ലെങ്കിൽ വർഷം 120 ദിർഹം നൽകണം. തൊഴിലില്ലായ്മ ഇൻഷുറൻസിന് ജീവനക്കാർ തന്നെ പണം നൽകണം. ഇത് മാസത്തിലോ ത്രൈമാസത്തിലോ അർദ്ധവാർഷികത്തിലോ വാർഷികാടിസ്ഥാനത്തിലോ നൽകാമെന്ന് മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസ് പോളിസിയുടെ മൂല്യവും VAT-ന് വിധേയമാണ്.
ജോലി നഷ്‌ടപ്പെടുന്ന ഇൻഷ്വർ ചെയ്‌ത ജീവനക്കാർ മൂന്ന് അംഗീകൃത ക്ലെയിം ചാനലുകളിലൂടെ ക്ലെയിം സമർപ്പിക്കാം. ഇൻഷുറൻസ് പൂളിന്റെ ഇ-പോർട്ടൽ, സ്മാർട്ട് ആപ്ലിക്കേഷൻ, കോൾ സെന്റർ എന്നിവയില്‍ അവരുടെ തൊഴില്‍ നഷ്ടപ്പെട്ട തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അപേക്ഷിക്കാം. ക്ലെയിം തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകുകയും ഒരു ക്ലെയിമിന് പരമാവധി മൂന്ന് മാസത്തേക്ക് പരിധി നിശ്ചയിക്കുകയും ചെയ്യും.
അതേസമയം, സ്വന്തമായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമകൾ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, പെൻഷൻ വാങ്ങിയതിന് ശേഷവം പുതിയ ജോലിയിൽ ചേർന്നവർ എന്നിവർക്കൊന്നും ഇൻഷുറൻസ് പ്രോഗ്രാം പരിരക്ഷ നൽകുന്നില്ല.എല്ലാ ഫെഡറൽ ഗവൺമെന്റ്, സ്വകാര്യ മേഖലയിലെ ജീവനക്കാരും ജൂൺ 30-നകം പുതിയ സോഷ്യൽ സെക്യൂരിറ്റി സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമാവണം എന്നതാണ് ചട്ടം.
ദുബായ് ഇൻഷുറൻസ് പ്രതിനിധീകരിക്കുന്ന ഇൻഷുറൻസ് പൂളിനാണ് സേവനം നൽകാനുള്ള ഉത്തരവാദിത്തം. ഇൻഷുറൻസ് പൂളിന്റെ വെബ്‌സൈറ്റിലൂടെയും അതിന്റെ സ്‌മാർട്ട് ആപ്ലിക്കേഷനിലൂടെയും ബാങ്ക് എടിഎമ്മുകൾ, കിയോസ്‌ക് മെഷീനുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്‌സ്‌ചേഞ്ച് കമ്പനികൾ, ഡു, എത്തിസലാത്ത് അല്ലെങ്കിൽ എസ്എംഎസ് വഴിയും ജീവനക്കാർക്ക് ഇൻഷുറൻസ് പ്രോഗ്രാമിലേക്ക് സബ്‌സ്‌ക്രൈബു ചെയ്യാനാകും.












Click it and Unblock the Notifications