കംബോഡിയയില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി വാഗ്ദാനുവുമായി അവർ വരും: പക്ഷെ വീഴരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കംബോഡിയയിലേയ്ക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേയ്ക്കും തൊഴില്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തട്ടിപ്പ് കമ്പനികളിലേക്കാണ് ഇത്തരക്കാര്‍ ഇന്ത്യയിലെ ഏജൻ്റുമാരോടൊപ്പം ചേര്‍ന്ന് ഉദ്യോഗാര്‍ത്ഥികളെ വശീകരിച്ച് റിക്രൂട്ട്ചെയ്യുന്നത്.
കേന്ദ്രവിദേശകാര്യ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്മെന്റ് ഏജൻസികള്‍ വഴി മാത്രമേ പ്രസ്തുത രാജ്യങ്ങളിലേയ്ക്ക് തൊഴിലിനായി യാത്രചെയ്യാൻ പാടുള്ളൂ. മേൽപ്പറഞ്ഞ രാജ്യങ്ങളിലേയ്ക്ക് തൊഴിലന്വേഷിക്കുന്നവർക്ക് [email protected], [email protected] എന്നീ ഇ-മെയിൽ വിലാസങ്ങൾ വഴി നോംപെന്നിലെ ഇന്ത്യൻ എംബസിയെ സമീപിക്കാവുന്നതാണ്.

നേരത്തെ, 5,000-ത്തിലധികം ഇന്ത്യൻ പൗരന്മാരെ കംബോഡിയയിൽ ബന്ദികളാക്കിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. സൈബർ തട്ടിപ്പുകള്‍ക്ക് ഉപയോഗപ്പെടുത്താനായിട്ടാണ് ഇന്ത്യക്കാരെ ബന്ധികളാക്കിയത്. ഇന്ത്യയിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിൽ 500 കോടിയോളം രൂപ തട്ടിയെടുത്തതായി അധികൃതർ കണക്കാക്കുന്നതായും കഴിഞ്ഞ മാസം വാർത്താ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
തട്ടിപ്പില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനായി വിദേശകാര്യ മന്ത്രാലയം (MEA), ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) , ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (മെയിറ്റി), എന്നിവ മറ്റ് സുരക്ഷാ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാക്കറ്റിനെക്കുറിച്ചും ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏജന്റുമാരുടെ വഞ്ചനയില്‍ അകപ്പെട്ടാണ് ആളുകൾ കംബോഡിയയിൽ കുടുങ്ങിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായതെന്നാണ് വിദേശ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കേരളം, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെയാണ് ഇത്തരത്തിൽ കൂടുതൽ കംബോഡിയയിൽ എത്തിച്ചിട്ടുള്ളത്. ഡാറ്റാ എൻട്രി ജോലികൾക്ക് എന്ന വ്യാജേനയാണ് ഏജന്റുമാർ ഇവരെ കയറ്റി അയച്ചത്. ഇതിനായി ലക്ഷങ്ങള്‍ കമ്മീഷന്‍ ഇനത്തില്‍ ഇവർ വാങ്ങിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കംബോഡിയയില്‍ ഇവരെ പിന്നീട് ഇവരെ സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിക്കുകയും ബന്ദികൾ ആക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.
കംബോഡിയയിലേക്ക് ആളുകളെ കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയില്‍ എട്ട് പേരെ കഴിഞ്ഞ വർഷം ഡിസംബർ 30-ന് ഒഡീഷയിലെ റൂർക്കല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് വലിയ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. 70 ലക്ഷം രൂപ തട്ടിയെടുത്ത ഒരു മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കേസിലെ അന്വേഷണം.












Click it and Unblock the Notifications