കൊവിഡ് ബാധിക്കാതെ ഈ സ്റ്റാർട്ട് അപ്പുകൾ, ആയിരക്കണക്കിന് തൊഴിലവസരങ്ങൾ
ദില്ലി: കൊവിഡ് കാലം ലോകമെമ്പാടും തൊഴില്‍ സംസ്‌ക്കാരം മാറ്റി മറിച്ചിരിക്കുകയാണ്. തൊഴില്‍ വിപണി കടുത്ത സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോകുകയാണ്. പല കമ്പനികളും തൊഴിലാളികളെ പിരിച്ച് വിടുന്നതായുളള വാര്‍ത്തകള്‍ വരുന്നുണ്ട്. അതിനിടെ ചില കമ്പനികള്‍ തൊഴിലാളികളെ തേടുകയാണ്. ഈ കൊവിഡ് കാലത്ത് ബിസ്സിനസ്സുകളെ ഡിജിറ്റല്‍ രംഗത്ത് ശക്തിപ്പെടാന്‍ സഹായിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനികളാണ് വലിയ തോതില്‍ ആളെ എടുക്കുന്നത്.
ഫോൺപേ, റാപിഡ് ഡെലിവറി, റാസോര്‍പേ, കാഷ് ഫ്രീ, സിംപ്ലി ലേണ്‍, ഇന്‍സ്റ്റാ മോജോ പോലുളള കമ്പനികളാണ് തൊഴില്‍ തേടുന്നവര്‍ക്ക് മുന്നില്‍ നിരവധി അവസരങ്ങള്‍ തുറന്നിട്ടിരിക്കുന്നത്. 1500ല്‍ അധികം തൊഴിലവസരങ്ങളാണ് ഈ കമ്പനികളൊരുക്കുന്നത്. പ്രൊഡക്ട് ഡെവലപ്പ്‌മെന്റ്, ബിസിനസ് ഓപ്പറേഷന്‍സ്, ടെക്‌നോളജി, അനലിറ്റിക്‌സ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗങ്ങളിലേക്കാണ് അവസരങ്ങളുളളത്.
10 ലക്ഷം മുതല്‍ 40-50 ലക്ഷം വരെ വാര്‍ഷിക ശമ്പളമുളള ജോലികളാണ് കാത്തിരിക്കുന്നത്. ബിസിനസ്സ് ടു ബിസ്സിനസ്സ് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ കൊവിഡും ലോക്ക് ഡൗണും കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഉപഭോക്താക്കളുമായി നേരിട്ട് ഇടപാടുകളുളള സ്റ്റാര്‍ട്ട് അപ്പുകളെ കൊവിഡ് കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഓയോ, സ്വിഗ്ഗി, ബൗണ്‍സ് പോലുളള കമ്പനികള്‍ ജീവനക്കാരെ അവധിയില്‍ വിടുമ്പോഴാണ് ബിടുബി സ്റ്റാര്‍ട്ട് അപ്പുകള്‍ പുതിയ ജീവനക്കാരെ തേടുന്നത്.
500 തൊഴിലവസങ്ങളാണ് ലോജിസ്റ്റിക്‌സ് കമ്പനിയായ റാപിഡ് ഡെലിവറിയിലുളളത്. കസ്റ്റമര്‍ സര്‍വ്വീസ്, അക്കൗണ്ട്‌സ്, ബിസ്സിനസ്സ് ഡെവലപ്‌മെന്റ് അടക്കമുളള വിഭാഗങ്ങളിലേക്കാണ് തൊഴിലവസരങ്ങള്‍. സിംപ്ലി ലേണില്‍ 300 തൊഴിലവസങ്ങളുണ്ട്. റേസര്‍പേയില്‍ 100 തൊഴിലവസങ്ങളാണുളളത്. ഈ വര്‍ഷം അവസാനത്തോടെ ടെക്‌നോളജി-ബിസ്സിനസ്സ് ഓപറേഷന്‍ ടീമുകളിലേക്ക് 70 പുതിയ ജീവനക്കാരെയാണ് കാഷ് ഫ്രീ നിയമിക്കാനൊരുങ്ങുന്നത്.