യുഎഇയില്‍ ജോലിക്ക് ശ്രമിച്ചിട്ട് കിട്ടുന്നില്ലേ: വില്ലന്‍ സഹായത്തിനായി ഒപ്പം കൂട്ടിയ ഇവനായിരിക്കും
ദുബായ്: യുഎഇയിൽ ഒരു ജോലിക്ക് ശ്രമിക്കുന്നവരോ ആഗ്രഹിക്കുന്നവരണോ ആണോ നിങ്ങള്‍. ചിലരങ്കെങ്കിലും ഇതിനോടകം തന്നെ വിവിധ കമ്പനികളിലേക്ക് നിരവധി സിവികളും അയച്ച് കാത്തിരിക്കുകയുമായിരിക്കും. പക്ഷെ എന്ത് പറയാനാണ്, ഒന്നിനും മറുപടി ലഭിക്കുന്നില്ല അല്ലേ. ഒരുപക്ഷെ കമ്പനികള്‍ക്ക് നിങ്ങളെ വേണ്ടാത്തത് കൊണ്ടായിരിക്കില്ല അവർ മറുപടി നല്‍കാതിരിക്കുന്നത്. പിന്നെ എന്താണ് കാരണം എന്ന് ചോദിച്ചാല്‍, അതിന് മറ്റ് ചില കാരണങ്ങളും ഉണ്ടായേക്കം എന്നാണ് പ്രമുഖ റിക്രൂട്ട്മെന്റിങ് ഏജന്‍സിയായ റോബർട്ട് വാൾട്ടേഴ്സ് അടുത്ത കാലത്ത് നടത്തിയ ഒരു സർവ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്.
റോബർട്ട് വാൾട്ടേഴ്സിന്റെ സർവേ പ്രകാരം, മിഡിൽ ഈസ്റ്റില്‍ ജോലി തേടുന്ന 84 ശതമാനം ആളുകള്‍ക്കും കമ്പനികള്‍ തങ്ങളുടെ അപേക്ഷകള്‍ ശ്രദ്ധിക്കുന്നില്ലെന്ന തോന്നുണ്ട്. അതോടൊപ്പം തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ജോലി അപേക്ഷകൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതായി റിക്രൂട്ടർമാർ പറയുന്നു.

ജോലിക്കായി ശ്രമിക്കുന്ന 59%-ലധികം പേരും ഇപ്പോള്‍ സിവിയും കവർ ലെറ്ററുകളും തയ്യാറാക്കാൻ എഐ ടൂളുകൾ ഉപയോഗിക്കുന്നുവെന്നാണ്. ഇതില്‍ തന്നെ 16% പേർ ഇത് പതിവായി ചെയ്യുന്നു. എന്നാൽ, 67 ശതമാനം റിക്രൂട്ടർമാർക്കും ഐ ഐ നിർമ്മിത സിവികള്‍ തിരിച്ചറിയാൻ കഴിയുമെന്നും സർവ്വേ പറയുന്നു. കാരണം ഇത്തരം സിവികളിലും മറ്റും പൊതുവായ ഭാഷയും അമിതമായി മിനുക്കിയെടുത്ത ഫോർമാറ്റുമായിരിക്കും ഉണ്ടാകുക. 41 ശതമാനം റിക്രൂട്ടർമാർക്കും എഐ ഉപയോഗം അപേക്ഷകനെ കുറിച്ച് നെഗറ്റീവ് ഇംപ്രഷൻ സൃഷ്ടിക്കാന്‍ കാരണമാകുന്നുവെന്ന സുപ്രധാന കണ്ടെത്തലും സർവ്വേയിലുണ്ട്.
'എഐ സാങ്കേതിക വിദ്യ ഒരു എളുപ്പവഴിയായി തോന്നുമെങ്കിലും, അത് പലപ്പോഴും പ്രതികൂല ഫലമാണ് ഇവിടെ സൃഷ്ടിക്കുന്നത്. കമ്പനികള്‍ ആധികാരികതയ്ക്കാണ് പ്രധാന്യം കൊടുക്കുന്നത്. അതായത് അപേക്ഷകന്‍ യഥാർത്ഥത്തില്‍ എന്താണോ അതിന്റെ പ്രതിഫലനമാണ് കമ്പനികള്‍'റോബർട്ട് വാൾട്ടേഴ്സ് മിഡിൽ ഈസ്റ്റിന്റെ മാനേജിംഗ് ഡയറക്ടർ ജേസൺ ഗ്രണ്ടി സൂചിപ്പിക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരാഴ്ച 20-ലധികം അപേക്ഷകൾ സമർപ്പിക്കുന്നവർ 39% ആണ്. ഇത് റിക്രൂട്ടർമാർക്ക് വലിയ തോതില്‍ അപേക്ഷകള്‍ നോക്കേണ്ട വരുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നു. സിവികളുടെ ഈ വൻതോതിലുള്ള വരവ് റിക്രൂട്ട്മെന്റ് പ്രക്രിയയെ മന്ദഗതിയിലാക്കുന്നു എന്നാണ് 55% റിക്രൂട്ടർമാരും പറയുന്നത്. എഐക്ക് അപ്പുറത്ത് പല അപേക്ഷകരും അടിസ്ഥാന യോഗ്യതകൾ പോലും നിറവേറ്റുന്നില്ല. 33%-ലധികം റിക്രൂട്ടർമാർ മാനുവലായിട്ടാണ് അപേക്ഷകള്‍ തരം തിരിക്കുന്നത്. അപേക്ഷകളുടെ ഇത്തരത്തിലുള്ള ഒഴുക്ക് കാരണം യോഗ്യരായ അപേക്ഷകർ പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഇവിടെ പ്രശ്നപരിഹാരമായി ചില നിർദേശങ്ങളും റോബർട്ട് വാൾട്ടേഴ്സും മുന്നോട്ടുവെക്കുന്നു. ഓരോ ജോലിക്കും സിവിയും കവർ ലെറ്ററും ആ ജോലിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് തയ്യാറാക്കുക. എഐ നിർമ്മിത അപേക്ഷകൾ എളുപ്പത്തിൽ തിരിച്ചറിയപ്പെടുകയും തള്ളപ്പെടുകയും ചെയ്യുമെന്ന കാര്യം പ്രത്യേകം ഓർക്കുക. അടുത്തതായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടകാര്യം നമ്മുടെ യോഗ്യതകളുമായി പൊരുത്തപ്പെടുന്ന ജോലികള്‍ക്ക് മാത്രം അപേക്ഷിക്കുക എന്നുള്ളതാണ്. പ്രവർത്തിപരിചയം അടക്കമുള്ള കാര്യങ്ങള്‍ സിവിയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ഉള്‍പ്പെടുത്തുക.
വ്യക്തിത്വവും കരിയറുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളും സിവിയിലൂടെയും കവർ ലെറ്ററിലൂടെയും വേണം അവതരിപ്പിക്കാന്‍. പോളിഷ് ചെയ്ത ഭാഷയേക്കാള്‍ ആധികാരികതയ്ക്കാണ് പ്രധാന്യം എന്ന് പ്രത്യേകം ഓർക്കുക. ഇന്റർവ്യൂവിന് ക്ഷണിക്കപ്പെട്ടാൽ ആ പ്രക്രിയ നിർബന്ധമായുംപൂർത്തിയാക്കുക. അല്ലെങ്കില്‍ അത് ഭാവിയില്‍ അത് നിങ്ങള്‍ക്ക് തന്നെ തിരിച്ചടിയായി മാറിയേക്കും.












Click it and Unblock the Notifications