യുകെയും കടുപ്പിക്കുന്നു: പക്ഷെ ഏപ്രിലിന് മുമ്പ് വന്‍ അവസരങ്ങള്‍, അത്ര സന്തോഷിക്കാനുമാവില്ല
കാനഡയ്ക്ക് പിന്നാലെ വിദേശ വിദ്യാർത്ഥികളുടേയും ജോലിക്കാരുടേയും എണ്ണത്തില്‍ വലിയ നിയന്ത്രണങ്ങളാണ് യുകെയും നടപ്പിലാക്കി വരുന്നത്. പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതോടെ വിദേശത്ത് നിന്നും യുകെയിലേക്ക് കുടിയേറുന്നതിനുള്ള ചിലവ് കുത്തനെ വർധിക്കും. ഈ സാഹചര്യത്തില്‍ നിയമം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വലിയ തോതില്‍ നിയമനങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് കമ്പനികള്‍.
തങ്ങള്‍ക്ക് വേണ്ട വൈദഗ്ധ്യമുള്ള ജീവനക്കാരുടെ വിസ അപേക്ഷ പ്രക്രിയകള്‍ വേഗത്തിലാക്കാനാണ് കമ്പനികളുടെ ശ്രമമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഏപ്രിൽ മുതൽ വിദഗ്ധ തൊഴിലാളി വിസയിൽ റിക്രൂട്ട് ചെയ്യുന്ന ആളുകൾക്ക് ഉയർന്ന ശമ്പളം നൽകേണ്ടിവരുമെന്ന സാഹചര്യമാണുള്ളത്. എന്‍ എച്ച് എസ് ഉപയോഗിക്കുന്നതിന് വിദേശ ജീവനക്കാർക്ക് ഈടാക്കുന്ന ഫീസിൽ ഈ ആഴ്‌ച പ്രാബല്യത്തിൽ വന്ന വലിയ വർദ്ധനവ് അടക്കമുള്ള നിയന്ത്രണങ്ങള്‍ കാരണം ചില കമ്പനികള്‍ ഉദ്യോഗാർത്ഥികള്‍ക്ക് നല്‍കിയ ഓഫർ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

മറ്റ് കമ്പനികൾ ചെലവ് ഉയരുന്നതിന് മുമ്പ് അവർക്ക് വേണ്ട തൊഴിലാളികളെ നിയമിക്കാനാണ് നീക്കം. ഇതോടെ നിലവില്‍ വലിയ തോതില്‍ നിയമനം നടക്കുന്നുണ്ട്. എന്നാല്‍ ഏപ്രില്‍ മാസത്തോടെ ഇത് കുത്തനെ ഇടിയുകയും ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാനാണ് സർക്കാറിന്റെ നീക്കം. ഒരു വർഷം പരമാവധി 300000 കുടിയേറ്റക്കാർ എന്നതാണ് ലക്ഷ്യം.
"പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വർധനവുണ്ട്," നിയമ സ്ഥാപനമായ കിംഗ്‌സ്‌ലി നാപ്ലിയിലെ ബിസിനസ് ഇമിഗ്രേഷൻ മേധാവി നിക്കോളാസ് റോളസണെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, നിലവിലെ ശമ്പളത്തിൽ നിയമനം നടത്താനുള്ള സമയം അതിക്രമിച്ചതിനാൽ തൊഴിലുടമകൾ പരിഭ്രാന്തരാകുകയാണെന്നും കരാറുകളിൽ ക്ലോസുകൾ എഴുതുന്നുണ്ടെന്നും അതിനാൽ റിക്രൂട്ട് ചെയ്യുന്നവർ നേരത്തെ ജോലി ഉപേക്ഷിച്ചാൽ വിസ ഫീസ് തിരികെ നൽകാമെന്നും ബേറ്റ്സ് വെൽസിലെ ഇമിഗ്രേഷൻ മേധാവി ചേതൽ പട്ടേൽ പറയുന്നു. പുതിയ നിയമങ്ങളുടെ വിശദാംശങ്ങളിലെ അനിശ്ചിതത്വം ബിസിനസുകളുടെ ആശങ്കകൾ വർധിപ്പിച്ചിട്ടുമുണ്ട്.
വിദഗ്ധ തൊഴിലാളി വിസകൾക്കുള്ള അടിസ്ഥാന ശമ്പളം ഏപ്രിൽ മുതൽ 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയരും. പുതിയ നിയമം നടപ്പിലാകുന്നതോടെ ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ തൊഴിലുടമകൾക്ക് ചിലവേറും. അതായത് നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കേണ്ടി വരും. തൊഴിലാളികളെ സംബന്ധിച്ച് ഏപ്രിലിന് ശേഷമുള്ള നിയമനമാണ് നല്ലതെങ്കിലും ആ സമയത്ത് നിയമനങ്ങള്‍ വളരെ കുറവായിരിക്കും.
പുതിയ നിയമം കാരണം, വിദേശ നിയമനങ്ങള്‍ നിർത്തിവെച്ചവരോ ഉപേക്ഷിച്ചവരും ധാരാളമാണ്. ഇന്ത്യയിൽ നിന്നുള്ള ഒരു സ്പെഷ്യലിസ്റ്റ് ജ്വല്ലറി മേക്കറെ നിയമിക്കാനുള്ള നീക്കം കമ്പനി അടുത്തിടെ ഉപേക്ഷിച്ചുവെന്നാണ് മഗ്രത്ത് ഷെൽഡ്രിക്കിൻ്റെ മാനേജിംഗ് പാർട്ണർ ബെൻ ഷെൽഡ്രിക്ക് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications