സ്വപ്ന ലോകമല്ല യുകെ: മലയാളികള്‍ അടങ്ങുന്ന കെയർ വർക്കർമാർ അനുഭവിക്കുന്നത്.. ഞെട്ടിച്ച് റിപ്പോർട്ട്
യുകെയില്‍ എത്തിപ്പെടുന്ന മലയാളികള്‍ അദ്യഘട്ടത്തില്‍ പ്രധാനമായും ജോലി ചെയ്ത് വരുന്ന ഒരു മേഖലയാണ് കെയർ ഹോം. എന്നാല്‍ ഇവിടെ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടേയുള്ള വിദേശികള്‍ വലിയ ചൂഷണത്തിന് ഇരയാകുന്നുവെന്നാണ് ബിബിസി പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കെയർ ഹോമുകളില്‍ അന്തേവാസികള്‍ വലിയ ചൂഷണം നേരിടേണ്ടി വരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
മലയാളി മാധ്യമപ്രവർത്തകനായ ബാലകൃഷ്‌ണൻ ബാലഗോപാലാണ് യുകെയിലെ കെയർ ഹോമിൽ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് 'കെയർ വർക്കേഴ്സ് അണ്ടർ പ്രഷർ' എന്ന പേരിൽ ബിബിസി പനോരമയിൽ അന്വേഷണാത്മക റിപ്പോർട്ട് തയാറാക്കിയത് എന്നതാണ് ശ്രദ്ധേയം. റിപ്പോർട്ട് തയ്യാറാക്കുന്നതിന് വേണ്ടി മൂന്ന് മാസം നഴ്സ് വേഷത്തില്‍ കെയർ ഹോമില്‍ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട് മാധ്യമപ്രവർത്തകന്‍.

നഴ്സുമാരെ കരാറുകളില്‍ തളച്ചിടുന്നതായും ജോലി വിടാന്‍ ശ്രമിച്ചാല്‍ വന്‍തുക പിഴയായി അടക്കേണ്ടി വരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ട് അനുസരിച്ച് അൻപതോളം അന്തേവാസികളുള്ള ഈ കെയർ ഹോമിൽ അവരെ പരിചരിക്കുന്നതിനായി ചുരുങ്ങിയ എണ്ണം നഴ്സുമാർ മാത്രമാണുള്ളത്. രാത്രിയില്‍ മിക്കപ്പോഴും ഒരാള്‍ മാത്രമേ ഉണ്ടാകുകയുള്ളു.
ആവശ്യത്തിന് നഴ്സുമാരെ വെക്കുന്നില്ലെങ്കിലും ഭീമമായ തുകയാണ് അന്തേവാസികളുടെ കുടുംബത്തിൽനിന്ന് ആഴ്ചതോറും കെയർ ഹോം കമ്പനിയിലേക്കെത്തുന്നത്. ഇത് സംബന്ധിച്ച് അന്തേവാസികളുടെ മക്കള്‍ തന്നെ കാര്യങ്ങള്‍ തുറന്ന് പറയുന്നു. ആഴ്ചയിൽ ശരാശരി 1,100 പൗണ്ട് (ഒരു ലക്ഷം രൂപ) വരെയാൻ ഇവരിൽനിന്ന് ഫീസ് ഈടാക്കുന്നത്.
നഴ്സുമാരുടെ അഭാവത്തിൽ അന്തേവാസികൾ പല അന്തേവാസികളും പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. കൃത്യമായ മരുന്നുകളും പരിചരണവും ലഭിക്കാത്തതിന്റെ പേരിൽ മരിച്ചവരുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്.
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ അഭാവം ഇംഗ്ലണ്ടിൽ വർധിച്ചുവരികയാണ്. യുകെയിലെ ഹെൽത്ത് ആൻഡ് കെയർ മേഖലയിലേക്ക് ഒരു വർഷത്തിനിടെ 1.40 ലക്ഷം വിദേശികൾക്കാണു വീസ ലഭിച്ചത്. ഇതില്‍ 39000 പേരും മലയാളികള്‍ ഉള്‍പ്പെടേയുള്ള ഇന്ത്യക്കാരാണ്. വിദേശ റിക്രൂട്ട്മെന്റിന്റെ പേരില്‍ വലിയ തട്ടിപ്പും ഇന്ത്യയില്‍ നടക്കുന്നുണ്ട്.
സർക്കാർ വെബ്സൈറ്റ് വഴി അപേക്ഷിച്ചാൽ കേവലം 551 പൗണ്ട് (ഏകദേശം 58,000 രൂപ) മാത്രമാണ് വീസയ്ക്ക് ചിലവാകുന്നതെങ്കില്‍ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ ആറായിരം മുതൽ പതിനായിരം പൗണ്ട് വരെ (ഏകദേശം ആറ് ലക്ഷം മുതൽ 10 ലക്ഷം രൂപ) നൽകിയാണ് ജോലി നേടിയതെന്ന് മലയാളികള്‍ ബിബിസിയുടെ റിപ്പോർട്ടില്‍ പറയുന്നു.
ഏതെങ്കിലും തൊഴിലുടമയുടെ സ്പോൺസർഷിപ്പിൽ യുകെയിലേക്ക് ആരോഗ്യമേഖലയിൽ ജോലിക്കെത്തുകുയം അതിൽനിന്ന് മാറുകയും ചെയ്താല്‍ അടുത്ത രണ്ട് മാസത്തിനുള്ളിൽ അടുത്ത സ്‌പോൺസറെ കണ്ടെത്തിയിരിക്കണം എന്നതാണ് ചട്ടം. അതിന് സാധിച്ചില്ലെങ്കില്‍ നാട്ടിലേക്ക് തിരികെ മടങ്ങണം. ഈ സാഹചര്യം മുതലെടുത്താണ് കെയർ ഹോം ഉടമകളുടെ ചൂഷണം.
കെയർ ഹോം രംഗത്തെ ചൂഷണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി യുകെയിലെ കുടിയേറ്റ ഉപദേശക സമിതിയുടെ വാർഷിക റിപ്പോർട്ട് പുറത്ത് വന്ന് ഒരാഴ്ച കഴിയുന്നതിനിടയിലാണ് ബി ബി സിയുടെ റിപ്പോർട്ടും പുറത്ത് വരുന്നത്. ഈ മേഖലയിലെ ഒഴിവുകൾ കണ്ടെത്താനും ജോലി മാറാനും സഹായകമായ പോർട്ടൽ സർക്കാർ തുടങ്ങണമെന്നും കുടിയേറ്റ ഉപദേശക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications